തിങ്കളാഴ്‌ച, മാർച്ച് 18, 2013

തന്നൂർ


                                                                 തന്നൂർ

 പരസ്പരം തൊടാത്ത പതിനൊന്ന് തുരുത്തുകൾ മാത്രമായിരുന്നു ഞങ്ങളുടെ കളിക്കാർ.
 ആ തുരുത്തുകളെ അടിമുടി തകർത്തെറിഞ്ഞ്  ഉരുൾപൊട്ടിയ മലവെള്ളം പോലെ വലന്തേറ്റക്കാർ   ഇരച്ചു പാഞ്ഞു.

ഫ്ലഡ് ലൈറ്റുകളൊരുക്കുന്ന പകൽ വെളിച്ചത്തിൽ, പച്ചപ്പട്ടു പോലെ പതുപതുത്ത പുൽമൈതാനിയിൽ, ബൂട്ടിനുള്ളിലെ ഉഷ്ണത്തിൽ വിങ്ങിയ എന്റെ ചങ്ങാതിമാരുടെ  കാലുകൾ  പന്തൊന്നു തൊടാൻ കിട്ടാതെ ഓടി ക്ഷീണിച്ച് തളർന്നിരുന്നു.

എട്ടാമത്തെ ഗോളിനു ശേഷമാണ്  നാട്ടുകാർ വലന്തേറ്റക്കാർക്കു വേണ്ടി ആർപ്പു വിളിച്ചു തുടങ്ങിയത്. ഞങ്ങളുടെ കുഞ്ഞുങ്ങളും സഹോദരങ്ങളും ഭാര്യമാരും കാമുകികളും മാതാപിതാക്കളുമെല്ലാം അവർക്കു വേണ്ടി ആർപ്പു വിളിച്ചു ; എങ്ങാനും വഴി തെറ്റി പന്ത് ഞങ്ങളിൽ  ആരുടെയെങ്കിലും കാൽക്കലെത്തിയാൽ നിർത്താതെ കൂക്കി വിളിച്ചു.

കളി തീരാൻ ഇരുപതു  മിനിറ്റു കൂടി ബാക്കിയുണ്ടായിരുന്നു. ഞാനപ്പോൾ ഉസ്മാന്റെ ഉപ്പൂപ്പയെയാണ് ഓർത്തു കൊണ്ടിരുന്നത്.

“ ഞാനുണ്ടാവില്ല മോനേ കളി കാണാൻ..” വൃദ്ധന്റെ മിഴികളിൽ നീർമണികൾ തിളങ്ങി.“..നാളെ മുതൽ തന്നൂർ എന്നൊരു നാടുണ്ടാവില്ല. വലന്തേറ്റക്കാർ എറിഞ്ഞു തരുന്ന ഉച്ഛിഷ്ടങ്ങൾക്ക് കാത്തിരിക്കുന്ന കുറെ അടിമകൾ മാത്രമുണ്ടാവും. അടിമകൾ !...”

തന്നൂർ കാൽപന്തുകളിയുടെ നാടാണ്. പ്രതിരോധത്തിന്റെയും. ഇവിടത്തെ കാറ്റിനു പറയാനുള്ളത് ഡിഫൻസുകളുടെയും സേവിങ്ങുകളുടെയും നിലയ്ക്കാത്ത കഥകളാണ്. ആ ഇതിഹാസ കഥകൾ കേട്ടു വളർന്നാണ് ഓരോ തന്നൂരുകാരനിലും ചോരത്തിളപ്പുള്ള  ഒരു കളിക്കാരൻ ജനിക്കുന്നത്.  തെയ്യത്ത് അപ്പുണ്ണി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയ്ക്കു വേണ്ടിയുള്ള ഫുട്ബോൾ മേളയാണ് ഞങ്ങളുടെ ദേശീയോത്സവം.  

 ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഉസ്മാന്റെ ഉപ്പൂപ്പ  സ്വകാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത് തെയ്യത്ത് അപ്പുണ്ണിയോടാണ്. തല പുകഞ്ഞിരുന്ന് ചർച്ച ചെയ്യുന്നത് അവരൊരുമിച്ചുള്ള അവസാനകളിയിലെ തന്ത്രങ്ങളെ കുറിച്ചാണ്. കൊപ്പത്തോ മറ്റോ ആയിരുന്നു ആ കളി. അന്നൊക്കെ ദേശങ്ങൾ തമ്മിലായിരുന്നത്രെ മത്സരം. സെവൻസ്.  വലന്തേറ്റക്കാർ തന്നൂരുകാർക്ക് ഒരിക്കലുമൊരു വെല്ലുവിളിയായിരുന്നില്ല. പക്ഷെ അന്നത്തെ കളിയിൽ വലന്തേറ്റയ്ക്കു വേണ്ടി കളിക്കാൻ അംബ്രോസ് എന്നൊരു വരത്തനുണ്ടായിരുന്നു. കുതന്ത്രങ്ങളുടെയും കള്ളക്കളിയുടെയും ഫൗളുകളുടെയും തലതൊട്ടപ്പൻ. വെടിമരുന്ന നിറച്ച ഷോട്ടുകൾ പെയ്യുന്നവൻ. ഗോളികളുടെ പേടിസ്വപ്നം. പക്ഷെ അപ്പുണ്ണിയ്ക്കോ തന്നൂരിനോ കുലുക്കമുണ്ടായില്ല. അംബ്രോസിന്റെ സകല തന്ത്രങ്ങൾക്കും വഴിയടച്ച് അപ്പുണ്ണി  ഇരുമ്പു മതിൽ പോലെ പോസ്റ്റിൽ നിറഞ്ഞു നിന്നു. തന്നൂർ മുന്നേ – പൂജ്യത്തിനു കളി ജയിച്ചു എന്ന്  ഉറപ്പിച്ച് ആർപ്പുവിളികൾ തുടങ്ങിയ അവസാനനിമിഷത്തിൽ  പെനാൽറ്റി ബോക്സിൽ വച്ച് കാലിൽ കിട്ടിയ പന്ത് തന്നൂരിന്റെ ലെഫ്റ്റ് ബാക്ക് അമ്മൂഞ്ഞിയുടെ കൈപ്പത്തിയിലേക്ക് കോരിയിട്ട അംബ്രോസിന്റെ കുതന്ത്രം.

പെനാൽറ്റി !

കിക്കെടുക്കുന്നത് അയാൾ തന്നെ. തന്നൂരിന് ഒരു ഗോൾ വീണു എന്നു തന്നെ മിക്കവരും കരുതി. പക്ഷെ  അപ്പുണ്ണിയ്ക്കുണ്ടോ വല്ല കൂസലും !  ഷോട്ടെടുക്കുന്നതിനുമുമ്പ്, അപ്പുണ്ണിയുടെ കണ്ണുകളിലേയ്ക്ക് നോക്കി, മോഹനിദ്രയിലേക്കാഴ്ത്തുന്നതുപോലെ  എന്തോ ദുർമന്ത്രങ്ങൾ ഉരുവിട്ട്, കുനിഞ്ഞ്  പന്തൊന്ന് തിരിച്ചു വച്ച്, തീവണ്ടിയെപ്പോലെ പാഞ്ഞു വന്ന് അംബ്രോസിന്റെ ഷോട്ട്. പോസ്റ്റിന്റെ വലതുമുകളിലെ മൂലയിലേക്കാണ് പന്ത് ഒരു വെടിച്ചില്ലു പോലെ പാളുന്നതെന്ന് എല്ലാവരും കണ്ടു. അപ്പുണ്ണി പറന്നതും അവിടേയ്ക്കു തന്നെ.

( കഥ അവിടെയെത്തുമ്പോൾ, ഓരോ തന്നൂരുകാരന്റെയും  ശബ്ദമൊന്നിടറും.  നെഞ്ചൊന്ന് പിടയും..)

ഒരു സ്ഫോടനം നടന്നതു പോലെ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അപ്പുണ്ണി വലയ്ക്കുള്ളിലേക്കും പന്ത് പുറത്തേയ്ക്കും തെറിച്ചു. പുറത്തേയ്ക്ക് തെറിച്ച പന്ത് തല വെച്ച് കുത്തിയകറ്റിയ  സെന്റർ ബേക്ക് കോയാമു കുഴഞ്ഞു വീണു.  റഫറിയുടെ നീണ്ടവിസിൽ. കളി കഴിഞ്ഞു ;പക്ഷെ അപ്പുണ്ണി എണീറ്റില്ല. കിടന്നിടത്തു നിന്ന് തലയുയർത്തി എല്ലാവരേയുമൊന്ന് നോക്കി. രണ്ടു കവിൾ ചോര ചർദ്ദിച്ചു.. ബോധം തെളിഞ്ഞ കോയാമുവിന്റെ  ലോകത്തിൽ അപ്പുണ്ണി മരിച്ചില്ല. വലന്തേറ്റക്കാർക്കെതിരെയുള്ള തന്ത്രങ്ങൾ മരിച്ചില്ല.

പിന്നീടാണതറിഞ്ഞത് – ‘ഒന്നുകിൽ അവർ ജയിക്കും, അല്ലെങ്കിൽ അവനെ ഞാനെടുക്കും’ എന്ന് കളിക്കു മുമ്പേ അമ്പ്രോസ് പറഞ്ഞു വെച്ചിരുന്നുവത്രെ.

വലന്തേറ്റക്കാർക്ക് അതോടെ അംബ്രോസ് ഒരു വീരനായകനായി. ഫോർവേഡ് ആയി വാടകയ്ക്കെടുക്കപ്പെട്ടവൻ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടു.

 കളിക്കളത്തിൽ വച്ചു തന്നെ അമ്പ്രോസിനോടു പകരം ചോദിക്കാൻ ഓരോ തന്നൂരുകാരന്റെയും ചോര തിളച്ചു.  അത് തന്നൂരിന്റെ മണ്ണിൽ വെച്ചു തന്നെ വേണം എന്ന ദൃഢനിശ്ചയത്തിൽ, രാപ്പകൽ മണ്ണു ചുമന്ന് നാട്ടിലൊരു മൈതാനമുണ്ടാക്കി. വലന്തേറ്റക്കാരെ കളിക്കാൻ വെല്ലുവിളിച്ചു. അവർ വന്നു. പക്ഷെ അമ്പ്രോസ് ഉണ്ടായിരുന്നില്ല.കാലുളുക്കിയിരിക്കുകയാണെന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി. അത്തവണ മാത്രമല്ല, പിന്നീടും.പക്ഷെ കളി തുടങ്ങിയപ്പോൾ മനസ്സിലായി, പതിനൊന്ന് അംബ്രോസ്സുമാരോടാണ് കളിക്കുന്നതെന്ന്. നാട്ടുകാരും കുറച്ചൊക്കെ കരുതിയിരുന്നു. ഒറ്റക്കെട്ടായി വീറോടെ പൊരുതി, ജയിച്ചു.  അപൂർവം ചില വർഷങ്ങളിൽ മാത്രം വലന്തേറ്റക്കാർ ജയിച്ചു. പക്ഷെ  അവരുടെ ഓരോ വിജയത്തിനു പിന്നിലും, റഫറിമാർ കാണാത്ത ഫൗളുകളുടെയും കള്ളക്കളികളുടെയും കഥകൾ ഞങ്ങൾക്ക് പറയാനുണ്ടായിരുന്നു.
                                                        
                                                   ***************

പതിനെട്ടാം വയസ്സിൽ, റിസർവായിട്ടിരിക്കാനായിരുന്നു വിധിയെങ്കിലും, വലന്തേറ്റക്കാരുമായുള്ള എന്റെ അരങ്ങേറ്റമത്സരമായിരുന്നു അന്ന്. വിജയം ആഘോഷിക്കാനായിരുന്നു ഞാൻ ഉസ്മാന്റെ വീട്ടിലെത്തിയത്.

“വിഡ്ഡികൾ..ജയിക്കുകയാണെന്ന് നിങ്ങൾ കരുതുന്നു. പക്ഷെ അവർ പഠിക്കുകയാണ്. നമ്മുടെ ആക്രമണം, നമ്മുടെ പ്രതിരോധം.. ഓരോന്നായി അവർ പഠിച്ചെടുക്കുകയാണ്.   അവസാന ജയം അവരുടേതാകും, കാരണം, അതിനു ശേഷം തന്നൂരിലൊരു കളിക്കാരൻ ഉണ്ടാകില്ല.തന്നൂർ തന്നെയുണ്ടാകില്ല..”  കോയാമുപ്പൂപ്പ പതിയെ പറഞ്ഞത് എന്റെയുള്ളിലൊരു പോറലുണ്ടാക്കി.

“ നീയത് കാര്യാക്കണ്ട.. ഉപ്പൂപ്പ അങ്ങനെ പലതും പറയും. നമ്മള്  ഇലവൻസിലേക്കു മാറിയപ്പോൾ ഉപ്പൂപ്പ ഉണ്ടാക്കിയ പുകിലൊക്കെ നിനക്കോർമ്മയില്ലേ ?  ” ഉസ്മാൻ ചിരിച്ചു.

അതെങ്ങനെ മറക്കാൻ കഴിയും ?  . വലന്തേറ്റക്കാർ അങ്ങനെയൊരു വെല്ലുവിളി നടത്തിയാൽ ഏറ്റെടുക്കാതിരിക്കുന്നവർ തന്നൂരുകാരാണോ ?  ഇനി മുതൽ ഇലവൻസ് കളിക്കാനേ ഉള്ളൂ എന്നവർ വാശി പിടിച്ചാൽ   അതു കേട്ട് പിന്മാറുന്ന ഭീരുക്കളോ ഞങ്ങൾ ? കാര്യം ഗ്രൗണ്ടിനു പടിഞ്ഞാറു വശത്തെ പാടം കുറച്ചു നികത്തേണ്ടി വന്നു.. തെക്കുഭാഗത്തെ ചില വീടുകളൊഴിപ്പിക്കുന്നത് സംബന്ധിച്ച് ചില കശപിശയൊക്കെയുണ്ടായി..ശ്രമദാനത്തിനു വരുന്നവരെ കല്ലെടുത്തെറിഞ്ഞോടിച്ചും  നികത്തിയ ഗ്രൗണ്ട് ആരും കാണാതെ വന്ന് കുഴച്ചു മറിച്ചിട്ടും  വൃദ്ധൻ അന്ന് ചില്ലറ തല്ലിപൊളിയാണോ  ഉണ്ടാക്കിയത് ? ഒടുവിൽ കുറച്ച് നാൾ ചങ്ങലക്കിടേണ്ടി വന്നു.

“ അതേടാ..പന്നീന്റെ മോനെ..ശത്രുവിന്റെ ആവശ്യത്തിനനുസരിച്ച് അങ്കക്കളം വലുതാക്കുന്ന നീയൊക്കെ ബുദ്ധിമാൻ..ഞാൻ വെറും ഭ്രാന്തൻ..”, തിണ്ണയിലിരുന്ന വൃദ്ധൻ അലർച്ചയോടെ ചാടിയെണീറ്റപ്പോൾ ഞാനും ഉസ്മാനും പെട്ടന്നാ ഭാവപ്പകർച്ചയിൽ ഒരു നിമിഷം പകച്ചു പോയി       “ അവരുടെ ആവശ്യത്തിനനുസരിച്ച് നിന്റെയൊക്കെ തന്തമാർ പാദങ്ങൾ ബൂട്ടിട്ട് പൊതിഞ്ഞു കെട്ടി.. ഇന്ന് നിന്റെയൊക്കെ  കാലിന് തന്നൂരിലെ മണ്ണിന്റെ ഉപ്പും പുളിയുമറിയാമോടാ ? ഒരഞ്ചു മിനിറ്റ് മണ്ണിലിറങ്ങിയാ നിന്റെയൊക്കെ കാലിന്നു ചരൽ മുറിഞ്ഞു പൊട്ടും .. എന്നിട്ടും നീയും നിന്റെ തന്തയുമെല്ലാം വീരനായകന്മാർ
.ചിരിച്ചോടാ..നീയൊക്കെ ചിരിച്ചോ..നിന്റെയൊക്കെ ഒടുക്കത്തെ കളി വരെ ചിരിച്ചോണ്ടിരുന്നോ ”   വൃദ്ധൻ എന്നെയൊരു തീ പാറുന്ന നോട്ടം നോക്കി. പിന്നെ എന്തൊക്കെയോ പിറുപിറുത്ത് വീണ്ടും തിണ്ണയിൽ ചെന്നിരുന്നു.

ഉസ്മാൻ വീണ്ടും ചിരിച്ചു. “ മൂപ്പരിന്നു നല്ല ഫോമിലാ..”

“എന്തിനാടാ ചെക്കന്മാരേ കാർന്നോരെ അരിശം പിടിപ്പിക്കുന്നത് ?” ഉസ്മാന്റെ ഉമ്മ അകത്തു നിന്ന് വിളിച്ചു ചോദിച്ചു. “  അതവിടെയിരുന്ന് എന്തെങ്കിലും പറഞ്ഞോട്ടെ.. നിങ്ങളു നിങ്ങടെ പാടു നോക്കി പോ..”

കളികൾ പിന്നെയും നടന്നു. മിക്കതിലും ഞങ്ങൾ തന്നെ ജയിച്ചു. പക്ഷെ ആ വാക്കുകൾ, നോട്ടം എന്റെയുള്ളിൽ ഒരു കാരമുള്ളു പോലെ തറഞ്ഞു കിടന്നു. അവർ ഞങ്ങളുടെ കളി പഠിക്കുന്നുണ്ടോ ?

കാര്യം ഞങ്ങൾക്കും  അതീവ രഹസ്യമുള്ള ചില മുന്നൊരുക്കങ്ങളുണ്ട്. വലന്തേറ്റ  വിന്നേഴ്സിന്റെ കളി ഈ പരിസരത്തെവിടെയുണ്ടെന്ന് കേട്ടാലും അവിടെ അവരറിയാതെ  തന്നൂർ ഫൈറ്ററിലൊരാൾ ഹാജരുണ്ടാവും. അവരുടെ പൊസിഷൻ, പാസ്സുകൾ, ഫൗളുകൾ എല്ലാം അയാൾ കണ്ണിമയ്ക്കാതെ പഠിക്കും. അതെല്ലാം ചേർത്തു വെച്ചാണ് അടുത്ത  അങ്കത്തിനു ഞങ്ങൾ തയ്യാറെടുക്കാറുള്ളത്.ഒരു പക്ഷേ അത്തരം തന്ത്രങ്ങളൊക്കെ അവർക്കുമുണ്ടാകുമോ ? എങ്കിലവരിങ്ങനെ തോൽക്കുന്നതെന്ത് ? വളരെ വളരെ വൈകി, ഇന്നലെ രാത്രിയാണല്ലോ ആ  ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയത് !

വീണ്ടും ആരവം ഉയരുന്നു. അടുത്തെ ഗോൾ വീണിരിക്കുന്നു!. പതിനേഴ് !!. ഒരു സാമ്രാജ്യം തകർന്നടിയുകയാണ്. ജനം ആർപ്പു വിളിക്കുന്നു. സ്വന്തം ദേഹം കടിച്ചു മുറിക്കുന്ന ഭ്രാന്തൻ നായയെ പോലെ, തന്നൂരുകാരേ, നിങ്ങൾ നിങ്ങളുടെ തോൽവിയിൽ തന്നെ ഉന്മത്തരായി ആർപ്പു വിളിക്കുകയാണല്ലൊ !

കഴിഞ്ഞ കൊല്ലം മത്സരം കഴിഞ്ഞു  മടങ്ങുമ്പോഴാണ് വലന്തേറ്റക്കാർ അങ്ങനെയൊരു   ആവശ്യം മുന്നോട്ടു വച്ചത് : “ ഇനി മുതൽ ഞങ്ങൾ ഗ്രാസ്സ് പിച്ചിലേ കളിക്കുന്നുള്ളു” , അവരുടെ മാനേജർ പറഞ്ഞു,
 “അറിയാമല്ലൊ, ഞങ്ങളുടെ കളിക്കാരിൽ രണ്ടു പേർ ഇന്റർനാഷണൽ പ്ലേയേഴ്സ് ആണ്..നാലു പേർ നാഷണലും. മണ്ണിൽ കളിക്കുമ്പോൾ അവർക്ക് വല്ലാതെ സ്ട്രെയിനെടുക്കേണ്ടി വരുന്നുണ്ട്. ഇവിടെയൊന്ന് മറിഞ്ഞു വീണാൽ പോലും അവരുടെ ഫിറ്റ്നസൊക്കെ തകരാറിലാവും
അല്ലാതെ നിങ്ങളോട് കളിക്കുന്നതിന് വിരോധമുണ്ടായിട്ടല്ല.” മറുപടിയില്ലാതെ അന്തിച്ചു നിൽക്കുകയായിരുന്ന ഞങ്ങളുടെ മാനേജരുടെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് അയാൾ തുടർന്നു “ നോക്കൂ.. നിങ്ങൾക്ക് ഒന്നാന്തരം പ്ലേയേഴ്സ് ഉണ്ട്.. അതുകൊണ്ടാണല്ലൊ നിങ്ങൾ ജയിക്കുന്നത്. പക്ഷെ നിങ്ങളുടെ ഗ്രൗണ്ട്.. അത് ഇരുപതു വർഷം പുറകിലാണ്.. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നിങ്ങൾ തന്നെ നിങ്ങളുടെ വളർച്ച നിഷേധിക്കുകയാണ്. ആറു  വർഷമേ ആയിട്ടുള്ളു ഞങ്ങൾ ഗ്രാസ്സ് പിച്ചിലേക്ക് മാറിയിട്ട്..അപ്പോഴേയ്ക്കും അഞ്ച് ഇന്റർനാഷണൽ പ്ലേയേഴ്സിനെ  സൃഷ്ടിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. കൊപ്പവും തിരൂരുമെല്ലാം ഗ്രാസ്സ് പിച്ചിലേക്ക് മാറുകയാണെന്ന് കേൾക്കുന്നു. അതായി കഴിഞ്ഞാൽ പിന്നെ അവരുമുണ്ടാവില്ല ഇവിടെ കളിക്കാൻ.” ഒന്നു നിർത്തി, വാക്കുകളിൽ പുച്ഛം നിറച്ച് അയാൾ അവസാനിപ്പിച്ചു, “ നിങ്ങൾ മാത്രം ഇങ്ങനെ ചരലിൽ നിരങ്ങി ജീവിതം കഴിക്കും..”

വലന്തേറ്റക്കാരുടെ വെല്ലുവിളി കേട്ടില്ലെന്ന് നടിക്കുകയോ ?   അതിലുമുപരി, തന്നൂരുകാരായ ഇന്റർനാഷണൽ പ്ലേയർസ് എന്ന എക്കാലത്തേയും സ്വപ്നം

പക്ഷെ പണം.. ?

“ഗ്രാസ്സ് ഫീൽഡാക്കാൻ പത്ത് ലക്ഷം.. ഫ്ലഡ് ലൈറ്റിന് എട്ട് ലക്ഷം, ഗാലറിയ്ക്ക് 40 ലക്ഷം.” ഞങ്ങൾ സമീപിച്ച എഞ്ചിനീയർ പുല്ലു പോലെ പറഞ്ഞു.

 ആദ്യമേ തന്നെ ഗാലറി വേണ്ടെന്നു വച്ചു. എന്നിട്ടും വേണം പതിനെട്ട് ലക്ഷം !! ഈ ഇട്ടാവട്ടം തന്നൂരിൽ നിന്ന് അത്രയും തുക പിരിച്ചെടുക്കാമെന്ന്  സ്വപ്നത്തിൽ പോലും  ചിന്തിക്കാൻ വയ്യ.

‘അന്വേഷിപ്പിൻ, കണ്ടെത്തും’ എന്നാണല്ലൊ പ്രമാണം. കണ്ടെത്തുക തന്നെ ചെയ്തു. ക്ലബ്ബിന്റെ രക്ഷാധികാരി ഹരിഹരേട്ടനാണ് വഴി കാട്ടിയത്. അദ്ദേഹം ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടയാളാണ്. പണക്കാരന്റെ പത്രാസുകളൊന്നും കാണിക്കാതെ, ക്ലബ്ബിനു വേണ്ട ഫുട്ബോളും ജേഴ്സിയുമെല്ലാം മനസ്സലിവോടെ സ്പോൺസർ ചെയ്യാറുള്ള സ്നേഹസമ്പന്നൻ.

ക്ലബ്ബ് പ്രസിഡണ്ട് ദാസേട്ടനും സെക്രട്ടറി ഉമ്മറിക്കയും ചേർന്നാണ് കരാറിൽ ഒപ്പു വെച്ചത്.

                                                     **************                                            

ഇന്നലെ രാത്രിയാണതുണ്ടായത്. പരിശീലനവും ഇന്നത്തെ കളിയുടെ ഗെയിം പ്ലാനിങ്ങും കഴിഞ്ഞ്, ഇരുൾ മൂടിയ ഇടവഴിയിലൂടെ തിരിച്ചു വരുമ്പോഴാണ് പൊടുന്നനെ മുന്നിൽ മറ്റൊരു നിഴൽ അനങ്ങുന്നതായി തോന്നിയത്. പെട്ടന്നെന്തോ ആഞ്ഞുയർന്നു താണുവോ ? തലയിലെന്തോ ഭാരമുള്ളത്  പൊട്ടിവീണുവോ ?

 തപ്പി നോക്കി..ഇല്ല.. തോന്നലായിരുന്നു.. കണ്ണിലെ ഇരുട്ട് പരിചിതമായപ്പോൾ മുന്നിലെ നിഴൽ തിരിച്ചറിഞ്ഞു. കുഞ്ഞാമുപ്പൂപ്പ !

“ നീ പേടിച്ചോ ?” മൂപ്പർ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“കുറച്ച്..” ഞാൻ ചിരിക്കാൻ  ശ്രമിച്ചു.

“നന്നായി”, മൂപ്പർ എന്റെ കൈ പിടിച്ചു. “ വാ..” എൺപതു കഴിഞ്ഞിട്ടും വൃദ്ധന്റെ കൈയ്ക്ക് എന്തു ബലം !
‘എങ്ങോട്ടാണ്’ എന്ന് നാവുയർത്താൻ പോലുമാകുന്നതിനു മുമ്പ്, കാറ്റിന്റെ വേഗതയിൽ എവിടേയ്ക്കാണെന്നെ വലിച്ചു കൊണ്ടു പോകുന്നത് ? അതിനിടയിൽ ശരവർഷം  പോലെ ചോദ്യങ്ങളും !

“നിനക്ക് കുറച്ചു മുമ്പൊരു സന്ദേശം കിട്ടിയിരുന്നോ ? ടീമിലെ രണ്ടു പേർ ഒറ്റുകാരാണെന്ന് ?”

“ ഉവ്വ്..” ഞാൻ അതിശയത്തോടെ സമ്മതിച്ചു. അഞ്ചുമിനിറ്റ് മുമ്പാണ്  ഒരജ്ഞാത നമ്പറിൽ നിന്ന് അങ്ങനെയൊരു മെസ്സേജ് വന്നത്. സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുമ്പോൾ.

“ നിനക്ക് മാത്രമല്ല, ടീമിലെ  എല്ലാവർക്കും അവരത് അയച്ചിട്ടുണ്ട്. സത്യവുമാണത്. പക്ഷെ ഇപ്പോൾ നിങ്ങളെ അറിയിച്ചത്, നാളത്തെ നിങ്ങളുടെ കെട്ടുറപ്പ് തകർക്കാൻ.. പതിനൊന്നു പേർ പതിനൊന്നു പേരായി തന്നെ അകന്നു മാറി നിൽക്കാൻ....”

“ ?!”

“ വെറും ഇരുപത് ദിവസത്തെ പരിശീലനം.. അത് മതിയോടാ അവരെ ജയിക്കാൻ ?”

എന്തു പറയാൻ ! പോരെന്നു ഞങ്ങൾക്കു തന്നെ അറിയാം.. പക്ഷെ..

  പെണ്ണിന്റെ  മാല പണയം വെച്ചിട്ട് അതിനുള്ളതേ കിട്ടിയുള്ളല്ലേ?” പരിഹാസമാണ് വൃദ്ധന്റെ ശബ്ദത്തിൽ.

നാവനങ്ങുന്നില്ല. മർമ്മത്താണ് കിളവൻ ചോദ്യങ്ങളാഴ്ത്തുന്നത് !


“ ഫുട്ബോൾ ജീവശ്വാസമായ തന്നൂരിൽ, ഇങ്ങനെയൊരു അന്താരാഷ്‌ട്ര നിലവാരമുള്ള  സ്റ്റേഡിയം തയ്യാറാക്കാൻ മുൻകൈയ്യെടുക്കാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്..” നാലുമാസം മുമ്പ്, സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമ്പോൾ ഹരിഹരേട്ടൻ പ്രസംഗിച്ചു.

 “ ഇത്രയും നാളും, കുട്ടികൾ മൈതാനിയിൽ കളി കഴിഞ്ഞു വരുന്നതു വരെ തന്നൂരിലെ ഓരോ  അച്ഛനമ്മമാർക്കും പേടിയായിരുന്നു, വീണുരഞ്ഞു പൊട്ടിയ കൈകാലുകളുമായാണൊ തങ്ങളുടെ കുട്ടികൾ കയറി വരിക എന്ന്. ഞാനടക്കം ചില രക്ഷിതാക്കളെങ്കിലും അതുകൊണ്ടു മാത്രം കുട്ടികളെ ഇങ്ങോട്ടു പറഞ്ഞയക്കാനും മടി കാണിച്ചിരുന്നു.  ഇനിയാ പേടി വേണ്ട. എനിക്കുറപ്പാണ്, തന്നൂരിലെ  മാന്യപൗരന്മാർ അമ്പതോ നൂറോ മുടക്കി പരിശീലനം നേടാനോ  ടിക്കറ്റെടുത്ത് ടൂർണ്ണമെന്റ് കാണാനോ മടി കാണിക്കുന്നവരല്ല .” കിടിലം കൊള്ളിക്കുന്ന കൈയ്യടി തീരുന്നതു വരെ ഹരിഹരേട്ടനു കുറച്ചു സമയം പുഞ്ചിരിയോടെ കാത്തു നിൽക്കേണ്ടി വന്നു.

 “ എങ്കിലും ചില നാണം കെട്ടവരുണ്ട്..” ആ മുഖത്ത് രോഷം പടർന്നു “ എന്തും ഏതും സൗജന്യമായി തിന്നു ശീലിച്ച പിച്ചകൾ
. ആടുമാടുകളെയും നാടോടിപരിഷകളെയും മാത്രമല്ല, അത്തരക്കാരെ കൂടി ഉദ്ദേശിച്ചാണ് കമ്പനി, പതിനെട്ടടി പൊക്കത്തിൽ രണ്ടടി വീതിയിൽ മൈതാനത്തിനു ചുറ്റും ..”, അദ്ദേഹം മൈതാനത്തിനു ചുറ്റും വിരൽ ചൂണ്ടി  തുടർന്നു “ ഈ മതിൽ പടുത്തുയർത്തിയിരിക്കുന്നത്..” തന്നൂരുകാർ വീണ്ടും ആവേശത്തോടെ കൈയ്യടിച്ചു.

“ നിങ്ങൾക്കറിയാമല്ലോ, നൂറു വർഷം കഴിഞ്ഞാൽ കമ്പനി    സ്റ്റേഡിയം നമുക്കു തന്നെ തിരിച്ചു തരും.  മന്ത്ലി യൂസേഴ്സ് ഫീ ആയി
പുറത്തുള്ളവരിൽ നിന്ന്  അറുപതിനായിരം ഈടാക്കുമ്പോൾ  ക്ലബിന്  വെറും മുപ്പതിനായിരം  രൂപ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അതു കേൾക്കുമ്പോൾ ചിലർക്കൊക്കെ ഒരു മുറുമുറുപ്പുണ്ടാവും – ഇത്ര രൂപയോ എന്ന്.  ഞാനൊരു കണക്കു പറയാം.. ഒരു മാസത്തേയ്ക്ക് മുപ്പതിനായിരമാവുമ്പോൾ ഒരു ദിവസത്തേയ്ക്ക് മുപ്പതിനായിരം ഹരണം മുപ്പത്, അതായത് ആയിരം. റിസർവ് ഉൾപ്പെടെ പതിനഞ്ചു പേരാണല്ലൊ ടീമിലുള്ളത്. ആയിരം ഹരണം പതിനഞ്ച്, അറുപത്താറ് രൂപ എഴുപത് പൈസ. അതായത്, ഒരു കളിക്കാരൻ ഒരു ദിവസം മുടക്കേണ്ടത് അറുപത്തേഴ് രൂപ. നിങ്ങൾ നോക്കൂ..”,   അദ്ദേഹം വേദിയിലിരിക്കുന്ന ഞങ്ങൾക്കു നേരെ വിരൽ ചൂണ്ടി “ വെറും അറുപത്തേഴ് രൂപ വച്ച് ദിവസവും മുടക്കാൻ ശേഷിയില്ലാത്തവരാണൊ ഇവർ ?”

“ അല്ല..അല്ല..അല്ല..” ജനക്കൂട്ടം ആർത്തു.


വൃദ്ധൻ പെട്ടന്ന് തിരിഞ്ഞു നിന്നെന്റെ കൈകളിൽ മുറുകെ പിടിച്ചു. ഇരുട്ടത്ത് ആ കണ്ണുകൾ മാത്രം നക്ഷത്രങ്ങളെ പോലെ തിളങ്ങി.

“ നിനക്കെന്നെ വിശ്വാസമുണ്ടോ ?”

‘ഉവ്വ്’ എന്നു മറുപടി പറയുമ്പോൾ വല്ലാത്തൊരൂർജ്ജം എന്നിൽ വന്നു നിറയുന്നത് അനുഭവപ്പെട്ടു. ശരീരമാകെ ഒരു യുദ്ധത്തിനു ത്രസിക്കുന്നതു പോലെ.

“ വാ..” വൃദ്ധൻ വീണ്ടും തിടുക്കത്തിൽ മുന്നോട്ടു നീങ്ങി. “ അവരുടെ ഗെയിം പ്ലാനിങ്ങ് അവസാനിക്കുന്നതിനു മുമ്പ്..”

കാടും പടലും  ഞെരിച്ചമർത്തി ശരവേഗത്തിൽ മുന്നോട്ടു പായുമ്പോൾ എനിക്കാ വഴി തെളിഞ്ഞു തുടങ്ങിയിരുന്നു. റോഡ് മാർഗ്ഗമാണെങ്കിൽ പതിനൊന്ന്  കിലോമീറ്ററുണ്ടവിടേയ്ക്ക് !!
ഒടുവിൽ, മൂന്നാം കുന്നിന്റെ നെറുകയിൽ വെച്ചു ഞാനതു കണ്ടു.ദൂരെ, പച്ചപ്പരവതാനി പോലെ വലന്തേറ്റക്കാരുടെ മൈതാനം.
ഞങ്ങളവിടെയ്ക്കടുത്തു കൊണ്ടിരിക്കേ, പെട്ടന്നവിടുത്തെ വിളക്കുകളണഞ്ഞു.

“അവരുടെ പരിശീലനം കഴിഞ്ഞു.. ഇനി ഗെയിം പ്ലാനിങ്ങാണ്..വാ..”

ഞങ്ങൾ നിരങ്ങി നിരങ്ങി ഒരു വൻമതിലിനടുത്തെത്തി. കൂടുതൽ ഇരുൾ നിറഞ്ഞ മറ്റൊരു ഭാഗത്തേയ്ക്ക് വൃദ്ധനെന്നെ നയിച്ചു. “ ഇവിടെയിരിക്ക്..”
പിന്നെ അദ്ദേഹം ചുമരിൽ പരതാൻ തുടങ്ങി. “ എന്റെ ഇത്രയും നാളത്തെ അദ്ധ്വാനത്തിന്റെ ഫലമാണത്..” ഒരു ചെറിയ  കല്ല് ഇളക്കി മാറ്റിക്കൊണ്ട്, എന്റെ  കണ്ണുകൾ അവിടേയ്ക്ക് ബലമായി ചേർത്തു വച്ച്  ആജ്ഞാപിച്ചു. “ നോക്ക്
വെളിച്ചം ഒട്ടും പുറത്തു പോകരുത്..”

ഞാൻ അടങ്ങാത്ത വിസ്മയത്തോടെ ആ ദ്വാരത്തിലൂടെ കണ്ണയച്ചു. ഒരു വലിയ മുറിയാണത്. കളിക്കാരെല്ലാവരും ഒരു വലിയ എൽ സി ഡി ടി വിയിലേക്ക് നോക്കിയിരിക്കുന്നു.  അവരേതോ  കളി കാണുകയാണ്. ‘ അയ്യേ, ഇതാണോ അവരുടെ ഗെയിം പ്ലാൻ !’ എന്ന പുച്ഛത്തോടെ ഞാൻ തല തിരിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആ തിരിച്ചറിവിൽ എന്റെ എന്റെ രോമങ്ങൾ എഴുന്നു നിന്നത്.. അത് ഞങ്ങളുടെ കളിയാണ് !.രണ്ടു ദിവസം മുമ്പ് ഞങ്ങളും കൊണ്ടോട്ടി ബ്രദേഴ്സും തമ്മിൽ നടന്ന സെമി ഫൈനൽ.. !! പെട്ടന്ന് അവരുടെ കോച്ച് അവിടെ പ്രത്യക്ഷപ്പെട്ടു. എന്തോക്കെയോ പറഞ്ഞു കൊണ്ട് അയാൾ ടി വി യ്ക്കു നേരെ റിമോട്ട് ഉയർത്തി. കളിക്കാർ ചിരിച്ചു.   ടി വി യിലെ ദൃശ്യങ്ങൾ മാറി. ചെറിയ ഇരുട്ടുണ്ട്. എങ്കിലും വ്യക്തമാകുന്നുണ്ട് ഇപ്പോൾ ഞങ്ങളാണ് സ്ക്രീനിൽ. വട്ടം കൂടിയിരുന്നെന്തോ ചർച്ച ചെയ്യുന്നു. ദൈവമേ !.. അല്പം മുമ്പ് നടന്ന ഞങ്ങളുടെ ഗെയിം പ്ലാനിങ്ങ്..!! പെട്ടന്ന് ജനമദ്ധ്യത്തിൽ നഗ്നനാക്കപ്പെട്ടതു പോലെ  ഞാൻ സർവ്വാംഗം തളർന്നിരുന്നു പോയി.. 

അതു കഴിഞ്ഞ് അയാൾ വീണ്ടുമെന്തോ പറഞ്ഞു റിമോട്ട് ഉയർത്തി. സ്ക്രീനിലിപ്പോൾ സുമേഷ് ആണ്..ഞങ്ങളുടെ തുരുപ്പ് ചീട്ട്..കാലിൽ പന്തൊന്നു കിട്ടിയാൽ, അത് ഗോളാക്കിമാറ്റാൻ വൈദഗ്ദ്യമുള്ള ഞങ്ങളുടെ ഉശിരൻ സെന്റർ ഫോർവേഡ് . കുട്ടിക്കാലം മുതലുള്ള അവന്റെ ചിത്രങ്ങൾ, കളികളുടെ ചെറു ക്ലിപ്പിങ്ങുകൾ..ഓരോന്നായി ടി വിയിൽ മിന്നി മാഞ്ഞുകൊണ്ടിരുന്നു.

“ നിങ്ങൾ ഓരോരുത്തരും പന്തുരുട്ടി തുടങ്ങിയ കാലം തൊട്ടുള്ള വിവരങ്ങൾ അവരുടെ കൈയ്യിലുണ്ട്.” വൃദ്ധൻ മർമ്മരം പോലെ പറഞ്ഞു. “ നിങ്ങളുടെ കഴിവുകൾ, കഴിവില്ലായ്മകൾ, ദൗർബല്യം
.ഓരോന്നും..” പിന്നെ ആ കല്ല് അവിടേയ്ക്കു തന്നെ കയറ്റി വച്ചു.

“നാളെ നാം തോൽക്കും.. അതവർക്കറിയാം..” തിരികെ നടക്കുമ്പോൾ വൃദ്ധൻ പറഞ്ഞു. “ പക്ഷെ അവർക്ക് കേവലമൊരു വിജയം പോര.. നാളെ മുതൽ ‘ഫൈറ്റേഴ്സ്’ എന്ന പേര് ഉച്ചരിക്കാൻ തന്നൂരുകാർക്ക് ലജ്ജ തോന്നണം.. അവരുടെ മനസ്സിൽ  വലന്തേറ്റ വിന്നേഴ്സ് ഒരു വിഗ്രഹമായി കയറിയിരിക്കണം. അവരെത്രയോ കാലമായി അതിനുള്ള പണി തുടങ്ങിയിട്ട്
നിനക്കറിയാമോ ?, അംബ്രോസ്സിനു വരെ തന്നൂരിൽ ആരാധകരുണ്ട്, അന്നു തൊട്ടേ. നാളെ മുതൽ അവർ മാളങ്ങൾ വിട്ട് പുറത്തു വരും..വലന്തേറ്റക്കാരുടെ മാടമ്പികളായി തന്നൂർ ഭരിക്കും. ചുങ്കം ഒടുക്കാതെ പന്തുരുട്ടുന്ന തന്നൂരിലെ ഓരോ കാലും തല്ലിയൊടിക്കും..”

ഞാൻ എന്തിനെന്നറിയാതെ മൂളി.എവിടെയ്ക്കെങ്കിലും ഓടി പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു മാത്രമായിരുന്നു അപ്പോഴെന്റെ ചിന്ത.

“ഭയമാകുന്നുണ്ടോ നിനക്ക് ?”

.”

“ തളരരുത്.. സ്ഥായിയാരു വ്യവസ്ഥ സൃഷ്ടിക്കാൻ അടിമത്തത്തിനാവില്ല. സ്വാതന്ത്ര്യദാഹികളുടെ മനസ്സ് പുകഞ്ഞു കൊണ്ടേയിരിക്കും. അതെല്ലാമൊത്തുചേർന്നാളിപ്പടർന്ന്  ചൂഷണത്തിനെതിരെ വീണ്ടുമൊരു അഗ്നിതാണ്ഢവമുയരും. പക്ഷെ ഒരു ചെറുതരി തീയ്യെങ്കിലും വേണം. കളി മറന്ന്, സ്വയമറിയാതെ അടിയറവുകളിലേക്കാണ്ടു പോയ തന്നൂരിന്റെ അബോധമനസ്സിലും വെന്തു നീറുന്ന ഒരു തീപ്പൊരി.. അത് വേണം.. ഉള്ളിൽ ഊതിയൂതി പെരുപ്പിക്കാൻ
... അതു വേണം.. വൃദ്ധൻ ഒന്നു നിർത്തി.
“ അഭിമന്യുവിനെ കുറിച്ച് കേട്ടിട്ടില്ലേ നീയ്യ്. ? ”  തിരിഞ്ഞു നിന്ന് എന്റെ കൈകൾ രണ്ടും ചേർത്തു പിടിച്ചു.ആ കണ്ണുകളിൽ കനലുകളെരിഞ്ഞു.. “ നാളെ നിന്റെ ദിനമാണു കുഞ്ഞേ..”

“ ഞാനോ ?!!” ഞാനാകെ അന്തിച്ചു പോയി.  അവരുമായുള്ള ഒരു കളിയിൽ പോലും പന്തുരുട്ടാതെ റിസർവ് ബഞ്ചിലിരിക്കേണ്ടി വന്നിട്ടുള്ള ഞാൻ !

“ ശരിയാണ്.” വൃദ്ധൻ പുഞ്ചിരിച്ചു.. “ നീയൊരു നല്ല കളിക്കാരനല്ല.. അതാണു നിന്റെ നേട്ടവും. നിന്നെയവർ അത്രയ്ക്ക് കണക്കിലെടുത്തിട്ടില്ല.. വലതുകാൽ കൊണ്ട് പന്ത് ബാക്കിലേക്കു തോണ്ടി ഇടതുകാൽ കൊണ്ടെടുക്കുന്ന നിന്റെയാ ലോങ്ങ് റേഞ്ച് ഷോട്ടില്ലേ, ഇതേവരെ അവരത് കണ്ടിട്ടില്ല..”

വൃദ്ധൻ വീണ്ടും തിരിഞ്ഞു നിന്നു.ഞങ്ങൾ ഇടവഴിയിൽ തിരിച്ചെത്തിയിരുന്നു. “ നാളെ, ഇനിയൊന്നും ബാക്കിയില്ല എന്ന് തോന്നുന്ന അവസാനനിമിഷത്തിൽ,  അവർക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നവരിലൊരുവനെ നീ തിരികെ വിളിക്കുക. ഒരു ഗോളിനുള്ള സമയം നിനക്ക് കിട്ടും.   നാളെ മുതൽ  അതിന്റെ പേരിലായിരിക്കും നീ ഓർ
ക്കപ്പെടുക ” ഉപ്പൂപ്പ എന്റെ  തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.

മേലാകെ  തീ പടർന്നു കയറുകയാണ്.. ഒരു നിമിഷം കൊണ്ട് മറ്റൊരു ലോകത്തേയ്ക്ക് പിറവിയെടുത്തതു പോലെ.

 “ ആരൊക്കെയാണ് ഒറ്റുകാർ ?” ഞാൻ ഉദ്വേഗത്തോടെ ചോദിച്ചു.

“ നാളെ കളി കാണുമ്പോൾ നിനക്കതറിയാനാവും, .” വൃദ്ധൻ വേദനയോടെ പുഞ്ചിരിച്ചു..  “ അതു വരെ, എല്ലാവരും സഖാക്കൾ തന്നെ എന്നു കരുതിക്കോളൂ. അല്ലെങ്കിലൊരു പക്ഷേ നിന്റെ നാവു തന്നെ നിന്നെ വഞ്ചിച്ചെന്ന് വരും..”

പൊടുന്നനെ, ഇരുൾ കീറിമുറിച്ച് ഒരു ടോർച്ച് വെളിച്ചം ഞങ്ങളുടെ ദേഹത്തേയ്ക്ക് വീണു.           

“ നന്ദാ..” ഉസ്മാന്റെ പരിഭ്രാന്തമായ ശബ്ദം.

അവനോടി വന്ന് വൃദ്ധനെ തള്ളി മാറ്റി. “ മാറി നിൽക്ക് കിളവാ..നിങ്ങളവനെ എന്താ            ചെയ്തത് ?”പിന്നെ എന്റെ നെറ്റിയിൽ തോണ്ടികൊണ്ട് അവൻ ചോദിച്ചു “ എന്താടാ ഇയാളു ചെയ്തത് ? ചോരയൊലിക്കുന്നുണ്ടല്ലൊ.”

ഞാൻ സംശയത്തോടെ  വിരലോടിച്ചു നോക്കി..വിരൽത്തുമ്പിലൊരു ഈർപ്പം തടയുന്നുണ്ട്. കൈയ്യിലേക്കു നോക്കി.. രക്തം കിനിഞ്ഞിരിക്കുന്നു !!

“ ഹ ഹ ഹ..” വൃദ്ധൻ ചിരിച്ചു. “ പിന്നെയൊരു തെറിപ്പാട്ട് പാടി.

“ വാ ശവമേ..” കൈയ്യിൽ കരുതിയ ചങ്ങലയിൽ വൃദ്ധനെ പൂട്ടി വലിച്ചിഴച്ചു നടക്കുമ്പോൾ ഉസ്മാൻ പറഞ്ഞു.” ഉപ്പൂപ്പയാണെന്നൊന്നും ഞാൻ നോക്കില്ല.കാലു തല്ലിയൊടിച്ച് ഒരു മൂലയ്ക്കിടും. ”

“ ഇല്ലടാ..ഒന്നും പറ്റിയില്ല..  ഇരുട്ടത്ത് ഞങ്ങളൊന്ന് കൂട്ടിമുട്ടിയതാ..” ഞാനവനെ ആശ്വസിപ്പിച്ചു.

വൃദ്ധൻ വീണ്ടും പൊട്ടിച്ചിരിച്ചു.
 
                                                      *************

വീണ്ടുമൊരാരവമുയർന്നു.. അടുത്ത ഗോൾ വീണിരിക്കുന്നു. പതിനെട്ട് ! പെട്ടന്ന്, എന്തോ ഒന്ന് മൂക്കിനെയുരസി ചീളിപാഞ്ഞ് വിജേഷിന്റെ നെഞ്ചത്ത് ചെന്ന് പതിച്ചു. “ അമ്മേ..” അവൻ നിലവിളിച്ചു. കല്ല് !

ആരും തലയുയർത്തുന്നില്ല.. തോ‌ൽവിയിൽ കരയുന്നവരല്ല ഞങ്ങൾ തന്നൂരുകാർ. പക്ഷെ ഇപ്പോൾ ഒരു വാക്കൊന്ന് എവിടെ നിന്നെങ്കിലും പൊട്ടി വീണാൽ, ഒരു മൂക്കൊന്ന് വിതുമ്പി ചീറ്റിയാൽ എന്താണുണ്ടാവുകയെന്ന് പറയുക വയ്യ.

  സഹദേവേട്ടൻ കളിക്കാർക്ക് നിർദ്ദേശം നൽകുന്നത് നിർത്തി   ബലി തർപ്പണത്തിനെന്ന പോലെ മുട്ടുകാലൂന്നി തല കുമ്പിട്ട്  ഗ്രൗണ്ടിലിരിക്കുകയാണ്. 

 ക്ലോക്കിലേക്ക് നോക്കി. കളി തീരാൻ ആറു മിനിറ്റു കൂടിയുണ്ട്. ഒരു പത്മവ്യൂഹത്തിന്റെ ആരവമാണ് ചുറ്റും മുഴങ്ങുന്നുത്. ഞരമ്പുകൾ വലിഞ്ഞു മുറുകുന്നു.രക്തം തിളച്ചാണ് ദേഹത്തു നിന്ന് ആവി പൊങ്ങുന്നത്.

 എണീറ്റ് സഹദേവേട്ടനരികിലേക്ക് നടന്നു.

“ ഒടുക്കത്തെ കളിയല്ലേ സഹദേവേട്ടാ.. എനിക്കുമൊന്ന് കളിക്കണം..”

“ എന്തിനാടാ നീ കൂടി നാണം കെടുന്നത് ! വീട്ടിൽ പരാമറിരിപ്പുണ്ട്. നാട്ടുകാർ എറിഞ്ഞു കൊന്നില്ലെങ്കിൽ നമുക്കെല്ലാവർക്കും അതടിച്ച് ചാവാം..” സഹദേവേട്ടൻ മുഖമുയർത്തിയില്ല.

“ എനിക്കും കളിക്കണം സഹദേവേട്ടാ..” അത് ശ്രദ്ധിക്കാത്തതായി നടിച്ച്, സബ്സ്റ്റിറ്റ്യൂഷൻ ബോർഡിൽ നമ്പരുകൾ കൊരുത്തു വച്ച് ഞാൻ പറഞ്ഞു.. “ ഉസ്മാനെ തിരികെ വിളിക്ക്..”

                                                         *********

64 അഭിപ്രായങ്ങൾ:

  1. മനസ്സില്‍ പതിയുന്ന രൂപങ്ങള്‍
    കഥ നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഒറ്റവായന... കിടു... ഉദ്വേഗജനകം..... അവസാനം എന്തായ്???

    മറുപടിഇല്ലാതാക്കൂ
  3. കിടിലന്‍ ക്ലൈമാക്സ് ... !!
    ഹിഗ്വിറ്റക്കു ശേഷം ....

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം, സൂപ്പർ ക്ലൈമാക്സ്, കിടു കിടു കിടു.....

    മറുപടിഇല്ലാതാക്കൂ
  5. കാൽപന്തു കളിക്കാർ കളിക്കു മുന്നേയും ശേഷവും തുറന്ന് സംസാരിക്കുന്ന ചില അകത്തും പുറത്തുമുള്ള കളികളുണ്ട്‌..
    അത്തരം ചില വിശേഷങ്ങൾ ശരിക്കും ആസ്വാദ്യമായി..
    ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  6. അധിനിവേശങ്ങളെല്ലാം അങ്ങനെയാണ്. ശാദ്വലതയുടെ മൈതാനങ്ങൾ കാട്ടി മോഹിപ്പിച്ച് സ്വത്വത്തെ വലിച്ചെറിയാൻ നമ്മെ പാകമാക്കും. അവസാനം നമുക്കിടയിലെ ഒറ്റുകാരനെ തിരിച്ചറിയുമ്പോൾ നമ്മൾ കളി തോറ്റ്, കളിസ്ഥലം നഷ്ടപ്പെട്ട്, ചുങ്കം കൊടുത്ത് ജീവിച്ചു തുടങ്ങും.

    മറുപടിഇല്ലാതാക്കൂ
  7. ഇഷ്ടപ്പെട്ടില്ല

    നുമ്മടെ വേവ് ലെങ്തിന് സ്യൂട്ടാവണില്യ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :)

      അജിത്തേട്ടാ, എടയ്ക്ക് നമ്മുടെ വേവ്‌ലെങ്ങ് സ്യൂട്ടാവാണ്ട്ണ് പോവാറ്ണ്ട്, പണ്ടേ..

      ഇല്ലാതാക്കൂ
  8. കൊച്ച് കൊച്ച് കയ്യേറ്റങ്ങൾ, വേദനിപ്പിക്കാതെ, സന്തോഷിപ്പിച്ച് തന്നെയുള്ള മുന്നേറ്റങ്ങൾ. സകല വാൾമാർട്ടും, ക്ണാപ്പന്മാരും അടുക്കളയിൽ വരെ കയറി ഊഞ്ഞാലാടുന്നത് വരെ സുഖിച്ചങ്ങിരിക്കും. അവസാനം ഒറ്റപ്പെട്ട ചില ഒടുക്കത്തെ മുന്നേറ്റങ്ങൾ. കഥയിലതിനൊരു സ്കോപ്പ് കാണുന്നു., നമുക്കിടയിൽ ആരെങ്കിലുമുണ്ടാവുമോ..
    ഫുട്ബോൾ കളിയുടെ ത്രില്ലിങ്ങും, അധിനിവേശത്തിന്റെ നീറ്റലും ഒരു പോലെ പങ്ക് വെച്ച മനോജേട്ടന്റെ എഴുത്തിനു സല്യൂട്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഹിംസയും സത്യാഗ്രഹവുമെല്ലാം പിറന്ന, നാനാത്വത്തിൽ ഏകത്വം പുലരുന്ന ഈ നാട്ടിൽ പ്രതിരോധത്തിന്റെ ഒരു പുൽനാമ്പെങ്കിലും സ്വപ്നം കാണുന്നു നവാസ്.. ചിലപ്പോൾ വെറുമൊരു പ്രതീക്ഷയായി അസ്മിച്ചു പോയേക്കാം. പക്ഷെ അങ്ങനെയൊന്നില്ലാതെ മുന്നോട്ടു പോകാൻ വയ്യ..

      ഇല്ലാതാക്കൂ
  9. എനിക്കിഷ്ടപ്പെട്ടു.... :)

    മറുപടിഇല്ലാതാക്കൂ
  10. കഥ ചിലയിടങ്ങളില്‍ വായനക്കാരനെ കൊരിത്തരിപ്പിക്കുന്നുട്. പ്രത്യേകിച്ചൊരു ഫുട്ബോള്‍ പ്രേമിയെ.നാട്ടുമ്പുറങ്ങളിലെ സെവന്‍സ് ഫുട്ബോള്‍ളിന്‍റെ മരണം കഥയില്‍ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. (മലപ്പുറത്തും കോഴിക്കോടും ഇന്നും മരിച്ചിട്ടില്ലെങ്കില്‍ കൂടിയും)

    ആ സ്റെഡിയത്തിന്‍റെ നിര്‍മ്മാണവും ബി.ഒ.ടി. കരാറും ഇടക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. കാരണം ഇതൊരു കൊച്ചു ഗ്രാമത്തിന്റെ കഥയാണ്‌. ബദ്ധവൈരികലുമായുള്ള വാശിക്കുവേണ്ടി സര്‍ക്കാര്‍ സഹായമില്ലാതെ ചെയ്യുന്ന അതിസാഹസം! അത് മുഴച്ചുനില്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗ്രാമത്തിന്റെയും ഫുട്ബോളിന്റെയും കഥ മാത്രമല്ല പറയാൻ ശ്രമിച്ചത്,ജോസ്ലെറ്റ്..

      അത് ജോസ്ലെറ്റിലേക്കെത്താതിരുന്നത്, അല്ലെങ്കിൽ അതിനുവേണ്ടത്ര വിഭവങ്ങൾ കഥയിലില്ലാതിരുന്നത്, എഴുത്തിന്റെ കുറവായി തന്നെ കാണുന്നു.

      ഇല്ലാതാക്കൂ
  11. അമ്പ്രോസ് പേടിപ്പിച്ചു ..

    മറുപടിഇല്ലാതാക്കൂ
  12. മലപ്പുറത്തിന്റെ സ്വന്തം " സെവെന്‍സാണ് " വരികളില്‍ മൊത്തം തെളിഞ്ഞത്
    പറഞ്ഞ് വച്ചത് , പതിനൊന്നാണേലും ....
    അവസ്സാന ഭാഗം കൂടുതല്‍ ഗംഭീരമായി ...
    വായിക്കുവാന്‍ ത്വര കൂടി വരുന്ന പൊലെ ജീവനുണ്ട് വരികളില്‍ ..
    കാല്പന്ത് കളിയുടെ മര്‍മ്മം അറിഞ്ഞുള്ള കഥ ...
    മലപ്പുറത്തിന്‍ ഫുട്ബാള്‍ " ജീവനും ജീവിതവുമാണ് ..
    രക്തത്തിന്റെ വഴിയേ ഇന്ന് അത് അധപതിച്ച് പൊയെങ്കിലും
    പഴയ മനസ്സുകളില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നു അത്
    അതിന്റെ പൂര്‍ണമായ നന്മയോടെ ...........
    ഒന്നാന്തരമായി തന്നെ പറഞ്ഞു വച്ചൂ ആ നാടിന്റെ മനസ്സ് ..
    അഭിനന്ദനങ്ങള്‍ സഖേ .. സ്നേഹപൂര്‍വം

    മറുപടിഇല്ലാതാക്കൂ
  13. ഫുട്ബോള്‍ കളികളിലൂടെയുള്ള കഥ ......പുതുമ തോന്നി......നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  14. നല്ല കഥക്കെന്റെ ആശംസകൾ.........

    മറുപടിഇല്ലാതാക്കൂ
  15. ഹിഗ്വിറ്റ , മനോരാജിന്റെ ഗോളി , ഇപ്പോ അതേ പാതയില്‍ മനോജും . മലപ്പുറം പോലെ തന്നെ സെവന്‍സ്‌ കളികളുടെ നാടാണ് തൃശ്ശൂരും . ഇവിടെ ഓരോ ഗ്രാമത്തിലും കാണും ഇത്തരം കുറെ സന്ദര്‍ഭങ്ങള്‍ . കഥ അസ്സലായി മനോജ്‌ . ഇന്നത്തെ സാമൂഹികാവസ്ഥകളോട് ചേര്‍ത്ത് വെച്ച് വായിക്കാന്‍ കഴിയുന്ന കഥ .അസ്സലായി ...

    മറുപടിഇല്ലാതാക്കൂ
  16. വായനക്കാരനെ തന്നെ കഥയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനാവുന്നത് നല്ല കഥാകൃത്തുക്കൾക്കു മാത്രമുള്ള മഹാസിദ്ധിയാണ്..... പരിണാമഗുപ്തി കഥയിലുടനീളം നിലനിർത്തുക എന്ന വലിയ വെല്ലുവിളി അനായാസം കൈകാര്യം ചെയ്യാനും കഥാകൃത്തിനു സാധ്യമായിരിക്കുന്നു. അളന്നു മുറിച്ച് കൃത്യമാക്കിയ കഥാപരിണാമം എഴുത്തുകാരന് താൻ കൈകാര്യം ചെയ്യുന്ന മാധ്യമത്തിലുള്ള കൈയ്യടക്കം വിളിച്ചോതുന്നു.....

    മറുപടിഇല്ലാതാക്കൂ
  17. എഴുത്തുകാരന്‍ ഒന്നിന്‍റെയും തടവിലാകാന്‍ പാടില്ല ,താന്‍ ഇഷ്ടപ്പെടുന്ന ആശയത്തിന്‍റെ പോലും ,അനിതര സാധാരണമായ സിദ്ധിയുള്ള എഴുത്തുകാരനാണ്‌ മനോജ്‌ .വിലകുറഞ്ഞ പ്രത്യയ ശാസ്ത്രങ്ങള്‍ക്കു ഇങ്ക്വിലാബ് വിളിച്ചു ആ പ്രതിഭ നഷ്ടപ്പെടുത്തരുത് ,ഇത് വെറുമൊരു ഫുട്ബാള്‍ കഥ അല്ലെന്നു അറിയാമെങ്കിലും ഞാന്‍ അങ്ങനെ മാത്രം ഇതിനെ കാണുന്നു ,,തന്നൂര്‍കാര്‍ എല്ലായ്പ്പോഴും ജയിക്കട്ടെ ,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയെന്നു തോന്നുന്നതിലെ തെറ്റുകൾ ബോധ്യപ്പെടാത്തിടത്തോളം കാലം അതിനെ വില കുറച്ച് കാണാൻ കഴിയില്ല സിയാഫ് ഭായ്. ആ ശരികൾ ചൂണ്ടിക്കാണിച്ചു തരുന്ന കാഴ്ച്ചകൾ വച്ചാണ് ലോകത്തെ അളക്കുന്നത്.

      പ്രതിഭയല്ല, നിലനില്പാണ് വിഷയം. ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിച്ചു പോകുമ്പോൾ നാട്യമാടുന്നതെങ്ങനെ ?

      ഇല്ലാതാക്കൂ
    2. എഴുത്തും എഴുത്തുകാരന്റെ പൊതു മണ്ഡലവും എക്കാലവും ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. വര്‍ത്തമാന കാലത്തും അതൊരു വലിയ ചര്‍ച്ചാ വിഷയം തന്നെയാണ്. "എഴുത്തുകാരന്‍/കാരി തന്റെ കാലത്തെ അടയാളപ്പെടുത്തുന്നുവെന്നാണ്" എന്നിരിക്കെ പ്രത്യേകിച്ചും. പൌരന്റെ.. വിശേഷിച്ചും, എഴുത്തിടങ്ങളിലെ 'സാമൂഹ്യ പ്രതിബദ്ധത' ആവശ്യപ്പെടുന്ന ധാരാളം സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പണാധിപത്യം എന്ന പുതിയ ജാതിക്കും രാഷ്ട്രീയത്തിനും കീഴ്പ്പെട്ട ദാരുണമായ ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. വ്യക്തിയേയും അയാളുടെ ബന്ധങ്ങളെയും, സമൂഹത്തെയും അതിന്റെ രാഷ്ട്രീയത്തെയും അപകടകരമാം വിധം ഗ്രസിച്ചിരിക്കുന്ന ഈ രോഗത്തിനെതിരില്‍ നിലകൊള്ളുക എന്നത് നൈതികതയുടെയും മാനുഷിക മൂല്യങ്ങളുടെയും മാനവികതയുടെയും വീണ്ടെടുപ്പിനുള്ള ഒരു സമര'വിളംബരം കൂടെയാണ്. വിശേഷിച്ചും എഴുത്തുകാരന് അത് സാദ്ധ്യമാവേണ്ടതുണ്ട്. തന്റെ പരിസരങ്ങളിലെ പൊരുത്തക്കേടുകളോട് തന്റെടത്തോടെ യുദ്ധം പ്രഖ്യാപിക്കാന്‍ തന്റെ എഴുത്താണിക്ക് ശേഷി സംഭരിക്കേണ്ടതായിട്ടുണ്ട്.

      ഇല്ലാതാക്കൂ
  18. ഒരു കളിയല്ല തന്ത്രവും കുതന്ത്രവും അടവും എല്ലാം ഉള്ള ഒരു യുദ്ധകഥ പ്പോലെ അവസാന നിമിഷം വരെ കഥ കൊണ്ട് പോയി ആശംസകള്‍ മനോജ്‌

    മറുപടിഇല്ലാതാക്കൂ
  19. തന്നൂര്‍ മനസ്സിരുത്തി വായിച്ചു. നന്നായിരിക്കുന്നു. കഥ വായിച്ചു മുന്നേറുമ്പോള്‍ തന്നൂര്‍ ഒരു വികാരമായി രക്തത്തിലലിയുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും നന്മയുപദേശിക്കുകയും ചെയ്യുന്ന പ്രവാചകശബ്ദങ്ങളെ അവഗണിച്ച് ഭ്രാന്തരായി മുദ്ര കുത്തുന്ന സമൂഹമനസ്സിന്റെ നേര്‍ക്കാഴ്ചയാണ് തന്നൂര്‍. അവിടെ തകര്‍ച്ച അനിവാര്യമാണ്, പ്രവാചകശബ്ദങ്ങളെ തിരിച്ചറിയാത്തിടത്തോളം...

    മറുപടിഇല്ലാതാക്കൂ
  20. ഓരോ താന്നൂര്കാരനും ഓരോ ഇന്ത്യക്കാരന്‍ ആണ്. വലന്തേറ്റക്കാര്‍ എന്നത് ആഗോള കോര്‍പ്പറേറ്റ് ഭീമന്മാരും. ഇന്ത്യയുടെ ആദ്യാധിനിവേശത്തിനെ ഓര്‍മ്മപ്പെടുത്തി അതെ പാതയില്‍ തന്നെയാണ് കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ അധിനിവേശം നടത്തുന്നതും. ഹരിഹരേട്ടനെപ്പോലെ ഓരോ ഭരണകൂട പിണിയാളന്മാര്‍ എന്നുമുണ്ടാകും അവര്‍ക്ക് കൂട്ടിന്. ജനിച്ചു വീഴും മുന്നേ നികുതി അടച്ചു തുടങ്ങേണ്ടുന്ന ഒരു തലമുറയുടെ സ്രഷ്ടാക്കള്‍ ആണ് നമ്മള്‍.. കാല്‍പ്പന്തുകളിയുടെ രസത്തിലോളിപ്പിച്ചു ഒരു നഗ്നസത്യം ഇവിടെ തുറന്നെഴുതിയതില്‍ അഭിമാനിക്കുന്നു സുഹൃത്തേ, പക്ഷെ , നിരാശ ഒന്നില്‍ മാത്രം ....കുഞ്ഞാമുപ്പൂപ്പയെ അനുസരിച്ചപോലൊരു നന്ദന്‍ നമുക്കുണ്ടോ എന്നാ കാര്യത്തില്‍ മാത്രം. കഴുകിയത് തന്നെ വീണ്ടും കഴുകുവാന്‍ വിധിക്കപ്പെട്ടവര്‍ ....!

    ആശംസകള്‍ ആ തൂലികയുടെ ദീര്‍ഘായുസ്സിനു. ഇനിയും അഗ്നി ഉതിരട്ടെ. ലാല്‍ സലാം.

    മറുപടിഇല്ലാതാക്കൂ
  21. ഇവിടെ എഴുതിയിരിക്കുന്ന അഭിപ്രായങ്ങളില്‍ പലതും എന്‍റേത് കൂടിയാണ് മനോജ്.കൂടുതലെന്തെഴുതാന്‍. നല്ലൊരു കഥ വായിച്ച സന്തോഷത്തോടെ ശുഭരാത്രി.. ക്ലൈമാക്സ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

    മറുപടിഇല്ലാതാക്കൂ
  22. നല്ല കഥ. അധീശത്വ ശ്രമങ്ങളും ചെറുത്തുനില്‍പ്പും കൊടാളിക്കൈകളായ സ്വന്തക്കാരും അങ്ങനെ ലഗാന്‍ പോലെ കളിയിലൂടെയും അതിന്‍റെ തന്ത്രങ്ങളിലൂടെയും മുന്നേറിയ കഥ കാലിക പ്രസക്തമാവുന്നത് അതിന്‍റെ രാഷ്ട്രീയ വായനയിലൂടെയാണ്. ആശംസകള്‍ വിഡ്ഢിമാന്‍

    മറുപടിഇല്ലാതാക്കൂ
  23. കളിയിലൂടെ കഥ പറഞ്ഞു മനോജ്‌... ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  24. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  25. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  26. തന്നൂരിനെ (തൻ + ഊര് ) സ്വന്തം നാട് എന്ന് വിശേഷിപ്പിക്കാമെന്നു തോന്നുന്നു . തനതു സംസ്കാരവും പൈതൃകവും മറന്നു നമുക്കന്യമായതിലേക്ക് മാത്രം ഓരോരോ കാരണങ്ങള ഉണ്ടാക്കി ആശ്ലേഷിക്കുന്ന ഇന്നിന്റെ ജീവിതങ്ങൾക്ക് ഒരു മുന്നറിയിപ്പായി ഈ കഥ നില കൊള്ളുന്നു . എപ്പോഴും സത്യം വിളിച്ചു പറയുന്നവർ ചവുട്ടിയരക്കപ്പെടുന്നു . അവരൊക്കെ ഭ്രാന്തൻ ഉപ്പൂപ്പമാരും !!! സ്വന്തം ചോര വാര്ന്നു പോകുമ്പോഴുള്ള അട്ടഹാസങ്ങൾ ആഹ്ലാദാരവങ്ങൾ ആണ് എന്ന് പറയുന്ന പൊതു സമൂഹം ... നല്ല ശക്തമാണ് ആശയം ... പക്ഷെ സംവേദനക്ഷമത പരീക്ഷിക്കപ്പെടുന്നു ഇക്കഥയിൽ പലയിടത്തും .... ശലഭങ്ങൾ പറഞ്ഞ കഥയിലെ ബിംബങ്ങൾ നല്കിയ ഒഴുക്ക് പക്ഷെ ഇവിടെ നഷ്ടപ്പെട്ടു പോയോ എന്നൊരു തോന്നല .... എന്റെ മാത്രം തോന്നൽ ..... വിമർശനമല്ല , അറിവില്ലാത്തവന്റെ അഭിപ്രായം മാത്രം ..... അവതരണം ഗംഭീരം തന്നെയാണ് ... വലിയ കഥാകാരനായി മാറട്ടെ .

    മറുപടിഇല്ലാതാക്കൂ
  27. തകർപ്പൻ,
    ഒന്നും പറയാനെ ഇല്ല, നല്ല എഴുത്ത് കെട്ടൊ
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  28. ഓരോ വിജയത്തിനു പിന്നിലും, റഫറിമാർ കാണാത്ത ഫൗളുകളുടെയും കള്ളക്കളികളുടെയും കഥകൾ ഞങ്ങൾക്ക് പറയാനുണ്ടായിരുന്നു.

    കളിയിലൂടെ മുന്നേറുന്ന കാര്യങ്ങളിലൂടെ ചിന്തകള്‍ക്ക് എരിവു പകരുന്നു.
    എല്ലാം നഷ്ടപ്പെടുമ്പോഴാണ് ഇത് കളിയല്ലെന്നും കാര്യമാണെന്നും തിരിയുക.
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  29. കഥാകാരന്‍ പകുതി വിജയിച്ചു എന്നാണ് എന്റെ അഭിപ്രായം!അധീത്വശ്രമങ്ങളും, ചെറുത്തുനില്‍പ്പും കുറെക്കൂടെ indirect ആയി പറഞ്ഞാല്‍ മതിയായിരുന്നു, എന്ന്‍ വ്യക്തിപരമായ അഭിപ്രായം.

    ഉടനീളം ഒരു ധൃതിയും കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  30. ഞാന്‍ ഇതില്‍ ഫുട്ബോള്‍ കണ്ടില്ല..
    ഇന്നലെ Jamaica Life And Debt എന്ന ഷോര്‍ട്ട് ഫിലിം കണ്ടു അത് കൊണ്ടാവണം.

    മറുപടിഇല്ലാതാക്കൂ
  31. 'ഒന്ന് ഇക്കിളിയിട്ടാൽ മാത്രം മതി'യെന്ന കണക്കിൽ ദുര്ബലപ്പെട്ടു പോയ പ്രതിരോധ ചിന്തകളെ അവര്ക്ക് എളുപ്പം അധീനപ്പെടുത്താനാകുന്നു.
    അപ്പോഴും തിരിച്ചറിവിന്റെ നാളമായി ചില ഉപ്പൂപ്പമാർ തന്റെ ഊരിന്റെ ബോധമായി വെട്ടം പരത്തുന്നു. ഞാനറിയുന്നു: 'തന്നൂർ' അത് എന്റെ തന്നെ നാടാണ്. ഒരുവാക്ക് കൊണ്ട് തിരുത്തായ 'തിരുത്ത്' പോലെ, ഒരു ജബ്ബാറിനെ കൈകാര്യം ചെയ്ത അച്ഛനിലെ 'ഹിഗ്വിറ്റ' പോലെ തന്നൂരും തന്നൂരിലെ ഉപ്പാപ്പയും എന്നിൽ കയറി ഇരുന്നിരിക്കുന്നു. കളിനിയമങ്ങൾ മറന്നു പോയവര്ക്ക് പ്രതിരോധത്തിന്റെ പുതിയ പാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ 'വര്ത്തമാനം' തന്നെ പാഠശാലയൊരുക്കട്ടെ.! ഈ നല്ല കഥക്ക്, ഉറങ്ങാതെ ഉണര്ന്നിരിക്കുന്ന ആ കണ്ണിന് ഏറ്റം സമ്മോഹനമായ ആ വാക്ക് തന്നെ, ലാൽസലാം.

    മറുപടിഇല്ലാതാക്കൂ
  32. പക്ഷെ ഒരു ചെറുതരി തീയ്യെങ്കിലും വേണം. കളി മറന്ന്, സ്വയമറിയാതെ അടിയറവുകളിലേക്കാണ്ടു പോയ തന്നൂരിന്റെ അബോധമനസ്സിലും വെന്തു നീറുന്ന ഒരു തീപ്പൊരി.. അത് വേണം.. ഉള്ളിൽ ഊതിയൂതി പെരുപ്പിക്കാൻ... അതു വേണം...ഈ കളിയെ പറ്റി ഒന്നുമറിയാത്ത എന്റെയുള്ളിലും വീണു ഈ വക്ക്കളിൽ നിന്നും കനൽത്തരി ..വായനക്കാരനെ പിടിച്ചിരുത്തുന്ന കഥാഖ്യാന ശൈലി ..അഭിനന്ദനങ്ങൾ സുഹൃത്തേ. തന്നൂരിനോടൊപ്പം ആവേശം പങ്കിടാൻ ഞാനും.....ഒടുവിൽ ??? അതും കൂടി പറയാമോ?

    മറുപടിഇല്ലാതാക്കൂ
  33. ആകാംഷ ജനിപ്പിക്കുന്ന എഴുത്ത്. ഇതു വെറുമൊരു ഫുഡ്ബോള്‍ മത്സര കഥയായി കാണാനാവുന്നില്ല. മനോജ് ഈ കളിയിലൂടെ പറയാന്‍ ശ്രമിച്ചത് ചെറുതായി എന്റെ ബോധത്തിലേക്ക് കയറുന്നു. പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഗ്രഹിക്കുവാന്‍ തക്ക ജ്ഞാനബോധമില്ല. പക്ഷേ കിട്ടും..ഉറപ്പായും കിട്ടും...

    മറുപടിഇല്ലാതാക്കൂ
  34. നല്ല കഥയ്ക്ക് ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  35. പുതുമ തോന്നി....അവതരണം ഗംഭീരം ..നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  36. ദേശീയത ഒരു വികാരമാണ്.. ആ വികാരത്തിന്റെ അടിമകളാകുന്ന ഓരോരുത്തരും തങ്ങളുടേത് എന്ന മിഥ്യാബോധത്തിന്റെ അടിമകളാണ്..
    അതേ വികാരത്തെ മുതലാക്കി തന്നെ സാമ്രാജ്യത്വം പല രൂപങ്ങളില്‍ നമ്മെ അടിമപ്പെടുത്തി കൊണ്ടിരിക്കുന്നു.
    വികസനമൊരു ഇരയാണ്. നമുക്ക് നേരെ സ്വകാര്യവല്‍ക്കരണം എന്ന ചൂണ്ടയില്‍ കൊരുത്തു എറിഞ്ഞു തരുന്ന ഇര.. കൊത്താതിരിക്കാന്‍ നമുക്കവാത്ത വിധം ആകര്‍ഷകമാണ് ആ ഇര. അത്രത്തോളം തന്നെ അദൃശ്യമാണ് ചൂണ്ടയും..
    കഥ നയിക്കുന്ന സാമൂഹ്യ മേഖലകള്‍ ഒരുപാടാണ്

    മറുപടിഇല്ലാതാക്കൂ
  37. നന്നായി പറഞ്ഞു ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  38. ബ്ലോഗില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച കഥ എന്നുതന്നെ പറയട്ടെ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  39. ഒരു നാടിനെ കവര്ന്നെടുത്ത ആധിപത്യത്തിന്റെ ഭീഗര ചിത്രം നായകൻറെ നെറ്റിയില നിന്നിട്ടിയ ചോര തുള്ളികളിൽ പ്രതിഫലിച്ചപ്പോൾ പേടിച്ചു പോയി...!!

    ഇത്രേം കാലത്തെ ബ്ലോഗ്‌ വായനക്കിടയിൽ ഇമ്മാതിരി ഒരെണ്ണം ആദ്യമായി...!!

    മറുപടിഇല്ലാതാക്കൂ
  40. ഫുട്ബാൾ കളി എന്ന ബിംബത്തിലൂടെ കളിക്കപ്പുറമുള്ള വിലിയ കാര്യങ്ങൾ ഒളിപ്പിച്ചു വെച്ച മികച്ച ഇക്കഥ പുനർവായനകൾ അർഹിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  41. ഇരിപ്പിടത്തിലൂടെ ഇവിടെയെത്തി.നല്ലൊരു കഥ വായിച്ചു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  42. അധിനിവേശം, ഇതൊരു ബ്ലോഗിൽ ഒതുങ്ങേണ്ട കഥയല്ല...

    എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ഈ ചിത്രമാണ്.

    http://www.themuslimtimes.org/wp-content/themes/advanced-newspaper/timthumb.php?src=http%3A%2F%2Fwww.themuslimtimes.org%2Fwp-content%2Fuploads%2F2011%2F08%2Fisrael-palestine-map.jpg&q=90&w=479&zc=1

    മറുപടിഇല്ലാതാക്കൂ
  43. മനോജിന്റെ കഥവായിക്കാന്‍ അല്‍പ്പം സമയം എടുത്തു ഇരിക്കണമെന്നുള്ളത് കൊണ്ട് വായന വൈകി ..വൈകിയാലും നല്ലൊരു ഫുട്ബാൾ കഥ വായിക്കാന്‍ സാധിച്ചു ...
    ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  44. ഇത്ര നല്ല ഒരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നു.

    എല്ലാവരും എല്ലാം പറഞ്ഞിട്ടുണ്ട്.

    ഞാന്‍ മനോജിനോട് നന്ദി മാത്രം പറയുന്നു.

    ഇനിയും എഴുതുമല്ലോ. എല്ലാ അഭിനന്ദനങ്ങളും ആശംസകളും....

    മറുപടിഇല്ലാതാക്കൂ
  45. ഇവിടെ കഥയിലൂടെ മനോജ് എന്ത് പറയാന്‍ ശ്രമിച്ചു എന്ന് അംജത് വിശദമാക്കി. ദേശിയത എന്നും സിരകളില്‍ ചുടുചോര പായിക്കുന്നതാണ്. കലാഭവന്‍ മണിയുടെ കിസാന്‍ എന്ന സിനിമ ചില അവസരങ്ങളില്‍ എങ്കിലും ഓര്‍മ്മ വന്നു. ഇവിടെ ക്ലൈമാക്സില്‍ മനോജ് എന്ത് ഉദ്ദേശിച്ചു എന്നതിനേക്കാള്‍ എന്നിലെ വായനക്കാരനെ ആകര്‍ഷിച്ചത് ഒറ്റുകാരന്‍ ആര് എന്നതിലെ ബിംബവല്‍കരണം ആണ്. തീവ്രദേശിയതാവാദിയായ, എന്നാല്‍ കാര്യങ്ങളെ നല്ല രീതിയില്‍ കാണുന്ന കുഞ്ഞാമൂപ്പൂപ്പയുടെ താവഴിയില്‍ നിന്നും തന്നെ ഒറ്റുകാരന്‍ ജനിക്കപ്പെട്ടു എന്നതിലെ രാഷ്ട്രീയം ഒരു പക്ഷെ മനോജിലെ കഥാകൃത്തിന്റെ രാഷ്ട്രീയം കൂടെയാവാം :) പക്ഷെ, സത്യം പലപ്പോഴും അപ്രിയമാണെങ്കിലും പറയാതെ പറ്റില്ലല്ലൊ അല്ലേ :):)

    നാടിനെ പിടിച്ചടക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരെയല്ല, അവരുടെ വാക്കുകള്‍ക്ക് മാത്രം കാതോര്‍ക്കുന്ന നാമെന്ന കഴുതകളല്ലേ ഇവിടെ പാത്രവല്‍ക്കരിക്കപ്പെടുന്നത് ? എന്തായാലും കഥ പറച്ചിലില്‍ മനോജ് ബഹുദൂരം മുന്നേറി. പക്ഷെ, ഇവിടെയും കുറേയേറേ ലാഗുകള്‍ .. അജിത് സൂചിപ്പിച്ചത് പോലെ വേവ്‌ലെങ്തുകള്‍ പൂര്‍ണ്ണമാകുന്നില്ല.. എന്ന് വച്ച് കഥാകാരന്‍ പിന്നോക്കം പോകണം എന്ന് അര്‍ത്ഥമില്ല. പ്രത്യയശാസ്ത്രങ്ങള്‍ വിറ്റ് തിന്നാല്‍ വയര്‍ നിറയില്ല എന്ന് മനസ്സിലാക്കി “വിസ്മയ“കാഴ്ചകളിലൂടെ “കൈരളി“യെ ഭ്രമിപ്പിക്കുന്നവര്‍ക്ക് വരെ മനസ്സിലായി തുടങ്ങിയില്ലേ മനോജ് :)

    കഥ പറയാന്‍ സ്വീകരിച്ച സങ്കേതം , അതിനുപയോഗിച്ച നാട്, കഥയുടെ ക്രാഫ്റ്റ് എന്നിവയ്ക്ക് ബിഗ് സല്യൂട്ട്..

    മറുപടിഇല്ലാതാക്കൂ
  46. നല്ല കഥ.
    ഒരുപാടിഷ്ടായി..

    മറുപടിഇല്ലാതാക്കൂ
  47. കഥ വായിച്ചു. കഥയിലൂടെ പറഞ്ഞു പോകുന്ന സമകാലിക രാഷ്ട്രീയം വ്യക്തമാണ്. അത് പലരും മുകളിൽ പറഞ്ഞു കഴിഞ്ഞു. രാഷ്ടീയം മാറ്റി നിർത്തിയാൽ ഇതിൽ മനോഹരമായ ഒരു കഥയും ഉണ്ട്. രണ്ടു തരത്തിലും വായിക്കാനാവുന്നു എന്നത് കഥയുടെ എടുത്തു പറയാവുന്ന മികവു തന്നെ.

    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  48. സെവൻസിന്റെ തട്ടകങ്ങളിലെല്ലാം
    തഴുകി തലോടി പോയ അസ്സലൊരു നീണ്ടകഥയിൽ
    നാടും ജീവിതവും എല്ലാം നന്നായി തന്നെ അനുഭവവിജ്ഞാനത്തോടെ
    തന്നെ ആവിഷ്കരിച്ചിരിക്കുന്നൂ..

    മറുപടിഇല്ലാതാക്കൂ
  49. വായനയ്ക്കും അഭിപ്രായത്തിനും ഓരോരുത്തരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  50. കളികൾക്കിടയിലെ കാര്യം! കഥ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  51. വളരെ ആവേശകരമായ ഒരു സെവന്‍സ്‌ മല്‍സരം കണ്ടപോലെ വായിച്ചു.
    പക്ഷെ..കഥ അവിടെ അവസാനിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. അത്രയേറെ മനസ്സില്‍ പതിഞ്ഞു കഥ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  52. ഒരു ഫുട്ബോൾ കളിക്കാരൻ ഒരു പോരാളിയാണ് സ്വന്തം രാജ്യത്തിന്‌ വേണ്ടി ജീവൻ പണയം വെച്ച് കളിക്കളത്തിൽ ശത്രുവിനെ നേരിടുന്ന

    മലപ്പുറത്ത് പഴയ കാലങ്ങളിൽ ഇങ്ങനെ ഒക്കെ യായിരുന്നു കളിക്കൾ അത് ഇപ്പോയും മലപ്പുറത്തെ ഉള്ഗ്രമങ്ങളിൽ കാണാൻ കഴിയും ............

    മറുപടിഇല്ലാതാക്കൂ
  53. കഥയ്ക്ക്‌ വിവിധ മാനങ്ങള്‍ വരികളില്‍ കൂടി വായിക്കാം , നേര്‍ രേഖയില്‍ കൂടി പറഞ്ഞ ഒരു കഥയെ വിവിധ തലങ്ങളിലേക്ക് വായനക്കാരുടെ ചിന്തയെ കൂട്ടികൊണ്ട് പോവുക എന്നത് ചില്ലറ കാര്യമല്ല ,, അതില്‍ കഥാകാരന്‍ വിജയിച്ചിരിക്കുന്നു .ഇഷ്ടമായ ഒരു നല്ല കഥ ,

    മറുപടിഇല്ലാതാക്കൂ
  54. ചിന്തിപ്പിക്കുന്ന കഥയാണല്ലോ ഭായ്. നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആഴമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പെട്ടെന്നു ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ലാളിത്യമാര്‍ന്ന അവതരണം ഒരു വെല്ലുവിളി തന്നെയാണ്. വലിയൊരു പരിധിവരെ വിജയിച്ചിരിക്കുന്നു. ആശംസകള്‍ വിഡ്ഢിമാന്‍.

    മറുപടിഇല്ലാതാക്കൂ
  55. തന്നൂര് എന്ന് കണ്ടപ്പോൾ ഉള്ള സംശയമാണ് തിരുരും കൊപ്പവും എല്ലാം കഥയിൽ പ്രതിപാതിക്കുന്നുണ്ടല്ലോ അപ്പോൾ തന്നൂര് എന്ന് ഉദേശിച്ച സ്ഥലം താനൂര് ആണോ ?

    മറുപടിഇല്ലാതാക്കൂ