ബുധനാഴ്‌ച, ഡിസംബർ 11, 2013

ജനിതകം.


                                                    
അസ്പഷ്ടമായെന്തോ പറഞ്ഞു പിറുപിറുത്ത്, അച്ഛൻ ഉറക്കത്തിലേക്ക് ഇറങ്ങി പോയിട്ട് മണിക്കൂറൊന്ന് കഴിഞ്ഞു. ‘അസ്പഷ്ടം’ എന്നു പറഞ്ഞാൽ ശരിയാവുമോ ? ദാഹിക്കുന്നെന്നോ തണുക്കുന്നെന്നോ മൂത്രമൊഴിക്കണമെന്നൊ – അങ്ങനെ അതിൽ നിന്നു വേണ്ടതെല്ലാം വേർതിരിച്ചെടുക്കാൻ ലീനക്കും  രാജിക്കുമെല്ലാം  കഴിയുമ്പോൾ,  അസ്പഷ്ടമാകുന്നതെങ്ങനെ ?  പക്ഷേ എത്ര ആത്മാർത്ഥമായി ശ്രമിച്ചിട്ടും ഇത്തവണയും പരാജയപ്പെടുകയാണുണ്ടായത്. ‘ ആ.. പോട്ടെ.. സാരമില്ല..’ എന്നൊക്കെ പറഞ്ഞ് പുറത്തു തട്ടി സമാധാനിപ്പിച്ചു കിടത്താനേ ഇപ്പോഴും കഴിഞ്ഞുള്ളു.

അപൂർവ്വമായേ ലീന  അസൗകര്യങ്ങൾ പറയാറുള്ളൂ. അപ്പോൾ പിന്നെ ആരെങ്കിലുമൊരാൾ ഇങ്ങനെ ലീവെടുത്തിരിക്കണം. ഒരു തവണ ഒരാളെങ്കിൽ  അടുത്ത തവണ മറ്റേയാൾ. അതാണ് രാജിയുടെ ചട്ടം. ‘ അതേയ്..ലീവൊക്കെ എല്ലാവർക്കും ഒരു പോലെയാ.’ അവൾ പറയും.

അച്ഛനൊരിക്കലും പറയത്തക്ക ബുദ്ധിമുട്ടുകൾ  സൃഷ്ടിച്ചിരുന്നില്ല.  ഞാനാണെങ്കിൽ പഴയ ‘ദു:സ്വഭാവങ്ങളിൽ’ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാൻ ശീലിച്ചു കഴിയുകയും ചെയ്തിരുന്നു.  അപ്പോഴാണ് ഇന്നലത്തെ ഏഴുമണി വാർത്തയിൽ ബോംബു പൊട്ടിയത്. ഹൈക്കോടതി വിധിയിൽ, സകല ചങ്ങലകളും കുടഞ്ഞു കളഞ്ഞ് സത്യം  സൂര്യതേജസ്സോടെ എണീറ്റു നിൽക്കുന്നത് കണ്ടപ്പോൾ, ആദ്യം രോമാഞ്ചമാണുണ്ടായത്. പെൺകുട്ടിയുടെ സ്വരം പതിവു പോലെ നിർവികാരമായിരുന്നു.  പക്ഷേ  അവളുടെ പിതാവ്, ചാനൽ പെൺകുട്ടിയോട് കരഞ്ഞു : “എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.. സത്യം എന്നെങ്കിലും പുറത്തു വരും മോളേ..” അതു പറയാൻ മാത്രമായിരിക്കണം എൺപത്തി നാല് വർഷങ്ങൾ പിഴിഞ്ഞ് ചണ്ടിയാക്കിയ  ആ ശരീരത്തിൽ പ്രാണൻ തുടിച്ചിട്ടുണ്ടാകുക !

ചിന്നു പഠനമുറിയിലായിരുന്നു. രാജി അടുക്കളയിലും. പിന്നെയാരെ പേടിക്കാൻ! വിരലുകൾ റിമോട്ടിലമർന്നില്ല.  വർഷങ്ങളായി കെട്ടി നിർത്തിയതെല്ലാം  അണ പൊട്ടിയൊഴുകി.

പക്ഷേ, കിടന്ന്  ഏറെ കഴിഞ്ഞ്, നെഞ്ചത്ത് വിരലുകളോടിച്ച് രാജി ചോദിച്ചു : “ വീണ്ടും തുടങ്ങ്യോ പഴേ ശീലം ? ..ഞാൻ കണ്ടു
ചാനൽ മാറ്റ്യാ പോരായിരുന്നില്ലേ ?..”

“ ഓക്കേ
ഇതിലെന്താണിത്ര പ്രശ്നം മിസ്റ്റർ അജയ്.. കരഞ്ഞോളൂ. അങ്ങനെയൊരു ഫീലിങ്ങ് ഇല്ലെങ്കിൽ  നിങ്ങളിലെ മനുഷ്യത്വത്തിനു എന്തോ തകരാറുണ്ടെന്നാണ് ഞാൻ കരുതുക..ഇതെല്ലാം അടക്കി വെക്കുന്നതാണ് പ്രശ്നം..” വർഷങ്ങൾക്കു മുമ്പ്, പ്രശ്നങ്ങളെല്ലാം സശ്രദ്ധം കേട്ട ശേഷം  ഡോക്ടർ ജയദേവ് ആദ്യം പറഞ്ഞത് അതാണ്.

“ ഏസ് എ ടീച്ചർ..  നമുക്ക് കുട്ടികളോട് പലതും കൺവേ ചെയ്യാനുണ്ടാവില്ലേ ഡോക്ടർ ? കുറച്ചു നാൾ മുമ്പ്  കമ്പോഡിയയിലെ  ടോൾ സ്ലെങ്ങ് സ്മാരകത്തെ കുറിച്ച് ഒരു ഫീച്ചറുണ്ടായിരുന്നു പത്രത്തിൽ.   അതേ കുറിച്ചൊക്കെ  പറയുമ്പോൾ
.. ചെറിയ കുട്ടികളാണെങ്കിൽ, അവരതൊന്നും ശ്രദ്ധിക്കില്ലെന്ന് വെക്കാം.. പക്ഷേ  പതിനാറും പതിനേഴുമൊക്കെയെത്തിയ കുട്ടികളാവുമ്പോൾ, അവർക്കതറിയാം. സബ്ജക്റ്റ് ഹിസ്റ്ററി ആവുമ്പോൾ ഇതൊന്നും പറയാതെ പോകാനും പറ്റില്ലല്ലൊ... മിസ്റ്റർ സെന്റിമെന്റ്സ് എന്നാണ് അവർക്കിടയിൽ എന്റെ വിളിപ്പേരു തന്നെ... ഇന്നലെ തന്നെ, ഈ ജഡ്ജ്മെന്റിനെ  കുറിച്ച് സ്റ്റാഫ് റൂമിൽ സംസാരമുണ്ടായി. ‘പെൺകുട്ടി അറിഞ്ഞു കൊണ്ടു തന്നെയാവും, പിടിക്കപ്പെട്ടപ്പോൾ അവൾ അടവ് മാറ്റിയതാവും’. ഇങ്ങനത്തെയൊക്കെ ആർഗ്യുമെന്റ്സ് കേട്ടങ്ങനെ മിണ്ടാതിരിക്കാനാവുന്നില്ല, എന്റെ കോ വർക്കേഴ്സിനോടു പോലും.” ഡോക്ടറോട് ഒന്നു കൂടി വിശദീകരിച്ചു.

കൗൺസിലിങ്ങിന് തിയ്യതി നിശ്ചയിച്ച് ഇറങ്ങാൻ നേരമാണ് ഡോക്ടർ അങ്ങനെയൊരു ചോദ്യം ഉന്നയിച്ചത് : “ ആട്ടെ. എന്തെങ്കിലും തരത്തിലുള്ള കുറ്റബോധം മനസ്സിലുണ്ടോ ?..”

‘ഇല്ല’ എന്നാണപ്പോൾ മറുപടി കൊടുത്തത്.

പക്ഷേ എന്തൊരു ചോദ്യമാണത് ?

വാലിൽ തൂങ്ങിയ ചരടിൽ ജീവൻ പിടഞ്ഞ തുമ്പികളും ഈർക്കിലി കുടുക്കിൽ കുരുങ്ങി പ്രാണൻ വെടിഞ്ഞ തവളക്കുഞ്ഞുങ്ങളും തൊട്ട് എത്രയോ  വികൃതികൾ, തെറ്റുകൾ..

മോഷ്ടിച്ചത്  ഒരുമിച്ചായിരുന്നെങ്കിലും അതിനുള്ള ശിക്ഷ തനിച്ച്  ഏറ്റു വാങ്ങേണ്ടി വന്ന ബാലകൃഷ്ണൻ..

ഒരു പതിമൂന്നു കാരന്റെ ദേഹകൗതുകങ്ങൾക്ക് വിധേയയായി ചലനമറ്റു നിൽക്കുമ്പോൾ മിഴികളിൽ കൗതുകം മാത്രം തിളങ്ങിയ ഒരു നാലുവയസ്സുകാരി..

‘ഒരു കൂടപ്പിറപ്പിനെ പോലെയാണല്ലോ   അജയേട്ടാ  കണ്ടിരൊന്നൊള്ളൂ ..’  എന്ന് പൊട്ടിക്കരഞ്ഞ്, ഇരുട്ടിലേക്ക് തള്ളിയിട്ട് മറഞ്ഞ ഇരുപതുകാരി..

കുറ്റബോധം ഇല്ലത്രെ !!

പിന്നെ കൗൺസിലിങ്ങിന് പോയില്ല. പകരം ഇങ്ങനെ ചില പൊടിക്കൈകളൊക്കെയാണ് പരീക്ഷിച്ചത്. റിമോട്ടിൽ, ഒരു ക്ലിക്ക് അകലെയാണ് കാർട്ടൂൺ ചാനൽ. പിന്നെയാണോ പ്രയാസം ! ടോം ഏന്റ് ജെറി കണ്ട് കൺനിറയെ ചിരിക്കാറുണ്ടെന്നൊക്കെ പറഞ്ഞപ്പോൾ,  ഡോക്ടർ തിരിച്ചിങ്ങോട്ടു ചോദിച്ച ചോദ്യവും അതായിരുന്നു. ‘ അത്തരം ആഹ്ലാദങ്ങൾക്കു നൽകുന്ന ഒരു വിലയായി കണ്ടാൽ പോരേ അതും ?’

പക്ഷേ അന്നേ ശ്രദ്ധിച്ചിരുന്നു - അച്ഛനും പുറകിലുണ്ടായിരുന്നു. പൂർണ്ണ ബോധത്തോടെ, ആരോഗ്യത്തോടെ.

ചിന്നുവിന്റെ കളികളിൽ ചേർന്ന്,ടി വി യ്ക്കു മുന്നിൽ കാലു നീട്ടി അമ്മയുമിരിക്കുന്നുണ്ടാവും.

അവളങ്ങനെ അവിടെ നിൽക്കുന്നതാണ് പ്രശ്നം.  സിനിമയിൽ ഏതു രംഗം വരുമ്പോഴാണ്,  ഏതു വാർത്ത വരുമ്പോഴാണ്,  തിരിഞ്ഞു നോക്കേണ്ടത് എന്നവൾക്കറിയാം.പിന്നെ  റണ്ണിങ്ങ് കമന്റ്റി തുടങ്ങുകയായി: “ അച്ഛമ്മേ.. ദേ.. അച്ഛൻ കരയ്ണ്
അച്ചച്ഛനും കരയ്ണ്ണ്ട്

അമ്മയോ രാജിയോ നോക്കില്ലെന്നറിയാമെങ്കിലും, കണ്ണട തുടക്കുന്നതു പോലെ തിടുക്കത്തിലെന്തെങ്കിലും ചെയ്ത് നീർപ്പൊടിപ്പുകൾ തുടച്ചു മാറ്റും. പക്ഷേ അച്ഛനങ്ങനെ ചമ്മലൊന്നുമില്ല..കുറച്ചു വിസ്തരിച്ചു തന്നെ, മുണ്ടിന്റെ കോന്തലയിൽ മൂക്കു ചീറ്റി
……
എങ്ങാനും അതു കണ്ടാൽ മാത്രം  രാജി എന്നെയൊന്ന് നോക്കും.. മൂക്കു ചീറ്റി മുണ്ടിൽ തേക്കുന്ന  ‘വൃത്തികെട്ട ശീലം’ എനിക്കുമുണ്ടത്രെ.

‘മിണ്ടാതിരിക്കെടീ..” പച്ചക്കറി അരിയുന്നതിനിടയിൽ രാജി അവൾക്കു നേരെ കൈയ്യോങ്ങും.

അമ്മയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയുണ്ടാവും.

അതേ ചിരിയോടെയാണ്, ഒരിക്കലമ്മ പറഞ്ഞത് : “ അച്ഛനത്ര പാവമൊന്നുമല്ലായിരുന്നു മക്കളേ..”

 ജയേച്ചിയും  സത്യയും  പിള്ളേരുമൊക്കെയുണ്ടായിരുന്നു. ഒരോണത്തിന്റെ പിറ്റേന്ന്. മദ്യലഹരിയിൽ പേരക്കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന ബേബി ചേട്ടന്റെ കൊടുമയിൽ നിന്ന് തുടങ്ങിയ പരദൂഷണം ആണുങ്ങളിലേക്കെത്തിയപ്പോഴായിരുന്നു അത്.  

അച്ഛന്റെ മുഖമൊന്നു മങ്ങി. അത്ര മാത്രം.

“ ഏ.. അതെന്താദ് ഇപ്പോ ഇങ്ങനൊരു വർത്താനം
ശരിയാണോ അച്ഛാ ?” സത്യയ്ക്ക് മാത്രമേ എന്തും വെട്ടി തുറന്ന് ചോദിക്കാനുള്ള ധൈര്യമുള്ളൂ. അന്നും ഇന്നും. അച്ഛന്റെ തന്നെ മറ്റൊരു പകർപ്പ്.

“ ഉം..” അച്ഛനൊന്ന് ചിരിച്ച് മൂളിയതേയുള്ളൂ.

അപ്പോഴേയ്ക്കും അമ്മ തന്നെ മറ്റെന്തോ പറഞ്ഞ് വിഷയം മാറ്റി.

അടുത്ത ഓണത്തിന് അമ്മയുണ്ടായില്ല.

ഒരു സൂചന, പേരിന് ഒരു ജലദോഷം പോലുമുണ്ടായിരുന്നില്ല. വൈകുന്നേരം, കാവിൽ നിന്നു വന്നു കയറിയ ഉടനെ, ‘മോളേ, നെഞ്ചത്തൊരു വല്ലാത്ത കെതപ്പ്’ എന്ന് രാജിയോടു പറഞ്ഞ് സോഫയിലൊന്നു കിടന്നതാണ്.

‘തനിച്ചായി പോയി’ എന്നൊരു തോന്നൽ അച്ഛനുണ്ടാവരുതെന്ന് എല്ലാവർക്കും – കൂട്ടുകാർക്കും വീട്ടുകാർക്കും ഞങ്ങൾ  മക്കൾക്കും - എല്ലാവർക്കും  നിർബന്ധമുണ്ടായിരുന്നു. എന്നിട്ടും അച്ഛൻ തനിച്ചായി. ആദ്യമാദ്യം ഓർമ്മകൾക്കു ചുറ്റും ജീവിച്ച്, പിന്നെ ആ  ഓർമ്മകൾ പോലും നഷ്ടപ്പെട്ട്.

മലർന്നു കിടന്നാണ് അച്ഛൻ ഉറങ്ങുന്നത്. മലർന്നു കിടന്നുറങ്ങുന്നത് ധീരതയുടെ ലക്ഷണമാണത്രെ. ആവോ.. എനിക്കൊരിക്കലും കഴിയാറില്ല.

എണീറ്റ് നിലത്തിരുന്ന് കട്ടിലിനടിയിൽ നിന്ന് അച്ഛന്റെ ട്രങ്ക് പെട്ടി ശബ്ദമുണ്ടാക്കാതെ വലിച്ചെടുത്തു. ഓർമ്മക്കേടിന്റെ മൂർദ്ധന്യത്തിലും, അച്ഛൻ നിധി പോലെ സൂക്ഷിക്കുന്ന താക്കോൽ തലയണക്കടിയിൽ നിന്ന് പതുക്കെ കൈ നീട്ടിയെടുത്തു.

 ഡോക്ടർ ജയദേവിന്റെ  ചോദ്യം പണ്ടേ ഉള്ളിൽ കുരുങ്ങി കിടക്കുന്നതാണ്. പിന്നെ അമ്മയുടെ അന്നത്തെ ആ   മുന ചൂണ്ടലും.

എതിരാളികൾക്കു പോലും ചൂണ്ടി കാണിക്കാൻ ഒരു  കറയില്ലാത്ത നേതാവിനെ  ഏത്  പാപബോധമാവും വിടാതെ പിൻതുടർന്നിട്ടുണ്ടാവുക? അറിഞ്ഞിട്ട് കുറ്റപ്പെടുത്താനോ ന്യായീകരിക്കാനോ ഒന്നുമല്ല.. വെറുതെ ഒരാകാംക്ഷ.. പണ്ടത്തെ  പാർട്ടി നേതാക്കൾക്ക് കാലം മാത്രം സാക്ഷി പറയുന്ന ചില പകർപ്പുകൾ രഹസ്യമായി പിറന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. പിറന്ന വയർ മറ്റൊന്നായതു കൊണ്ടു മാത്രം, തിരിച്ചറിയപ്പെടാനാവാത്ത ചോര  എവിടെയെങ്കിലും ?  എങ്കിൽ മരിക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും
?

പത്തു പന്ത്രണ്ടു കൊല്ലം മുമ്പാണ് അച്ഛൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നത്.  ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് വെറുമൊരു എൽ സി അംഗത്വത്തിലേക്ക്. ജോലി കിട്ടിയതിന് അമ്മയുടെ നേർച്ച പ്രകാരം വ്രതം നോറ്റ്, കെട്ടുനിറച്ച് ഞാൻ  മലയ്ക്കു പോയതാണോ  അതിനു കാരണം എന്നൊരു ശങ്കയുണ്ടായിരുന്നു. സത്യ അതിന്റെ പേരിൽ വഴക്കിനു വരികയും ചെയ്തു.     ‘ ഏയ്..അതൊന്നുമല്ല’ എന്ന് തള്ളിക്കളഞ്ഞെങ്കിലും, ‘ മനസ്സീ പിടിക്കാത്ത എന്തെങ്കിലും കണ്ടിട്ടുണ്ടാവും’ എന്നൊരു ഊഹം മുന്നോട്ടു വെക്കാനേ അമ്മയ്ക്കും കഴിഞ്ഞുള്ളൂ.

ഈ ട്രങ്കു പെട്ടിയിൽ,  എല്ലാ ചോദ്യങ്ങൾക്കും  ഉത്തരമുണ്ടാവുമെന്ന ഒരു തോന്നൽ.

ഉറക്കത്തിലൊന്ന് കണ്ണു തുറന്നാലും പെട്ടന്ന് കാണാനാവാത്ത വിധം കട്ടിലിന്റെ  തലക്കൽ മറഞ്ഞിരുന്ന്   പൂട്ട് തുറക്കുമ്പോൾ മുന്നിലൊരു കുറ്റബോധം വന്ന് പല്ലിളിക്കാതിരുന്നില്ല.  അച്ഛനിൽ നിന്ന് അടി കിട്ടാറുള്ളത് രണ്ട് കാര്യങ്ങൾക്കാണ് : ഒന്ന്, നുണ പറഞ്ഞാൽ. രണ്ട്, ഈ പെട്ടിയിലെങ്ങാൻ ഒന്നു തൊട്ടു പോയാൽ..

പെട്ടി തുറന്നു. പഴകിയ കടലാസ്സിന്റെ മണം മൂക്കിലേക്ക് കയറുന്നു. കരുതിയിരുന്നയത്രയൊന്നുമില്ല. കുറച്ച് നോട്ടീസുകൾ, ലഘുലേഖകകൾ, നോട്ടു ബുക്കുകൾ, ഡയറികൾ, കത്തുകൾ, രണ്ടു മൂന്നു വാരികകൾ, ഒന്നു രണ്ടു മുദ്രപത്രങ്ങൾ , പഴയ  ചില പണയപ്പാടു രസീതികൾ, നിറം മങ്ങിയ നാലഞ്ച് ഫോട്ടോകൾ, നാണയങ്ങൾ.

ഏതിൽ നിന്നാണ് തുടങ്ങേണ്ടത് ?

അധികം പഴക്കമില്ലാത്ത കടലാസ്സ് - അതീയടുത്ത കാലത്ത് എഴുതിയതാണ് - മുദ്രപത്രത്തിന്റെ പകർപ്പ്. ശരീരം മെഡിക്കൽ കോളേജിലേക്കു സംഭാവന ചെയ്യുന്നതിന്. അതന്നേ പറഞ്ഞു വെച്ചിരുന്നതുമാണല്ലൊ.
 
പഴക്കമുള്ളത് ആധാരമാണെന്ന് തോന്നുന്നു.

നോട്ടീസുകളും ലഘുലേഖകളും  വാരികകളും എല്ലാം ആദ്യം മാറ്റി വെച്ചു. പാർട്ടിയുടേയും യുക്തിവാദസംഘത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയുമെല്ലാമുണ്ട്.

ഫോട്ടോകൾ രണ്ടെണ്ണം ഒട്ടും വ്യക്തമല്ല. ഒന്ന്, പണ്ട് ഫ്രെയിം ചെയ്തു വച്ച വിവാഹഫോട്ടോയാണ്. ചില്ലു പൊട്ടിയപ്പോൾ എടുത്തു വച്ചതാവണം. പണ്ട് കണ്ടിട്ടുണ്ട്. പിന്നൊന്ന് ഞങ്ങൾ മക്കൾ മൂന്നാളും നിൽക്കുന്നതാണ്. പണ്ട് വല്ല്യാപ്പൻ എടുത്തതാവണം.

ഇൻലാന്റുകൾ ബോംബെയിൽ നിന്നുള്ളതാണ്. ഓടിച്ചു നോക്കി. രാധമ്മായിയുടെയാണ്. അന്നും പ്രാരാബ്ധം പറച്ചിൽ തന്നെ ! എയർ മെയിൽ  വല്ല്യാപ്പന്റെയാണ്. നോക്കേണ്ട കാര്യമില്ല - വാചകമടിയായിരിക്കും.

ഡയറികൾ ഓരോന്നായി മറിച്ചു നോക്കി.
ഫണ്ട് പിരിവിന്റെയും  പത്ര വരിക്കാരുടെയും പുസ്തക വില്പനയുടെയുമൊക്കെ കണക്കുകളാണധികവും. എല്ലാം  ഡേറ്റിട്ട് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

പിന്നെയുള്ളത് സമ്മേളനങ്ങളുടെ കാര്യപരിപാടികളും ചർച്ചകളും ക്ലാസ്സുകളുടെ വിശദാംശങ്ങളും എല്ലാം ഉൾക്കൊള്ളിച്ച കുറിപ്പുകളാണ്.  പാർട്ടിയുടെയും പരിഷത്തിന്റെയും യുക്തിവാദസംഘത്തിന്റേയുമെല്ലാമുണ്ട്.

നോട്ടുപുസ്തകങ്ങൾ തപ്പി. ഇതൊക്കെ തന്നെ. ഒന്നിൽ ജയേച്ചിയുടെ കല്ല്യാണ ചെലവുകളും വിളിക്കേണ്ടവരുടെ ലിസ്റ്റും എല്ലാം എഴുതി കണ്ടു.

‘കരുതിയതൊന്നും കണ്ടെത്താനായില്ലല്ലൊ എന്ന നിരാശയോടെ  എല്ലാം വീണ്ടുമൊന്ന്  മറിച്ചു നോക്കുന്നതിനിടയിലാണ്   ഒരു  നോട്ടു പുസ്തകത്തിലെ കുറിപ്പ് ശ്രദ്ധയിൽ പെട്ടത്.  ആദ്യത്തെ നാലഞ്ചു താളുകൾ വിട്ട് എഴുതി തുടങ്ങിയിരിക്കുന്നു.

1973 ഡിസംബർ 14.

സഖാവ് വള്ളിയമ്മ പോലീസിൽ നിന്നു നേരിട്ട കൊടും പീഡകളെ കുറിച്ച് രണ്ടാഴ്ച്ച മുമ്പ് അയ്യങ്കാവ് മൈതാനിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ, എന്റെ ശബ്ദം വല്ലാതെ ഇടറിവീണുപോയത് മറ്റാരും ശ്രദ്ധിച്ചിട്ടില്ലെന്നാണ്  കരുതിയിരുന്നത്.

പക്ഷേ അന്നു വൈകീട്ട് വറുഗീസിന്റെ പീടികയിൽ വച്ച് കണ്ടപ്പോൾ സ.  രാജൻ മേപ്പോടി എന്നെ ഇരുട്ടത്തേക്ക് വിളിച്ചു മാറ്റി  നിർത്തി : “ സഖാവിനെ ഞാൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. അടികൊണ്ടു വീണവന്റെ വേദന   പ്രതിഷേധമായി ജ്വലിപ്പിക്കാനുള്ള ഊർജ്ജമാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ വാക്കുകളിൽ തുടിക്കേണ്ടത്.  അല്ലാതെ കണ്ണീരൊഴുക്കി വീര്യം കെടുത്തുന്നവയാവരുത് അവ. സഖാവിനു  എവിടൊക്കെയോ  വീഴ്ച്ച പറ്റുന്നുണ്ട്. തിരുത്തണം അത്..”

രണ്ടാഴ്ച്ചയായി ഞാനാലോചിക്കുന്നു. എവിടെ നിന്നാണ് ഞാൻ തിരുത്തി തുടങ്ങേണ്ടത് ?

ബാല്യകാലത്ത്, ഓല നാരിൽ പിടഞ്ഞ നീർമാണിക്ക്യനും*  ഈർക്കിലി കുടുക്കിൽ തൂങ്ങിയ മണ്ഡൂകശിശുക്കൾക്കും ആര് ജീവൻ തിരികെ കൊടുക്കും?  ഇരുട്ട് മൂടിയ ചെറ്റയ്ക്കുള്ളിൽ, ഒരു പതിനഞ്ചുകാരന്റെ  നഗ്നദേഹത്തിനു മുമ്പിൽ കൗതുകം പൂണ്ടു നിന്ന ചെറുബാല്യക്കാരിയുടെ നയനനിഷ്ക്കളങ്കത എവിടെ നിന്നു തിരിച്ചു കൊടുക്കും ?  ‘ തമ്പ്രാൻ സഖാവ് ഞങ്ങടെ  ദൈവാണ്’ എന്ന് കണ്ണീരോടെ  കൈ കൂപ്പിയവൾക്കു മുന്നിൽ നിന്ന് ഞാനെങ്ങനെ മാന്യതയെ കുറിച്ച്  പ്രസംഗിക്കും ?  അഭയം നൽകിയ സ. വർഗീസും സ. കുഞ്ഞിക്കണാരനും ബയണറ്റിനു നേരെ വിരിമാറ് കാട്ടിയപ്പോൾ  ഒളിവിൽ നിന്ന് ഒളിവിലേക്ക് പാലായനം ചെയ്ത ഞാനെങ്ങനെ ബലികുടീരങ്ങളേ ചുണ്ടുകൾ വിതുമ്പാതെ പാടി തീർക്കും ?

കുതറി മാറാനുള്ള ശ്രമത്തിലാണ് ഞാൻ.. എന്തിലും ഏതിലും ചിരിക്കുള്ള  വക കണ്ടെത്തുന്ന സ.കോയക്കുട്ടിയുടെ കളിമ്പങ്ങൾ മാത്രമാണൊരാശ്രയം.

  വായനക്കിടയിലെപ്പോഴോ  മിഴികളിലെ ഈർപ്പം അക്ഷരങ്ങൾക്കു മേലെ സ്ഥടിക സുതാര്യമായ് പെയ്തു തുടങ്ങിയിരുന്നു. ‘അച്ഛാ..’ എന്നൊരു വാക്ക് തൊണ്ടയിൽ കൊളുത്തി വലിക്കുന്നുണ്ട്.

 പുസ്തകം മടക്കി വെച്ച് പെട്ടി അടച്ചു പൂട്ടി കട്ടിലിനടിയിലേക്ക് തള്ളി.

അച്ഛനിപ്പോഴും ഉറക്കമാണ്.

അധികം കിടന്നിട്ടില്ല, അച്ഛനോടൊപ്പം. എന്നും അമ്മയുടെ മോനായിരുന്നു  ഞാൻ.

ആ കാൽക്കൽ തല വെച്ച്, വിലങ്ങനെ ചുരുണ്ടു കൂടി കട്ടിലിൽ കിടന്നു. വിരൽ തുമ്പുകളിൽ അച്ഛനെ തൊട്ട്.

ജനിതകത്തിന്റെ നിറവ് കട്ടിലിൽ  ഒഴുകിപ്പരന്നു കൊണ്ടിരുന്നു.

                                                                  *********

* നീർമാണിക്ക്യൻ - ഒരിനം തുമ്പി.


തിങ്കളാഴ്‌ച, മാർച്ച് 18, 2013

തന്നൂർ


                                                                 തന്നൂർ

 പരസ്പരം തൊടാത്ത പതിനൊന്ന് തുരുത്തുകൾ മാത്രമായിരുന്നു ഞങ്ങളുടെ കളിക്കാർ.
 ആ തുരുത്തുകളെ അടിമുടി തകർത്തെറിഞ്ഞ്  ഉരുൾപൊട്ടിയ മലവെള്ളം പോലെ വലന്തേറ്റക്കാർ   ഇരച്ചു പാഞ്ഞു.

ഫ്ലഡ് ലൈറ്റുകളൊരുക്കുന്ന പകൽ വെളിച്ചത്തിൽ, പച്ചപ്പട്ടു പോലെ പതുപതുത്ത പുൽമൈതാനിയിൽ, ബൂട്ടിനുള്ളിലെ ഉഷ്ണത്തിൽ വിങ്ങിയ എന്റെ ചങ്ങാതിമാരുടെ  കാലുകൾ  പന്തൊന്നു തൊടാൻ കിട്ടാതെ ഓടി ക്ഷീണിച്ച് തളർന്നിരുന്നു.

എട്ടാമത്തെ ഗോളിനു ശേഷമാണ്  നാട്ടുകാർ വലന്തേറ്റക്കാർക്കു വേണ്ടി ആർപ്പു വിളിച്ചു തുടങ്ങിയത്. ഞങ്ങളുടെ കുഞ്ഞുങ്ങളും സഹോദരങ്ങളും ഭാര്യമാരും കാമുകികളും മാതാപിതാക്കളുമെല്ലാം അവർക്കു വേണ്ടി ആർപ്പു വിളിച്ചു ; എങ്ങാനും വഴി തെറ്റി പന്ത് ഞങ്ങളിൽ  ആരുടെയെങ്കിലും കാൽക്കലെത്തിയാൽ നിർത്താതെ കൂക്കി വിളിച്ചു.

കളി തീരാൻ ഇരുപതു  മിനിറ്റു കൂടി ബാക്കിയുണ്ടായിരുന്നു. ഞാനപ്പോൾ ഉസ്മാന്റെ ഉപ്പൂപ്പയെയാണ് ഓർത്തു കൊണ്ടിരുന്നത്.

“ ഞാനുണ്ടാവില്ല മോനേ കളി കാണാൻ..” വൃദ്ധന്റെ മിഴികളിൽ നീർമണികൾ തിളങ്ങി.“..നാളെ മുതൽ തന്നൂർ എന്നൊരു നാടുണ്ടാവില്ല. വലന്തേറ്റക്കാർ എറിഞ്ഞു തരുന്ന ഉച്ഛിഷ്ടങ്ങൾക്ക് കാത്തിരിക്കുന്ന കുറെ അടിമകൾ മാത്രമുണ്ടാവും. അടിമകൾ !...”

തന്നൂർ കാൽപന്തുകളിയുടെ നാടാണ്. പ്രതിരോധത്തിന്റെയും. ഇവിടത്തെ കാറ്റിനു പറയാനുള്ളത് ഡിഫൻസുകളുടെയും സേവിങ്ങുകളുടെയും നിലയ്ക്കാത്ത കഥകളാണ്. ആ ഇതിഹാസ കഥകൾ കേട്ടു വളർന്നാണ് ഓരോ തന്നൂരുകാരനിലും ചോരത്തിളപ്പുള്ള  ഒരു കളിക്കാരൻ ജനിക്കുന്നത്.  തെയ്യത്ത് അപ്പുണ്ണി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയ്ക്കു വേണ്ടിയുള്ള ഫുട്ബോൾ മേളയാണ് ഞങ്ങളുടെ ദേശീയോത്സവം.  

 ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഉസ്മാന്റെ ഉപ്പൂപ്പ  സ്വകാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത് തെയ്യത്ത് അപ്പുണ്ണിയോടാണ്. തല പുകഞ്ഞിരുന്ന് ചർച്ച ചെയ്യുന്നത് അവരൊരുമിച്ചുള്ള അവസാനകളിയിലെ തന്ത്രങ്ങളെ കുറിച്ചാണ്. കൊപ്പത്തോ മറ്റോ ആയിരുന്നു ആ കളി. അന്നൊക്കെ ദേശങ്ങൾ തമ്മിലായിരുന്നത്രെ മത്സരം. സെവൻസ്.  വലന്തേറ്റക്കാർ തന്നൂരുകാർക്ക് ഒരിക്കലുമൊരു വെല്ലുവിളിയായിരുന്നില്ല. പക്ഷെ അന്നത്തെ കളിയിൽ വലന്തേറ്റയ്ക്കു വേണ്ടി കളിക്കാൻ അംബ്രോസ് എന്നൊരു വരത്തനുണ്ടായിരുന്നു. കുതന്ത്രങ്ങളുടെയും കള്ളക്കളിയുടെയും ഫൗളുകളുടെയും തലതൊട്ടപ്പൻ. വെടിമരുന്ന നിറച്ച ഷോട്ടുകൾ പെയ്യുന്നവൻ. ഗോളികളുടെ പേടിസ്വപ്നം. പക്ഷെ അപ്പുണ്ണിയ്ക്കോ തന്നൂരിനോ കുലുക്കമുണ്ടായില്ല. അംബ്രോസിന്റെ സകല തന്ത്രങ്ങൾക്കും വഴിയടച്ച് അപ്പുണ്ണി  ഇരുമ്പു മതിൽ പോലെ പോസ്റ്റിൽ നിറഞ്ഞു നിന്നു. തന്നൂർ മുന്നേ – പൂജ്യത്തിനു കളി ജയിച്ചു എന്ന്  ഉറപ്പിച്ച് ആർപ്പുവിളികൾ തുടങ്ങിയ അവസാനനിമിഷത്തിൽ  പെനാൽറ്റി ബോക്സിൽ വച്ച് കാലിൽ കിട്ടിയ പന്ത് തന്നൂരിന്റെ ലെഫ്റ്റ് ബാക്ക് അമ്മൂഞ്ഞിയുടെ കൈപ്പത്തിയിലേക്ക് കോരിയിട്ട അംബ്രോസിന്റെ കുതന്ത്രം.

പെനാൽറ്റി !

കിക്കെടുക്കുന്നത് അയാൾ തന്നെ. തന്നൂരിന് ഒരു ഗോൾ വീണു എന്നു തന്നെ മിക്കവരും കരുതി. പക്ഷെ  അപ്പുണ്ണിയ്ക്കുണ്ടോ വല്ല കൂസലും !  ഷോട്ടെടുക്കുന്നതിനുമുമ്പ്, അപ്പുണ്ണിയുടെ കണ്ണുകളിലേയ്ക്ക് നോക്കി, മോഹനിദ്രയിലേക്കാഴ്ത്തുന്നതുപോലെ  എന്തോ ദുർമന്ത്രങ്ങൾ ഉരുവിട്ട്, കുനിഞ്ഞ്  പന്തൊന്ന് തിരിച്ചു വച്ച്, തീവണ്ടിയെപ്പോലെ പാഞ്ഞു വന്ന് അംബ്രോസിന്റെ ഷോട്ട്. പോസ്റ്റിന്റെ വലതുമുകളിലെ മൂലയിലേക്കാണ് പന്ത് ഒരു വെടിച്ചില്ലു പോലെ പാളുന്നതെന്ന് എല്ലാവരും കണ്ടു. അപ്പുണ്ണി പറന്നതും അവിടേയ്ക്കു തന്നെ.

( കഥ അവിടെയെത്തുമ്പോൾ, ഓരോ തന്നൂരുകാരന്റെയും  ശബ്ദമൊന്നിടറും.  നെഞ്ചൊന്ന് പിടയും..)

ഒരു സ്ഫോടനം നടന്നതു പോലെ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അപ്പുണ്ണി വലയ്ക്കുള്ളിലേക്കും പന്ത് പുറത്തേയ്ക്കും തെറിച്ചു. പുറത്തേയ്ക്ക് തെറിച്ച പന്ത് തല വെച്ച് കുത്തിയകറ്റിയ  സെന്റർ ബേക്ക് കോയാമു കുഴഞ്ഞു വീണു.  റഫറിയുടെ നീണ്ടവിസിൽ. കളി കഴിഞ്ഞു ;പക്ഷെ അപ്പുണ്ണി എണീറ്റില്ല. കിടന്നിടത്തു നിന്ന് തലയുയർത്തി എല്ലാവരേയുമൊന്ന് നോക്കി. രണ്ടു കവിൾ ചോര ചർദ്ദിച്ചു.. ബോധം തെളിഞ്ഞ കോയാമുവിന്റെ  ലോകത്തിൽ അപ്പുണ്ണി മരിച്ചില്ല. വലന്തേറ്റക്കാർക്കെതിരെയുള്ള തന്ത്രങ്ങൾ മരിച്ചില്ല.

പിന്നീടാണതറിഞ്ഞത് – ‘ഒന്നുകിൽ അവർ ജയിക്കും, അല്ലെങ്കിൽ അവനെ ഞാനെടുക്കും’ എന്ന് കളിക്കു മുമ്പേ അമ്പ്രോസ് പറഞ്ഞു വെച്ചിരുന്നുവത്രെ.

വലന്തേറ്റക്കാർക്ക് അതോടെ അംബ്രോസ് ഒരു വീരനായകനായി. ഫോർവേഡ് ആയി വാടകയ്ക്കെടുക്കപ്പെട്ടവൻ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടു.

 കളിക്കളത്തിൽ വച്ചു തന്നെ അമ്പ്രോസിനോടു പകരം ചോദിക്കാൻ ഓരോ തന്നൂരുകാരന്റെയും ചോര തിളച്ചു.  അത് തന്നൂരിന്റെ മണ്ണിൽ വെച്ചു തന്നെ വേണം എന്ന ദൃഢനിശ്ചയത്തിൽ, രാപ്പകൽ മണ്ണു ചുമന്ന് നാട്ടിലൊരു മൈതാനമുണ്ടാക്കി. വലന്തേറ്റക്കാരെ കളിക്കാൻ വെല്ലുവിളിച്ചു. അവർ വന്നു. പക്ഷെ അമ്പ്രോസ് ഉണ്ടായിരുന്നില്ല.കാലുളുക്കിയിരിക്കുകയാണെന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി. അത്തവണ മാത്രമല്ല, പിന്നീടും.പക്ഷെ കളി തുടങ്ങിയപ്പോൾ മനസ്സിലായി, പതിനൊന്ന് അംബ്രോസ്സുമാരോടാണ് കളിക്കുന്നതെന്ന്. നാട്ടുകാരും കുറച്ചൊക്കെ കരുതിയിരുന്നു. ഒറ്റക്കെട്ടായി വീറോടെ പൊരുതി, ജയിച്ചു.  അപൂർവം ചില വർഷങ്ങളിൽ മാത്രം വലന്തേറ്റക്കാർ ജയിച്ചു. പക്ഷെ  അവരുടെ ഓരോ വിജയത്തിനു പിന്നിലും, റഫറിമാർ കാണാത്ത ഫൗളുകളുടെയും കള്ളക്കളികളുടെയും കഥകൾ ഞങ്ങൾക്ക് പറയാനുണ്ടായിരുന്നു.
                                                        
                                                   ***************

പതിനെട്ടാം വയസ്സിൽ, റിസർവായിട്ടിരിക്കാനായിരുന്നു വിധിയെങ്കിലും, വലന്തേറ്റക്കാരുമായുള്ള എന്റെ അരങ്ങേറ്റമത്സരമായിരുന്നു അന്ന്. വിജയം ആഘോഷിക്കാനായിരുന്നു ഞാൻ ഉസ്മാന്റെ വീട്ടിലെത്തിയത്.

“വിഡ്ഡികൾ..ജയിക്കുകയാണെന്ന് നിങ്ങൾ കരുതുന്നു. പക്ഷെ അവർ പഠിക്കുകയാണ്. നമ്മുടെ ആക്രമണം, നമ്മുടെ പ്രതിരോധം.. ഓരോന്നായി അവർ പഠിച്ചെടുക്കുകയാണ്.   അവസാന ജയം അവരുടേതാകും, കാരണം, അതിനു ശേഷം തന്നൂരിലൊരു കളിക്കാരൻ ഉണ്ടാകില്ല.തന്നൂർ തന്നെയുണ്ടാകില്ല..”  കോയാമുപ്പൂപ്പ പതിയെ പറഞ്ഞത് എന്റെയുള്ളിലൊരു പോറലുണ്ടാക്കി.

“ നീയത് കാര്യാക്കണ്ട.. ഉപ്പൂപ്പ അങ്ങനെ പലതും പറയും. നമ്മള്  ഇലവൻസിലേക്കു മാറിയപ്പോൾ ഉപ്പൂപ്പ ഉണ്ടാക്കിയ പുകിലൊക്കെ നിനക്കോർമ്മയില്ലേ ?  ” ഉസ്മാൻ ചിരിച്ചു.

അതെങ്ങനെ മറക്കാൻ കഴിയും ?  . വലന്തേറ്റക്കാർ അങ്ങനെയൊരു വെല്ലുവിളി നടത്തിയാൽ ഏറ്റെടുക്കാതിരിക്കുന്നവർ തന്നൂരുകാരാണോ ?  ഇനി മുതൽ ഇലവൻസ് കളിക്കാനേ ഉള്ളൂ എന്നവർ വാശി പിടിച്ചാൽ   അതു കേട്ട് പിന്മാറുന്ന ഭീരുക്കളോ ഞങ്ങൾ ? കാര്യം ഗ്രൗണ്ടിനു പടിഞ്ഞാറു വശത്തെ പാടം കുറച്ചു നികത്തേണ്ടി വന്നു.. തെക്കുഭാഗത്തെ ചില വീടുകളൊഴിപ്പിക്കുന്നത് സംബന്ധിച്ച് ചില കശപിശയൊക്കെയുണ്ടായി..ശ്രമദാനത്തിനു വരുന്നവരെ കല്ലെടുത്തെറിഞ്ഞോടിച്ചും  നികത്തിയ ഗ്രൗണ്ട് ആരും കാണാതെ വന്ന് കുഴച്ചു മറിച്ചിട്ടും  വൃദ്ധൻ അന്ന് ചില്ലറ തല്ലിപൊളിയാണോ  ഉണ്ടാക്കിയത് ? ഒടുവിൽ കുറച്ച് നാൾ ചങ്ങലക്കിടേണ്ടി വന്നു.

“ അതേടാ..പന്നീന്റെ മോനെ..ശത്രുവിന്റെ ആവശ്യത്തിനനുസരിച്ച് അങ്കക്കളം വലുതാക്കുന്ന നീയൊക്കെ ബുദ്ധിമാൻ..ഞാൻ വെറും ഭ്രാന്തൻ..”, തിണ്ണയിലിരുന്ന വൃദ്ധൻ അലർച്ചയോടെ ചാടിയെണീറ്റപ്പോൾ ഞാനും ഉസ്മാനും പെട്ടന്നാ ഭാവപ്പകർച്ചയിൽ ഒരു നിമിഷം പകച്ചു പോയി       “ അവരുടെ ആവശ്യത്തിനനുസരിച്ച് നിന്റെയൊക്കെ തന്തമാർ പാദങ്ങൾ ബൂട്ടിട്ട് പൊതിഞ്ഞു കെട്ടി.. ഇന്ന് നിന്റെയൊക്കെ  കാലിന് തന്നൂരിലെ മണ്ണിന്റെ ഉപ്പും പുളിയുമറിയാമോടാ ? ഒരഞ്ചു മിനിറ്റ് മണ്ണിലിറങ്ങിയാ നിന്റെയൊക്കെ കാലിന്നു ചരൽ മുറിഞ്ഞു പൊട്ടും .. എന്നിട്ടും നീയും നിന്റെ തന്തയുമെല്ലാം വീരനായകന്മാർ
.ചിരിച്ചോടാ..നീയൊക്കെ ചിരിച്ചോ..നിന്റെയൊക്കെ ഒടുക്കത്തെ കളി വരെ ചിരിച്ചോണ്ടിരുന്നോ ”   വൃദ്ധൻ എന്നെയൊരു തീ പാറുന്ന നോട്ടം നോക്കി. പിന്നെ എന്തൊക്കെയോ പിറുപിറുത്ത് വീണ്ടും തിണ്ണയിൽ ചെന്നിരുന്നു.

ഉസ്മാൻ വീണ്ടും ചിരിച്ചു. “ മൂപ്പരിന്നു നല്ല ഫോമിലാ..”

“എന്തിനാടാ ചെക്കന്മാരേ കാർന്നോരെ അരിശം പിടിപ്പിക്കുന്നത് ?” ഉസ്മാന്റെ ഉമ്മ അകത്തു നിന്ന് വിളിച്ചു ചോദിച്ചു. “  അതവിടെയിരുന്ന് എന്തെങ്കിലും പറഞ്ഞോട്ടെ.. നിങ്ങളു നിങ്ങടെ പാടു നോക്കി പോ..”

കളികൾ പിന്നെയും നടന്നു. മിക്കതിലും ഞങ്ങൾ തന്നെ ജയിച്ചു. പക്ഷെ ആ വാക്കുകൾ, നോട്ടം എന്റെയുള്ളിൽ ഒരു കാരമുള്ളു പോലെ തറഞ്ഞു കിടന്നു. അവർ ഞങ്ങളുടെ കളി പഠിക്കുന്നുണ്ടോ ?

കാര്യം ഞങ്ങൾക്കും  അതീവ രഹസ്യമുള്ള ചില മുന്നൊരുക്കങ്ങളുണ്ട്. വലന്തേറ്റ  വിന്നേഴ്സിന്റെ കളി ഈ പരിസരത്തെവിടെയുണ്ടെന്ന് കേട്ടാലും അവിടെ അവരറിയാതെ  തന്നൂർ ഫൈറ്ററിലൊരാൾ ഹാജരുണ്ടാവും. അവരുടെ പൊസിഷൻ, പാസ്സുകൾ, ഫൗളുകൾ എല്ലാം അയാൾ കണ്ണിമയ്ക്കാതെ പഠിക്കും. അതെല്ലാം ചേർത്തു വെച്ചാണ് അടുത്ത  അങ്കത്തിനു ഞങ്ങൾ തയ്യാറെടുക്കാറുള്ളത്.ഒരു പക്ഷേ അത്തരം തന്ത്രങ്ങളൊക്കെ അവർക്കുമുണ്ടാകുമോ ? എങ്കിലവരിങ്ങനെ തോൽക്കുന്നതെന്ത് ? വളരെ വളരെ വൈകി, ഇന്നലെ രാത്രിയാണല്ലോ ആ  ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയത് !

വീണ്ടും ആരവം ഉയരുന്നു. അടുത്തെ ഗോൾ വീണിരിക്കുന്നു!. പതിനേഴ് !!. ഒരു സാമ്രാജ്യം തകർന്നടിയുകയാണ്. ജനം ആർപ്പു വിളിക്കുന്നു. സ്വന്തം ദേഹം കടിച്ചു മുറിക്കുന്ന ഭ്രാന്തൻ നായയെ പോലെ, തന്നൂരുകാരേ, നിങ്ങൾ നിങ്ങളുടെ തോൽവിയിൽ തന്നെ ഉന്മത്തരായി ആർപ്പു വിളിക്കുകയാണല്ലൊ !

കഴിഞ്ഞ കൊല്ലം മത്സരം കഴിഞ്ഞു  മടങ്ങുമ്പോഴാണ് വലന്തേറ്റക്കാർ അങ്ങനെയൊരു   ആവശ്യം മുന്നോട്ടു വച്ചത് : “ ഇനി മുതൽ ഞങ്ങൾ ഗ്രാസ്സ് പിച്ചിലേ കളിക്കുന്നുള്ളു” , അവരുടെ മാനേജർ പറഞ്ഞു,
 “അറിയാമല്ലൊ, ഞങ്ങളുടെ കളിക്കാരിൽ രണ്ടു പേർ ഇന്റർനാഷണൽ പ്ലേയേഴ്സ് ആണ്..നാലു പേർ നാഷണലും. മണ്ണിൽ കളിക്കുമ്പോൾ അവർക്ക് വല്ലാതെ സ്ട്രെയിനെടുക്കേണ്ടി വരുന്നുണ്ട്. ഇവിടെയൊന്ന് മറിഞ്ഞു വീണാൽ പോലും അവരുടെ ഫിറ്റ്നസൊക്കെ തകരാറിലാവും
അല്ലാതെ നിങ്ങളോട് കളിക്കുന്നതിന് വിരോധമുണ്ടായിട്ടല്ല.” മറുപടിയില്ലാതെ അന്തിച്ചു നിൽക്കുകയായിരുന്ന ഞങ്ങളുടെ മാനേജരുടെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് അയാൾ തുടർന്നു “ നോക്കൂ.. നിങ്ങൾക്ക് ഒന്നാന്തരം പ്ലേയേഴ്സ് ഉണ്ട്.. അതുകൊണ്ടാണല്ലൊ നിങ്ങൾ ജയിക്കുന്നത്. പക്ഷെ നിങ്ങളുടെ ഗ്രൗണ്ട്.. അത് ഇരുപതു വർഷം പുറകിലാണ്.. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നിങ്ങൾ തന്നെ നിങ്ങളുടെ വളർച്ച നിഷേധിക്കുകയാണ്. ആറു  വർഷമേ ആയിട്ടുള്ളു ഞങ്ങൾ ഗ്രാസ്സ് പിച്ചിലേക്ക് മാറിയിട്ട്..അപ്പോഴേയ്ക്കും അഞ്ച് ഇന്റർനാഷണൽ പ്ലേയേഴ്സിനെ  സൃഷ്ടിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. കൊപ്പവും തിരൂരുമെല്ലാം ഗ്രാസ്സ് പിച്ചിലേക്ക് മാറുകയാണെന്ന് കേൾക്കുന്നു. അതായി കഴിഞ്ഞാൽ പിന്നെ അവരുമുണ്ടാവില്ല ഇവിടെ കളിക്കാൻ.” ഒന്നു നിർത്തി, വാക്കുകളിൽ പുച്ഛം നിറച്ച് അയാൾ അവസാനിപ്പിച്ചു, “ നിങ്ങൾ മാത്രം ഇങ്ങനെ ചരലിൽ നിരങ്ങി ജീവിതം കഴിക്കും..”

വലന്തേറ്റക്കാരുടെ വെല്ലുവിളി കേട്ടില്ലെന്ന് നടിക്കുകയോ ?   അതിലുമുപരി, തന്നൂരുകാരായ ഇന്റർനാഷണൽ പ്ലേയർസ് എന്ന എക്കാലത്തേയും സ്വപ്നം

പക്ഷെ പണം.. ?

“ഗ്രാസ്സ് ഫീൽഡാക്കാൻ പത്ത് ലക്ഷം.. ഫ്ലഡ് ലൈറ്റിന് എട്ട് ലക്ഷം, ഗാലറിയ്ക്ക് 40 ലക്ഷം.” ഞങ്ങൾ സമീപിച്ച എഞ്ചിനീയർ പുല്ലു പോലെ പറഞ്ഞു.

 ആദ്യമേ തന്നെ ഗാലറി വേണ്ടെന്നു വച്ചു. എന്നിട്ടും വേണം പതിനെട്ട് ലക്ഷം !! ഈ ഇട്ടാവട്ടം തന്നൂരിൽ നിന്ന് അത്രയും തുക പിരിച്ചെടുക്കാമെന്ന്  സ്വപ്നത്തിൽ പോലും  ചിന്തിക്കാൻ വയ്യ.

‘അന്വേഷിപ്പിൻ, കണ്ടെത്തും’ എന്നാണല്ലൊ പ്രമാണം. കണ്ടെത്തുക തന്നെ ചെയ്തു. ക്ലബ്ബിന്റെ രക്ഷാധികാരി ഹരിഹരേട്ടനാണ് വഴി കാട്ടിയത്. അദ്ദേഹം ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടയാളാണ്. പണക്കാരന്റെ പത്രാസുകളൊന്നും കാണിക്കാതെ, ക്ലബ്ബിനു വേണ്ട ഫുട്ബോളും ജേഴ്സിയുമെല്ലാം മനസ്സലിവോടെ സ്പോൺസർ ചെയ്യാറുള്ള സ്നേഹസമ്പന്നൻ.

ക്ലബ്ബ് പ്രസിഡണ്ട് ദാസേട്ടനും സെക്രട്ടറി ഉമ്മറിക്കയും ചേർന്നാണ് കരാറിൽ ഒപ്പു വെച്ചത്.

                                                     **************                                            

ഇന്നലെ രാത്രിയാണതുണ്ടായത്. പരിശീലനവും ഇന്നത്തെ കളിയുടെ ഗെയിം പ്ലാനിങ്ങും കഴിഞ്ഞ്, ഇരുൾ മൂടിയ ഇടവഴിയിലൂടെ തിരിച്ചു വരുമ്പോഴാണ് പൊടുന്നനെ മുന്നിൽ മറ്റൊരു നിഴൽ അനങ്ങുന്നതായി തോന്നിയത്. പെട്ടന്നെന്തോ ആഞ്ഞുയർന്നു താണുവോ ? തലയിലെന്തോ ഭാരമുള്ളത്  പൊട്ടിവീണുവോ ?

 തപ്പി നോക്കി..ഇല്ല.. തോന്നലായിരുന്നു.. കണ്ണിലെ ഇരുട്ട് പരിചിതമായപ്പോൾ മുന്നിലെ നിഴൽ തിരിച്ചറിഞ്ഞു. കുഞ്ഞാമുപ്പൂപ്പ !

“ നീ പേടിച്ചോ ?” മൂപ്പർ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“കുറച്ച്..” ഞാൻ ചിരിക്കാൻ  ശ്രമിച്ചു.

“നന്നായി”, മൂപ്പർ എന്റെ കൈ പിടിച്ചു. “ വാ..” എൺപതു കഴിഞ്ഞിട്ടും വൃദ്ധന്റെ കൈയ്ക്ക് എന്തു ബലം !
‘എങ്ങോട്ടാണ്’ എന്ന് നാവുയർത്താൻ പോലുമാകുന്നതിനു മുമ്പ്, കാറ്റിന്റെ വേഗതയിൽ എവിടേയ്ക്കാണെന്നെ വലിച്ചു കൊണ്ടു പോകുന്നത് ? അതിനിടയിൽ ശരവർഷം  പോലെ ചോദ്യങ്ങളും !

“നിനക്ക് കുറച്ചു മുമ്പൊരു സന്ദേശം കിട്ടിയിരുന്നോ ? ടീമിലെ രണ്ടു പേർ ഒറ്റുകാരാണെന്ന് ?”

“ ഉവ്വ്..” ഞാൻ അതിശയത്തോടെ സമ്മതിച്ചു. അഞ്ചുമിനിറ്റ് മുമ്പാണ്  ഒരജ്ഞാത നമ്പറിൽ നിന്ന് അങ്ങനെയൊരു മെസ്സേജ് വന്നത്. സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുമ്പോൾ.

“ നിനക്ക് മാത്രമല്ല, ടീമിലെ  എല്ലാവർക്കും അവരത് അയച്ചിട്ടുണ്ട്. സത്യവുമാണത്. പക്ഷെ ഇപ്പോൾ നിങ്ങളെ അറിയിച്ചത്, നാളത്തെ നിങ്ങളുടെ കെട്ടുറപ്പ് തകർക്കാൻ.. പതിനൊന്നു പേർ പതിനൊന്നു പേരായി തന്നെ അകന്നു മാറി നിൽക്കാൻ....”

“ ?!”

“ വെറും ഇരുപത് ദിവസത്തെ പരിശീലനം.. അത് മതിയോടാ അവരെ ജയിക്കാൻ ?”

എന്തു പറയാൻ ! പോരെന്നു ഞങ്ങൾക്കു തന്നെ അറിയാം.. പക്ഷെ..

  പെണ്ണിന്റെ  മാല പണയം വെച്ചിട്ട് അതിനുള്ളതേ കിട്ടിയുള്ളല്ലേ?” പരിഹാസമാണ് വൃദ്ധന്റെ ശബ്ദത്തിൽ.

നാവനങ്ങുന്നില്ല. മർമ്മത്താണ് കിളവൻ ചോദ്യങ്ങളാഴ്ത്തുന്നത് !


“ ഫുട്ബോൾ ജീവശ്വാസമായ തന്നൂരിൽ, ഇങ്ങനെയൊരു അന്താരാഷ്‌ട്ര നിലവാരമുള്ള  സ്റ്റേഡിയം തയ്യാറാക്കാൻ മുൻകൈയ്യെടുക്കാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്..” നാലുമാസം മുമ്പ്, സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമ്പോൾ ഹരിഹരേട്ടൻ പ്രസംഗിച്ചു.

 “ ഇത്രയും നാളും, കുട്ടികൾ മൈതാനിയിൽ കളി കഴിഞ്ഞു വരുന്നതു വരെ തന്നൂരിലെ ഓരോ  അച്ഛനമ്മമാർക്കും പേടിയായിരുന്നു, വീണുരഞ്ഞു പൊട്ടിയ കൈകാലുകളുമായാണൊ തങ്ങളുടെ കുട്ടികൾ കയറി വരിക എന്ന്. ഞാനടക്കം ചില രക്ഷിതാക്കളെങ്കിലും അതുകൊണ്ടു മാത്രം കുട്ടികളെ ഇങ്ങോട്ടു പറഞ്ഞയക്കാനും മടി കാണിച്ചിരുന്നു.  ഇനിയാ പേടി വേണ്ട. എനിക്കുറപ്പാണ്, തന്നൂരിലെ  മാന്യപൗരന്മാർ അമ്പതോ നൂറോ മുടക്കി പരിശീലനം നേടാനോ  ടിക്കറ്റെടുത്ത് ടൂർണ്ണമെന്റ് കാണാനോ മടി കാണിക്കുന്നവരല്ല .” കിടിലം കൊള്ളിക്കുന്ന കൈയ്യടി തീരുന്നതു വരെ ഹരിഹരേട്ടനു കുറച്ചു സമയം പുഞ്ചിരിയോടെ കാത്തു നിൽക്കേണ്ടി വന്നു.

 “ എങ്കിലും ചില നാണം കെട്ടവരുണ്ട്..” ആ മുഖത്ത് രോഷം പടർന്നു “ എന്തും ഏതും സൗജന്യമായി തിന്നു ശീലിച്ച പിച്ചകൾ
. ആടുമാടുകളെയും നാടോടിപരിഷകളെയും മാത്രമല്ല, അത്തരക്കാരെ കൂടി ഉദ്ദേശിച്ചാണ് കമ്പനി, പതിനെട്ടടി പൊക്കത്തിൽ രണ്ടടി വീതിയിൽ മൈതാനത്തിനു ചുറ്റും ..”, അദ്ദേഹം മൈതാനത്തിനു ചുറ്റും വിരൽ ചൂണ്ടി  തുടർന്നു “ ഈ മതിൽ പടുത്തുയർത്തിയിരിക്കുന്നത്..” തന്നൂരുകാർ വീണ്ടും ആവേശത്തോടെ കൈയ്യടിച്ചു.

“ നിങ്ങൾക്കറിയാമല്ലോ, നൂറു വർഷം കഴിഞ്ഞാൽ കമ്പനി    സ്റ്റേഡിയം നമുക്കു തന്നെ തിരിച്ചു തരും.  മന്ത്ലി യൂസേഴ്സ് ഫീ ആയി
പുറത്തുള്ളവരിൽ നിന്ന്  അറുപതിനായിരം ഈടാക്കുമ്പോൾ  ക്ലബിന്  വെറും മുപ്പതിനായിരം  രൂപ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അതു കേൾക്കുമ്പോൾ ചിലർക്കൊക്കെ ഒരു മുറുമുറുപ്പുണ്ടാവും – ഇത്ര രൂപയോ എന്ന്.  ഞാനൊരു കണക്കു പറയാം.. ഒരു മാസത്തേയ്ക്ക് മുപ്പതിനായിരമാവുമ്പോൾ ഒരു ദിവസത്തേയ്ക്ക് മുപ്പതിനായിരം ഹരണം മുപ്പത്, അതായത് ആയിരം. റിസർവ് ഉൾപ്പെടെ പതിനഞ്ചു പേരാണല്ലൊ ടീമിലുള്ളത്. ആയിരം ഹരണം പതിനഞ്ച്, അറുപത്താറ് രൂപ എഴുപത് പൈസ. അതായത്, ഒരു കളിക്കാരൻ ഒരു ദിവസം മുടക്കേണ്ടത് അറുപത്തേഴ് രൂപ. നിങ്ങൾ നോക്കൂ..”,   അദ്ദേഹം വേദിയിലിരിക്കുന്ന ഞങ്ങൾക്കു നേരെ വിരൽ ചൂണ്ടി “ വെറും അറുപത്തേഴ് രൂപ വച്ച് ദിവസവും മുടക്കാൻ ശേഷിയില്ലാത്തവരാണൊ ഇവർ ?”

“ അല്ല..അല്ല..അല്ല..” ജനക്കൂട്ടം ആർത്തു.


വൃദ്ധൻ പെട്ടന്ന് തിരിഞ്ഞു നിന്നെന്റെ കൈകളിൽ മുറുകെ പിടിച്ചു. ഇരുട്ടത്ത് ആ കണ്ണുകൾ മാത്രം നക്ഷത്രങ്ങളെ പോലെ തിളങ്ങി.

“ നിനക്കെന്നെ വിശ്വാസമുണ്ടോ ?”

‘ഉവ്വ്’ എന്നു മറുപടി പറയുമ്പോൾ വല്ലാത്തൊരൂർജ്ജം എന്നിൽ വന്നു നിറയുന്നത് അനുഭവപ്പെട്ടു. ശരീരമാകെ ഒരു യുദ്ധത്തിനു ത്രസിക്കുന്നതു പോലെ.

“ വാ..” വൃദ്ധൻ വീണ്ടും തിടുക്കത്തിൽ മുന്നോട്ടു നീങ്ങി. “ അവരുടെ ഗെയിം പ്ലാനിങ്ങ് അവസാനിക്കുന്നതിനു മുമ്പ്..”

കാടും പടലും  ഞെരിച്ചമർത്തി ശരവേഗത്തിൽ മുന്നോട്ടു പായുമ്പോൾ എനിക്കാ വഴി തെളിഞ്ഞു തുടങ്ങിയിരുന്നു. റോഡ് മാർഗ്ഗമാണെങ്കിൽ പതിനൊന്ന്  കിലോമീറ്ററുണ്ടവിടേയ്ക്ക് !!
ഒടുവിൽ, മൂന്നാം കുന്നിന്റെ നെറുകയിൽ വെച്ചു ഞാനതു കണ്ടു.ദൂരെ, പച്ചപ്പരവതാനി പോലെ വലന്തേറ്റക്കാരുടെ മൈതാനം.
ഞങ്ങളവിടെയ്ക്കടുത്തു കൊണ്ടിരിക്കേ, പെട്ടന്നവിടുത്തെ വിളക്കുകളണഞ്ഞു.

“അവരുടെ പരിശീലനം കഴിഞ്ഞു.. ഇനി ഗെയിം പ്ലാനിങ്ങാണ്..വാ..”

ഞങ്ങൾ നിരങ്ങി നിരങ്ങി ഒരു വൻമതിലിനടുത്തെത്തി. കൂടുതൽ ഇരുൾ നിറഞ്ഞ മറ്റൊരു ഭാഗത്തേയ്ക്ക് വൃദ്ധനെന്നെ നയിച്ചു. “ ഇവിടെയിരിക്ക്..”
പിന്നെ അദ്ദേഹം ചുമരിൽ പരതാൻ തുടങ്ങി. “ എന്റെ ഇത്രയും നാളത്തെ അദ്ധ്വാനത്തിന്റെ ഫലമാണത്..” ഒരു ചെറിയ  കല്ല് ഇളക്കി മാറ്റിക്കൊണ്ട്, എന്റെ  കണ്ണുകൾ അവിടേയ്ക്ക് ബലമായി ചേർത്തു വച്ച്  ആജ്ഞാപിച്ചു. “ നോക്ക്
വെളിച്ചം ഒട്ടും പുറത്തു പോകരുത്..”

ഞാൻ അടങ്ങാത്ത വിസ്മയത്തോടെ ആ ദ്വാരത്തിലൂടെ കണ്ണയച്ചു. ഒരു വലിയ മുറിയാണത്. കളിക്കാരെല്ലാവരും ഒരു വലിയ എൽ സി ഡി ടി വിയിലേക്ക് നോക്കിയിരിക്കുന്നു.  അവരേതോ  കളി കാണുകയാണ്. ‘ അയ്യേ, ഇതാണോ അവരുടെ ഗെയിം പ്ലാൻ !’ എന്ന പുച്ഛത്തോടെ ഞാൻ തല തിരിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആ തിരിച്ചറിവിൽ എന്റെ എന്റെ രോമങ്ങൾ എഴുന്നു നിന്നത്.. അത് ഞങ്ങളുടെ കളിയാണ് !.രണ്ടു ദിവസം മുമ്പ് ഞങ്ങളും കൊണ്ടോട്ടി ബ്രദേഴ്സും തമ്മിൽ നടന്ന സെമി ഫൈനൽ.. !! പെട്ടന്ന് അവരുടെ കോച്ച് അവിടെ പ്രത്യക്ഷപ്പെട്ടു. എന്തോക്കെയോ പറഞ്ഞു കൊണ്ട് അയാൾ ടി വി യ്ക്കു നേരെ റിമോട്ട് ഉയർത്തി. കളിക്കാർ ചിരിച്ചു.   ടി വി യിലെ ദൃശ്യങ്ങൾ മാറി. ചെറിയ ഇരുട്ടുണ്ട്. എങ്കിലും വ്യക്തമാകുന്നുണ്ട് ഇപ്പോൾ ഞങ്ങളാണ് സ്ക്രീനിൽ. വട്ടം കൂടിയിരുന്നെന്തോ ചർച്ച ചെയ്യുന്നു. ദൈവമേ !.. അല്പം മുമ്പ് നടന്ന ഞങ്ങളുടെ ഗെയിം പ്ലാനിങ്ങ്..!! പെട്ടന്ന് ജനമദ്ധ്യത്തിൽ നഗ്നനാക്കപ്പെട്ടതു പോലെ  ഞാൻ സർവ്വാംഗം തളർന്നിരുന്നു പോയി.. 

അതു കഴിഞ്ഞ് അയാൾ വീണ്ടുമെന്തോ പറഞ്ഞു റിമോട്ട് ഉയർത്തി. സ്ക്രീനിലിപ്പോൾ സുമേഷ് ആണ്..ഞങ്ങളുടെ തുരുപ്പ് ചീട്ട്..കാലിൽ പന്തൊന്നു കിട്ടിയാൽ, അത് ഗോളാക്കിമാറ്റാൻ വൈദഗ്ദ്യമുള്ള ഞങ്ങളുടെ ഉശിരൻ സെന്റർ ഫോർവേഡ് . കുട്ടിക്കാലം മുതലുള്ള അവന്റെ ചിത്രങ്ങൾ, കളികളുടെ ചെറു ക്ലിപ്പിങ്ങുകൾ..ഓരോന്നായി ടി വിയിൽ മിന്നി മാഞ്ഞുകൊണ്ടിരുന്നു.

“ നിങ്ങൾ ഓരോരുത്തരും പന്തുരുട്ടി തുടങ്ങിയ കാലം തൊട്ടുള്ള വിവരങ്ങൾ അവരുടെ കൈയ്യിലുണ്ട്.” വൃദ്ധൻ മർമ്മരം പോലെ പറഞ്ഞു. “ നിങ്ങളുടെ കഴിവുകൾ, കഴിവില്ലായ്മകൾ, ദൗർബല്യം
.ഓരോന്നും..” പിന്നെ ആ കല്ല് അവിടേയ്ക്കു തന്നെ കയറ്റി വച്ചു.

“നാളെ നാം തോൽക്കും.. അതവർക്കറിയാം..” തിരികെ നടക്കുമ്പോൾ വൃദ്ധൻ പറഞ്ഞു. “ പക്ഷെ അവർക്ക് കേവലമൊരു വിജയം പോര.. നാളെ മുതൽ ‘ഫൈറ്റേഴ്സ്’ എന്ന പേര് ഉച്ചരിക്കാൻ തന്നൂരുകാർക്ക് ലജ്ജ തോന്നണം.. അവരുടെ മനസ്സിൽ  വലന്തേറ്റ വിന്നേഴ്സ് ഒരു വിഗ്രഹമായി കയറിയിരിക്കണം. അവരെത്രയോ കാലമായി അതിനുള്ള പണി തുടങ്ങിയിട്ട്
നിനക്കറിയാമോ ?, അംബ്രോസ്സിനു വരെ തന്നൂരിൽ ആരാധകരുണ്ട്, അന്നു തൊട്ടേ. നാളെ മുതൽ അവർ മാളങ്ങൾ വിട്ട് പുറത്തു വരും..വലന്തേറ്റക്കാരുടെ മാടമ്പികളായി തന്നൂർ ഭരിക്കും. ചുങ്കം ഒടുക്കാതെ പന്തുരുട്ടുന്ന തന്നൂരിലെ ഓരോ കാലും തല്ലിയൊടിക്കും..”

ഞാൻ എന്തിനെന്നറിയാതെ മൂളി.എവിടെയ്ക്കെങ്കിലും ഓടി പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു മാത്രമായിരുന്നു അപ്പോഴെന്റെ ചിന്ത.

“ഭയമാകുന്നുണ്ടോ നിനക്ക് ?”

.”

“ തളരരുത്.. സ്ഥായിയാരു വ്യവസ്ഥ സൃഷ്ടിക്കാൻ അടിമത്തത്തിനാവില്ല. സ്വാതന്ത്ര്യദാഹികളുടെ മനസ്സ് പുകഞ്ഞു കൊണ്ടേയിരിക്കും. അതെല്ലാമൊത്തുചേർന്നാളിപ്പടർന്ന്  ചൂഷണത്തിനെതിരെ വീണ്ടുമൊരു അഗ്നിതാണ്ഢവമുയരും. പക്ഷെ ഒരു ചെറുതരി തീയ്യെങ്കിലും വേണം. കളി മറന്ന്, സ്വയമറിയാതെ അടിയറവുകളിലേക്കാണ്ടു പോയ തന്നൂരിന്റെ അബോധമനസ്സിലും വെന്തു നീറുന്ന ഒരു തീപ്പൊരി.. അത് വേണം.. ഉള്ളിൽ ഊതിയൂതി പെരുപ്പിക്കാൻ
... അതു വേണം.. വൃദ്ധൻ ഒന്നു നിർത്തി.
“ അഭിമന്യുവിനെ കുറിച്ച് കേട്ടിട്ടില്ലേ നീയ്യ്. ? ”  തിരിഞ്ഞു നിന്ന് എന്റെ കൈകൾ രണ്ടും ചേർത്തു പിടിച്ചു.ആ കണ്ണുകളിൽ കനലുകളെരിഞ്ഞു.. “ നാളെ നിന്റെ ദിനമാണു കുഞ്ഞേ..”

“ ഞാനോ ?!!” ഞാനാകെ അന്തിച്ചു പോയി.  അവരുമായുള്ള ഒരു കളിയിൽ പോലും പന്തുരുട്ടാതെ റിസർവ് ബഞ്ചിലിരിക്കേണ്ടി വന്നിട്ടുള്ള ഞാൻ !

“ ശരിയാണ്.” വൃദ്ധൻ പുഞ്ചിരിച്ചു.. “ നീയൊരു നല്ല കളിക്കാരനല്ല.. അതാണു നിന്റെ നേട്ടവും. നിന്നെയവർ അത്രയ്ക്ക് കണക്കിലെടുത്തിട്ടില്ല.. വലതുകാൽ കൊണ്ട് പന്ത് ബാക്കിലേക്കു തോണ്ടി ഇടതുകാൽ കൊണ്ടെടുക്കുന്ന നിന്റെയാ ലോങ്ങ് റേഞ്ച് ഷോട്ടില്ലേ, ഇതേവരെ അവരത് കണ്ടിട്ടില്ല..”

വൃദ്ധൻ വീണ്ടും തിരിഞ്ഞു നിന്നു.ഞങ്ങൾ ഇടവഴിയിൽ തിരിച്ചെത്തിയിരുന്നു. “ നാളെ, ഇനിയൊന്നും ബാക്കിയില്ല എന്ന് തോന്നുന്ന അവസാനനിമിഷത്തിൽ,  അവർക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നവരിലൊരുവനെ നീ തിരികെ വിളിക്കുക. ഒരു ഗോളിനുള്ള സമയം നിനക്ക് കിട്ടും.   നാളെ മുതൽ  അതിന്റെ പേരിലായിരിക്കും നീ ഓർ
ക്കപ്പെടുക ” ഉപ്പൂപ്പ എന്റെ  തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.

മേലാകെ  തീ പടർന്നു കയറുകയാണ്.. ഒരു നിമിഷം കൊണ്ട് മറ്റൊരു ലോകത്തേയ്ക്ക് പിറവിയെടുത്തതു പോലെ.

 “ ആരൊക്കെയാണ് ഒറ്റുകാർ ?” ഞാൻ ഉദ്വേഗത്തോടെ ചോദിച്ചു.

“ നാളെ കളി കാണുമ്പോൾ നിനക്കതറിയാനാവും, .” വൃദ്ധൻ വേദനയോടെ പുഞ്ചിരിച്ചു..  “ അതു വരെ, എല്ലാവരും സഖാക്കൾ തന്നെ എന്നു കരുതിക്കോളൂ. അല്ലെങ്കിലൊരു പക്ഷേ നിന്റെ നാവു തന്നെ നിന്നെ വഞ്ചിച്ചെന്ന് വരും..”

പൊടുന്നനെ, ഇരുൾ കീറിമുറിച്ച് ഒരു ടോർച്ച് വെളിച്ചം ഞങ്ങളുടെ ദേഹത്തേയ്ക്ക് വീണു.           

“ നന്ദാ..” ഉസ്മാന്റെ പരിഭ്രാന്തമായ ശബ്ദം.

അവനോടി വന്ന് വൃദ്ധനെ തള്ളി മാറ്റി. “ മാറി നിൽക്ക് കിളവാ..നിങ്ങളവനെ എന്താ            ചെയ്തത് ?”പിന്നെ എന്റെ നെറ്റിയിൽ തോണ്ടികൊണ്ട് അവൻ ചോദിച്ചു “ എന്താടാ ഇയാളു ചെയ്തത് ? ചോരയൊലിക്കുന്നുണ്ടല്ലൊ.”

ഞാൻ സംശയത്തോടെ  വിരലോടിച്ചു നോക്കി..വിരൽത്തുമ്പിലൊരു ഈർപ്പം തടയുന്നുണ്ട്. കൈയ്യിലേക്കു നോക്കി.. രക്തം കിനിഞ്ഞിരിക്കുന്നു !!

“ ഹ ഹ ഹ..” വൃദ്ധൻ ചിരിച്ചു. “ പിന്നെയൊരു തെറിപ്പാട്ട് പാടി.

“ വാ ശവമേ..” കൈയ്യിൽ കരുതിയ ചങ്ങലയിൽ വൃദ്ധനെ പൂട്ടി വലിച്ചിഴച്ചു നടക്കുമ്പോൾ ഉസ്മാൻ പറഞ്ഞു.” ഉപ്പൂപ്പയാണെന്നൊന്നും ഞാൻ നോക്കില്ല.കാലു തല്ലിയൊടിച്ച് ഒരു മൂലയ്ക്കിടും. ”

“ ഇല്ലടാ..ഒന്നും പറ്റിയില്ല..  ഇരുട്ടത്ത് ഞങ്ങളൊന്ന് കൂട്ടിമുട്ടിയതാ..” ഞാനവനെ ആശ്വസിപ്പിച്ചു.

വൃദ്ധൻ വീണ്ടും പൊട്ടിച്ചിരിച്ചു.
 
                                                      *************

വീണ്ടുമൊരാരവമുയർന്നു.. അടുത്ത ഗോൾ വീണിരിക്കുന്നു. പതിനെട്ട് ! പെട്ടന്ന്, എന്തോ ഒന്ന് മൂക്കിനെയുരസി ചീളിപാഞ്ഞ് വിജേഷിന്റെ നെഞ്ചത്ത് ചെന്ന് പതിച്ചു. “ അമ്മേ..” അവൻ നിലവിളിച്ചു. കല്ല് !

ആരും തലയുയർത്തുന്നില്ല.. തോ‌ൽവിയിൽ കരയുന്നവരല്ല ഞങ്ങൾ തന്നൂരുകാർ. പക്ഷെ ഇപ്പോൾ ഒരു വാക്കൊന്ന് എവിടെ നിന്നെങ്കിലും പൊട്ടി വീണാൽ, ഒരു മൂക്കൊന്ന് വിതുമ്പി ചീറ്റിയാൽ എന്താണുണ്ടാവുകയെന്ന് പറയുക വയ്യ.

  സഹദേവേട്ടൻ കളിക്കാർക്ക് നിർദ്ദേശം നൽകുന്നത് നിർത്തി   ബലി തർപ്പണത്തിനെന്ന പോലെ മുട്ടുകാലൂന്നി തല കുമ്പിട്ട്  ഗ്രൗണ്ടിലിരിക്കുകയാണ്. 

 ക്ലോക്കിലേക്ക് നോക്കി. കളി തീരാൻ ആറു മിനിറ്റു കൂടിയുണ്ട്. ഒരു പത്മവ്യൂഹത്തിന്റെ ആരവമാണ് ചുറ്റും മുഴങ്ങുന്നുത്. ഞരമ്പുകൾ വലിഞ്ഞു മുറുകുന്നു.രക്തം തിളച്ചാണ് ദേഹത്തു നിന്ന് ആവി പൊങ്ങുന്നത്.

 എണീറ്റ് സഹദേവേട്ടനരികിലേക്ക് നടന്നു.

“ ഒടുക്കത്തെ കളിയല്ലേ സഹദേവേട്ടാ.. എനിക്കുമൊന്ന് കളിക്കണം..”

“ എന്തിനാടാ നീ കൂടി നാണം കെടുന്നത് ! വീട്ടിൽ പരാമറിരിപ്പുണ്ട്. നാട്ടുകാർ എറിഞ്ഞു കൊന്നില്ലെങ്കിൽ നമുക്കെല്ലാവർക്കും അതടിച്ച് ചാവാം..” സഹദേവേട്ടൻ മുഖമുയർത്തിയില്ല.

“ എനിക്കും കളിക്കണം സഹദേവേട്ടാ..” അത് ശ്രദ്ധിക്കാത്തതായി നടിച്ച്, സബ്സ്റ്റിറ്റ്യൂഷൻ ബോർഡിൽ നമ്പരുകൾ കൊരുത്തു വച്ച് ഞാൻ പറഞ്ഞു.. “ ഉസ്മാനെ തിരികെ വിളിക്ക്..”

                                                         *********

വ്യാഴാഴ്‌ച, ജനുവരി 10, 2013

ശലഭങ്ങൾ പറഞ്ഞ കഥ



                                           ശലഭങ്ങൾ പറഞ്ഞ കഥ

 
സ്മൃതി ലഹരിഅവസാനിച്ചു കഴിഞ്ഞിട്ടും അവളെയവിടെ കാണാതായപ്പോൾ എന്തു പറ്റിയതാവും എന്ന ഒരുത്ക്കണ്ഠ എന്റെയുള്ളിൽ രൂപപ്പെട്ടിരുന്നു. സാധാരണ, പരിപാടി തീരാൻ ഒന്നോ രണ്ടോ പാട്ടുകൾ ബാക്കിയുള്ളപ്പോൾ അവളവിടെ പ്രത്യക്ഷപ്പെടാറുള്ളതാണ്. ഇരുളിൽ മുങ്ങിത്താണു കിടക്കുന്ന ഒരു വലിയ കപ്പലിലെ പ്രകാശനാളം പോലെ, ആ ഇരുണ്ട ഫ്ലാറ്റിലെ നാലാം നിലയിലെ ചെറിയ വെളിച്ചത്തിൽ അവൾ.. അവളുടെ ഫ്ളാറ്റിനും എന്റെ ഗോഡൗണിനുമിടയിലുള്ള റോഡും പരിസരവും വിജനവും ശാന്തവുമായിരിക്കും. കുറച്ചു നേരം അവളവിടെ ബാൽക്കണിയിൽത്തന്നെ നിൽക്കും. ശുഭ്രമായ നിശാവസ്ത്രങ്ങളണിഞ്ഞ്, ഒരു മാലാഖയെപ്പോലെ. താഴെ, പൂത്തു നിൽക്കുന്ന കുറ്റിമുല്ലകൾക്കും നന്ത്യാർവട്ടങ്ങൾക്കും പൂത്തിരിയെന്ന് ഞാൻതന്നെ പേരിട്ട പേരറിയാത്ത ചെടികൾക്കും ഇടയിൽ, ഗോഡൗൺ ഉമ്മറത്തെ ഓറഞ്ച് വെളിച്ചത്തിൽ ഉലാത്തുന്ന എന്നെയാവും അവളപ്പോൾ നോക്കുക. അതോടെ സുഖമുള്ള ഒരസ്വസ്ഥത എന്നെ വന്ന് പൊതിയാൻ തുടങ്ങും. പിന്നെയവൾ അവിടെ നിന്ന് പോകുന്നതു വരെ ഒരു ഒളികൺനോട്ടമായിരിക്കും എന്റെത്. അഥവാ ഞാൻ തലയുയർത്തിയാൽത്തന്നെ അവൾ നോട്ടം മറ്റെവിടേയ്ക്കെങ്കിലും മാറ്റിയിരിക്കും. ശത്രുവിനു മുറിവേൽക്കാതിരിക്കാൻ വ്യവസ്ഥയുള്ള യുദ്ധത്തിലേർപ്പെടുന്നതുപോലെ രസകരമായ ഒരു വിനോദമായിരുന്നു അത്.

എവിടെനിന്നെന്നറിയാതെ വന്നെത്തുന്ന നാലഞ്ച് നിശാശലഭങ്ങൾ എന്റെ പൂക്കളിൽ തത്തിക്കളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. കുറച്ചു നേരം അവളങ്ങനെ തന്നെ നിൽക്കും. സൂക്ഷിച്ചു നോക്കിയാൽ, അവളുടെ പൂച്ച വാലുയർത്തി അവളെ മുട്ടിയുരുമ്മി നടക്കുന്നതും കാണാം. ഇടയ്ക്ക് തന്റെ ചെറിയ ബാൽക്കണിമുറ്റത്തെ ചെടികളെ അവൾ താലോലിക്കും. (അതിൽ മൂന്നു ചെടികൾ അവൾ എന്റെ സഹപ്രവർത്തകൻ ബഷീറിനെ പാട്ടിലാക്കി ഈ തോട്ടത്തിൽ നിന്നു തന്നെ കൊണ്ടു പോയി നട്ടതാണ് എന്നെനിക്കറിയാം..പക്ഷേ അവൾ നേരിട്ടിവിടെ പ്രത്യക്ഷപ്പെട്ടാൽപ്പോലും ഞാനത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല.. ) പിന്നെയവൾ സാവധാനം അകത്തു കടന്ന് വാതിലടയ്ക്കും. അവൾ അണയ്ക്കുന്ന ബാൽക്കണിയിലെ വെളിച്ചം പോലും വളരെ സാവധാനത്തിൽ അസ്തമിച്ചു പോകുന്നതായിട്ടാണ് എനിക്കനുഭവപ്പെടുക. അതു കഴിഞ്ഞാൽ ഞാനുമെന്റെ ചെടികളെയും പൂക്കളെയുമൊക്കെ ഒന്നു പരിശോധിക്കും. പുഴുക്കളെയും പ്രാണികളെയുമെല്ലാം നുള്ളിക്കളയും.(സോഡിയം വെളിച്ചത്തിൽ അവയെ കാണുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പക്ഷേ പകൽ ഡ്യൂട്ടി എനിക്കിഷ്ടമല്ല. ഭാഗ്യവശാൽ, ബഷീറിനു രാത്രി ഡ്യൂട്ടിയും ഇഷ്ടമല്ല.) പിന്നെ കാവൽപ്പുരയിലെ ബെഞ്ചെടുത്ത് പുറത്തിട്ട് ആകാശം നോക്കിക്കിടക്കും. നക്ഷത്രങ്ങൾ, അമ്പിളിക്കല, വല്ലപ്പോഴും മിന്നിയെരിഞ്ഞു പോകുന്ന കൊള്ളിമീനുകൾ, ചെറിയ ഇരമ്പത്തോടെ വെളിച്ചം മിന്നിച്ച് കടന്നു പോകുന്ന വിമാനം..രാത്രിയാകാശം എനിക്കൊരിക്കലും മടുക്കാറില്ല. അവസാനം, പന്ത്രണ്ടിന്റെ സൈറൺ മുഴങ്ങുമ്പോൾ ഞാനെന്റെ കൊച്ചുകാവൽപ്പുരയിലെ ഇരുമ്പുകട്ടിലിലേക്ക് മടങ്ങും. പക്ഷേ ആ സമയത്തൊക്കെയും അവൾ തന്റെ കിടപ്പുമുറിയിലെ ജാലകത്തിലൂടെ വീണ്ടും എന്നിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. ഏയ്.. അങ്ങനെയൊന്നുമുണ്ടാവില്ല, എന്റെ തോന്നൽ മാത്രമാവുംഎന്ന് പിന്നാലെ ആശ്വസിക്കുകയും (അതോ നിരാശപ്പെടുകയാണോ? അറിഞ്ഞു കൂടാ) ചെയ്യും.


ഒടുവിൽ എന്റെ ആകാംക്ഷയ്ക്ക് അറുതി വരുത്തിക്കൊണ്ട് അവളവിടെ പ്രത്യക്ഷപ്പെട്ടു. ഈ രാത്രിയിലെ അത്ഭുതം അവൾ കൂടി ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരുന്നു എനിക്ക് ഏറെ തിടുക്കം. പ്രതീക്ഷ തെറ്റിയില്ല, അവരെത്തന്നെയാണ് അവൾ സൂക്ഷിച്ചു നോക്കുന്നത്. എന്റെ നിശാശലഭങ്ങളെ! അവരാദ്യമായാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്! സ്വയമറിയാതെ അവളിൽ നിന്നുയർന്ന ആശ്ചര്യശബ്ദം ഞാൻ വ്യക്തമായും കേട്ടു. പിന്നെയവൾ അത്യാഹ്ലാദത്തോടെ തന്റെ ഭർത്താവിനെ ആ കാഴ്ച്ച കാണാൻ ക്ഷണിച്ചു. അയാളാകട്ടെ, അല്പനേരം അവരെ നോക്കി നിന്ന്, പിന്നെന്തൊക്കെയോ ഉപദേശിച്ച് (മഞ്ഞു കൊള്ളേണ്ടെന്നോ മറ്റോ ആയിരിക്കണം..) വീണ്ടും അകത്തേയ്ക്ക് പിൻവലിഞ്ഞു. അല്ലെങ്കിലും, ഒരു ഭർത്താവിന്റെ സ്നേഹനാട്യങ്ങളെക്കാളുപരി, ഒരു ജ്യേഷ്ഠന്റെ കരുതലാണല്ലൊ അയാളുടെ പെരുമാറ്റത്തിൽ നിഴലിക്കാറ്. ( അതോ അയാളവുടെ ജ്യേഷ്ഠൻ തന്നെയാണോ ? ആവോ, ആർക്കറിയാം !) അവളാകട്ടെ, ആദ്യത്തെ അത്ഭുതത്തിനു ശേഷം മറ്റൊരു ചെടിയായി നിന്ന് പൂക്കൾക്കിടയിലൂടെ നീട്ടിയ തന്റെ വിരൽത്തുമ്പിലേക്ക് അവരെ ക്ഷണിച്ചു കൊണ്ടിരുന്നു. നന്നായി’..ഞാൻ ഉള്ളിൽ ചിരിച്ചു. മഹാവികൃതികളും സംശയാലുക്കളുമാണവർ..പക്ഷേ അവസാനം അവൾ വിജയിക്കുക തന്നെ ചെയ്തു.. ആ നിമിഷം, അല്ല, നിമിഷത്തിന്റെ നിമിഷത്തിൽ ഞങ്ങളുടെ മിഴികൾ ഒരു മിന്നൽസ്പർശത്തിലൂടെ ഒന്നാവുകയും, പരസ്പരം തൊട്ടതറിഞ്ഞ് അതിനേക്കാൾ വേഗത്തിൽ അകന്നു മാറുകയും ചെയ്തു. അകത്തു നിന്ന് അയാൾ വീണ്ടും വിളിച്ചപ്പോഴാകണം, തന്റെ റോസാക്കൊമ്പിൽ വിരിഞ്ഞ ആദ്യ മൊട്ടിന് ചെറിയുരുമ്മ സമ്മാനിച്ച് (മിക്കവാറും രണ്ടു ദിവസത്തിനുള്ളിൽ അതു വിടരും) അവൾ വാതിൽ അടച്ചു.


പുൽത്തകിടിയും, അലങ്കരിച്ചും കത്രിച്ചും ഭംഗിയാക്കിയ ചെടികളുമുള്ള നഗരവീടുകളിലെ പൂന്തോട്ടങ്ങളെ അപേക്ഷിച്ച് തീർത്തും അപരിഷ്കൃതം എന്നു പറയാവുന്ന ഒന്നായിരുന്നു എന്റെത്. ഗോഡൗണിന്റെ ഉമ്മറത്ത്, കാവൽപ്പുരയ്ക്കും ഗേറ്റിനുമിടയ്ക്കുള്ള ഇത്തിരി മണ്ണിൽ ഞാൻ തന്നെ വീട്ടിൽ നിന്നു കൊണ്ടു വന്നു പിടിപ്പിച്ച നാടൻ ചെടികൾ. പിന്നെ നാലഞ്ചെണ്ണം വരുന്ന വഴിക്ക് കാണുന്ന വീടുകളിൽ നിന്ന് തക്കം കിട്ടുമ്പോൾ ഒടിച്ചുകൊണ്ടു വന്ന് നട്ടത്. പക്ഷേ വൈകുന്നേരം ഡ്യൂട്ടിയ്ക്കെത്തുമ്പോൾ, ലോഡിറക്കാനും കയറ്റാനും വരുന്ന ഡ്രൈവർമാരുടെ തോന്ന്യാസവഴികളിൽപ്പെട്ട് ഇടയ്ക്കിടെ പലതും ഒടിഞ്ഞും ചതഞ്ഞും കിടക്കുന്നതുകണ്ട് നെഞ്ചു് ഉരുകിപ്പോകാറുണ്ട്. ഒരു തുള്ളി വെള്ളമൊഴിക്കുന്നതു പോകട്ടെ, അതൊന്നു ശ്രദ്ധിക്കാൻ പോലും ബഷീർ ഓർക്കാറില്ല. ഇതൊക്കെത്തന്നെ എന്തോ വലിയ ഔദാര്യം പോലെയാണ് ചില നേരത്തെ അവന്റെ പെരുമാറ്റം . അവന്റെ മാത്രമല്ല, ഇടയ്ക്കിടെ വന്ന് എത്തിനോക്കുന്ന മാനേജരുടെയും നയം അതു തന്നെയാണ്. ജോലി സമയത്തല്ലല്ലോ ഇതെല്ലാം ചെയ്യുന്നതെന്ന പതിവു ചോദ്യംചെയ്യലുമുണ്ടാകും.

ആകാശം എന്നത്തെക്കാളും മനോഹരമായിരുന്നു. നക്ഷത്രങ്ങൾ പതിവില്ലാത്തവിധം തിളങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. ഒരു കൊള്ളിമീൻ എനിക്കു നേർക്കെന്നവണ്ണം പാഞ്ഞുവന്ന് കത്തിയമർന്ന് അപ്രത്യക്ഷമായി. ശലഭങ്ങൾ എന്റെ പൂക്കളിലേക്ക് തന്നെ തിരിച്ചു വന്നിരുന്നു. കൊച്ചുതെമ്മാടികളേ.. എന്നെ വിട്ടു പോകും അല്ലേ?” ഞാനവരെ കളിയായി ശകാരിച്ചു. പക്ഷേ അവരതൊന്നും ശ്രദ്ധിക്കാതെ തിടുക്കത്തിൽ തേനൂറ്റാനുള്ള ശ്രമത്തിലായിരുന്നു. കൊച്ചു തെമ്മാടികൾ!


അവർക്കു വേണ്ടി വിരൽത്തുമ്പുകൾ നീട്ടാനൊന്നാഞ്ഞെങ്കിലും അവൾ കാണുന്നുണ്ടാവുമല്ലൊ എന്ന ജാള്യതയോടെ ഞാൻ വേഗം കൈ പിൻവലിച്ചു.


പന്ത്രണ്ടിന്റെ സൈറനു ശേഷം മയങ്ങാൻ കിടക്കുമ്പോഴും അവൾ മനസ്സിൽ നിന്നു മാഞ്ഞിരുന്നില്ല.

പരിചയമില്ലാത്തവരെ നിരന്തരം നിരീക്ഷിച്ചും പിന്നെയതെല്ലാം കൂട്ടിച്ചേർത്തും
അവർക്കൊരു ചരിത്രം നിർമ്മിക്കുക പണ്ടുമുതലേ എന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ്. കുറച്ചുനാളുകളായി അവളാണ് എന്റെ കഥാപാത്രം.


അവളൊരു അദ്ധ്യാപകന്റെ മകളാണ്. അമ്മ ഒരു വീട്ടമ്മയായിരിക്കും..’, മുൻപു നിർത്തിയതിൽ നിന്ന് ഞാൻ വീണ്ടും തുടങ്ങി. ദൂരെയേതോ ഗ്രാമത്തിലായിരിക്കും അവളുടെ വീട്. തൊടിയിലും വയലിലുമെല്ലാം നിറയെ പച്ചപ്പും കൃഷിയുമുള്ള ഒരു പഴയ മാതൃകയിലുള്ള വീട്..പഠിക്കാൻ മിടുക്കിയായിരുന്നിരിക്കണം . മുതിർന്നപ്പോൾ നഗരത്തിലെ ഏതെങ്കിലും കോളേജിലായിരിക്കും അവൾ പഠിച്ചിട്ടുണ്ടാവുക. മിക്കവാറും ബോട്ടണിയോ അല്ലെങ്കിൽ മലയാളമോ പോലെ വേരുകളിൽ ജീവനുള്ള ഒന്ന്. ഡിഗ്രി കഴിഞ്ഞയുടനെ അവളെ ഈ വിധവയായ സ്ത്രീയുടെ മകനു വിവാഹം കഴിച്ചു കൊടുത്തിട്ടുണ്ടാവണം. അതിനിടയിലെപ്പോഴൊ അവളുടെ വാത്സല്യനിധിയായ അച്ഛൻ മരിച്ചു പോയിട്ടുണ്ടാവണം. ആ സ്ത്രീയെ അധികമങ്ങനെ പുറത്തു കണ്ടിട്ടില്ലെങ്കിലും, അവളുടെ ഭർത്താവിനെ നാലഞ്ചു തവണ ഞാൻ ബാൽക്കണിയിൽ കണ്ടിട്ടുണ്ട്. കണ്ടിടത്തോളം അയാൾ ഒരരസികനല്ല. പക്ഷേ അവളുടെ ചെടികളെ പരിചരിക്കാനോ പൂച്ചയെ ഓമനിക്കാനോ ഒന്നും അയാൾ താത്പര്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. കുട്ടികളുണ്ടാവാത്താതാണ് അവളുടെ സ്ഥായിയായ വിഷാദഭാവത്തിനും അവർക്കിടയിലെ യാന്ത്രിക സംഭാഷണങ്ങൾക്കും കാരണം.. അത്രയും ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.


അവളുടെ പൂച്ച..അത്രയുമായപ്പോൾ എന്റെ ചിന്ത അവനിലേക്കാണൊഴുകിയത്. അവളോളമോ അതിൽക്കൂടുതലോ എനിക്കു പരിചയം അവനെയാണല്ലോ... ഒരു തികഞ്ഞ തന്ത്രശാലിയാണവൻ. എങ്ങനെയാണവൻ നാലാം നിലയിൽ നിന്ന് അത്താഴ സമയത്ത് കൃത്യമായി എന്റെ അടുത്തെത്തുന്നതെന്നുള്ളത് എന്റെ എക്കാലത്തെയും അത്ഭുതങ്ങളിലൊന്നാണ്. ലിഫ്റ്റിലൂടെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചോ, പടികളിറങ്ങിയോ ആണ് അവൻ എന്റെ അടുത്തെത്തുന്നതെന്ന് വിശ്വസിക്കാൻ വയ്യ. പകരം, അവനു മാത്രമറിയാവുന്ന ഒരു ഗൂഢമാർഗം അവിടെ നിന്ന് എന്റെ കാവൽപ്പുരയിലേക്കുണ്ട് എന്നു തന്നെ കരുതാനായിരുന്നു എനിക്കിഷ്ടം. പക്ഷേ തന്റെ നിഗൂഢപാതകൾക്കും തന്ത്രങ്ങൾക്കുമപ്പുറം അവനെവിടെയോ സ്നേഹിക്കുന്ന ഒരു ഹൃദയവും ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു.


ഒമ്പതിന്, അകലെയുള്ള ഫാക്ടറിയിലെ സൈറൺ മുഴങ്ങുമ്പോഴാണ് ഞാൻ അത്താഴത്തിനായി ചോറ്റുപാത്രം തുറക്കുക. അതിനു തൊട്ടു മുമ്പ്, അവൻ എന്റെ കാവൽപ്പുരയ്ക്കു മുന്നിലായി ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. കറുപ്പും വെളുപ്പും കലർന്ന ഓമനത്തമാർന്ന ഉടൽ. വെളുത്ത മുഖത്ത്, നെറ്റിയിൽ ഒരു കറുത്ത പൊട്ട്. ഒരു മൃദുഗാനം പോലെ പതിഞ്ഞ ശബ്ദത്തിൽ രണ്ടു മൂന്നു തവണ അവൻ കരയും. ചോറ്റുപാത്രം തുറന്നാലുടൻ വാലുയർത്തി, എന്റെ കാലുകളിൽ വന്നുരുമ്മി തന്റെ ഗാനാലാപനം ആവർത്തിക്കും. രണ്ടുരുള ചോറുമാത്രമാണ് അവൻ കഴിക്കുക. അതു വെടിപ്പായി തിന്നു തീർത്ത്, ഒരു പ്രതിഫലം നൽകുന്ന കൃത്യതയോടെ വീണ്ടുമൊന്ന് മുട്ടിയുരുമ്മി ഉമ്മറത്ത് ചെന്നിരിക്കും. പിന്നെ തോക്കു പോലെ കാലുയർത്തിയിരുന്ന് ശരീരമാസകലം നക്കിത്തോർത്തി വെടിപ്പാക്കും. അഞ്ചു മിനിറ്റ് അവിടെ കിടന്നൊരു മയക്കം. അതു കഴിഞ്ഞ് മതിൽ ചാടി അപ്രത്യക്ഷനാകും. പിന്നെയവളവിടെ ബാൽക്കണി വാതിൽ തുറക്കുമ്പോൾ, ഒന്നുമറിയാത്തവനെപ്പോലെ അവളെ മുട്ടിയുരുമ്മി നടക്കുന്നുതാവും കാണുക. കള്ളൻ !


അവന്റെ സ്നേഹവായ്പും വിശേഷബുദ്ധിയും വെളിപ്പെട്ടതും അതുപോലൊരു രാത്രി തന്നെ. സുഹൃത്ത് എന്നു പറയാൻ കഴിയില്ലെങ്കിലും അയൽപക്കത്തെ നല്ലവനായ ഒരു ചെറുപ്പക്കാരൻ തലേന്ന് വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ അഴൽ എന്നെ വിട്ടു പോയിരുന്നില്ല. ബഷീറിനു മറ്റെന്തോ അത്യാവശ്യമുണ്ടായിരുന്നതുകൊണ്ട് ലീവൊട്ട് കിട്ടിയതുമില്ല. പകൽ സമയത്തെ അദ്ധ്വാനം, ഉറക്കമിളപ്പ്, വിഷാദം എല്ലാം കൂടി വിശപ്പൊക്കെ എപ്പോഴോ കെട്ടു പോയിരുന്നു. നെഞ്ചത്താകട്ടെ, കല്ലു കയറ്റി വച്ചതു പോലെ ഒരു വീർപ്പുമുട്ടലും. വെറുതെ രണ്ടുരുള വാരിത്തിന്ന്, ബാക്കിയുള്ള ചോറെല്ലാം അവനിട്ടു കൊടുത്തു. അവനാകട്ടെ, എന്നെപ്പോലെ തന്നെ വെറുതെയതൊന്ന് തിന്നെന്നു വരുത്തി കാൽക്കൽത്തന്നെ വന്നു ചുരുണ്ടു കിടപ്പായി. അതുവരെ അവനെക്കുറിച്ച് ഞാൻ കാര്യമായി ആലോചിച്ചിരുന്നില്ലെന്നുള്ളതാണ് സത്യം. തിരിച്ചു പോകേണ്ട സമയം കഴിഞ്ഞിട്ടും അവൻ എണീക്കാനുള്ള ലക്ഷണമില്ല എന്നു കണ്ടപ്പോൾപോകുന്നില്ലേടായെന്ന് കാലു കൊണ്ടു മൃദുവായൊന്ന് തോണ്ടി നോക്കി. പക്ഷേ അവൻ അതിഷ്ടപ്പെടാത്ത മട്ടിൽ ചെറുതായൊന്ന് കരഞ്ഞ് ഒരു രോമപ്പന്തു പോലെ അവിടെത്തന്നെ ചുരുണ്ടു കിടന്നതേയുള്ളൂ. ഒടുവിൽ, അവനെ കാണാതെ അവൾ ആധിപിടിക്കേണ്ട എന്നു കരുതി ഞാൻ അവനെയെടുത്ത് ഉമ്മറത്തു കൊണ്ടു കിടത്തി. ഒരു മയക്കത്തിനു ശേഷം പാതിരാത്രിയെങ്ങോ ഉണർന്നു നോക്കിയപ്പോൾ അവൻ അവിടെയില്ല എന്നു കണ്ട് ആശ്വാസപ്പെടുകയും ചെയ്തു.


ഒരു രാത്രി കൂടി അവൻ അതേപോലെ തന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. പിന്നേയ്ക്കു പിന്നാലെ രണ്ടു ലോഡുകൾ വന്ന് ഞാൻ വല്ലാതെ കഷ്ടപ്പെട്ടുപോയ ഒരു രാത്രിയായിരുന്നു അത്. കനപ്പെട്ട ജോലിയൊന്നും അധികം ചെയ്യരുതെന്ന് ഡോക്ടർ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും രണ്ടാമത് വന്ന വണ്ടിയിലെ ക്ലീനർ ഒരു പയ്യനായിരുന്നതുകൊണ്ട്, ലോഡ് ഇറക്കാൻ ഞാൻ കൂടി പണിപ്പെടേണ്ടി വന്നു. എല്ലാം കഴിയുമ്പോഴേക്കും, ക്ഷീണം കൊണ്ട് വീണു പോകുമോ എന്നു വരെ ഞാൻ ഭയന്നു. ഒന്നും കഴിക്കാതിരുന്നതാവാം തളർച്ചയുടെ രണ്ടാമത്തെ കാരണം എന്നു കരുതി വേഗം അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. അപ്പോഴാണ്, എന്റെ വല്ലായ്മ തിരിച്ചറിഞ്ഞതു പോലെ, തിരിച്ചു പോകാതെ അവിടെത്തന്നെ ചുരുണ്ടു കൂടി കിടക്കുന്ന അവനെ കണ്ടത്. സത്യം പറഞ്ഞാൽ വാരിയെടുത്ത് ഒരുമ്മകൊടുക്കാനാണാദ്യം തോന്നിയത്. പക്ഷേ കിടന്നിടത്തു നിന്നൊന്നെണീക്കാൻ പോലും പറ്റാത്ത വിധം അശക്തനായിരുന്നു ഞാൻ. അഥവാ അവനെ കാണാതെ അവൾ വിഷമിച്ചാലും ഒരു രാത്രിമാത്രമല്ലേഎന്ന ആശ്വാസത്തോടെ അവിടെത്തന്നെ കിടന്നു. പക്ഷേ നെഞ്ചത്തെ അസ്വസ്ഥതകൾ സമയം ചെല്ലുന്തോറും വർദ്ധിക്കുകയായിരുന്നു. നെഞ്ചിടിപ്പുകളൊക്കെ താളം തെറ്റിയതു പോലെ.. അതങ്ങനെ പെരുകിപ്പെരുകി ഇനിയൊരു രക്ഷയുമില്ല എന്ന ഘട്ടത്തിലെത്തിയപ്പോൾ, അത്തരം സന്ദർഭങ്ങളിൽ കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ഗുളികയെടുത്ത് കഴിച്ചു. അവനാകട്ടെ, ‘ഇതെന്താണീ ചെയ്യുന്നത്!എന്ന അത്ഭുതഭാവത്തോടെ ഒന്നു തലയുയർത്തി നോക്കി അവിടെത്തന്നെ കിടന്നു. അപ്പോഴാണ് അവനു പുറത്തു പോകാനുള്ള വഴി അടച്ചിരിക്കുകയാണല്ലൊ എന്നു ഞാൻ ഓർത്തത്. സോറി കുട്ടാവാതിൽ തുറന്നിട്ട് വീണ്ടും വന്നു കിടക്കുമ്പോൾ ഞാനവനോട് ക്ഷമ ചോദിച്ചു. ഇനിയെപ്പഴാ നിനക്ക് തോന്നുന്നതെന്നു വച്ചാ പൊക്കോഎന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ഉടനെ എല്ലാം ഭേദമാവും എന്നു കരുതിയിരുന്നെങ്കിലും, പുലർച്ചെയാവാറായപ്പോഴാണ് വേദനയൊക്കെ ശമിച്ച് ഞാനൊന്നുറങ്ങിയത്. അതുവരെ അവൻ അവിടെ ചുരുണ്ടുകൂടി കിടക്കുകതന്നെയായിരുന്നു.


ആ നെഞ്ചുവേദന പന്തിയല്ല എന്നു തോന്നിയതുകൊണ്ടാണ് അന്ന് ഡ്യൂട്ടികഴിഞ്ഞ് പോകുന്ന വഴിക്കു തന്നെ വീണ്ടും ഡോക്ടറെ കണ്ടത്. ശകാരം, ഇ.സി.ജി, അടിയന്തിരമായി രണ്ടിഞ്ചക്ഷനുകൾ, കൂടുതലായി നാലഞ്ചിനം മരുന്നുകൾ, പിന്നെ വർഷങ്ങൾക്കു മുമ്പേ വഴിയടഞ്ഞു തുടങ്ങിയ എന്റെ ഹൃദയക്കുഴലുകൾക്ക് എത്രയും വേഗം സമാന്തരപാത സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആവർത്തനം എല്ലാം മുറപോലെ തന്നെ നടന്നു. എനിക്കറിയാം, ഡോക്ടർക്കുമറിയാം പെട്ടന്ന് നടക്കുന്ന കാര്യമൊന്നുമല്ല.. അങ്ങേർ തന്നെ ശുപാർശ ചെയ്ത് പുട്ടപർത്തിയിൽ സൗജന്യ ശസ്ത്രക്രിയയ്ക്ക് അവസരം കിട്ടിയെങ്കിലും ഊഴമെത്താൻ ഇനിയും ഒരു വർഷത്തോളം കാക്കണം.. അതുവരെ ഈ നെഞ്ചിൻകൂട് കൂടുതൽ പരിക്കേൽക്കാതെ ഇങ്ങനെ തള്ളി നീക്കണം!


ആരോ തോണ്ടിവിളിക്കുന്നതു പോലെ തോന്നിയപ്പോഴാണ് ചാടിയെഴുന്നേറ്റത്..നോക്കുമ്പോൾ, തൊട്ടു മുമ്പിൽ അവൾ!!! എന്താണിത് ?


നല്ല ഉറക്കമായിരുന്നു.. എത്ര വിളിച്ചിട്ടാ..അവൾ മൃദുവായി ചിരിച്ചു.

സ്വപ്നമാണോ എന്ന പാതിസംശയത്തോടെ തന്നെ അവളെ അന്തിച്ചു നോക്കി. ഇതവൾ തന്നെയോ? ഇത്രയടുത്ത് കാണുമ്പോൾ അവൾക്ക് ദൂരെ കാണുന്ന സൗകുമാര്യമില്ല.. സ്വല്പം ഇരുണ്ട്, വിളറിയ മുഖം..ചലനം നിലച്ച മിഴികൾ..


സംശയിക്കണ്ട.. ഞാൻ തന്നെ..അവൾ ചിരിച്ചു, ഒന്നു യാത്ര പറയാമെന്നു കരുതി വന്നതാണ്..ഞാൻ ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. അവൾ കാണാതെ സമയം നോക്കി. മൂന്ന് നാല്പത് !!

നിങ്ങൾ ഒരു കുഴിമടിയനായ കാല്പനികനാണെന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്.. ഒരു ചെറുപ്പക്കാരൻ ഇങ്ങനെ പൂക്കളോടും ശലഭങ്ങളോടും പൂച്ചയോടുമെല്ലാം കിന്നാരം പറഞ്ഞ് തന്റെ ജീവിതം പാഴാക്കിക്കളയുന്നതു കാണുമ്പോൾ മറ്റെന്താണ് കരുതേണ്ടത്! അതുകൊണ്ടുതന്നെ അന്നൊക്കെ ഒരീർഷ്യയോടെയാണു നിങ്ങളെ ഞാൻ കണ്ടിരുന്നത്.. പക്ഷേ എന്റെ നിത്യനെ നിങ്ങൾക്കരികിൽ കണ്ട അന്ന് ഞാൻ ശരിക്കും അന്തിച്ചു പോയി. അതിനു ശേഷമാണ് ഞാൻ നിങ്ങളെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നെയെനിക്കു തോന്നി അതവന്റെ ചെറിയൊരു തമാശ മാത്രമാണെന്ന്.. പക്ഷേ.”അവളൊന്നു നിർത്തി.


പരീക്ഷയടുക്കുന്തോറും പാഠഭാഗങ്ങൾ കൂടുതൽ മിഴിവോടെ നമുക്കു മുന്നിൽ വ്യക്തമാകാറില്ലേ? അതുപോലൊരു ശേഷി എനിക്കുമുണ്ടായിരുന്നു. നിങ്ങളുടെ ഓരോ ചലനത്തിൽ നിന്നും നിങ്ങളെ കൂടുതലായി അറിയുകയായിരുന്നു ഞാൻ..ജനാലത്തിണ്ടിൽ വച്ചിരുന്ന എന്റെ മരുന്നുകളിലേക്ക് നോക്കിയാണവൾ അതു പറഞ്ഞത്.


നിങ്ങളെ ഞാൻ വളരെ മുമ്പേ കാണേണ്ടതായിരുന്നു..എങ്കിൽ ഇത്ര നേരത്തേ ഈ യാത്ര വേണ്ടി വരുമായിരുന്നില്ല..ഒരു നെടുവീർപ്പോടെ അവൾ തുടർന്നു.


പൂക്കൾ, ചെടികൾ, നിലാവ്, നക്ഷത്രങ്ങൾ, പാട്ട്..എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു കാലം! പക്ഷേ അവനെ എന്നെയേല്പിച്ച് അച്ഛൻ കടന്നു പോയതിനു ശേഷം അവൻ മാത്രമായി എന്റെ എല്ലാം. അവന്റെ ഇരിപ്പ്, നടപ്പ്, കാറ്റുപോലും അറിയാത്ത കാലൊച്ചകൾ, പിന്നിലൂടെ അറിയാതെ വന്നുള്ള മുട്ടിയുരുമ്മലുകൾ..പിന്നെ അവനായി എന്റെ ലോകം.. എനിക്കു വേണ്ടി ഉരുകുന്ന അമ്മയെയും ജീവിതം മാറ്റിവച്ച ഏട്ടനെയുമെല്ലാം പുറത്തെവിടെയോ തള്ളിയിട്ട് . എനിക്കറിയാം..നിങ്ങൾക്കവനെ ഭയമൊന്നുമില്ല.. പക്ഷേ എന്നെപ്പോലെ അവനെ അത്രമാത്രം സ്നേഹിക്കുകയും വേണ്ട കേട്ടോ .....


അപ്പോഴും, കാണുന്നത് സ്വപ്നമാണോയെന്ന് അന്തിച്ചു നിന്നിരുന്ന എന്നെ അവഗണിച്ച് അവൾ സ്റ്റൂളിൽ ഇരുന്നു.


ഒരിക്കൽ, ആ രാത്രി.. നിങ്ങളന്ന് വല്ലാതെ ക്ഷീണിതനായിരുന്നു.. നിത്യൻ തിരിച്ചങ്ങോട്ടു വരാതെ നിങ്ങളുടെ കാൽക്കൽത്തന്നെ ചുരുണ്ടുകൂടിയുറങ്ങുന്നത് കണ്ട് ഞാൻ വിറങ്ങലിച്ചു പോയി.. അവനെ തിരികെ വിളിക്കാൻ ഞാനെന്തൊക്കെ ചെയ്തെന്നറിയാമോ?.. എന്റെ കിടപ്പുമുറിയിൽ നിന്ന് നിങ്ങളുടെ ഈ ജനലിലൂടെ എന്താണിവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് വ്യക്തമായി കാണാം. നെഞ്ചത്തൊരു കല്ലു കയറ്റി വച്ചതുപോലെ നിങ്ങളിവിടെക്കിടന്ന് വീർപ്പുമുട്ടുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. മുറിയിലിരുന്ന് ഞാനവനെ നിരന്തരം തിരിച്ചു വിളിച്ചു കൊണ്ടിരുന്നു.. ഒരു വേള, എന്നെക്കാളുപരി നിങ്ങളെയാണോ അവനു പ്രിയമെന്ന് ഞാൻ സംശയിച്ചു പോയി. പക്ഷേ പാതിരയായപ്പോൾ - നിങ്ങളപ്പോൾ നല്ല ഉറക്കമായിരുന്നു - അവൻ ഒന്നുമറിയാത്തതു പോലെ തിരികെ വന്നു..അപ്പോൾ മാത്രമാണെന്റെ ശ്വാസം നേരേ വീണത്..അതോടെ അവനു നിങ്ങളിലുള്ള ഭ്രമം അവസാനിച്ചു എന്നാണു ഞാൻ കരുതിയിരുന്നത്."


"പക്ഷേ പിന്നീടൊരിക്കൽക്കൂടി അവനെന്നെ ഭയപ്പെടുത്തി. പിന്നേയ്ക്കു പിന്നാലെ രണ്ടു ലോഡുകൾ വന്ന്, നിങ്ങൾക്കൊരു വിശ്രമമില്ലാത്ത രാത്രിയായിരുന്നു അത്. ഒടുവിലൊടുവിൽ നിങ്ങൾ തളർന്ന് വീണു പോകുമോ എന്നു പോലും ഞാൻ ഭയന്നു. അതിനു മുമ്പേ തന്നെ അവനിവിടെ വന്നു സ്ഥലം പിടിച്ചതും ഞാൻ ശ്രദ്ധിച്ചിരുന്നു. ഊണു കഴിഞ്ഞു കിടന്നിട്ടും അവനിവിടെ തന്നെ ചുരുണ്ടു കൂടി കിടക്കുകയാണെന്ന് കണ്ടപ്പോൾ എനിക്കുണ്ടായ ടെൻഷൻ! അപ്പോൾത്തൊട്ട് ഞാനവനെ വിളിക്കാൻ തുടങ്ങിയതാണ്..പക്ഷേ അവനെന്നെ ശ്രദ്ധിച്ചതേയില്ല. നിങ്ങളുടെ മിടിപ്പുകളുടെ താളം തെറ്റുന്നത്, ഒടുവിൽ എണീറ്റ് ആ മരുന്ന് കഴിക്കുന്നത്, നിത്യൻ കൗതുകത്തോടെ അതു നോക്കി കിടക്കുന്നത് എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. അതിനു ശേഷമെങ്കിലും അവൻ തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. അവൻ അതേ പുച്ഛം നിറഞ്ഞ കൗതുകത്തോടെ നിങ്ങളെ നോക്കി കിടന്നു.. അപ്പോൾ ഞാനാദ്യമായി അവനെ വെറുത്തു..കഠിനമായി വെറുത്തു.. ആംബുലൻസ് സർവീസിൽ വിളിച്ചു പറഞ്ഞാലെന്ത് ? അല്ലെങ്കിൽ എന്റെ ഏട്ടനെ തന്നെ പറഞ്ഞയച്ചാലെന്ത് ? അല്ല്ലെങ്കിൽ ഞാൻ തന്നെ ഇറങ്ങിവന്നാലെന്ത് ? അങ്ങനെ പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ഒരു തോക്കു കിട്ടിയിരുന്നെങ്കിൽ അവനെ വെടിവച്ചു കൊല്ലാമായിരുന്നു എന്ന വ്യർത്ഥചിന്ത പോലും..പക്ഷേ ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം തളർന്നു പോയിരുന്നു ഞാൻ.. "


"ഒടുവിലെപ്പോഴോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. അതെ.. വർഷങ്ങൾക്കു ശേഷം ഞാൻ കരഞ്ഞു.. അതും മറ്റൊരാളെയോർത്ത്..അവൾ പുഞ്ചിരിച്ചു. അതെ..നിസ്സഹായതയോടെ നിങ്ങളെ നോക്കി സർവ്വം തളർന്ന് ഞാനങ്ങനെ കിടന്നു..പക്ഷേ അവസാനം അവനങ്ങോട്ടു തന്നെ വന്നു.. അപ്പോൾ വീണ്ടുമെന്റെ കണ്ണീരുറവകൾ പൊട്ടിത്തകർന്നു. ആദ്യം ആഹ്ലാദം കൊണ്ട്..പിന്നെ..

അവളൊന്നു വിതുമ്പി. പിന്നെയതു മറച്ച് തിടുക്കത്തിൽ സംസാരം തുടർന്നു.


എനിക്കു വേണ്ടി ഞാനൊരിക്കലും അവനോട് കെഞ്ചിയിരുന്നില്ലപക്ഷേ, ഈ രാത്രി, കുറച്ചു മുമ്പ് ഞാനവന്റെ കാൽക്കൽ വീണു കെഞ്ചി.. നിങ്ങൾ കണ്ടതാണല്ലൊ.. . നിങ്ങളുടെ ശലഭങ്ങൾ എന്റെ പൂക്കൾ തേടി വന്ന ദിവസമായിരുന്നു ഇത്..അവരെന്റെ വിരൽത്തുമ്പുകളെ ചുംബിച്ചു!
നിങ്ങൾ കണ്ടതാണല്ലൊ, എന്റെ പനിനീർമൊട്ട് വിരിയാറായിരിക്കുന്നു.. ഏതാനും ദിവസങ്ങൾ മാത്രമാണു ഞാൻ ചോദിച്ചത്..പക്ഷേ അവൻ നിസ്സംഗനായി മുഖം കഴുകി ഇരുന്നതേയുള്ളു. ഇപ്പോൾ എനിക്കു തോന്നുന്നു..അവന്റെ ഔദാര്യമല്ല, നിങ്ങളുടെ ആ വയസ്സൻ ഡോക്ടറില്ലേ, അയാളുടെ കരുതലാണു നിങ്ങൾ എന്ന്.. യന്ത്രങ്ങൾക്കും നോട്ടുകൾക്കുമിടയിൽ എന്റെ ചികിത്സകർക്കു നഷ്ടപ്പെട്ടുപോയത്..അവളൊരു നിമിഷം എന്തോ ആലോചനയിൽ മുഴുകിയ ശേഷം തുടർന്നു.


അല്ലെങ്കിൽ, അവരെ പറഞ്ഞിട്ടും കാര്യമില്ല..ഇതിനിടയ്ക്കെപ്പോഴോ, ഞാനെന്റെ മനസ്സും ശരീരവും അവനു സമർപ്പിച്ചു കഴിഞ്ഞിരുന്നല്ലൊ.ഒരു ദീർഘനിശ്വാസത്തോടെ അവളെണീറ്റു.


സമയമായിരിക്കുന്നു.. ഇറങ്ങട്ടെ.. ഞാൻ മാത്രമേ ഇറങ്ങുന്നുള്ളു.. നിത്യൻ ഇവിടെയൊക്കെ തന്നെയുണ്ടാവും.. ആവർത്തിക്കട്ടെ. അവനെയൊരു മിത്രമായി കൂടെ കൂട്ടേണ്ടതില്ല.....ശത്രുവായി കരുതിയിരിക്കേണ്ടതുമില്ല....കൂടെച്ചേർത്താലും കല്ലെറിഞ്ഞോടിച്ചാലും നിഴൽ പോലെ പിന്തുടരുന്ന ഒരനിവാര്യത.. അതുമാത്രമാണവൻ...


അവൾ നടന്നു തുടങ്ങിയതായിരുന്നു. പിന്നെ തിരിഞ്ഞു നിന്നൊന്ന് പുഞ്ചിരിച്ചു.


രണ്ടോ മൂന്നോ മാസം കഴിഞ്ഞ് ഏട്ടനെയൊന്ന് കാണൂ.. പുട്ടപർത്തിയിലേക്കുള്ള യാത്ര വേഗത്തിലാക്കാനുള്ള ചിലത് ചെയ്യാൻ ഏട്ടനാവും.. ഈ പൂക്കളും ചെടികളും സ്നേഹവാത്സല്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്..


ഒരു മായ പോലെ അവൾ കാഴ്ച്ചയിൽ നിന്ന് മറഞ്ഞതിനു ശേഷമാണ് ഞാൻ കണ്ണു തുറന്നത്. അണമുറിയാതെ അവൾ പറഞ്ഞു തീർത്തതെല്ലാം, ഒരു വാക്കു പോലും ചോർന്നു പോകാതെ എന്നിൽ തങ്ങി നില്പുണ്ടല്ലൊ എന്നാണു ഞാനാദ്യമോർത്തത്. സമയമാണ് പിന്നെ നോക്കിയത് നാലു മണി !


അവളുടെ പ്രത്യക്ഷപ്പെടലിന്റെയും വാക്കുകളുടെയും പൊരുൾ വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ ഒരാന്തലോടെ ഞാനവളുടെ ശയനമുറിയിലേക്ക് നോക്കി.

അവിടെ വിളക്കുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. പരിഭ്രാന്തിയുടെ ചലനങ്ങൾ ഉണർന്നു കഴിഞ്ഞിരുന്നു.

                                                             ********
.