ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

ഉറങ്ങാതെ

ഉറങ്ങാതെ



മറന്നതിനുള്ള മറുപടി

പിഞ്ചുചെവികളിൽ ഈയം പോലെ തിളയ്ക്കുന്നുണ്ടാവണം

കുസൃതിക്കുള്ള ശിക്ഷണം

കുഞ്ഞുതുടകളിൽ തിണർത്ത് കിടപ്പുണ്ടാവണം

എന്നിട്ടുമെന്തിനാണ്

ഉറങ്ങാൻ നേരം

പുറകിലല്പനേരം പതുങ്ങി

ഒരു കുഞ്ഞുമ്മ കവിളിൽ പകർന്ന്

നീ മടിയിൽ കയറിയിരുന്നു കളഞ്ഞത് ?!



രാവേറെ വൈകിയിരിക്കുന്നു.

ഉറക്കത്തിൽ

മാലാഖമാരൊപ്പം ഊയലാടിയാവും

നീ പുഞ്ചിരിക്കുന്നത്.

പക്ഷെ

എനിക്ക്

ഉള്ളമുരുകിയൊലിച്ച്

വലിയൊരു കടൽ തൊണ്ടയിൽത്തടഞ്ഞ്

ഉമ്മകൾ പകർന്ന് ഉണർന്നു കിടന്നേ പറ്റൂ.

ഉറങ്ങുക, എന്റെ മാലാഖക്കുഞ്ഞേ,

ഉറങ്ങാതെ

കണ്ണീർതാരാട്ടു പാടിയിരിക്കാം ഞാൻ.

---------------------

കുറച്ചു കാലം മുമ്പ് വാ‍യിച്ച ഒരു പുസ്തകത്തിൽ കണ്ട കത്തിനോട് കടപ്പാട്. ( ഒരു വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട പുസ്തം മാത്രമാണെന്നേ ഓർമ്മയുള്ളു..ഡേവിഡ് കാർനഗി എന്നാണു എഴുത്തുകാരന്റെ പേരെന്നു തോന്നുന്നു )

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

വിഡ്ഡ്യാരംഭം.

വിഡ്ഡ്യാരംഭം.

ഓം.

ഹരിശ്രീഗണപതയെ നമഃ

അവിഘ്നമസ്തു.

“ഭാഷാപിതാവിന്റെ പവിത്രഭൂമിയിൽ

മകന് ഹരിശ്രീ കുറിയ്ക്കാൻ കഴിഞ്ഞത്

മഹാപുണ്യം”

നീട്ടിപ്പിടിച്ച കുഴലിനു മുൻപിൽ

പിതാവ് നിരുദ്ധകണ്ഠനായി.

ചക്രങ്ങൾ വീണ്ടുമുരുണ്ടു.

വലിയ മതിൽ‌ക്കെട്ടിന്റെ നാലകം

കുഞ്ഞിന്റെ നീട്ടിപ്പിടിച്ച നാക്ക്

പാതിരി കഠാര കൊണ്ട് വടിച്ചു.

വിരലുകൾ അമ്ലം കൊണ്ടു കഴുകി.

തോക്കിൻ‌മുന കൊണ്ട് നാക്കിൽ,

ഓട്സും ആൽമണ്ടും സ്ട്രോബറിയും

വിതറിയ തളികയിൽ

കുഞ്ഞുവിരൽ ബലമായമർത്തി,

കോറിയിട്ടു

A, B,C…………

“മലയാളം കൂപമണ്ഠൂകം.

ലോകഭാഷയല്ലോ ഭാവിജീവിതം”

സ്വയം നീട്ടിപ്പിടിച്ച കുഴലിനുമുമ്പിൽ

പിതാമഹാൻ വീണ്ടും നിരുദ്ധകണ്ഠനായി.