ഞായറാഴ്‌ച, നവംബർ 06, 2011

ബി പ്രാക്ടിക്കൽ

ബി പ്രാക്ടിക്കൽ


ആദ്യത്തെ ഒരാഴ്ച്ച സ്വർഗമായിരിക്കും

ശേഷം, കാറ്റുപോയ ബലൂൺ പോലെ

കീശ ശൂന്യമായിത്തീരും.

പിന്നെ പണി കഴിഞ്ഞ്

പൊടിയും വിയർപ്പുമണിഞ്ഞ്

നടന്നു തളർന്നെത്തുമ്പോൾ

നട്ടുച്ചയ്ക്കലക്കിയും

ഉള്ളിയരിഞ്ഞും കനലൂതിയും

മറ്റൊരുച്ഛിഷ്ടമായ്

അടുക്കളയിൽ പുകയുന്നുണ്ടാവും.

കത്തുന്ന കണ്ണുകൾ

പരസ്പരം നോക്കും.

മകനെ തട്ടിയെടുത്തവളെന്നും

അതിനപ്പുറവുമുള്ള സരസ്വതികൾ

കേട്ട് കാതുകൾ തഴമ്പിക്കും.

പീടികക്കാരന്റേയും വാടകക്കാരന്റേയും

മുമ്പിൽ നാണം കെട്ടുവെന്ന്

രാത്രിയങ്കം വെട്ടി

കിടക്കയിൽ പരസ്പരം തൊടാതെ

അരിഞ്ഞു വീണ് രണ്ടു പാഴ്തടികളാകും.

പിന്നെയിതെല്ലാം നിത്യാഭ്യാസമാകും.

സ്വർഗനാളുകളിലെ സാക്ഷിമുകുളങ്ങളെ അനാഥരാക്കി

ആത്മഹത്യയെക്കുറിച്ചോ മോചനത്തെകുറിച്ചോ

ചിന്തിച്ചുറയ്ക്കും.

അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ്

നഗരത്തിൽ ഒരു വസതി,

ഒരു നാൽചക്രവണ്ടി,

ശീതീകരണി,

അലക്കു യന്ത്രം,

വാതകയടുപ്പ്,

ഉപ്പ്,

കർപ്പൂരം,

പിന്നെ

പെണ്ണിന്റെ മാത്രം നൈസർഗികാഹ്ലാദത്തിന്

അഞ്ചു റാത്തൽ സ്വർണ്ണം,

വട്ടചിലവിനു ദശലക്ഷങ്ങൾ,

ആവശ്യപ്പെട്ടത്.

ഇതിന്റെയെല്ലാം അകമ്പടിയിൽ

നമ്രമുഖിയായ് കതിർമണ്ഡപത്തിൽ വരൂ.

പ്രണയം

ഇനിയും

വസന്തം വിടർത്തുന്നത്

കാണിച്ചു തരാം.