തിങ്കളാഴ്‌ച, മേയ് 31, 2010

ഋതുസംഗമം.

ഋതുസംഗമം.

വറുതിയുടെ കൊടുംചൂടില്‍
ക്ഷീണിച്ച്, ശുഷ്ക്കിച്ച്,
കണ്ണീര്‍ഞരമ്പുകള്‍ പോലും വറ്റി,
ഏകാകിനിയായ്, വിരഹനൊമ്പരത്തോടെ,
നീ കാത്തിരിക്കുകയാണെന്ന് ഞാനറിയുന്നു.

നരച്ചുണങ്ങിക്കീറിയ ഉടയാടകള്‍ വാരിച്ചുറ്റി,
ഒരു ഭ്രാന്തിയെപ്പോലെ,
വഴിക്കണ്ണുമായ് അവനെ മാത്രം കാത്തിരിക്കുകയാണെന്ന്
ഞാനറിയുന്നു.

ഇപ്പോള്‍ നിന്റെ ശ്വാസചലനങ്ങള്‍ പോലും
എന്നെ പിടിച്ചുലയ്ക്കുന്ന ചുടുകാറ്റുകളാണ്.

ഒടുവിലാദിനം -
ആകാശവീഥിയിലാദ്യം പ്രത്യക്ഷപ്പെടുക
അവന്റെ രഥം വലിക്കുന്ന കറുത്ത കുതിരകളാണ്.
അനന്തരം, ചിത്രവെളിച്ചങ്ങള്‍ മിന്നിതെളിയുമ്പോള്‍,
താളമേളങ്ങളും പെരുമ്പറകളും മുഴങ്ങുമ്പോള്‍,
ഒരു സീല്‍ക്കാരത്തോടെ പറന്നിറങ്ങി,
ഒരു ധീരനായകനെപ്പോലെ,
 പുണരാനുയര്‍ന്ന പൂവാലധൂളികളെ
നിമിഷാര്‍ദ്ധത്തിലടിച്ചൊതുക്കി
അവന്‍ നിന്നെ ആപാദചൂഡം പുണരുമ്പോള്‍
നീ സാമോദം വിതുമ്പുന്നു.

നിന്നില്‍ പെയ്തിറങ്ങുമ്പോള്‍
അവന് എന്റെ ഹൃദയതാളമായിരിക്കും.

കരഞ്ഞും ചിരിച്ചും
പരിരംഭണം ചെയ്തും പരിഭവിച്ചും
നിന്റേതെല്ലാം അവനു സമര്‍പ്പിക്കുമ്പോള്‍
ചില്ലുജാലകത്തിനിപ്പുറമിരുന്ന്
അവന്‍ പ്രണയമായ് പെയ്തിറങ്ങുന്നത്
എനിക്കു കാണണം.

കണ്ണുകളടച്ചിരുന്ന്,
നിന്റെ പുതുവിയര്‍പ്പിന്റെ സുഗന്ധം പരക്കുന്നത്,
അവന്റെ കേളീതാളം മുറുകുന്നത്,
എനിക്കു കേള്‍ക്കണം.

സുഖകരമായ ആദ്യരതിക്കു ശേഷം,
ഇളംതണുപ്പില്‍ ആലസ്യമാര്‍ന്ന് മയങ്ങുമ്പോള്‍
നിന്നില്‍
സംതൃപ്തിയുടെ സ്വേദബിന്ദുക്കള്‍,
അവന്‍ കോറിയിട്ട
രാഗം കിനിയുന്ന നഖക്ഷതങ്ങള്‍
നിലാവില്‍ തിളങ്ങുന്നത്
എനിക്കു കാണണം.

ഇപ്പോള്‍ എന്റെ സ്നേഹാശ്രുപൂക്കള്‍
അവന് ഞാന്‍ ഹൃദയപൂര്‍വ്വം
സമര്‍പ്പിച്ച നിര്‍മ്മാല്യമാണ്.

ചൊവ്വാഴ്ച, മേയ് 11, 2010

ശലഭ പത്രങ്ങളിലെ കാറ്റ്

ശലഭ പത്രങ്ങളിലെ കാറ്റ്

'അവസാനിപ്പിക്കാം' എന്നന്നു നീ ഗര്‍ജ്ജിച്ചപ്പോള്‍

ഇടിഞ്ഞുവീണത് ഞാനുയര്‍ത്തിയ ആകാശഗോപുരങ്ങളായിരുന്നു.

എന്റെ പ്രണയാക്ഷരങ്ങളുടെ ചാരം ചിതയിലൊഴുക്കി

 നീ ആവശ്യപ്പെട്ടത്

നിന്റെ പ്രണയത്തിന്റെ സാക്ഷ്യപത്രങ്ങള്‍ തിരികെ തരാനായിരുന്നു.

വരികളൊന്നൊഴിയാതെ ഇടനെഞ്ചിലേക്കു പകര്‍ത്തിയിരുന്നതിനാല്‍

ഞാനതെല്ലാം നിസ്സംശയം തിരികെ തന്നു.

നീയകട്ടെ, നിസ്സങ്കോചം ആ ജീവാക്ഷരങ്ങള്‍ക്കും തീ പടര്‍ത്തി.


മൂന്നാമതായി നീ ആവശ്യപ്പെട്ടത്

നിന്നെയെന്‍ മനസ്സില്‍ നിന്നും പറിച്ചെറിയാനായിരുന്നു.

എന്നില്‍നിന്നെന്നെ പറിച്ചെറിയാനാവുന്നില്ലെന്നറിഞ്ഞ്

ഞാന്‍ നിസ്സഹായതയോടെ നിനക്കു മുന്‍പില്‍ തല താഴ്ത്തി.

നീയാകട്ടെ, വിജയസ്മിതത്തോടെ,

ആണ്ടിലൊരിക്കല്‍ തിരികെ വരാനുള്ള ഇടം പോലും നല്‍കാതെ

മറവിയുടെ പാതാളലോകത്തേക്കെന്നെ ചവിട്ടിതാഴ്ത്തി.


പച്ചിലസാരിയുടുത്തും

കരിക്കട്ട കൊണ്ട് മീശ മെനഞ്ഞും

കളിപ്പാവക്കുട്ടിയുടെ അച്‌ചനുമ്മയുമായതും

നിനക്കേറെയിഷ്ടമുള്ള ഞാവല്‍ പഴങ്ങള്‍ പറിക്കാന്‍

വലിഞ്ഞു കയറിയതിന് പകരം കിട്ടിയ

ചൂരല്‍ പഴങ്ങളുടെ തിണര്‍ത്ത പാടുകള്‍ കണ്ട്

എന്നെക്കാള്‍ വേദനയില്‍ നീ കരഞ്ഞതും

വാടത്ത നീലാമ്പലുകള്‍കൊണ്ട് മാല ചാര്‍ത്തി

രാമായണത്തിലെ സീതയും രാമനുമായതും


കാരണമറിയാതെയെങ്കിലും, നിന്നമ്മ വിളമ്പിയ

സദ്യയാമോദമുണ്ണുമ്പോള്‍

ജാലകത്തിനപ്പുറം, കളിത്തോഴിമാര്‍ക്കിടയിലിരുന്നു നീ

സലജ്ജം സമര്‍പ്പിച്ച മധുപുഞ്ചിരിയുടെ

അര്‍ത്ഥമറിയാതെ അമ്പരന്നതും


കാവിലെ കളിയാട്ടം കഴിഞ്ഞന്നു രാത്രി

ചെറുമഴച്ചാറ്റലില്‍, കാട്ടുചേമ്പിലക്കുടക്കീഴില്‍

അറിഞ്ഞിട്ടുമറിയാതെ കുളിരുന്ന മിന്നല്‍ സ്പര്‍ശങ്ങള്‍

പരസ്പരം പായിച്ച്

ഒരു കാറ്റായ് ഒഴുകി വീട്ടിലെത്തിയതും

ഉള്ളം പകര്‍ത്തുന്ന

വാക്കുകള്‍ വിടരുന്നില്ലെന്നു വ്യസനപ്പെട്ട്

ആദ്യ ഹൃദയലേഖനം

ശൂന്യ ശുഭ്രമാം കടലാസ്സു മാത്രമായതും


കനലാട്ടം കണ്ണിലുടക്കിയവരുടെ കണ്ണുവെട്ടിച്ച്

ദൂരെ,ഇരുട്ടില്‍,പൂമരച്ചോട്ടില്‍

കരളിലെ ദാഹക്കനലുകള്‍ക്കു മീതെയന്നാദ്യമായ്

അധരങ്ങളധരങ്ങളില്‍ മധുമഴ ചൊരിഞ്ഞതും


എല്ലാം, എല്ലാം നിനക്കൊന്നുമോര്‍ക്കാതെ

കുഴിച്ചുമൂടുവാന്‍ കഴിയുമായിരിക്കാം.

പക്ഷെ എനിക്കതെല്ലാം

ഓരോ അണുവിലും ത്രസിക്കുന്ന ജീവമാത്രകള്‍, പ്രാണവായു.


പക്ഷെ ഇപ്പോള്‍,


നിന്റെ രാജപാതകളില്‍നിന്നേഴുകടലുകള്‍ക്കിപ്പുറം,

ഞാനെന്നെ സ്വയം തളച്ചിട്ടിരിക്കുന്നൊരീ

കുടുസ്സുമുറിയില്‍ കടന്നുവന്ന്

നീ നിന്റെ സൗഹൃദം മാത്രം തിരികെ തരാമെന്ന്

വാഗ്ദാനം നല്‍കുന്നതെന്തിന് ?


വേണ്ട, വേണ്ടയെന്‍ സ്വപ്ന നക്ഷത്രമെ,

പ്രണയാകാശത്തില്‍ പറന്നുല്ലസ്സിച്ച പറവകുഞ്ഞിന്

സൗഹൃദത്തിന്‍ ഇത്തിരി തണലില്‍

നീയൊരുക്കുന്നത് സ്വര്‍ണ്ണകൂടെങ്കിലും

അനുഭവപ്പെടുക പാരതന്ത്ര്യമല്ലാതെ മറ്റെന്താണ് !


ഒന്നുകില്‍ പ്രണയം ;

അല്ലെങ്കില്‍ ആ കാണുന്ന തിളങ്ങുന്ന കഠാരയെടുത്ത്

ഈ ഹൃദയത്തില്‍ കുത്തിയിറക്കിക്കോളൂ.

ഒരു ശബ്ദം പോലുമെടുക്കാതെ

മരണത്തെ വരിക്കാനെനിക്കു കഴിയും-

നീയെന്റെ സുഹൃത്തുമാത്രമായിരുന്നെന്ന്

സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്

ഇഞ്ചിഞ്ചായി മരിക്കുന്നതിനെക്കാള്‍ എത്ര ഭേദമാണത് !


പക്ഷെ ഞാന്‍ കാണുന്നുണ്ട് :

ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കു ശേഷവും,

നിന്റെ കണ്ണുകളില്‍

പ്രണയശൂന്യതയുടെ

വിഷാദവും ഏകാന്തതയും രോദനങ്ങളുമുണ്ട്.


കൊടുങ്കാറ്റുകളുത്ഭവിക്കുന്നത്

ശലഭപത്രങ്ങളുടെ ചലനങ്ങളില്‍ നിന്നാണെങ്കില്‍,

ഞാനിതാ നിന്നോടു പറയുന്നു

എന്റെ പ്രണയനൊമ്പരങ്ങളുടെ പിടച്ചിലിലുരുവുന്ന

കൊടുങ്കാറ്റില്‍

നിനക്കുചുറ്റും നീ പണിതുയര്‍ത്തിയ

കോട്ടകൊത്തളങ്ങള്‍ തകര്‍ന്നു വീഴും.

നിന്റെ ശുശ്രൂഷകരും തോഴിമാരും

സ്തുതിപാഠകരും എങ്ങോട്ടെന്നില്ലാതെ പറന്നുപോകും.

പിന്നീടവശേഷിക്കുന്നത്

ഞാനും നീയും നമ്മുടെ ചും‌മ്പനങ്ങളും മാത്രമായിരിക്കും.