തിങ്കളാഴ്‌ച, നവംബർ 19, 2012

പ്രതികരിക്കുക !

 
 പ്രതികരിക്കുക !


അയലക്കത്തെ വീട്ടിലെ അപ്പൂപ്പൻ‌ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.
സ്വന്തം അപ്പൂപ്പന്റെ കുഴിമാടത്തിനരികെ നിന്ന്
ആവോളം കണ്ണീരൊഴുക്കിയിട്ടേ
അങ്ങോട്ടു പോകാവൂ.


അയലത്തെ വീട്ടിലെ അമ്മുമ്മ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.

സ്വന്തം അമ്മൂമ്മയുടെ കാല് തിരുമ്മി തിരുമ്മി
ഉറക്കി കിടത്തിയിട്ടേ
അങ്ങോട്ടു പോകാവൂ.


അയലത്തെ വീട്ടിലെ ചെറുപ്പക്കാരൻ
മരിച്ചാൽ ഉടനെ അങ്ങോട്ടോടരുത്.

എന്നോ മരിച്ചു പോകാവുന്ന നിങ്ങളെയോർത്ത്
നെഞ്ചത്തടിച്ച് നിലവിളിച്ച്, 

 പിന്നെ പുരോഹിതനെ വിളിച്ച് 
തിലോദകം ചാർത്തി
മരിച്ച മനസ്സോടെ വേണം
  അങ്ങോട്ടു പോകാൻ.

വെള്ളിയാഴ്‌ച, നവംബർ 02, 2012

വെറുമൊരു ഗുണപാഠകഥ


വെറുമൊരു ഗുണപാഠകഥ


സ്കൂൾബാഗ് മൂലയിലൊരിടത്ത് ആശ്വാസപൂർവം ഇറക്കി വച്ച ശേഷം, കുട്ടി ഉടുപ്പ് മാറിയിടുകയായിരുന്നു. ഇനി അച്ഛമ്മ തിരിച്ചെത്തുന്നതു വരെ, ഒന്നു രണ്ടു കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ്,  പൊട്ടിയ മൺപാത്രകഷണങ്ങളും പഴകി ചളുങ്ങിയ പ്ലാസ്റ്റിക് പാവയുമൊത്ത്  അവൾ കളി തുടർന്നോളും. അതാണു പതിവ്.

എങ്ങനെയാണു തുടങ്ങുക എന്ന് അപ്പോഴുമയാൾക്ക് തീർച്ച കിട്ടിയിരുന്നില്ല.

“വാ മോളെ, അച്ഛനൊരു കഥ പറയാം..” ഒട്ടും ആത്മവിശ്വാസമില്ലാതെ, പതിഞ്ഞ ശബ്ദത്തിൽ  അയാൾ കുഞ്ഞിനോട് പറഞ്ഞു.

കുട്ടി സംശയത്തോടെ അയാളെ നോക്കി – ഇതിപ്പോളെന്താണൊരു പുതുമ എന്ന മട്ടിൽ. എപ്പോൾ കഥ പറയാനാവശ്യപ്പെട്ടാലും അച്ഛൻ നാലഞ്ച് കഥകൾ ആവർത്തിക്കുകയാണ് പതിവ് - നീല കുറുക്കന്റെയും കിണറ്റിലെ സിംഹത്തിന്റെയും  കുരങ്ങന്റെ ഹൃദയത്തിന്റെയും രാമുവിന്റെയും ദാമുവിന്റെയും ..അങ്ങിനെ ചിലതു മാത്രം. അതുകൊണ്ടു തന്നെ അവളീയിടെയായി അച്ഛനോട് കഥ പറയാനാവശ്യപ്പെടാറില്ല.

“പുത്യേ കത്യാ ?” കുട്ടിയുടെ സംശയം മാറിയിരുന്നില്ല.

 “ഉം..  രാമുവിന്റെയും ദാമുവിന്റെയും കഥ ഞാനിതിനുമുമ്പ് പറഞ്ഞിട്ടില്ല്യല്ലൊ ?”  അയാൾ  അവളുടെ ഓർമ്മശക്തി പരീക്ഷിക്കാൻ ചോദിച്ചു.

കുട്ടി തലയിൽ കൈ വച്ചു “ അയ്യേ..ഈ അച്ഛനൊരോർമ്മ്യൂല്ല്യ..രാമൂന്റീം ദാമൂന്റീം എന്തോരം കതകള് പറഞ്ഞതാ.. ന്ന്ട്ടൊന്നും ഓർമ്മില്ല്യ..”

“ ഉവ്വോ ! എന്തൊക്കെ കഥകളാ പറഞ്ഞേ ? ” അവിടെ പിടിച്ചു കയറാനുള്ള ലാക്കോടെ അയാൾ ചോദിച്ചു.

മകൾ വിരൽ മടക്കാൻ തുടങ്ങി “ സത്യം പറഞ്ഞ കാരണം രാമുന്ന് വനദേവത സ്വർണ്ണകോടാലീം  വെള്ളി കോടാലീം കൊട്ത്തത്..അത്യാഗ്രഹം കാരണം ദാമു പൊന്മുട്ടയിടണ താറാവിനെ കൊന്നത്, അച്ഛനുമമ്മീനീം ശുശ്രൂഷിച്ച കാരണം രാമൂന് നിധി കിട്ട്യേത്, പുലി വര്‌ണ്ന്ന് നൊണ പറഞ്ഞ്ട്ട് അവസാനം ശരിക്കും പുലി വന്ന് ദാമൂനെ      ഓടിക്ക്‌ണ്ത് ..കിണറ്റിൽ വീണ അട്ടിങ്കുട്ടീനെ രക്ഷിച്ച കാരണം രാജകുമാരി രാമൂനെ കല്യാണം          കഴിക്ക്‌ണ്‌ത്..” അവൾ ഒന്നു നിർത്തി വീണ്ടും ആലോചിച്ചു. “ ആ.. പിന്നെ ..പിന്നെ..ആലിഞ്ചോട്ടിലെ സന്യാസി പറഞ്ഞപോലെ നാട്ട്വാര് എല്ലാരും കൂടി തോട് കീറിയപ്പോ നാട്ടില് വെള്ളം വന്നത്

ഇതെല്ലാം എപ്പോൾ പറഞ്ഞു എന്ന് അതിശയത്തോടെ അയാളോർത്തു. എന്തായാലും അടുത്ത കാലത്തൊന്നുമായിരിക്കില്ല.

“എന്നാ രാമൂന്റീം ദാമൂന്റീം വേറൊരു കഥ പറയാം..”

“വെച്ച്വെട്ടി കത്യാ  ?” അച്ഛൻ വെച്ചുകെട്ടിയുണ്ടാക്കിയ കഥകൾ അവൾക്കിഷ്ടമില്ല. പകുതിയാവുമ്പോഴേക്കും മടുത്തു തുടങ്ങും.

“അല്ലല്ല.. ശരിക്കും നടന്നതാ..”  അയാൾ ഉറപ്പു കൊടുത്തു.

ഭാഗ്യം ! അവൾ പായയിൽ ചെന്നിരുന്നു.

അയാൾ  തലയണയെടുത്ത് ശ്രദ്ധാപൂർവം ചെറ്റയോട് ചേർത്തു വച്ച് ചാരിയിരുന്ന ശേഷം  കുട്ടിയെ മടിയിൽ പിടിച്ചിരുത്തി. ഒന്നു ചുമച്ച് കണ്ഠശുദ്ധി വരുത്തി  കഥ പറയാൻ തുടങ്ങി.

“അപ്പൊ കഥ തുടങ്ങാം..സ്വർണ്ണ കോടാലീം താറാവിട്ട സ്വർണ്ണമുട്ടകളും അച്ഛൻ കൊടുത്ത നിധീം  ഒക്കെ വിറ്റു കിട്ടിയ കാശിന് രാമു നെല്പാടം വാങ്ങി കൃഷി തുടങ്ങ്യേത് സന്യാസീരെ കഥേല് പറഞ്ഞ്ര്ന്നില്ല്യേ ?”

കുട്ടി ഉവ്വെന്ന് തലയാട്ടി.. “ ന്ന്ട്ട് കൊറച്ച് പാടം ദാമൂനും വെറ്തെ കൊട്ത്ത്‌രിന്നു, കൃഷി ചെയ്തോളാൻ പറഞ്ഞ്..”

“ ആ ..അദെന്നെ.. അങ്ങനെ കൃഷി തൊടങ്ങ്യന്ന് തൊട്ട് നാട്ട്വാര് രാമൂനെ മണ്ടൻ രാമുന്ന് വിളിച്ച് കളിയാക്കാൻ തൊടങ്ങി..”

“അതെന്ത്യേ ?” അദ്ധ്വാനിയും സത്യസന്ധനുമായ രാമുവിന് അങ്ങനെയൊരു പേരു വീണത് എന്തുകൊണ്ടാണെന്ന്  കുട്ടിക്ക്  ഒട്ടും മനസ്സിലായില്ല..

“ കാശ്  പലിശയ്ക്ക് കൊടുത്താല് മേലനങ്ങാണ്ടെന്നെ ഇഷ്ടം പോലെ കാശ് കിട്ട്വല്ലൊ.. പിന്നെന്തിനാ ഈ ചെളീലെറങ്ങി പണി എട്ക്ക്‌ണ്ന്ന് ചോയ്ച്ച്ട്ടാ നാട്ടാര് കള്യാക്ക്യേത്.. എന്നാലും രാമു അതൊന്നും കണക്കാക്കില്ല്യ.. പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുക്കും. കള പറിച്ചു കളയും. വിത്തിറക്കും, വളമിടും.. പക്ഷെ  ദാമു പണ്ടേ കുഴിമടിയനായിരുന്നല്ലൊ. ഇരുന്നിടത്തു നിന്ന് അനങ്ങില്ല്യ.  അങ്ങനെ കൃഷിയൊന്നും ചെയ്യാതെ മടി പിടിച്ചിരുന്ന് ദാമുവിന്റെ പാടോം പറമ്പും നിറയെ കാടും പടലും നിറഞ്ഞു.. മടിയനും താറാവിനെ കൊന്നവനുമൊക്കെയാണെങ്കിലും സ്വന്തം ചേട്ടനാണല്ലൊ ദാമൂ. അതുകൊണ്ട് രാമു എന്ത് ചെയ്യും ? കൃഷി ചെയ്തു കിട്ടുന്നതിൽ നിന്ന് കുറച്ച് ദാമുവിനും കൊടുക്കും. അവരങ്ങനെ ജീവിച്ചു പോകുമ്പോ, ഒരു ദിവസം അവിടെ ഒരാളെത്തി..ഒരു ചാക്കു നിറയെ പണവുമായി ഒരു വെല്ല്യ പണക്കാരൻ..എന്നിട്ടയാൾ എന്തു ചെയ്തു ?”

കുട്ടി ആകാംഷയോടെ അയാളെ നോക്കി.. “ എന്തു ചെയ്തു ?”

“ മഹാ തന്ത്രശാലിയായ അയാൾ ദാമുവിനോട് ചോദിച്ചു, നിന്റെ തരിശു കിടക്കുന്ന പാടം മുഴുവൻ എനിക്കു തര്വോ , ആയിരം പണം തരാംന്ന്..കേട്ട പാതി കേക്കാത്ത പാതി ദാമു പാടം മുഴുവൻ അയാൾക്കു വിറ്റു. എന്നിട്ടാ പണക്കാരൻ എന്തു ചെയ്തു ? അപ്പൊ തന്നെ ആ പാടം മുഴുവൻ മണ്ണിട്ടു നെകത്തി അവടെ കൊറെ കെട്ടിടങ്ങള് പണ്തു. ന്ന്ട്ട്  ദാമുന് വേറൊരു ജോലീം കൊടുത്തു – ആ കെട്ടിടങ്ങളൊക്കെ വിക്ക്വാ, മറ്റൊള്ള കർഷകര്ടെയൊക്കെ പാടം കുറഞ്ഞ വെലയ്ക്ക് വാങ്ങിച്ചു കൊട്ക്ക്വാ.. ദാമൂന്ന് ആ ജോലി ‘ക്ഷ’ പിടിച്ചു  - നല്ല സുഖല്ലേ..പണ്യൊന്നും എട്ക്കണ്ടല്ലാ !..തന്നെ പോലെന്നെ  മടിയും കാശിനത്യാവശ്യോം ഒക്ക്യൊള്ള കൃഷിക്കാര്ട്യൊക്കെ അട്ത്ത്കൂടി സൂത്രത്തില് അവര്ടെ പാട്വൊക്കെ പണക്കാരന് വേടിച്ചു കൊടുത്തു..അങ്ങനെ ദാമൂം പതുക്കെ പണക്കാരനാവാൻ തൊടങ്ങി..പക്ഷെ മ്മടെ രാമു മാത്രം എന്ത് ചെയ്തു ? തന്റെ പാടത്താണ് തന്റെ ചോറ്ന്ന് പറഞ്ഞ്  എല്ല്മുറിയെ പണിട്ത്തു. അപ്പോ ദുഷ്ടനായ ദാമൂം പണക്കാരനും കൂടി എന്ത്  ചെയ്തു ? രാമൂന്റെ പാടത്തിയ്ക്ക് വെള്ളം പോണ തോട് നെകത്തി. പിന്നെ ആരും കാണാതെ  കൊറെ ചപ്പും ചവറ്വൊക്കെ പാവം രാമൂന്റെ പാടത്ത് കൊണ്ടിട്ടു..വെള്ളല്ല്യാണ്ട്  കൃഷി ചെയ്യാൻ പറ്റ്വോ ?  പോരാത്തേന് മാലിന്യങ്ങളും.  ബുദ്ധിമാനായ രാമൂന് ഒരു കാര്യം മനസ്സിലായി..ഇതൊക്കെ അത്യാർത്തിക്കാരായ ദാമൂന്റീം പണക്കാരന്റീം പണ്യാന്ന്..പക്ഷെ രാമു മര്യാദക്കാരനല്ലേ..ആരോടും അടി കൂടാനൊന്നും പാടില്ല്യ.. അപ്പൊ  രാമു എന്ത് ചെയ്തു ?”

കുട്ടി ചെറുതായൊന്ന് കോട്ടുവായിട്ടു. അച്ഛൻ ‘വെച്ച്വെട്ടി കഥ’ യുണ്ടാക്കി തന്നെ പറ്റിക്കുകയാണോ എന്നൊരു സംശയം അവൾക്ക് തോന്നി തുടങ്ങിയിരുന്നു. പക്ഷെ കഥ ഓർത്തെടുക്കുന്ന തിരക്കിൽ അയാളതു കണ്ടില്ല.

“അപ്പൊ രാമു എന്ത് ചെയ്തു ?” അയാൾ തുടർന്നു. “ രാമു രാജാവിനോട് പരാതി പറയാൻ പോയി. ‘ശരി..ഒരു ദിവസം നോം നേരിട്ട് വന്ന് പരിശോധിക്കാം’ ” അയാൾ രാജാവിനെ അനുകരിച്ചു കൊണ്ട് തുടർന്നു.

 “ . അങ്ങനെ ഒരു ദിവസം രാജാവ് രാമുവിന്റെ പാടം കാണാൻ നേരിട്ടെഴുന്നെള്ളി. രാജാവ് നോക്കുമ്പോ എന്താണു കാണുന്നത് ?ചപ്പും ചവറ്വല്ലെ !  രാജാവിനു ദേഷ്യം വന്നു. ‘ എടാ രാമൂ, നീയൊരു നുണയനാണ്.നിന്നെ ശിക്ഷിക്കാതെ വിടുന്നത് നോമിന്റെ ഔദാര്യമാണെന്ന് കരുതിക്കോ.  മാലിന്യങ്ങള് നിറഞ്ഞ് ഉണങ്ങി കിടക്കുന്ന ഈ പാടം കണ്ടാലറിയാം നീയൊരു കുഴിമടിയനാണെന്ന്.. അതുകൊണ്ട് നാമിതാ കല്പിക്കുന്നു.. ഈ പാടം നീ ദാമുവിന് ദാനം നൽകുക..അവനിവിടെ പ്രജകൾക്ക് ഉപകാരമുള്ള വിദ്യാലയങ്ങളും വൈദ്യശാലകളും വ്യവസായശാലകളും എല്ലാം പണിയട്ടെ..’  ” അയാൾ ഗംഭീര ശബ്ദത്തിൽ പറഞ്ഞു നിർത്തി.

കുട്ടി വീണ്ടും കോട്ടുവായിട്ടു. “ ഇത് അച്ചന്റെ ഇണ്ടാക്കിക്കത്യാ പൊട്ടക്കത..” ഇനിയും അവൾക്ക് മടുപ്പ് മറച്ചു വെക്കുവാനാകുമായിരുന്നില്ല.

“ അല്ല ദേവൂട്ട്യെ..ശരിക്കും നടന്നതാ.. നല്ല കഥ്യാ.. കഥേരെ അവസാനം ഒര് മാജിക്ക്ണ്ട്..നല്ല രസാ....” കഥ പകുതിയിൽ നിർത്താൻ അയാൾക്കാവുമായിരുന്നില്ല.

‘അവസാനത്തെ മാജിക് ’ എന്ന ആകർഷണത്തിൽ കുട്ടി വീണ്ടും അടങ്ങിയിരുന്നു.

അയാൾ വീണ്ടും കഥ തുടങ്ങി “ അതീ പിന്നെ നാട്ട്വാരൊക്കെ രാമുനെ എന്ത് വിളിക്കാൻ തൊടങ്ങി ? മരമണ്ടൻ രാമൂന്ന് വിളിക്കാൻ തൊടങ്ങി..പാവം  രാമു..അപ്പോഴാ അവനൊരു കാര്യം മനസ്സിലായത്..രാജാവ്, കൃഷിക്കാരും പാവങ്ങളും ഒന്നും പറയുന്നത് വിശ്വസിക്കില്ല്യ, പണക്കാരും നൊണയമ്മാരും പറയുന്നത് മാത്രേ വിശ്വസിക്കൂന്ന്..എന്തു കാര്യം ?  ആകെ കൈയ്യിലുണ്ടായിരുന്ന ഭൂമീം പോയി.. പിന്നെയവൻ എന്തു ചെയ്തു ? പണ്ട് താറാവിട്ട ഒരു പൊന്മുട്ട രാമൂന്റെ ബുദ്ധിമതിയായ അമ്മ  എടുത്തു വെച്ച്ട്ട്‌ണ്ടായ്ര്ന്നു. അത് വിറ്റു കിട്ടിയ കാശോണ്ട് അവര് ദൂരെ ദൂരെ മലഞ്ചെരിവില് കൊറച്ച് സ്ഥലം വാങ്ങി. ന്ന്ട്ട് അവടൊരു കുഞ്ഞിപ്പെര വെച്ച് താമസം തൊടങ്ങി.  പിന്നെ അവ്ടീം എല്ല് മുറിയെ പണിട്ത്തു. അപ്പോഴോ, മത്തങ്ങീം കുമ്പളങ്ങീം വെണ്ടയ്ക്കീം വഴ്തനീം ഒക്കെ കൈ നെറയെ കായ കൊടുത്തു രാമുന്ന്.. രാമൂനും സന്തോഷായി.”

“കത കഴിഞ്ഞോ അച്ഛാ ?” കുട്ടി ചോദിച്ചു. സന്തോഷത്തിലാണ് കഥ അവസാനിക്കേണ്ടതെന്ന് അവൾക്കറിയാമായിരുന്നു..

“ ഇല്ല്യല്ല.. പകുത്യായ്ട്ടൊള്ളു..” അയാൾ കുഞ്ഞിനൊരുമ്മ കൊടുത്തു. “ അയിന്റെടയ്ക്ക് ആരോ, കൊതിയൻ  ദാമൂനോട് പറഞ്ഞു രാമു താമസിക്കണ കുന്നിന്റെ മോളിലെ പാറക്കൂട്ടത്തില് നിധിണ്ട്ന്നും അത് കാരണാ രാമൂം രാജകുമാര്യൊക്കെ സന്തോഷത്തില് ജീവിക്ക്‌ണ്‌ത്‌ന്നും. കേട്ടപാതി കേക്കാത്ത പാതി  ദാമു എന്ത് ചെയ്തു ?  പഴേപോലെ അവട്യൊള്ളോര്യൊക്കെ ഓരോന്ന് പറഞ്ഞ് പറ്റിച്ച് ആ കുന്ന് മുഴുവൻ വെലയ്ക്ക് വാങ്ങി.. കൊറച്ച് കാശ് കാണ്ച്ച്ട്ട് രാമൂനോടും എറങ്ങി പൊക്കോളാൻ പറഞ്ഞു. പക്ഷെ രാമൂന് സ്തലം കൊടുക്ക്വാൻ പറ്റ്വോ ? തക്കാളീം വെണ്ടക്കീം മുരിങ്ങക്കീം മെളകും ഒക്കെ നട്ട് നനച്ച്ണ്ടാക്ക്യ മണ്ണല്ലെ.. കൊടുക്കുല്ല്യാന്നെന്നെ രാമു കട്ടായം പറഞ്ഞു. അപ്പൊ ദുഷ്ടൻ ദാമു എന്ത് ചെയ്തു ?  വെല്ല്യ വെല്ല്യ ഗുണ്ടുകള് കൊണ്ട്ന്ന് കുന്നിമ്മോളിലെ പാറക്കൂട്ടം പൊട്ടിക്കാൻ തൊടങ്ങി.പണ്ടത്തെ അനുഭവം ഓർമ്മ്യൊള്ളോണ്ട് രാമു എന്ത് ചെയ്തില്ല ? രാജാവിനോട് പരാത്യൊന്നും പറയാൻ പോയില്ല്യ. ഒച്ചീം ബഹളോം കുലുക്കോം ഒക്കെ സഹിച്ച് അവടെ തന്നെ കെടന്നു.  അങ്ങനെ ഒരീസം  വെല്ല്യ മഴ പെയ്തപ്പോ എന്ത്ണ്ടായി ?  കുന്നിന്റെ മോളീന്ന് വെല്ല്യ കല്ല്വേളും മണ്ണും മരോം എല്ലാം കൂടി കുത്ത്യൊലിച്ച് വന്ന്  പാവം രാമൂന്റെ കൃഷിത്തോട്ടോം വീട്വൊക്കെ മൂടിപ്പോയി.അപ്പൊ നാട്ട്വാരൊക്കെ രാമൂനെ എന്ത് വിളിച്ചു ? മരമരമണ്ടൻ രാമൂന്ന് വിളിച്ചു..”

“നൊണക്കത ! ” കുട്ടി നെറ്റി ചുളിച്ചു..  നല്ലവനായ രാമുവിനു തുടരെ തുടരെ അപകടങ്ങൾ സംഭവിക്കുന്നത് അവൾക്കിഷ്ടമായില്ല.. “  എന്തെങ്കിലും പറ്റ്യാല് രാമൂനെ വനദേവത രക്ഷിക്കല്ല്വോ ” ഒരു തർക്കത്തിനുള്ള ഭാവത്തോടെ അവൾ പറഞ്ഞു.

ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു. അയാൾ   അല്പനേരം ആലോചനയിലാണ്ടു. പിന്നെ വേദനയോടെ പുഞ്ചിരിച്ചു.. “ വനദേവത്യോ ? ആ കൊതിയൻ ദാമു പണ്ട് എന്ത് ചെയ്തിരുന്നൂന്ന് അറിയ്യോ ? വനദേവതേരെ  കൈയ്യില് ഇനീം  സ്വർണ്ണകോടാലിണ്ടാവുംന്ന് വിചാരിച്ച് ആദ്യം ആ പൊഴ മുഴുവൻ വറ്റിച്ചു.. അതിലൊന്നും കാണാണ്ടായപ്പൊ ആ കാട് മുഴുവൻ വെട്ടി തെളിച്ചു . വനമില്ല്യാത്തോടെങ്ങന്യാ വനദേവത താമസിക്ക്യാ ? അങ്ങനെ വനദേവത പണ്ടെ ആ കാട് വിട്ട് പോയ്ര്ന്നു..അതാ രാമുനെ സഹായിക്കാൻ വരാഞ്ഞെ..”

കുട്ടി തൃപ്തി വരാതെ തലയാട്ടി. കഥ കേൾക്കാനുള്ള അവളുടെ താല്പര്യം നശിച്ചു തുടങ്ങിയിരുന്നു.

അയാൾ  കഥ തുടർന്നു.. “ അങ്ങനെ രാമൂന്റെ അമ്മീം  രാമൂം രാജകുമാരീം മിന്നു മോളും കൂടി വീണ്ടും നാട്ട്ല്യ്ക്ക് വന്നു..”

“ ഏതാ മിന്നുമോള് ?” കുട്ടി ചോദിച്ചു.

“അവരുടെ മോളാ.. ഒരു സുന്ദരിക്കുട്ടി..മിടുക്കി കുട്ടി.. നിന്നെ പോലെ ” അയാൾ മകൾക്ക് വീണ്ടുമൊരു ഉമ്മ കൊടുത്തു.

“ നാട്ടില് വന്നപ്പോ എന്താ കഥ ! എല്ലാവടീം വീടും കടേളും..പാടോം കൃഷ്യോന്നും  കാണാനില്ല്യ  എവടീം.... ന്നാലൊ,  എല്ലാവര്ടെ കൈയ്യിലും നെറയെ കാശും ! അവനാകെ അതിശയയായി..പിന്നെ അന്വേഷിച്ച് വന്നപ്പഴല്ലേ,  ആള്ക്കാര്ക്കൊക്കെ ഇപ്പൊ ദാമൂന്റെ  തൊഴിലാ ചെയ്‌ണ്ത്  ! സൂത്രത്തിലട്ത്ത് കൂടി മറ്റുള്ളോര്ടെ വീടും ഭൂമീം വണ്ട്യൊക്കെ വെല കൊറച്ച് വേടിച്ച് , പിന്നെ കൊറെ നൊണ പറഞ്ഞ് വെല കൂട്ടി വിക്ക്വാ. അതീന്ന് കമ്മീഷൻ അടിക്ക്യാ..ഇതൊക്ക്യിണ് പണി.. നല്ല സുഖല്ലേ..മേലനങ്ങി ഒന്നും ചെയ്യണ്ട..പിന്നെ കൊറെ ആൾക്കാരണങ്കിലോ, ഇതൊക്കെ വേടിക്കാൻ  വേണ്ട കാശ്ണ്ടാക്കാൻ വേണ്ടി അന്യദേശത്ത് പോയി പൊരിവെയിലത്ത് എല്ല്മുറിയെ പണിട്ത്ത് കഷ്ടപ്പെട്വേം....”

കുട്ടി വീണ്ടും കോട്ടുവായിട്ടു. ചിലതൊന്നും അവൾക്ക് മനസ്സിലാകുന്നതു കൂടിയുണ്ടായിരുന്നില്ല. പോരാത്തതിന്, കഥയിൽ തന്റെ സമപ്രായക്കാരി കഥാപാത്രം വന്നതിന്റെ കൗതുകം, അവളെ പരാമർശിക്കാതായതോടെ അവസാനിക്കുകയും ചെയ്തിരുന്നു.

“പറ്റിയൊരു വീടന്വേഷിച്ച് രാമു കുറെ അലഞ്ഞു...കാശ്വൊന്നൂല്ല്യാത്തോര്ക്ക് എവിടന്ന് വീട്  കിട്ടാൻ ? കുന്നും പൊഴീം ഒക്കില്ല്യാണ്ടായ കാരണം വന്ന സ്തലത്തിക്ക്യും തിരിച്ച് പോയ്ട്ട് കാര്യല്ല്യ.  അവസാനം അവരെന്തു ചെയ്തു ? വലിയൊരു അഴുക്കു ചാലിന്റെയരികിൽ പ്ലാസ്റ്റിക് ചാക്കും ഷീറ്റുമൊക്കെ വലിച്ചു കെട്ടി ഒരു കൂരയുണ്ടാക്കി അതിൽ പാർപ്പു തുടങ്ങി..അപ്പൊ നാട്ട്വാരൊക്കെ രാമൂനെ എന്ത് വിളിച്ചു ? ദരിദ്രവാസി രാമൂന്ന് വിളിച്ചു”

കുട്ടിയുടെ ആശ അവസാനിച്ചിരുന്നില്ല.. “ അപ്പൊ.. രാമൂന് ആ തോടു വെട്ടണ്ട സൂത്രം പറഞ്ഞു കൊട്ത്ത സന്യാസിണ്ടായ്ര്ന്നില്ല്യേ ?”

മകളുടെ ഓർമ്മശക്തിയിൽ അയാൾക്കഭിമാനം തോന്നി. പക്ഷെ കഥ തുടരാതിരിക്കുന്നതെങ്ങനെ ?

“ സന്ന്യാസ്യോ ? .. ദാമൂ ആ അരയാല് മുറിച്ച് കളഞ്ഞ് അവ്ട്യൊരു വെല്ല്യ അമ്പലം പണിഞ്ഞ്ര്ന്നു.. ഇരിക്ക്യാൻ മരത്തണലില്ല്യാണ്ടായപ്പൊ സന്യാസി നാടു വിട്ടു പോയി..”

അവസാന പ്രതീക്ഷയും നശിച്ച്, കുട്ടി മടുപ്പോടെയും സങ്കടത്തോടെയും അയാളുടെ മടിയിലിരുന്നു.എല്ലാം ചേർന്ന് അവൾക്ക് ചെറുതായി കരച്ചിൽ വരുന്നുണ്ടായിരുന്നു.

“രാമൂന് നാട്ട്വാരുടെ ജോലിയൊന്നും ചെയ്യാൻ ഇഷ്ടമുണ്ടായില്ല്യ.ആകെയറിയുന്ന കൃഷിപ്പണ്യോ മരം വെട്ടലൊ ചെയ്യാൻ ആളെ അവശ്യല്ലാനും.  പക്ഷെ എന്തെങ്കിലും ജോലി ചെയ്യാതെ എങ്ങനെ അരി വാങ്ങിക്കും ? അന്വേഷിച്ചന്വേഷിച്ച് നടന്നവസാനം  ഒരു കുതിരവണ്ടിക്കാരൻ മുതലാളീരെ ഒര് വണ്ടി വാടകയ്ക്കെടുത്ത് ഓടിക്കാൻ തൊടങ്ങി. ഓടിക്കിട്ടിയ കാശു മുഴുവൻ വൈകുന്നേരം മുതലാളിക്ക് കൊടുക്കണം.. അപ്പോ മുതലാളി അഞ്ചു പണം കൂലി കൊടുക്കും..”

അയാൾ കുട്ടിയെ നോക്കി.. അവൾ ഇമവെട്ടാതെ തന്നെ തന്നെ നോക്കിയിരിക്കുന്നതെന്തിനാണെന്ന് അയാൾക്ക് മനസ്സിലായില്ല..

“ അച്ഛന്റെ തലേലൊരുറുമ്പ്.. ! ” കുട്ടി ഉദ്വേഗത്തോടെ പറഞ്ഞു.

അയാളത് കൈ വീശി തട്ടി കളഞ്ഞു.

“ ആ മുതലാളീരെ വണ്ടി ഓടിക്കുന്ന മറ്റ് വണ്ടിക്കാരെല്ലാം രാമൂനൊരു മുന്നറിയിപ്പ് കൊടുത്തിരുന്നു,  വണ്ടി ഓടി കിട്ടണേന്ന് കൊറച്ച് കാശ് അവനാന്റെ ആവശ്യത്തിന് എട്ത്ത്ട്ട് ബാക്ക്യൊള്ളതേ മൊതലാളിക്ക് കൊട്ക്കാൻ പാടൊള്ളൂന്ന്..സത്യസന്ധനായ രാമൂന് അത് സമ്മതിക്കാൻ പറ്റ്വോ ? അവൻ  കിട്ട്യ കാശ് മുഴുവൻ മുതലാളിക്ക് കൊട്ത്തു.മാത്രല്ല,  കൂലി തീരെ പോരാന്ന് പരാതി പറയ്വേം ചെയ്തു. മഹാകുതന്ത്രക്കാരനായ മുതലാളി  അപ്പൊ എന്ത് ചെയ്തു ? കിട്ടിയ കാശു മുഴുവൻ കൊട്ത്താലെ ജോലി തര്വൊള്ളൂന്ന് പറഞ്ഞ് മറ്റൊള്ള വണ്ടിക്കാരെ മുഴുവൻ പിരിച്ചു വിട്ടു. അപ്പൊ നാട്ട്വാരൊക്കെ രാമൂനെ എന്തു വിളിക്കാൻ തൊടങ്ങി ?   ചതിയൻ രാമൂന്ന് വിളിക്കാൻ തൊടങ്ങി.ന്ന്ട്ടും വണ്ടിക്കാര്ടെ ദേഷ്യം തീർന്നില്ല്യ -  അവൻ കാരണല്ലെ അവര്ടെ ജോലി പോയേ.. അവരെല്ലാം കൂടി എന്ത് ചെയ്തു? ഒരീസം രാത്രി രാമു തനിയെ വണ്ട്യോടിച്ച് വരുമ്പോ.”

അപ്പോഴാണയാൾ മകളെ ശ്രദ്ധിച്ചത്. അവൾ മറ്റെന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയായിരുന്നു..

“എങ്ങന്യാ കുതിരവണ്ടി ഓടിക്ക്യാന്നറിയോ ദേവൂട്ടിയ്ക്ക് ?” അയാൾ അല്പം ഉറക്കെ ചോദിച്ചു.
അവൾ ഇല്ലെന്ന് തലയാട്ടി.

അയാൾ പുറകിലെ തലയണയെടുത്ത് മുന്നിലേക്കിട്ടു. മകളെ പിടിച്ച് അതിൽ കവച്ചിരുത്തി.

“ഇതാണ് കുതിര..” അയാൾ തലയണയിൽ തട്ടി. “പിന്നെ”, അയാൾ തോർത്തെടുത്ത് തലയണക്കടിയിൽ വച്ച് ഒരു ഭാഗം മുകളിലേക്കെടുത്തു. “ ഇത് ജീനി..”

തോർത്ത് മകളുടെ കൈയ്യിൽ കൊടുത്തുകൊണ്ട് തുടർന്നു.. “ ഇതിങ്ങനെ അയച്ചു കൊടുക്കണം.. എന്നിട്ട് കുതിരയുടെ പള്ളയിൽ കാലുകൊണ്ട്  രണ്ടടിയടിച്ച്..ട്ടൊ ട്ടൊ ന്ന് ഒച്ചണ്ടാക്കിയാ കുതിര ഓടും..”

അവൾക്കത് വളരെ ഇഷ്ടപ്പെട്ടു. കാലുകളിട്ടിളക്കി, ട്ടൊ ട്ടൊ ന്ന് ശബ്ദമുണ്ടാക്കി അവൾ കുതിരയെ ഓടിക്കാൻ തുടങ്ങി.

“ ആ ..അങ്ങനെ ഒരു ദിവസം രാത്രി കുതിരവണ്ടിയോടിച്ചു വരുമ്പോ”
അയാളൊന്നു നിർത്തി ശ്വാസമെടുത്തു.

“ഡിം !” അയാൾ പൊടുന്നനെ കുട്ടിയെ പായിലേക്ക് മറിച്ചിട്ടു :

“ മറ്റേ വണ്ടിക്കാരിലൊരാൾ തന്റെ വണ്ടി വേഗത്തിലോടിച്ചു വന്ന് രാമുവിന്റെ    വണ്ടിയിടിച്ചു മറിച്ചിട്ടു !”

അവളൊന്ന് പകച്ചു പോയിരുന്നു. അതിലേറേ സങ്കടവും.. പെട്ടന്ന് മറിച്ചിട്ടപ്പോൾ, അവളുടെ കൈയ്യെവിടെയൊ  ചെറുതായൊന്ന് ഉളുക്കിയിരുന്നു.

“പൊട്ട്ട്ടച്ച്ച്ചൻ..” അവൾ ചിണുങ്ങി.. “ പൊട്ട കത..”

പക്ഷെ അയാൾ കഥ പറയാനുള്ള ആവേശത്തിലായിരുന്നു.

“ പാവം  രാമു.. വണ്ടീമ്മന്നു വീണ് നട്ടെല്ലൊടിഞ്ഞ് എണീക്കാൻ പറ്റാതെ കിടപ്പിലായി..”

കുട്ടി ഒന്നു കൂടി ഉച്ചത്തിൽ ചിണുങ്ങി.. “പൊട്ട്ട്ടച്ച്ച്ചൻ.. ! എന്തിനാ എന്നെ ഉന്തീട്ടേ ? ഞാൻ അച്ഛമ്മ വരുമ്പോ പറഞ്ഞു കൊടുക്കും..”

അയാളുടെ സ്തോഭം അടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.

“ എവടെ ? മോൾക്ക് വേദന്യ്ട്ത്തോ  ?” അയാൾ അലിവോടെ ചോദിച്ചു.

“ഉം..” കുട്ടി ഒന്നു കൂടി ചിണുങ്ങി..

“ പോട്ടെ.. സാരല്ല്യ.. ” അയാൾ മകളുടെ കൈയ്യെടുത്ത് വിരലുകളിൽ ഊതി.. “ അപ്പൊ പാവം രാമൂന്റെ കാര്യൊന്ന് ആലോചിച്ച് നോക്ക്യേ ? ഒന്നും ചെയ്യാൻ പറ്റാണ്ട് പായേ തന്നെ കെടപ്പായില്ല്യേ..”

“ .. അച്ഛന്റെ മായിര്യോ ?..”  കുട്ടി സഹതാപത്തോടെ ചോദിച്ചു.

“ ഉം..” അയാൾ മൂളി.

 ഇനിയെങ്ങനെയാണ് കഥ തുടരേണ്ടതെന്ന്  അയാൾക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. ഒരു പക്ഷെ ഇവിടെയാണോ കഥ അവസാനിപ്പിക്കേണ്ടത് ?

“ അവര്ക്കൊക്കെ ആരാ ഇപ്പോ അരി വേടിച്ചു കൊടുക്ക്‌ണ്ത്.. ?” കുട്ടി അല്പനേരത്തെ ആലോചനയ്ക്കു ശേഷം ചോദിച്ചു. ഇത്രയും പ്രായത്തിലെ ജീവിതത്തിനിടയിൽ, അരിക്കുള്ള പ്രാധാന്യം അവൾ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട്..

 “മിടുക്കിക്കുട്ടി..നല്ല ചോദ്യം..” അയാൾ മകളുടെ പുറത്തു തട്ടി   ആൾക്കാര് എന്തെങ്കിലും പറഞ്ഞോട്ടെ, നീയെപ്പഴും എന്റെ  പൊന്നുമോനാ.. ..” ഇടറി താണു പോയ ശബ്ദം ഒരു കൃത്രിമചുമയിലൂടെ വീണ്ടെടുത്ത്  അയാൾ തുടർന്നു, “ പൊന്നുമോനാന്ന്  വിളിച്ച്ര്ന്ന ഒരമ്മ ഇണ്ടായ്ര്ന്നില്ല്യേ രാമൂന് ? അവര് കാലത്ത് എന്നും അപ്പണ്ടാക്കി ചന്തേലു കൊണ്ടന്ന് വിറ്റു കിട്ടുന്ന കാശോണ്ട് അച്ഛമീം മിന്നുകുട്ടീം രാമൂം സുഖായ്ട്ട് താമസിക്കും”

അടുത്ത ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നു. “ അപ്പൊ രാജകുമാര്യെന്ത്യേ ?”

“ കുരുട്ടുബുദ്ധിക്കാരൻ ദാമൂന്റെ കൈയ്യില് ചില ദുർമന്ത്രങ്ങളൊക്കിണ്ട്.. ആയിരം തവണ അതു കേട്ടാ ആരായാലും മയങ്ങും.. ആ മന്ത്രം ചൊല്ലി മയക്കി ദാമു  സുന്ദരിയായ രാജകുമാരീനെ തട്ടിക്കൊണ്ടു പോയി..”

“രാമൂന് രാജകുമാരീനെ രക്ഷിക്കാൻ പറ്റില്ല്യേ ?”

“ രാമൂന് എതിർമന്ത്രങ്ങളൊക്കെ അറിയാം..എന്നാലും രാമു എന്ത് ചെയ്തു ? എന്തായാലും ഇവിടെ കഷ്ടപ്പാടാ.. രാജകുമാര്യെങ്കിലും സന്തോഷത്തോടെ ജീവിച്ചോട്ടേന്ന് വിചാര്ച്ച് മിണ്ടാണ്ടിരുന്നു.. അതീ പിന്ന്യല്ലെ ആൾക്കാരൊക്കെ രാമൂനെ മന്ദൻരാമൂന്ന്   വിളിച്ചൊടങ്ങ്യേത് !”    അയാൾ ഭാവഭേദമില്ലാതെ പറഞ്ഞു.

കുട്ടി  അല്പനേരം മിണ്ടാതിരുന്നു..

“കത കഴിഞ്ഞോ അച്ഛാ ?” അവൾ നിരാശയോടെ ചോദിച്ചു..

“ഉം..” അയാൾ മൂളി.ഇനിയും എങ്ങനെയാണ് കഥ നീട്ടേണ്ടതെന്നറിയാതെ വഴിമുട്ടി നിൽക്കുകയായിരുന്നു അയാൾ.

 “ ദേവൂട്ടിക്ക് കഥ ഇഷ്ടായോ ?”

“ഇല്ല്യ..പൊട്ടക്കത.. ഈ കതേലെന്താ രാമു എപ്പഴും തോക്ക്‌ണ്ത് ?.. പൊട്ടക്കത..” അതിനു പിന്നാലെയാണതവൾക്കതോർമ്മ വന്നത്.. “ കതേരെ അവസാനം മാജിക് ഇണ്ട്ന്ന് പറഞ്ഞ്ട്ട് എവടെ ?”

“ മാജിക്കോ ?” അയാൾക്കത് പെട്ടന്ന് ഓർമ്മ വന്നില്ല.

“ആ മാജിക്കെന്നെ.. കതേരെ അവസാനം മാജിക്കിണ്ട്ന്ന് അച്ഛൻ പറഞ്ഞ്ര്ന്നു..”  കുട്ടി കുറ്റപ്പെടുത്തുന്നതു പോലെ പറഞ്ഞു.

“ ആ..മാജിക്..” അയാൾ സങ്കടത്തോടെ കുട്ടിയെ കൺകൊണ്ടുഴിഞ്ഞു. സ്കൂളിൽ നിന്ന് വാടിതളർന്ന് നടന്നെത്തുമ്പോൾ  ആദ്യമൊക്കെ അവൾ വിശപ്പു കൊണ്ട് ഒച്ച വെക്കുകയും കരയുകയുമെല്ലാം ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ, അച്ഛമ്മ വരുന്നതു വരെ  ക്ഷമയോടെ കാത്തിരിക്കാറുണ്ട്. പക്ഷെ  ഇനിയല്പം കൂടി കഴിഞ്ഞ് അച്ഛമ്മയെ അന്വേഷിച്ചു തുടങ്ങുമ്പോൾ..

അങ്ങനെ ഒരു ദിവസം.. മിന്നുമോളുടെ അച്ഛമ്മ അപ്പം വിറ്റു തീർന്ന് ചന്തയിൽ നിന്ന് വരികയായിരുന്നു..അപ്പൊ ദാ നിൽക്കുന്നു, ഒരു മാലാഖ !”  അവസാനമെത്തുമ്പോഴേക്കും അയാളുടെ സ്വരം ഒരു വിതുമ്പൽ പോലെ നേർത്തുപോയിരുന്നു.. “  മാലാഖ എന്നിട്ടെന്തു ചെയ്തു ? ഇനീം ഇവടെ കെടന്ന് കഷ്ടപ്പെടണ്ടാന്ന് പറഞ്ഞ്. ഭും.. ദാ അച്ഛമ്മയെ സ്വർഗത്തിലേക്ക് പൊക്കിക്കൊണ്ടുപോയി…” അയാൾ ആകാശത്തേയ്ക്ക് കൈ ചൂണ്ടി.

അയ്യേ..ഇതെന്തൂട്ട് മാജിക്..!” കുട്ടി നെറ്റി ചുളിച്ചു..

“അതല്ലേ ഏറ്റോം വെല്ല്യ മാജിക്..!.” വായിലേക്കൂറി വന്ന ചവർപ്പ് കണ്ണിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിച്ച്, ആത്മനിന്ദയും നിസ്സഹായതയും വിങ്ങിതുളുമ്പിയ  പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

                                                          **********




  

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

തത്വചിന്ത

 തത്വചിന്ത


"ഇതെന്താണ് ?"
ജ്ഞാനി വലതുകൈയ്യിലെ ചൂണ്ടുവിരൽ ഉയർത്തികാണിച്ചു കൊണ്ട് ആൾക്കൂട്ടത്തോട് ചോദിച്ചു.

"അതൊരു വിരലാണ്.." ആൾക്കൂട്ടം സൗമ്യമായി മറുപടി പറഞ്ഞു.

"വിഡ്ഡികളെ. ശരിക്കു നോക്കൂ.ഇത് ഒന്നാണ് ! " അദ്ദേഹം ആക്രോശിച്ചു.
'
ശരിയാണല്ലൊ..' ആൾക്കൂട്ടം ഇളഭ്യരായി ഒന്ന് ചിരിച്ചു.

"ഇതെന്താണ് ?" അല്പസമയം കഴിഞ്ഞ് ജ്ഞാനി വീണ്ടും വിരലുയർത്തി കൊണ്ട് ചോദിച്ചു.

"അത് ഒന്നാണ് " ആൾക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു.

"പമ്പരവിഡ്ഡികളെ, ഇത് എന്റെ പെരുവിരലാണ്  !"  അദ്ദേഹം പൊട്ടിത്തെറിച്ചു.

'ശരിയാണല്ലൊ..' ആൾക്കൂട്ടം വീണ്ടും ഇളഭ്യരായി ഒന്ന് ചിരിച്ചു.

"ഇതെന്താണ് ? " അല്പസമയം കഴിഞ്ഞ് ജ്ഞാനി വീണ്ടും വിരലുയർത്തി കൊണ്ട് ചോദിച്ചു.

" അതൊരു വിരലാണ് " ആൾക്കൂട്ടത്തിലെ ചിലർ പറഞ്ഞു. "അതൊന്നാണ് " മറ്റുചിലർ  പറഞ്ഞു.

" മരക്കഴുതകളെ.. ഇത് ഒന്നാണ്  !",   ആൾക്കൂട്ടത്തിൽ 'അതൊരു വിരലാണ്' എന്നു പറഞ്ഞവരോട്   അദ്ദേഹം പറഞ്ഞു. . " കോവർ കഴുതകളെ  ഇതൊരു ചൂണ്ടുവിരൽ മാത്രമാണ് !",  'അതൊന്നാണ് 'എന്നു പറഞ്ഞവരുടെ നേരെ തിരിഞ്ഞ് അദ്ദേഹം ഒച്ച വച്ചു.

'ശരിയാണല്ലൊ..' ആൾക്കൂട്ടം വീണ്ടും ഇളഭ്യരായി.

"ഇതെന്താണ് " അല്പസമയം കഴിഞ്ഞ് ജ്ഞാനി വീണ്ടും വിരലുയർത്തി കൊണ്ട് ചോദിച്ചു.

"അതൊരു വിരലാണ്..അത് ഒന്നുമാണ്.." ഇത്തവണ തെറ്റില്ല എന്ന ഉറപ്പോടെ ആൾക്കൂട്ടം ഒന്നടങ്കം വിളിച്ചു പറഞ്ഞു.

അദ്ദേഹം ജനക്കൂട്ടത്തെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

"തിരുമണ്ടന്മാരെ.. ഇത്രയും നിസ്സാരമായ  ഒരു സംഗതി പോലും ഒരു വിരലാണൊ അതോ ഒന്നാണോ എന്ന് തീരുമാനിക്കാൻ നിങ്ങൾക്കാവുന്നില്ല.  പറയൂ, നിങ്ങളൊക്കെ ജീവിച്ചിരുന്നിട്ട് എന്തു ഫലം ? "

ശനിയാഴ്‌ച, സെപ്റ്റംബർ 15, 2012

വേഷപ്പകർച്ച


വേഷപ്പകർച്ച.


ഇനിയൊന്നും ചെയ്യാനില്ല..ഗുളികകൾ എടുത്തു വായിലേക്കിടണം.. പിന്നെ ഒരിറക്ക് വെള്ളം.. പെയ്യാനുള്ളതെല്ലാം പെയ്ത് തീർന്നപ്പോൾ എന്താശ്വാസം..!

കത്തെഴുതാനിരിക്കുന്നതുവരെ മനശ്ചാഞ്ചല്യമുണ്ടായിരുന്നു. പക്ഷെ നെഞ്ചുരുകി പൊട്ടിക്കരഞ്ഞ് എല്ലാം എഴുതി തീർത്തപ്പോൾ മനസ്സിന് അലയൊതുങ്ങിയ കടലിന്റെ ശാന്തത..

കുട്ടികളെ ഓർത്തുമാത്രമെ സങ്കടമുള്ളു..ഉം...പത്തു പതിനഞ്ചു വയസ്സൊക്കെ ആയില്ലേ, തന്നെ വളർന്നോളും..ദാസേട്ടനു വിഷമമൊക്കെയുണ്ടാകും..എന്നാലും കക്ഷിയല്ലേ ആള്..ഒന്നു രണ്ടു കൊല്ലം കഴിയുമ്പോഴേക്കും മറ്റൊരാളെ കണ്ടെത്തിക്കോളും..

ആസ്പത്രിയിൽ.. ഓ..അവിടെ ഇതൊക്കെ ഓർക്കാൻ ആർക്കാണു നേരം.. ആകെ ലീലാമണി സിസ്റ്ററിനു മാത്രം അല്പം ആത്മാർത്ഥയുണ്ട്. കക്ഷിയൊന്ന് ഉള്ളുലഞ്ഞ് കരയുമായിരിക്കും..ബാക്കിയുള്ളവരൊക്കെ ഇവിടെ വന്നൊന്ന് മൂക്കു ചീറ്റി തിരിച്ചു പോകും..യൂണിയനിലെ ആരെങ്കിലും ബോർഡെഴുതി വെക്കുമായിരിക്കും..രണ്ടു ദിവസം കഴിഞ്ഞാൽ അവിടെ മറ്റൊരു നോട്ടീസ് വരും..ഇതൊക്കെ എത്ര കണ്ടിരിക്കുന്നു !
 
കീമോയും റേഡിയേഷനും നരകവേദനയും സഹിച്ച് കിടന്നാൽ നാലഞ്ച് വർഷം കൂടി ആയുസ്സ് കൂട്ടിക്കിട്ടുമായിരിക്കും..വേണ്ട ! വേണ്ടേവേണ്ട !!  ഇത്ര കാലം  ശുശ്രൂഷിച്ച രോഗികൾക്കിടയിൽ, അവരുടെ തന്നെയും പിന്നെ സഹപ്രവർത്തകരുടെയും സഹതാപം ഏറ്റുവാങ്ങി, മുടിയെല്ലാം കൊഴിഞ്ഞ്, ഒരു പേക്കോലമായിങ്ങനെ.സംശയം തോന്നിയപ്പോ അമലയിൽ തന്നെ പോയത് നന്നായി..അല്ലെങ്കിലിപ്പോ ആസ്പത്രിയാകെ പാട്ടായേനെ. ചിലപ്പോൾ സർജറി ചെയ്ത് എടുത്തുകളയാനും മതി.. പിന്നെയവിടെയൊരു സ്പോഞ്ച് സ്ഥാനം പിടിക്കും - ഒറ്റമുലച്ചി !!!ചികിത്സയും ക്ഷീണവും കിടപ്പും തന്നെയാകുമ്പോൾ കുട്ടികൾക്കു പോലും മടുക്കും..  ഓരോരോ കാഴ്ച്ചകൾ എത്രയോ തവണ കണ്ടിരിക്കുന്നു..
എന്തിന്, അമ്മയ്ക്കു തന്നെ..അവരുടെ കുഞ്ഞിനെ നോക്കാൻ വേണ്ടി മാത്രം, കൊടുംവേദന ചുമന്ന് ആയുസ്സ് തള്ളി നീക്കിയിട്ടവസാനം ചെറിയേട്ടൻ പറഞ്ഞത് തീക്കനൽ പോലെ ഈ നെഞ്ചിലും കിടപ്പുണ്ട്
എനിക്ക് വയ്യ..  എനിക്കങ്ങനെയൊന്നും കേൾക്കാൻ വയ്യ... അമ്മേ, ഞാനും വരുന്നു..

ഇന്നലെ രാത്രി സംഭാഷണം പതിവിലേറെ നീണ്ടു പോയപ്പോൾ ദാസേട്ടൻ ചോദിച്ചിരുന്നു..    
“ ഇന്നെന്താ ശ്രീമതിയ്ക്ക് ഭയങ്കരസ്പ്രേമം ?”

പൊന്തി വന്ന തേങ്ങലമർത്തി ചിരിച്ചു.. “ അതേയ്..ഇതാ ഒറിജിനൽ സ്നേഹം ഇത്രനാളുമുണ്ടായത് വെറും പറ്റിക്കൽസ്..”

“ഉം..ഒറിജിനലൊക്കെ എനിക്കൊന്നു കൂടി കാണണം..” അങ്ങേതലക്കൽ അമർത്തിയ ചിരി.. നേരിട്ടായിരുന്നെങ്കിൽ, ഉള്ളം തുടയിൽ ഒരു മൃദുവായ പിച്ചു വീണേനെ !. അതെ.. രണ്ടുകൊല്ലത്തിലൊരിക്കൽ തിരിച്ചെത്തുമ്പോൾ ദാസേട്ടനും അതാണു വേണ്ടത്..ഒറിജിനൽ !! അതിലൊന്നിന്റെ സ്ഥാനത്താണൊരു സ്പോഞ്ച് കഷണം

പതിവിനു വിപരീതമായി , പാർക്കിലും ഐസ്ക്രീം പാർലറിലും തുണിക്കടയിലുമെല്ലാം ചുറ്റിക്കറങ്ങിയപ്പോൾ കുട്ടികൾക്കും അത്ഭുതം.

“ എന്നാലും അമ്മയ്ക്കെന്താ പറ്റിയേ ? ഇൻക്രിമെന്റ്  കിട്ടുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലൊ?” അമ്മുവിന്റെ സംശയം മാറിയിരുന്നില്ല..

“ എന്നാ ശരി..അടുത്തകൊല്ലം തൊട്ട് ഇല്ലേയില്ല..” ഒരു വിതുമ്പലായാണൊ അതു പുറത്തു വന്നത് ? ഭാഗ്യം ! അവൾ ശ്രദ്ധിച്ചിരുന്നില്ല.പക്ഷെ അപ്പു കേട്ടു.

“എന്നാ നമുക്ക് അടുത്ത കൊല്ലം തോട്ട് വേറേ അമ്മേനെ നോക്ക്യാലോ ചേച്ചി..?” അറം പറ്റുന്ന അവന്റെ വാക്കുകൾ കേട്ട് നെഞ്ച് പിടഞ്ഞു. അല്ലെങ്കിലും അവനെന്നും അമ്മയെ കുറിച്ച് പരാതിയാണ് !

കോളിങ്ങ് ബെല്ലടിച്ചുവോ ? ഇല്ല .തോന്നിയതാവും.. അല്ലെങ്കിലും ആരാണീ നേരത്ത് വരാൻ.
അല്ല..വീണ്ടും ബെല്ലടിക്കുന്നു !

ഏട്ടനെങ്ങാൻ ? ഇല്ല.. മുന്നു മണിക്കാണ് വരാൻ പറഞ്ഞത്. കുട്ടികൾ എത്തുന്നതിനു  മുമ്പെ ആരെങ്കിലും കാണണമല്ലൊ, അറിയണമല്ലൊ..ഏട്ടനാണെങ്കിൽ നല്ല ആത്മധൈര്യവുമുണ്ട്.  കടയിലെ തിരക്കൊഴിഞ്ഞ്, ആ നേരത്തു തന്നെയെ വരാൻ സാധ്യതയുള്ളു..പിന്നെയാര് ?

മുഖമൊന്ന് തുടച്ച് വാതിൽ ചെന്നു തുറന്നു.

തലയിൽ തട്ടമൊക്കെയിട്ട് ഒരുത്തി.. “ ചേച്ചീ.. ക്യാൻസറാണ്.. എന്തെങ്കിലുമൊരു സഹായം..”

ഒലക്ക!..കള്ളലക്ഷണമാണ് മുഖത്ത്.

“ഇവിടെയൊന്നുമില്ല.”  ദേഷ്യത്തോടെ വാതിലടക്കാൻ തുടങ്ങുകയായിരുന്നു. പെണ്ണ് വീണ്ടും ഇടയിൽ കയറി.. “ എന്നാ ഒരിത്തിരി കഞ്ഞിവെള്ളം തര്വോ ? കാലത്തൊന്നും കഴിക്ക്യാൻ പറ്റില്ല്യേ..” ദേഷ്യം  ഇരട്ടിക്കുകയായിരുന്നെങ്കിലും ഒരു മിന്നായം പോലെ കണ്ടു.. അവളുടെ തട്ടത്തിനടിയിൽ, തല മിക്കവാറും ശൂന്യമാണ്.  ഏതാനും മുടിനാരുകൾ മാത്രം ഞാന്നു കിടക്കുന്നു !

ഇനിയെങ്ങാനും സത്യമായിരിക്കുമോ ? കീമോ എടുക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്..

കാൻസർ..?!

 ഇഡ്ഡലി മൂന്നാലെണ്ണം ബാക്കിയിരിപ്പുണ്ട്.. കൊടുത്താലോ ? പോകുന്ന  പോക്കിൽ ഒരു പുണ്യമായിക്കോട്ടെ..കൊടുത്തിട്ട് വേഗം പറഞ്ഞു വിടാം..

“ അവിടെ നിക്ക്..ഇഡ്ഡലി ഇരിപ്പുണ്ട്..”

അകത്തു നിന്ന് കൊണ്ടു വരമ്പോഴാണ് കണ്ടത്..അവളുടെ കൈയ്യിൽ പാത്രമൊന്നുമില്ല എങ്ങനെ മുറ്റത്തിരുത്തി ഭക്ഷണം കൊടുക്കും ?

“വാ..”  അകത്തേക്കു വിളിച്ചു.

“എവിടെയാ ചികിത്സ ?” ഒരു കൗതുകത്തിൽ  അവളോട് ചോദിച്ചു.

“ ഇവ്ടെ മെഡിക്കൽ കോളേജില്..” സംശയം തീർക്കാനെന്നോണം അവൾ ഇടതുകൈ കൊണ്ട് പ്ലാസ്റ്റിക് കവറിൽ നിന്ന് ചില പേപ്പറുകളെടുത്ത് നീട്ടി..

നിത്യ പരിചയമുള്ള കൈയ്യക്ഷരങ്ങൾ..ഡോക്ടർ ജോർജ്ജ് വർഗീസ്സ്.. ! അവൾ പറഞ്ഞത് സത്യമാണ് !.. സഹതാപം തോന്നി.. ഒപ്പം, അവളോടെന്തോ ഒരടുപ്പം ഊറി വരുന്നു.ഒ പി ചീട്ടുകൾക്ക്  വർഷങ്ങളുടെ പഴക്കമുണ്ട്..പക്ഷെ..

“തൊടങ്ങീട്ട് കൊറെ നാളായല്ലൊ..? ” സംശയം തീർക്കാൻ ചോദിച്ചു.

“ഉവ്വ ചേച്ചി.. അഞ്ചുകൊല്ലം മുമ്പായിരുന്നു തൊടക്കം.. അന്ന് ഇഞ്ചക്ഷനും ലൈറ്റൊട്യൊക്ക്യായ്ട്ട്  മുഴുവനായ്ട്ടങ്ങ്ട് മാറി തൊടങ്ങ്യേതായ്ര്ന്നു.. അയിന്റെടേല് കെട്ട്യോൻ മരത്തുമ്മന്ന് വീണ് അരയ്ക്ക് താഴെ തളന്നു..മൂപ്പര്ടെ ചികിൽസയ്ക്ക് കാശ് കൊറെ ചെലവായപ്പൊ മ്മടെ കാര്യവടിട്ടു..അദാപ്പോ പ്രശ്നായേ.. രണ്ട് മാസം മുമ്പ് പിന്നീം ലക്ഷണങ്ങള് കണ്ട് തൊടങ്ങി.. ആസ്പത്രീ പോയപ്പോ ഡോക്ടറു പറഞ്ഞു ഇനീം  ഇഞ്ചക്ഷനും ലൈറ്റടീം വേണന്ന്.. ഇപ്പൊ രണ്ടിഞ്ചക്ഷൻ കഴിഞ്ഞു..ഇനിപ്പോ ലൈറ്റടി തൊടങ്ങണം..” പറയുമ്പോഴും അവൾക്ക് സങ്കടമൊന്നുമില്ല. അല്ലെങ്കിലും കണ്ടിട്ടുണ്ട്.. പലർക്കും ഒരു നിർവികാരതയാണ്..

“ എന്നെ കണ്ട്ട്ട്‌ണ്ടോ അവ്ടെ ?”

അവൾ ചോദ്യഭാവത്തിൽ സൂക്ഷിച്ചു നോക്കി..

“ഞാനവിടെ നേഴ്സാ.. ഓങ്കോളജീ തന്നെ..മര്ന്ന് കേറ്റാൻ നിങ്ങളവ്ടെ ഒര് മുറീ വന്ന് കെട്ക്കാറില്ല്യേ ? ഞാനവടിണ്ടാവാറ്ണ്ട്..”

“അങ്ങനെ പറഞ്ഞപ്പോ” അവൾ സംശയത്തോടെ നോക്കി.. “ കണ്ട പോലെ ഒരു തോന്നല്..”

“ മര്ന്നൊക്കെ അവ്ടന്ന് ഫ്രീ കിട്ടാറില്ല്യേ ?”

“ഇല്ല്യാന്നേ..ഞങ്ങടെ കഷ്ടകാലം ..പുത്യേ റേഷങ്കാർഡ് കിട്ട്യേല് ഞങ്ങള് എ.പി.എല്ലാ.. ശെര്യാക്കാൻ നടന്നെന്റെ കാല് തേഞ്ഞു..അട്ത്തമാസം ശെര്യാക്കി തെരാന്ന് റേഷൻ പീട്യക്കാരൻ പറഞ്ഞ്ട്ട്ണ്ട്.. കണ്ടറിയണം..”

 അവിശ്വസിക്കേണ്ടതുണ്ട് എന്നു തോന്നിയില്ല.

അവൾ ഭക്ഷണം കഴിഞ്ഞ് പാത്രം കഴുകി വച്ചു.

“ കുട്ട്യേള് ?” വീണ്ടുമൊരു കൗതുകം.

“ രണ്ടെണ്‌ണ്ട്..മൂത്തോൻ എട്ടില്..എളേത് പെണ്ണാ.. അഞ്ചില്.. അവ്റ്റങ്ങൾടെ കാര്യോർത്ത്ട്ടാ ഞാന്ങ്ങനെ എന്‌റ്റ് നടക്ക്ണ്ദ്.... അല്ലെങ്ങെ വെല്ല വെഷോം കുടിച്ച് ചത്തേനെ....നമ്മള് വയ്യാണ്ട് കെട്ക്കുമ്പഴേ അവ്റ്റങ്ങള്ടെ സ്നേഹം മനസ്സിലാവൊള്ളു..ചേച്ചിക്ക്യറിയോ ? ഇനിയ്ക്ക് തീരെ എനിയ്ക്ക്യാൻ പറ്റാണ്ടായ നാലഞ്ച് ദെവ്സം എട്ടാം ക്ലാസ്സീ പടിക്കണ എന്റെ പൊന്നുമോൻ  അഞ്ച് മണിക്കെന്ന്റ്റ് ചോറും കൂട്ടാനും വെച്ചു...” ഒരു ഏന്തലോടെ അവൾ പറഞ്ഞവസാനിപ്പിച്ചു.. “ആ കുഞ്ഞുമക്കളീം വയ്യാണ്ട് കെട്ക്കണ ഒരാളീം വിട്ട് മ്മടെ വേദനാന്നും പറഞ്ഞ് നെലോളിച്ച് നടന്ന്ട്ട് എന്ത് കാര്യം  ..അവ്ടെ കെട്ന്ന് ചാവും..അദെന്നെ..”

കണ്ണുകൾ നിറയുന്നുണ്ട്.. പക്ഷെ സംസാരിച്ച് മതിയാവുന്നില്ല.. മരണത്തിന്റെ ഗുഹാമുഖത്തേക്ക് അവളൊരു പുതിയ വെളിച്ചം വീശുന്നു..എത്ര വേഗമാണ് ചിലതെല്ലാം മറന്നു പോകുന്നത്..

എന്റെ പൊന്നുമക്കൾ !!..

ഒരു വലിയ തേങ്ങൽ വന്ന് തൊണ്ടയിൽ തടഞ്ഞു..

അവൾ പോകാനൊരുങ്ങുകയാണ്.

“നിക്ക്..” പൊട്ടിയൊലിക്കാതെ പറഞ്ഞൊപ്പിച്ചു.

ബെഡ്രൂമിലെ അലമാരിയിൽ നിന്ന് എത്ര നോട്ടുകളെടുത്തു എന്നോർമ്മയില്ല..കണ്ണുകളിൽ ഒരു മൂടൽ വന്നു നിറഞ്ഞൊഴിയുന്നു..

“ഇതു വച്ചോ..” അവളുടെ കൈകളിൽ വച്ചു കൊടുത്തു.

അത്രയും തുക അവൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..” അയ്യോ..ഇത്രയ്ക്കൊന്നും വേണ്ട ചേച്ചി.. ഇത് കൊറെ കൂട്തലാ..” അവളുടെ കണ്ണുകൾ നിറയുന്നു.

പാവം ! ഈ നോട്ടുകൾക്ക് പകരം തന്നത് എന്താണെന്ന് അവളറിയുന്നില്ലല്ലൊ..

“ വെച്ചോളു.. നമുക്ക് ആസ്പത്രീവെച്ച് കാണാ..ഞാനുമ്ണ്ടാവും ഇനി അവടെ നിങ്ങക്കൊപ്പം.. നഴ്സായ്ട്ടല്ല.. രോഗ്യായ്ട്ട്..എനിക്കും ..” പൊട്ടിക്കരഞ്ഞു പോയി . രണ്ടു ദിവസമായി ചുമക്കുന്ന താങ്ങാഭാരം അങ്ങനെ പൊട്ടിയൊഴുകി പോകുന്നു.

ആദ്യമൊന്നന്തിച്ച്, പിന്നെ എല്ലാം തിരിച്ചറിഞ്ഞ് അവൾ കൈ കൂട്ടിപ്പിടിച്ചു.. “ കുറുന്തോട്ടിക്കും വാതം..!!” അവൾക്കത് മനസ്സിലാവും.. അവളും കരയുകയാണല്ലൊ..

“ ചേച്ചീനെ കണ്ടപ്പഴേ തോന്നിഉള്ളിലെന്തോ വെല്ല്യ പ്രയാസണ്ട്ന്ന്..”, അവൾ തുടർന്നു.

“ഇവടെ ആരോടും പറഞ്ഞ്ട്ടില്ല്യ.. രണ്ട് ദിവസ്സായ്ട്ടൊള്ളു അറ്ഞ്ഞ്ട്ട്..” എത്ര നിയന്ത്രിച്ചിട്ടും  തേങ്ങൽ അടങ്ങുന്നില്ല.. “ എന്താ ചെയ്യണ്ടേന്ന് ഒരു രൂപോല്ല്യാണ്ട് ഇരിക്ക്യായിര്ന്നു..”

“തലയ്ക്ക് മീതെ വെള്ളം വന്നാ അയ്നു മേലെ തോണി..” അവൾ ആശ്വസിപ്പിച്ചു.. “ ചേച്ചി  വീട്ട്വാരോടൊക്കെ കാര്യം പറയ്.. അപ്പൊ തന്നെ മനസ്സിന്റെ ഭാരം കൊറയും..”


“ഇന്നത്തെ കാലത്ത് ഇദൊക്കെ വെല്ല സൂക്കേട്വൊണൊ..അവടത്തെ തെരക്ക് ചേച്ചി കാണാറില്ല്യേ.. ജലദോഷം വര്ണ മായിര്യല്ലേ ആൾക്കാര്ക്ക്  കേൻസറ് വര്ണദ്.. ഇഞ്ചക്ഷനും ലൈറ്റടിയൊക്കെ കഴിഞ്ഞാ ഒക്കെ ശെര്യാവും.. കൊറച്ച് നാള് ബുദ്ധിമുട്ട്വൊക്കിണ്ടാവും..മുടി പൂവും.. അയിനിപ്പെന്താ.. ഒക്കെ ശര്യാവില്ല്യെ.. ഇത്രേം വെല്ല്യ പ്രതാപത്തില് നിക്ക്ണ അമ്പലത്തിലെ ആല്വേള്  വരെ കൊല്ലത്തിലൊരിയ്ക്കെ ഇല്യൊക്കെ കൊഴിഞ്ഞ് അസ്തികൂടായ് നിക്ക്ണ്.. പിന്ന്യണ് മൻഷ്യന്മാര്..”

ഒന്നും അറിയാത്തതല്ല. ചിലതൊക്കെ താനും പലരെ ആശ്വസിപ്പിക്കാൻ പറഞ്ഞിട്ടുള്ളതാണ്..
ഒരാണിന്റെ ചങ്കൂറ്റമുണ്ടെന്ന് പലരും വിശേഷിപ്പിക്കാറുള്ളയാളാണ്.. പക്ഷെ, കുന്തം സ്വന്തം നെഞ്ചിലേക്ക് വന്നപ്പോൾ, എല്ലാ പാഠങ്ങളും മറന്നു പോയി.

പിന്നെയുമെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് അവൾ പടിയിറങ്ങിപ്പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. എത്ര നിർബന്ധിച്ചിട്ടും അവൾ ആയിരം രൂപയെ വാങ്ങിയുള്ളു.. പാവം !..

അല്പം കഴിഞ്ഞാൽ ഏട്ടൻ വരും.. ആദ്യമറിയുന്നത് ഏട്ടനാവട്ടെ.. അമ്മയുടെ അസ്ഥിത്തറയിൽ പോയൊന്ന് നെഞ്ചുപൊട്ടികരയണം.. ദാസേട്ടനോട് പറയണം.അമ്മു കേക്കുമ്പോൾ പേടിക്കുമോ ? സാരമില്ല.. അവൾ സത്യമറിയട്ടെ. ലീലാമണി സിസ്റ്ററോട് പറയണം.. പിന്നെ മറിയുമ്മയോട്..

ഓർത്തപ്പോൾ ചിരി വന്നു..

മറിയുമ്മയോട് പറഞ്ഞാൽ മതി.. പിന്നെ എല്ലാവരും അറിഞ്ഞോളും..

********