ഞായറാഴ്‌ച, സെപ്റ്റംബർ 20, 2015

യു പി ജയരാജിന്



നിലം പതിയ്ക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സു പോലെ, പുതുതായി മറ്റൊരാൾ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്. സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീരയോദ്ധാവും, രാമബാണം പോലെ, സഹസ്രങ്ങളായി പെരുകുന്നുമുണ്ട്.
വെയിൽ ചിന്നുന്നുണ്ട്, ഓർമ്മകൾ ഉണരുന്നുണ്ട്, കാക്കകൾ കരയുന്നുണ്ട്, കാറ്റു വീശുന്നുണ്ട്. മരങ്ങൾ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്.ചൂഷണം പെരുകുന്നുണ്ട്.

അതുകൊണ്ടു തന്നെ സമരം തുടരുന്നുമുണ്ട്. *


അഴികൾക്കപ്പുറത്ത്, അവൻ അക്ഷോഭ്യനായിരുന്നു.
ഇപ്പുറത്ത് അമ്മയും.
‘പോലീസുകാർക്കൊക്കെ ഇപ്പോൾ പഴയ കടുപ്പമൊന്നുമില്ലല്ലേ.. !” തിരിച്ചിറങ്ങുമ്പോൾ ഞാൻ അതിശയം മറച്ചു വെച്ചില്ല.
“ അതിനിപ്പോ അവരിവിടെ  പോലീസ് സ്റ്റേഷൻ ആക്രമണമൊന്നും നടത്തുന്നില്ലല്ലൊ. വല്ല ക്വാറിയും ഐ ബിയുമൊക്കെ തല്ലി പൊളിച്ചതുകൊണ്ട്  പോലീസുകാർക്കെന്ത് ചേതം !” അമ്മ ചിരിച്ചു.
“ ഇപ്പോ പിന്നെ പഠിച്ച പിള്ളേരൊക്കെയല്ലേ  പോലീസിലൊക്കെ കേറുന്നത്. സത്യത്തിൽ ആ മജിസ്റ്റ്രേടിന്റെ വിധി എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.. തലയിൽ കാറ്റും വെളിച്ചോം  ഒക്കെ കേറുന്നവർ കൂടുതലായി വര്വാണ്..”

“അതൊന്നുമില്ലാത്തവരും  ഇവർക്കിടയിലുണ്ട് എന്നതാണ് മോനേ പ്രശ്നം.” അമ്മ പുറകിലേക്ക് ചാരി കണ്ണുകളടച്ചു. “ അഞ്ചു  സംസ്ഥാനങ്ങളിലായി  നൂറ്റിപ്പതിനാല് കേസുകൾ.. അതൊക്കെ ഇനി എന്നു തീരുമെന്നാണ്..”

ഞാനൊന്നും  മിണ്ടാതെ വണ്ടിയോടിച്ചു. അമ്മ പറഞ്ഞത് ശരിയാണ്. അവനിനി എന്നു പുറം ലോകം കാണാനാണ്? ഒന്നിൽ ജാമ്യം കിട്ടിയാലും അടുത്ത കേസിൽ അറസ്റ്റുണ്ടാവും.

ആദിവാസി ഊരിൽ സാന്നിദ്ധ്യം,  ഐ ബി ആക്രമണം എന്നൊക്കെ ഫ്ളാഷുകൾ കാണുമ്പോൾ,  ഫ്ലാറ്റിലെ തണുപ്പിനുള്ളിലും വിയർത്തു പോവാറുണ്ട്. ഒരേറ്റുമുട്ടൽ നാടകം കൊണ്ട് അവസാനിച്ചു പോകരുതേ എന്ന് ഇനിയും നിശ്ചയമില്ലാത്ത ദൈവവിശ്വാസത്തോടെ കേഴാറുണ്ട്. ഭാഗ്യം ! അതെന്തായാലും ഉണ്ടായില്ലല്ലൊ.

“തോംസാ..” അമ്മ കണ്ണുകൾ തുറന്നു. “ ഭൂമിയിലെ  അവസാനത്തെ മനുഷ്യനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ നീയ്യ് ?”

…………….?”

“ എനിക്കു തോന്നുന്നത് തനിക്കു മുമ്പേ പോയവർ കരുതി വെച്ചതാണ് തന്റെ ജീവിതം എന്ന് അയാൾ തിരിച്ചറിയുമെന്നു തന്നെയാണ്..
……..”  അമ്മ ഒന്നു നിശ്വസിച്ചു. “ പക്ഷേ തന്റെ എല്ലാ ആർത്തിയുമൊടുങ്ങി കഴിയുമ്പോഴാണവനതിനാകുകയുള്ളെന്നു മാത്രം..”  അമ്മ  കണ്ണുകളടച്ചു.

അമ്മ എന്താണുദ്ദേശിച്ചത് ? വിപ്ലവം ? അഹിംസ ? .മനുഷ്യത്വം ? സ്വാർത്ഥത ?

  അറിയുന്നുണ്ട്. ചില  നാനാർത്ഥങ്ങൾ മനസ്സു പൊള്ളിക്കുന്നുണ്ട്..പക്ഷേ തിരിച്ചിറങ്ങാൻ വയ്യ. നേടിയതൊന്നും നഷ്ടപ്പെടുത്താൻ വയ്യ..

  ചിന്തകളെ മേയാൻ വിട്ട്  കാറോടിച്ചു.

വീടെത്തിയപ്പോൾ  ഉച്ച തിരിഞ്ഞിരുന്നു.

“നീയിരിക്ക്.. ഇന്നലത്തെ മീഞ്ചാറുണ്ട്.. അണ്ടി ചുട്ടു വെച്ചിട്ടുണ്ട്. ചമ്മന്തീണ്ടാക്കാം. ചോറുണ്ടുട്ട് പോവാം....”.


 വേണ്ടെന്നു പറയാൻ കഴിയില്ല. പറഞ്ഞാലോ,  ഓ..നിനക്കിപ്പോ പാവങ്ങടെ വീട്ടിലെ ചോറൊന്നും  ഇറങ്ങില്ലല്ലേ’  പോലുള്ള വളിച്ച സെന്റിമെന്റ്സൊന്നും പറയാതെ ‘എന്നാ ആയ്ക്കോട്ടെ’ എന്ന് പുഞ്ചിരിച്ച് യാത്രയാക്കുകയും ചെയ്യും.

ഊണു കഴിഞ്ഞു ചായ്പ്പിലേക്കൊന്നു കയറി. പുസ്തകങ്ങളൊക്കെ വാരി വലിച്ചിട്ട നിലയിലാണ്.

“പോലീസുകാരുടെ പണിയാണ്..നിനക്ക് തിരക്കില്ലെങ്ങെ നമുക്കിതൊന്ന് അടക്കി വെച്ചാലോ ?”

 വിശപ്പു പോലും  മറന്ന് വായനയിലാഴ്ത്തിയ പുസ്തകങ്ങൾ. ഓരോ ഇതളുകൾക്കും ഓരോ ഓർമ്മകൾ പങ്കു വെക്കാനുണ്ടാവും.


മറിച്ചു നോക്കിയും അടുക്കി വെച്ചും ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല. അതിനിടെ  നാട്ടുവീട്ടുവിശേഷങ്ങളെല്ലാം പറഞ്ഞു  തീരുകയും ചെയ്തിരുന്നു. കുട്ടികളെയും ഷമീനയേയും കൂട്ടാതിരുന്നത് ബോധപൂർവ്വമാണെന്ന് അമ്മയ്ക്ക് തോന്നിക്കാണണം. അമ്മയുണ്ടാക്കാറുള്ള നാടൻ പലഹാരങ്ങളല്ലാതെ മറ്റൊന്നും ആകർഷകമായി അവർക്കിവിടെയില്ലല്ലൊ.

“നീയ്യ് ടൗണിലേക്കല്ലേ.. ഞാനുമുണ്ട്..” ഇറങ്ങാൻ നേരം  വാതിൽ ചാരിക്കൊണ്ട് അമ്മ പറഞ്ഞു. അമ്മയ്ക്കിപ്പോൾ നടക്കുമ്പോൾ ചെറിയൊരു ഏന്തലുണ്ട്. മുട്ടുതേയ്മാനം.  ആയുർവേദാസ്പത്രിയിലെ മരുന്നു കൊണ്ട് കുറവുണ്ടെന്നാണ് അമ്മ പറയുന്നത്.

“ ഓവുപാലം വഴി പൂവ്വാം..  അവിടെയാ ഇറങ്ങേണ്ടത്..” വണ്ടി ടൗണിലേക്ക് കയറിയപ്പോൾ അമ്മ ഓർമ്മിപ്പിച്ചു.

“അവടെ നിർത്തിക്കോ..” അമ്മ വിരൽ ചൂണ്ടി. “ നീയും വാ.. കുട്ടികൾക്ക് ഒന്നും  വാങ്ങിയില്ലല്ലോ..” 

“അതൊന്നും വേണ്ടമ്മേ..” എന്ന വാക്കുകൾ  തൊണ്ടയിലെത്തി നിന്നു, അമ്മ ചൂണ്ടിക്കാണിച്ചയിടത്തേയ്ക്ക് നോട്ടം പാളിയപ്പോൾ. ഒരു ഇന്ത്യൻ ബഹുരാഷ്ട്രക്കമ്പനിയുടെ സൂപ്പർമാർക്കറ്റ്.. മൂന്നു നാലു കൊല്ലം മുമ്പ് അതിനെതിരെ സമരം ചെയ്തതിനു അവന്റെ തല തല്ലിപൊളിച്ചിട്ടുണ്ട് പോലീസ്.

അമ്മ അതൊന്നും ഓർക്കാത്തതാണോ ?


“ഇവിടന്നു വേണ്ടമ്മേ.. .” വാക്കുകൾ പുറത്തേക്കെത്തുമ്പോൾ അങ്ങനെയായി മാറിപ്പോയിരുന്നു. ഷോപ്പിങ്ങിൽ അവരുടെ  സ്ഥാപനങ്ങൾ  ഇപ്പോഴും  ഒഴിവാക്കാറുണ്ട് , ഒരനുഷ്ഠാനം പോലെ വ്യർത്ഥമാണതെന്ന് അറിയാമെങ്കിലും.

“അല്ല.. ഇവിടെ തന്നെയാണ് നമുക്ക് കയറേണ്ടത്..”അമ്മ ഇറങ്ങി നടന്നു കഴിഞ്ഞിരുന്നു.

അമ്മയുടെ നരച്ച ജാക്കറ്റും വില കുറഞ്ഞ പോളിസ്റ്റർ സാരിയും ഗ്ലാസ്സ് ഡോർ തുറന്നു പിടിച്ച  സെക്ക്യൂരിറ്റിക്കാരന്റെ മുഖത്ത്  അതൃപ്തി നിറക്കുന്നതും പുറകേ വരുന്നവന്റെ ദുർമേദസ്സു നിറഞ്ഞ ശരീരം അതിന്റെ സ്ഥാനത്ത് കൃത്രിമവിനയം പുന:സ്ഥാപിക്കുന്നതും കാണുന്നുണ്ടായിരുന്നു.

“വാ..” അമ്മ കൈ പിടിച്ചു. “ ഓർഗാനിക് സ്റ്റോർ ഒന്നാം നിലയിലാണ്..”
അമ്മയുടെ കൈകൾക്ക് പൊടുന്നനെ എന്താണിത്ര ബലം ? ആ കണ്ണുകൾക്കിപ്പോഴെന്താണിത്ര ഊർജ്ജത്തിളക്കം ?!

ഉദാസീനതയോടെ നടന്നു നീങ്ങുന്ന പണക്കൊഴുപ്പുടലുകൾ. അഭിമാന കൗതുകങ്ങളോടെ നീങ്ങുന്ന മധ്യവർഗ്ഗ മുഖങ്ങൾ..അവർക്കിടയിൽ തലയുയർത്തിപ്പിടിച്ച് ഒരു പോരാളിയെപ്പോലെ അമ്മ മുന്നോട്ടു നടക്കുന്നു.

ആകർഷകമായ കവറുകളിലും ചില്ലുകൂടുകളിലുമായി  പലഹാരങ്ങളും പഴങ്ങളും പച്ചക്കറികളും. ‘ഓർഗാനിക്ക്’ എന്ന അവകാശവാദത്തിനുള്ള ബലമെന്നോണം, ചിലതെല്ലാം പാളയിലും വാഴയിലയിലും പൊതിഞ്ഞിരിക്കുന്നു.

അമ്മ  കുനിഞ്ഞ് രണ്ടു മൂന്നു പാക്കറ്റുകളെടുത്തു നീട്ടി.

“ എള്ളുണ്ടയും അണ്ടിപ്പിട്ടുമാ..കുട്ടികൾക്കു കൊടുത്തോ..”

അവിശ്വസനീയത അപ്പോഴും വിട്ടുമാറിയിരുന്നില്ല. “Tradationally made pure  gingelly balls, original cashew nut balls” എന്നെല്ലാം എഴുതി വെച്ചിട്ടുണ്ട്.
കവറുകളും പിടിച്ച് ഇതികർത്തവ്യമൂഢനായി നിന്നു.
അമ്മ ചിരിച്ചു. “ പേടിക്കേണ്ട.. ഞങ്ങൾ തന്നെ ഉണ്ടാക്കിയതാ..ഇവിടേയ്ക്ക് ഒന്നു കടത്തിയെടുക്കാൻ കുറച്ചു കളികളൊക്കെ വേണ്ടി വന്നെന്നു മാത്രം....” അമ്മ പാക്കറ്റുകളിലൊന്ന് പിടിച്ചു  വാങ്ങി വിരൽ ചൂണ്ടി. “ദേ ..ഇതൊന്നു വായിച്ചേ..”

സൂക്ഷിച്ചു നോക്കി. വിലവിവരങ്ങൾക്കും പോഷകമൂല്യങ്ങൾക്കുമെല്ലാം താഴെ, ആരും കാണാത്ത വിധം കുനുകുനാ അച്ചടിച്ചു വെച്ചിരിക്കുന്നത് പതുക്കെ വായിച്ചെടുത്തു.

“ A Kudubasree product”

അമ്മയുടെ കണ്ണുകളിലെ  തിളക്കത്തിന്റെ ജ്വാല എന്നെ വന്നു പൊതിഞ്ഞു.

ചൂട്. ഉയിരിനെ ഉയിർ കൈ പിടിച്ചുയർത്തുമ്പോഴുള്ള ചൂട്.

അതുകൊണ്ടു സുഹൃത്തേ,

 താങ്കൾ പറഞ്ഞതാണു ശരി.  സമരം തുടരുക തന്നെ ചെയ്യും.

--------------------------------------------------

*നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് - യു പി ജയരാജൻ




********

ചൊവ്വാഴ്ച, ജൂലൈ 07, 2015

മുകുന്ദലീല.

രാന്റെ ആഗ്രഹം പോലെ തന്നെ റസ്റ്റോറന്റിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ജാലകത്തിനോട് ചേർന്നുള്ള  ഇരിപ്പിടം തിരഞ്ഞെടുക്കുമ്പോൾ, എതിരെയുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുള്ള സുഗമമായ കാഴ്ച്ച അയാൾ ഉറപ്പു വരുത്തിയിരുന്നു.
വെയ്റ്റർ, മുകുന്ദന് ആദരവു കലർന്ന ഒരു പുഞ്ചിരി സമ്മാനിക്കുന്നത് രാജൻ ശ്രദ്ധിക്കാതിരുന്നില്ല.
ഒന്നു രണ്ടു മഞ്ഞപ്പത്രങ്ങളിൽ ചില വാർത്തകൾ വന്നിട്ടുണ്ടെങ്കിലും .മുകുന്ദസ്വാമി
പതുക്കെ നഗരത്തിൽ പേരെടുത്തു വരികയാണല്ലോ എന്നയാൾ ഓർത്തു. സ്വാമിയാവുന്നതിലും മുമ്പുള്ള മുകുന്ദനെ ഓർമ്മയുള്ളവർ നഗരത്തിൽ ഇങ്ങനെ നാലോ അഞ്ചോ പേർ മാത്രം. പിന്നെയുള്ള ഓർമ്മകളെല്ലാം സപ്ലിമെന്റുകളും പരസ്യങ്ങളും വഴി തിരുത്തിയെഴുതപ്പെട്ടു തുടങ്ങിയിരിക്കുന്നു.

 മുകുന്ദൻ  കോൾഡ് കോഫിയ്ക്കും മഷ്രൂം ഫ്രൈയ്ക്കും ഓർഡർ ചെയ്തു.

നമ്മളെന്താണു പറഞ്ഞു കൊണ്ടിരുന്നത് ? മുകുന്ദൻ ചോദിച്ചു. .. ഓർഹൻ പാമുക്കിന്റെ ആ വാചകം.. എനിക്കു  തോന്നുന്നു, പരിസരമല്ല, നമുക്കുള്ളിൽ  തന്നെ  ആരോ ഒരാൾ നമ്മുടെ പരിസരം പരുവപ്പെടുത്തുന്നുണ്ടെന്നാണ്. അല്ലെങ്കിൽ നോക്കൂ, നീ ഇന്ന് എവിടെയെത്തിയെന്ന്.   പക്ഷേ അന്നേ ഞാൻ പറഞ്ഞിരുന്നു, നീ ബിസിനസ്സിലാണ് ശോഭിക്കാൻ പോകുന്നതെന്ന്. അതും കഴിഞ്ഞ് അഞ്ചു വർഷം കഴിയുമ്പോഴേക്കും  ഏറ്റവും മികച്ച യുവസംരഭകനുള്ള അവാർഡ് നിന്നെ തേടിയെത്തുന്നു. ഇപ്പോൾ ദാ സ്കൂളുകൾ, ഹോസ്പിറ്റൽ, ഷോപ്പിങ്ങ് മാൾ... പക്ഷേ ഒന്നു ഞാൻ പറയാം. നിന്റെ സമ്പാദ്യങ്ങളെല്ലാം ലോകത്തിനു വേണ്ടിയാണെന്ന് തിരിച്ചറിയുന്ന ഒരു കാലം നിനക്കുണ്ടാവും.  ഒരു യോഗിയെ പോലെ നീ കച്ചവടം ചെയ്യുന്ന  കാലം വരും. അന്ന് നീ ലോകത്തിന്റേതാവും. നീ രാജഗുരുവെന്ന് അറിയപ്പെടും .

രാജൻ മനസ്സിൽ ഒരു മുട്ടൻ തെറി പറഞ്ഞു. ഇങ്ങനെയൊന്നുമല്ല വേണ്ടത്..മുഖമടച്ച്  രണ്ടെണ്ണം പൊട്ടിച്ചതിനു ശേഷം കഴുത്തിനു കുത്തിപ്പിടിച്ച് ചോദിക്കണം. എന്നിട്ട് തോക്കെടുത്ത് ആ തിരുനെറ്റിയിൽ തന്നെ ഉണ്ട പായിക്കണം. അയാളോർത്തു.
മുകളിലേക്കൊന്നു പാളി നോക്കിയ ശേഷം അയാൾ പ്രതികാരദാഹത്തോടെ പുഞ്ചിരിച്ചു. പക്ഷേ നീ അതിനു വളരേ മുമ്പു തന്നെ ജ്ഞാനനിർവ്വാണം നേടുന്നതിൽ എനിക്കസൂയയുണ്ട്..

അതുണ്ടാവില്ല രാജാ. വഴികൾ വേറേയാണെന്നേയുള്ളൂ ; നമ്മുടെ സഞ്ചാരം സമാന്തരമായിട്ടാണ്. ഞാൻ ജ്ഞാനം നേടിയാൽ നീയും ജ്ഞാനിയാവാതെ തരമില്ല.  നിന്റെ ലക്ഷ്യം പണമായിരുന്നു. എന്റേത്.. മുകുന്ദൻ ഗൂഢമായൊന്ന് ചിരിച്ച ശേഷം  തുടർന്നു അതു പിന്നെ   പറയണ്ടല്ലോ നീയ്യൊന്ന് ഓർത്ത് നോക്കിക്കേ നമുക്ക്  രണ്ടാൾക്കും കൈമുതലായുണ്ടായിരുന്നത് ഒരേ ഗുണങ്ങൾ -  വാചാലത, തന്റേടം, ക്ഷമ, സഹനം അതിനൊക്കെ പുറമേ ഇതൊക്കെ എവിടെ, എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തണമെന്ന ബുദ്ധി.  ആ എസ് ഐയുടെ  കൈയ്യീന്ന് എത്ര ഇടി വാങ്ങിയിട്ടും നീയന്ന് ഒന്നും പറഞ്ഞില്ല.. അതായിരുന്നല്ലോ നിന്റെ മൂലധനം..എനിക്കും കിട്ടിയിട്ടുണ്ട് വേണ്ടുവോളം. എന്നിട്ടും നാം പിൻവാങ്ങിയില്ല...

കാപ്പിയൊന്ന് നുണഞ്ഞ ശേഷം അയാൾ തുടർന്നു.

പക്ഷേ ഒരിടത്ത് ഞാൻ തോറ്റു. ജീവിതത്തിലാദ്യമായി. പരാജയപ്പെട്ട്, തല താഴ്ത്തി ഞാൻ തിരിഞ്ഞു നടന്നു. ആ പരാജയമാണ് വീണ്ടും എന്നെ സ്വയം പഠിക്കാൻ പ്രേരിപ്പിച്ചത്. എന്നെ നിരാകരിച്ചവൾ, സത്യത്തിൽ അവളാണെന്റെ ഗുരു. അവളാണ് ഈ കാണുന്ന മുകുന്ദനെ സൃഷ്ടിച്ചത്.  എന്റെ ആവശ്യങ്ങൾക്കു പകരം എനിക്ക്  ആവശ്യമുള്ളവരുടെ ആവശ്യങ്ങളാണ് പഠിക്കേണ്ടതെന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്.വെറും നേരമ്പോക്ക് തൊട്ട് പ്രേമത്തിന്റെ അങ്ങേത്തല വരെ. കുഴിനഖം തൊട്ട് അമ്മായിയമ്മയുടെ മരണം വരെ.. വെരി വെരി  വൈഡ് റേഞ്ച്..നീ ശ്രദ്ധിച്ചിട്ടുണ്ടോ ഏത് ദൈവത്തിനായാലും ഭക്തകളാണ് കൂടുതൽ - എന്താ കാരണം ? അവരുടെ ആവശ്യങ്ങളും അത്രയ്ക്ക് വിപുലമാണ്. നിനക്കറിയാമോ ഇന്നാളൊരുത്തി എന്നോടാവശ്യപ്പെട്ടത് അവളുടെ ഭർത്താവിന്റെ ജീവനെടുക്കാനാണ് ; അത്രയ്ക്കങ്ങ് വെറുത്തു പോയത്രെ. ആളെ നീ നല്ല പോലെ അറിയും. എനിക്കു കക്ഷിയെ അറിയാവുന്നതുകൊണ്ടു മാത്രം ഒരുവിധത്തിൽ അവളെ അനുനയിപ്പിച്ചു വിട്ടു. സത്യത്തിൽ അയാളിന്നും ജീവനോടെയിരിക്കുന്നത് എന്റെ ദയ കൊണ്ടാണ്.  അവളു തന്ന കാണിക്ക മാത്രം എത്രയാണെന്നു കേട്ടാ നീ ഞെട്ടും!  പക്ഷേ എനിക്കതിലൊന്നും ഇൻട്രസ്റ്റ് ഇല്ല കെട്ടോ - എന്റെ രാധമാരുടെ സ്നേഹാർപ്പണമല്ലാതെ മറ്റൊന്നും എനിക്കിന്ന് സമ്പാദ്യമായില്ല. അറിയാലോ..ബിസിനസ്സ് ഒക്കെ ഇപ്പോ നോക്കുന്നത് ലീലയാണ്...

മുകുന്ദൻ തന്നെ തന്നെയാണുദ്ദേശിക്കുന്നതെന്ന സന്ദേഹം ശക്തിപ്പെടുമ്പോഴും സംയമനം പാലിക്കാൻ തന്നെയാണ് രാജൻ ശ്രമിച്ചത്.  പെരുമാറ്റത്തിൽ ചെറുതായൊരു അസ്വാഭാവികതയുണ്ടായാൽ മതി, മറ്റുള്ളവർ സംശയിക്കാൻ- അയാളോർത്തു.

ഉവ്വുവ്വ്... അവൾ കൂടി അറിഞ്ഞിട്ടാണോ ഇതൊക്കെ ?..  അയാൾ ചോദിച്ചു. .

 
അല്ല പിന്നെ !,   ദേഹാത്മീയത ഐ മീൻ ഫിസിക്കൽ സ്പിരിച്ച്വാലിറ്റി -ഉൾക്കൊള്ളാത്തതുകൊണ്ടാണ് നിനക്ക് ഇങ്ങനെയൊക്കെ ചോദിക്കാൻ തോന്നുന്നത്. സെക്സ് ആണു  പരമമെന്നു കരുതുന്നവർക്ക് അതിലൂടെയേ മോക്ഷം കിട്ടൂ. പണമാണെന്നു കരുതുന്നവർക്ക് അത്. അവരെ അതിനനുവദിക്കുക. ലീലയ്ക്ക് ബിസിനസ്സിലാണ് താല്പര്യമെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാനവളെ ആ വഴിക്കു വിട്ടു.നൗ ഷീ  എഞ്ചോയ്സ് ദാറ്റ്.  സിമ്പിളായി പറഞ്ഞാൽ   ദേഹാത്മീയത എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഇതൊക്കെയാണ്.   സന്ന്യാസമെന്നു വെച്ചാൽ എല്ലാം ത്യജിക്കുക എന്നല്ല ;  ആവശ്യത്തിനു മാത്രം എടുക്കുക എന്നേ അർത്ഥമുള്ളു. ഏതെങ്കിലും സന്യാസി പട്ടിണി കിടന്നു മരിച്ചതായി നീ കേട്ടിട്ടുണ്ടോ ? .നിഷ്ക്കാമകർമ്മം.  എന്നു വെച്ചാൽ ഒന്നും ഇങ്ങോട്ടു ആഗ്രഹിക്കാതെ എല്ലാം അങ്ങോട്ടു കൊടുക്കുക. അതിപ്പോ പ്രേമമാണെങ്കിൽ അത്; കാമമാണെങ്കിൽ അത്. ഗുരോ..എനിക്കു കഞ്ചാവു വലിക്കണം എന്നൊരു ശിഷ്യൻ ആവശ്യപ്പെടുമ്പോൾ ലോകത്തെ മുഴുവൻ പിതൃഭാവത്തിൽ നോക്കുന്ന ഒരാൾക്ക് അതെങ്ങനെ നിഷേധിക്കാൻ കഴിയും ? കഞ്ചാവു സൃഷ്ടിച്ചു നൽകിയതും ഇതേ പ്രകൃതീശ്വരൻ തന്നെയല്ലേ ?
മുകുന്ദൻ മൊരിച്ച കൂൺ കഷണങ്ങളെടുത്തു വായിലേക്കിട്ടു. .. നോക്ക്.. നീയൊരാളിൽ നിന്ന് ബലമായി പൈസ എടുത്താൽ അത് തട്ടിപ്പറി. അതേ സമയം അഞ്ചു രൂപയുടെ മൈദ  അഞ്ഞൂറിന്റെ ബിസ്ക്കറ്റാണെന്നു ബോധിപ്പിച്ചു അവനെ കൊണ്ടു വാങ്ങിപ്പിച്ചാൽ അതു മാന്യമായ കച്ചവടം. അവനും  ആനന്ദം, നിനക്കും ആനന്ദം. നമുക്കതിനെ വേണമെങ്കിൽ മാർക്കറ്റ് സ്പിരിച്ച്വാലിറ്റിയെന്നോ പർച്ചേസ് സ്പിരിച്ച്വാലിറ്റിയെന്നോ ഒക്കെ വിളിക്കാം.നീയൊന്ന് നോക്കിയേ..ഈ മാളുകളിലും സ്വര്ണ്ണക്കടകളിലുമൊക്കെ ഒരു തീർത്ഥാടനത്തിലെന്നപോലെയല്ലേ ലക്ഷങ്ങൾ പോയി  ആത്മനിർവൃതി നേടുന്നത്. അതാ ഞാൻ പറഞ്ഞത് നിനക്കും നല്ല  ഭാവിയുണ്ട് രാജാ……ലീലയും ചില പ്രൊജക്റ്റൊക്കെ ആലോചിക്കുന്നുണ്ട്.   കൂടുതൽ പറഞ്ഞാൽ. വരട്ടെ. ജസ്റ്റ് എ മിനിറ്റ്…”
മുകുന്ദൻ ജുബയുടെ പോക്കറ്റിൽ നിന്ന് മൗത്ത് ഓർഗനെടുത്ത്
കഭീ കഭീ.. വായിക്കാൻ തുടങ്ങി.
അവന്റെ മാസ്റ്റർ പീസ്..കണ്ടു പരിചയിച്ച അവന്റെ മാനറിസങ്ങൾ.;
തീക്കട്ടയിലിരിക്കുന്നതു പോലെ തോന്നി രാജന്. തലേന്ന്, പെട്ടെന്ന് പണത്തിനാവശ്യം വന്നപ്പോൾ  ഭാര്യയുടെ അക്കൗണ്ടൊന്ന് രഹസ്യമായി പരിശോധിച്ചതായിരുന്നു അയാൾ. അവൾ ഉപയോഗിക്കാറില്ലെന്ന വിശ്വാസത്തിൽ  ഒരു കരുതൽനിക്ഷേപം പോലെ മാറ്റി വെച്ചത്. ഇപ്പോൾ ശേഷിക്കുന്നത്  അഞ്ചക്കങ്ങളുള്ള ഒരു  നിസ്സാരതുക. ആ അന്വേഷണമാണ് അയാളെ മുകുന്ദനിലേക്കെത്തിച്ചത്
.
പകുതിയെത്തിയപ്പോൾ മുകുന്ദൻ വായന നിർത്തി. എണീറ്റ് രണ്ടു മേശ അപ്പുറമിരിക്കുന്നവർക്ക് നേരെ തിരിഞ്ഞ് തല കുനിച്ചു. സോറി റ്റു ഡിസ്റ്റർബ് യൂ.
അപ്പോഴാണ് രാജൻ അവരെ ശ്രദ്ധിച്ചത്.  യുവമിഥുനങ്ങൾ. മധുവിധുയാത്രയിലായിരിക്കണം.
  ഗംഭീരം.. ..എന്തേ നിർത്തി കളഞ്ഞത് !.... ദയവായി തുടരൂ.. അവളുടെ കണ്ണുകൾ വിടർന്നു.
ക്യാരി ഓൺ മാൻ.. ചെറുപ്പക്കാരൻ  പുഞ്ചിരിച്ചു.

താങ്ക്യു ഫോർ യുവർ മേഴ്സി .. രാജനോടൊന്ന് കണ്ണിറുക്കിയ ശേഷം മുകുന്ദൻ വായന പൂർത്തിയാക്കി.
 അവർ കൈയ്യടിച്ചു.
അവൾ ഇനിയും മുകുന്ദനെ കാണും. രാജനോർത്തു. അയാളാ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ ശ്രമിച്ചു. ഒരു പുതുമോടിക്കാരന്റെ എല്ലാ വിധ ധാരാളിത്തവും പ്രദർശിപ്പിക്കുന്ന ഒരുത്തൻ.

നീയൊന്നും കഴിക്കാത്തതെന്ത് ? മുകുന്ദൻ പ്ലേറ്റ്  അരികിലേക്ക് നീക്കി വെച്ചു.

രാജൻ ഫ്രൈയെടുത്ത് വായിലേക്കിട്ടു. രുചിയില്ലെന്ന് പറഞ്ഞുകൂടാ.

എനിക്കു തോന്നുന്നത് ഈ ലോകത്തേക്കാൾ വലിയൊരു തമാശക്കളം മറ്റൊരിടത്തുമില്ലെന്നാണ്..ഒന്നു മാറി നിന്നു നോക്കിക്കേ..  ഇല കിട്ടാത്തവനും ഊണ് കിട്ടാത്തവനും പായ കിട്ടാത്തവനും എല്ലാം ഓട്ടപ്പാച്ചിലിലാണ്. എന്നാലോ ഇതൊക്കെ അവരെയൊക്കെ ചുറ്റിപ്പറ്റി ഉണ്ടു താനും..

രാജന്റെ മൊബൈൽ ചിലച്ചു. മെസ്സേജ് ആണ്. അത്തരമൊരു സന്ദർഭത്തിൽ, തന്റെ മൊബൈലിലേക്ക് വരുന്ന ഓരോ സന്ദേശവും  വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്ന് അറിയാവുന്നതുകൊണ്ട് അയാൾ അതെടുത്ത് തിടുക്കത്തിൽ വായിച്ചു. ബാങ്കിൽ നിന്നായിരുന്നു. - അയാളുടെ അക്കൗണ്ടിലേക്ക് വലിയൊരു തുക നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതിനു പിന്നാലെ മറ്റൊരു മെസ്സേജ് കൂടി വന്നു. പണമിട്ടിട്ടുണ്ട്. ചിലത് സംസാരിക്കാനുണ്ട്. വൈകീട്ടൊന്ന് കാണണം. അതയച്ചവളുടെ പേര് അയാളെ വല്ലാതെ അന്ധാളിപ്പിക്കുകയും മൊബൈൽ തിടുക്കത്തിൽ പോക്കറ്റിലേക്കിടാൻ പ്രേരിപ്പിക്കുകയും ചെയ്തു. 

പണ്ട് നമ്മൾ പറഞ്ഞ് ചിരിച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു.. ഇടവകയിലെ പെണ്ണുങ്ങളെ പൂശിയതിനെ ചൊല്ലി അച്ചനും കപ്പ്യാരും തമ്മിൽ തർക്കമാവുന്നതും മണിയടിച്ച് തീരുമാനിക്കുന്നതുമായ കഥ. മുകുന്ദൻ തുടർന്നു.

അയാൾ വിഷയത്തിലേക്ക് വരികയാണെന്ന് രാജൻ തിരിച്ചറിഞ്ഞു.
ആ അച്ചന്റെ സ്ഥാനത്ത് നീയാണ്. ഞാൻ കപ്പ്യാരും. നമ്മൾ പള്ളിമേടയിലിരിക്കേ, ദാ വരുന്നു.   ലീലയും  ഇന്ദുവും .

അവൻ ഒന്നു നിർത്തി കാപ്പി അവസാനമായി മൊത്തി.

  ഞാൻ മണിയടിച്ചു. ണീം. ണീം. രാജന്റെ കണ്ണുകളിലേക്കുറ്റു നോക്കി കൊണ്ടാണ് അയാളതു പറഞ്ഞത്.
 രാജനു തല പെരുക്കുന്നുണ്ടായിരുന്നു.   അയാൾ പോക്കറ്റിലേക്ക് കൈയ്യിട്ടു. അതായിരുന്നു അടയാളം. തൂവാലയെടുത്ത് അയാൾ മുഖം തുടയ്ക്കുന്ന നിമിഷം എതിരെയുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ഒരു വെടിയുണ്ട പാഞ്ഞു വന്ന് മുകുന്ദന്റെ തല തുളയ്ക്കും.

നീ മുഖം തുടയ്ക്കേണ്ടതില്ല രാജാ..നമ്മുടെ നാട് ഒരു യഥാർത്ഥ സ്പിരിച്ച്വൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.  ബ്രഹ്മസത്യം, ജഗദ്മിഥ്യ.   നീയ്യും മണിയടിക്കുന്നു. ണീം. ണീം.. മുകുന്ദൻ പുഞ്ചിരിച്ചു.
----------------

ഞായറാഴ്‌ച, ജനുവരി 04, 2015

ദ ലാസ്റ്റ് ലൈഫ്.

-----------------------------------------------------------------------------------------------------------
ഈ കഥ ഒ. ഹെന്റിയ്ക്കു കൂടി അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ‘ദ ലാസ്റ്റ് ലീഫ്’ എന്ന കഥ കൂടി ചേരുമ്പോഴാണ് ഇതിന്റെ വായന പൂർണ്ണമാവുക.
----------------------------------------------------------------------------------------------------------

                                                         
അതിശയകരമെന്നു പറയട്ടെ, എല്ലാം പഴയതു പോലെ തന്നെയായിരുന്നു. വാഷിങ്ങ്ടൺ സ്ക്വയറിനടുത്തുള്ള ആ  ഗ്രാമം, അതിലെ ഇടുങ്ങിയതും വഴി തെറ്റിക്കുന്നതുമായ തെരുവുകൾ, ആ പഴയ മൂന്നു നില കെട്ടിടം, മിസ്റ്റർ ന്യൂമോണിയ,  മഞ്ഞുകാലം,  ജോൺസി, സ്യൂ , ബർമ്മൻ, അവരുടെ സൗഹൃദം, അതിന്റെ വഴിത്താരകൾ..
പിന്നെ മാറിയതെന്താണ് എന്നു ചോദിച്ചാൽ - അതെ, അതാണു പറയാൻ തുടങ്ങുന്നത്.

ഒരു പ്രഭാതത്തിൽ, പരിശോധനയ്ക്കു ശേഷം  ഡോക്ടർ സ്യൂവിനോട് പറഞ്ഞു :
  സിംറ്റംസ് എല്ലാം കൃത്യമാണ്. പക്ഷേ ജീവിക്കണം എന്നൊരാഗ്രഹം അവൾക്ക് ഇപ്പോഴും ഉള്ളതു പോലെ. അവളെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടോ ?”

“ഇറ്റലിയിൽ പോകണമെന്നും  നേപ്പിൾ  ഉൾക്കടലിന്റെ ചിത്രം വരയ്ക്കണമെന്നും അവൾ എപ്പോഴും പറയാറുണ്ടായിരുന്നു.” സ്യൂ പറഞ്ഞു.

“ വരയോ.. ച്ഛേ.. അതല്ല.. കാര്യമായ എന്തെങ്കിലും
ഒരു കാമുകൻ ?..”

“ കാമുകനോ ?” സ്യൂ  അത്ഭുതപ്പെട്ടു.. “ അതിനുമാത്രം എന്താണു  ഒരു പുരുഷനിലുള്ളത്.. ഇല്ല ഡോക്ടർ.. അങ്ങനെയൊരാളില്ല..”

“ അവൾ ക്ഷീണിതയാണ്..” ഡോക്ടർ പറഞ്ഞു . “ എനിക്ക് അറിയാവുന്നതെല്ലാം ഞാൻ ചെയ്യാം.  പക്ഷേ, ഈ സ്റ്റേജിലെത്തിയ ഒരാൾ താൻ മരിക്കാൻ പോകുന്നില്ല എന്ന് ചിന്തിക്കാൻ തുടങ്ങുന്നതോടെ എന്റെ ജോലി ഇരട്ടിക്കുകയാണ്. നിങ്ങൾക്കറിയാമല്ലോ, അവളുടെ മെഡിക്ലെയിം പോളിസിയിൽ  ഇനി ബാക്കിയുള്ളത് വെറും പതിനായിരത്തി ഇരുപത്തി മൂന്ന് ഡോളറാണ്. ട്രീറ്റ്മെന്റ് തുടരാനുള്ള പൈസ ഇല്ലാത്തതുകൊണ്ട്, അതിൽ പതിനായിരം ഡോളർ ശവസംസ്ക്കാര ചിലവുകൾക്ക് മാറ്റി വെക്കാൻ  ഏതു ഡോക്ടറും നിയമപരമായി ബാധ്യസ്ഥനാണ്. അതുകൊണ്ടാണല്ലോ ഇത്തരക്കാർക്ക് മരണം സ്വീകരിക്കാൻ അനുവാദം നൽകുന്ന, ഞങ്ങളെ അതിനു പ്രാപ്തരാക്കുന്ന നിയമം തന്നെ നിലവിലുള്ളത്...”

ഡോക്ടർ പോയ ശേഷം സ്യൂ മറ്റൊരു മുറിയിലിരുന്ന് മതിയാവോളം കരഞ്ഞു.

പിന്നെയവൾ തന്റെ ചിത്രമെഴുത്ത് സാമഗ്രികളുമായി ജോൺസിയുടെ മുറിയിലേക്ക് നടന്നു.
“സമയമാം രഥത്തിൽ ഞാൻ..” അവൾ പതിയെ  മൂളി കൊണ്ടിരുന്നു.
മെലിഞ്ഞുണങ്ങിയ ജോൺസി നിശബ്ദം കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. ജാലകത്തിലേക്ക് മുഖം തിരിച്ചാണ് അവൾ കിടന്നിരുന്നത്. അവൾ ഉറങ്ങുകയാണെന്നു കരുതി സ്യൂ പാടുന്നതു നിർത്തി ചിത്രമെഴുതാൻ തുടങ്ങി.
അല്പം കഴിഞ്ഞപ്പോൾ  ഒരു ഞരങ്ങൽ കേട്ട് അവൾ വേഗം കട്ടിലിനടുത്തേയ്ക്ക് നടന്നു.
ജോൺസിയുടെ മിഴികൾ തുറന്നിരിക്കുകയായിരുന്നു. അവൾ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി എണ്ണി കൊണ്ടിരിക്കുകയായിരുന്നു.

“ പന്ത്രണ്ട്,” അവൾ  എണ്ണി. പിന്നെയല്പം  കഴിഞ്ഞ്, “ പതിനൊന്ന്”, പിന്നെ, “പത്ത്’, “ഒമ്പത്” ഏഴും  എട്ടും അവൾ ഒരുമിച്ചാണ് എണ്ണിയത്.

 എണ്ണാൻ മാത്രം എന്താണുള്ളത് എന്ന  കൗതുകത്തോടെ സ്യൂ പുറത്തേക്ക് നോക്കി. അവിടെ, അടുത്ത കെട്ടിടത്തിന്റെ ചുമരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുമരിനിപ്പുറത്ത്, ഒരു പഴഞ്ചൻ മരം നില്പുണ്ടായിരുന്നു. ശിശിരത്തിന്റെ തണുത്തുനിർവികാരമായ ആലിംഗനത്തിൽ, അതിന്റെ ഇലകൾ ഏകദേശം മുഴുവനായും പൊഴിഞ്ഞു കഴിഞ്ഞിരുന്നു.
“ എന്താ നീ എണ്ണുന്നത് ?” സ്യൂ ചോദിച്ചു.
“ ആറ്” ജോൺസി എണ്ണി.  പിന്നെ ദുർബലമായ സ്വരത്തിൽ തുടർന്നു. “ എല്ലാം വേഗത്തിൽ കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. മൂന്നു ദിവസം മുമ്പ് നൂറോളമെണ്ണമുണ്ടായിരുന്നു. എണ്ണിതീർക്കാൻ ഞാൻ ബുദ്ധിമുട്ടി.  ഇപ്പോൾ വളരെ എളുപ്പമായിരിക്കുന്നു.. ദാ.. ഒരെണ്ണം കൂടി വീണു. ഇനി അഞ്ചെണ്ണമേ ബാക്കിയുള്ളൂ..”

“ നീയെന്തിന്റെ കാര്യമാ പറയുന്നത്?”

“ഇലകൾ- ആ മരത്തിന്റെ.. അവസാനത്തെ ഇല പൊഴിയുന്നതിനൊപ്പം, ഞാനും പോകേണ്ടി വരും.. മുന്നു ദിവസമായി ഞാനതു മനസ്സിലാക്കിയിട്ട്
പക്ഷേ എങ്ങാനും ?”

“ ഓഹ്.. കേട്ടുകേൾവിയില്ലാത്ത വിഡ്ഡിത്തം
” സ്യൂ വിന്റെ ശബ്ദമുയർന്നു.. ഒരു വയസ്സൻ മുന്തിരിവള്ളി നിന്റെ ഭാവിയിൽ എന്തു മാറ്റം വരുത്താനാണ്.. ഇലകൾ പൊഴിഞ്ഞാലും ഇല്ലെങ്കിലും ..നീ.. നോക്കൂ, നമ്മുടെ കൈയ്യിൽ ഇനി ചികിത്സക്കായി പൈസയൊന്നുമിരിപ്പില്ല എന്ന് മറക്കല്ലേ.. മനസ്സിൽ നിന്ന് മറ്റ് ചിന്തകളൊക്കെ മാറ്റൂ..ഡോക്ടർ പറഞ്ഞത് സിംറ്റസ് എല്ലാം കൃത്യമാണെന്നാണ്. എന്തെങ്കിലും കഴിക്കാനൊക്കെ ആഗ്രഹം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ  പറയ്.. എന്റെ കൈയ്യിൽ  കുറച്ച് പൈസയിരിപ്പുണ്ട്..”
“അതൊന്നും വേണ്ട സ്യൂ
ദാ.. ഒരെണ്ണം കൂടി വീണു..” ജോൺസി മരത്തിൽ നിന്നു കണ്ണെടുക്കാതെ തുടർന്നു. “ എനിക്ക് ഒന്നും കഴിക്കണമെന്നില്ല.. ഇനിയുള്ളത് നാല് ഇലകളാണ്.. ഇരുട്ടുന്നതിനു മുമ്പ് അവസാനത്തെ ഇലയും പൊഴിയുന്നത് എനിക്കു കാണണം..അപ്പോൾ ഞാനും പോകും..”
സ്യൂ  ഒന്നുകൂടി പുറത്തേക്കു നോക്കി.
“ എന്റെ പൊന്നു ജോൺസി, നീയൊന്നു കുറച്ചു നേരം കണ്ണടച്ചു കിടക്കൂ.. എനിക്ക് ഈ ചിത്രം നാളെ കൊടുക്കാനുള്ളതാണ്.. കർട്ടനിട്ടാൽ വെളിച്ചം കിട്ടില്ല.. ഞാനിതു തീർക്കുന്നതുവരെ പുറത്തേക്കു നോക്കില്ല എന്നു നീയെനിക്ക് ഉറപ്പു താ..”

“നിനക്ക് അടുത്ത മുറിയിൽ പോയിരുന്നു വരച്ചു കൂടേ ?” ജോൺസി തണുത്ത സ്വരത്തിൽ ചോദിച്ചു.

“ അപ്പോ നീ തനിച്ചായി പോവില്ലേ ?.. നീ ആ ഇലകളിൽ തന്നെ നോക്കി കിടക്കുന്നത് എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു..”
“ നിന്റെ വരപ്പു തീരുമ്പോൾ പറയ്..” ജോൺസി കണ്ണുകളടച്ചു. “ അവസാനത്തെ ഇല പൊഴിയുന്നത് കാണാൻ എനിക്കാഗ്രഹമുണ്ട്.. എന്റെ കാത്തിരിപ്പ്  അവസാനിക്കാറായിരിക്കുന്നു. എന്റെ ചിന്തകൾ അന്ത്യമടുത്തു തുടങ്ങിയിരിക്കുന്നു.. ആ ഇലകളെ പോലെ,   താഴേക്ക്, താഴേക്ക് ആണ്ടുപോകാൻ ഞാനാഗ്രഹിക്കുന്നു..”

“ഉറങ്ങാൻപറ്റുമോന്ന് നോക്കൂ..” സ്യൂ പറഞ്ഞു. “ ഞാനാ ബർമ്മനെ വിളിക്കാൻ പോവുകയാണ്.. ഈ ചിത്രത്തിൽ എനിക്കൊരാളെ വരയ്ക്കാനുണ്ട്.. ബർമ്മനെ പോലൊരാൾ.. ഞാൻ പെട്ടന്നു വരാം..അതുവരെ  അനങ്ങാതെ കിടക്കൂ..”

താഴത്തെ നിലയിൽ, ബർമ്മൻ അയാളുടെ ഡാർക്ക് റൂമിൽ തന്നെ ഉണ്ടായിരുന്നു. പതിവുപോലെ,  അയാളെ മദ്യം മണത്തു. സ്യൂ അയാളോട് ജോൺസിയെ കുറിച്ചും മുന്തിരിവള്ളിയിലെ ഇലകളെ കുറിച്ചും പറഞ്ഞു.

“ എന്തൊരു വിഡ്ഡിത്തം..” അയാൾ  ഒച്ചവെച്ചു.. “ ഇല വീഴുന്നതിനനുസരിച്ചാണോ ഒരാളുടെ ജീവൻ പോകുന്നത് ! എന്നെ വച്ച് പടം വരയ്ക്കാനോ ? വേറെ ആളെ നോക്ക്
ആ മണ്ടിപ്പെണ്ണ് ജോൺസി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നീ കാരണമല്ലേ ?..”

“ അവൾക്കു തീരെ വയ്യ.. അതാണ്  ഇങ്ങനത്തെ ചിന്തകളൊക്കെ അവൾക്കു തോന്നുന്നത്..മിസ്റ്റർ ബർമ്മൻ, നിങ്ങൾ  വരുന്നില്ലെങ്കിൽ വേണ്ട.. പക്ഷേ നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്നാണ് ഞാൻ കരുതിയിരുന്നത്..”

“ നീ ശരിക്കും ഒരു പെണ്ണു തന്നെ..” ബർമ്മൻ ദേഷ്യപ്പെട്ടു..” ആരാണു പറഞ്ഞത് ഞാൻ വരില്ലെന്ന്.. നടക്ക്.. ഞാൻ വരാം.. അരമണിക്കൂറായി ഞാനിതു തന്നെയല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്.. ജോൺസിയെ പോലൊരു നല്ല കുട്ടി ഇങ്ങനെ കിടന്നു നരകിക്കാൻ പാടില്ല.. നോക്കിക്കോ... ഒരു ദിവസം ഞാനെന്റെ മാസ്റ്റർപീസ് വരയ്ക്കുക തന്നെ ചെയ്യും.. എന്നിട്ടു വേണം നമുക്കിവിടെ നിന്ന് മറ്റെവിടേക്കെങ്കിലും പോകാൻ..”

അവർ മുറിയിലെത്തുമ്പോൾ ജോൺസി ഉറങ്ങുകയായിരുന്നു. സ്യൂ കർട്ടൻ വലിച്ചിട്ട ശേഷം ബർമ്മനെ അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്ന് അവർ ആ മരത്തിലേക്ക്  അങ്കലാപ്പോടെ നോക്കി. ഒരു നിമിഷം, അവരുടെ കണ്ണുകൾ നിശബ്ദം സംവദിച്ചു.. പുറത്ത് മാരി പോലെ നേർത്ത മഴ പെയ്തുകൊണ്ടിരുന്നു.

ബർമ്മൻ താഴെയിരുന്നു. സ്യൂ അയാളെ നോക്കി ചിത്രമെഴുതാൻ  തുടങ്ങി.

രാത്രി വൈകുന്നതുവരെയും അവൾ ചിത്രമെഴുത്ത് തുടർന്നു കൊണ്ടിരുന്നു.

കാലത്തെഴുന്നേറ്റയുടനെ സ്യൂ ജോൺസിക്കരികിലേക്ക് ചെന്നു. അവൾ വിടർന്ന കണ്ണുകളോടെ ജനാലയ്ക്കലേക്കു തന്നെ നോക്കി കിടക്കുകയായിരുന്നു. “ എനിക്കു കാണണം..” അവൾ പറഞ്ഞു.

സ്യൂ ജാലക തിരശ്ശീല മാറ്റി.
രാത്രി മുഴുവൻ കാറ്റും വീശിയടിക്കുകയായിരുന്നിട്ടും മരത്തിന്റെ ശാഖയോടു ചേർന്ന്, കടുംപച്ച നിറത്തിൽ ഒരില തലയുയർത്തി നില്പുണ്ടായിരുന്നു. ഒരേയൊരില. മൂപ്പു കൊണ്ട് അതിന്റെ അരികുകളിൽ മഞ്ഞപ്പു കലർന്നു തുടങ്ങിയിരുന്നു. ഏകദേശം ഇരുപതടി ഉയരത്തിലുള്ള ചില്ലയിലാണ് അത് തൂങ്ങി നിന്നിരുന്നത്.
“ ഇതാണവസാനത്തേത്..” ജോൺസി പറഞ്ഞു. “  രാത്രി കാറ്റിന്റെ അലർച്ച കേട്ടപ്പോൾ, ഞാനിത് ഇന്നലെ തന്നെ പൊഴിഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതിയിരുന്നത്. എന്തായാലും ഇന്നത് പൊഴിയും.. അതോടൊപ്പം എന്റെ ജീവനും പറന്നു പോവും..”
“എന്റെ പൊന്നു ജോൺസി..” സ്യൂ കേണു.. “ ഇങ്ങനെയൊന്നും പറയാതെ.. എന്തിനാണിതു തന്നെ  ഓർത്തുകൊണ്ടിരിക്കുന്നത് ?.. ഇല പൊഴിയുകയോ  നിൽക്കുകയോ ചെയ്തോട്ടെ..”

ജോൺസി മറുപടിയൊന്നും പറഞ്ഞില്ല. യാത്രയ്ക്കു തയ്യാറെടുക്കുന്ന ഒരാത്മാവിന്റെ ഏകാന്തത അവൾ അനുഭവിച്ചു തുടങ്ങിയിരുന്നു. മണ്ണിലേക്കും സൗഹൃദത്തിലേക്കും  അവളെ ബന്ധിച്ചു നിർത്തിയിരുന്ന കെട്ടുകൾ ഓരോന്നായി പൊട്ടിത്തകർന്നു തുടങ്ങിയിരുന്നു.

പകൽ പതിയെ ഇഴഞ്ഞു പോയി. ഇരുട്ടു പരക്കുന്നതു വരെയും,  ആ ഇല തണ്ടിന്മേൽ തന്നെ  ഉറച്ചുതൂങ്ങിക്കിടക്കുന്നത് അവർക്കു കാണാമായിരുന്നു. രാത്രിയായതോടെ, വടക്കൻ കാറ്റ് വീശിയടിക്കാൻ തുടങ്ങി.  തല്ലിയലയ്ക്കുന്ന മഴയും.

അടുത്ത പ്രഭാതത്തിൽ, വെളിച്ചം പരന്നതോടെ, ജാലക തിരശ്ശീല മാറ്റാൻ ജോൺസി ആവശ്യപ്പെട്ടു.

അവിടെ ഇല ഉണ്ടായിരുന്നില്ല.
ആ ശൂന്യതയിലേക്ക് നോക്കി ജോൺസി ഏറെ നേരം കിടന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ ഞാനൊരു ചീത്തപ്പെൺകുട്ടിയായിരുന്നു, സ്യൂ..” അവൾ വിതുമ്പി “ പൊഴിഞ്ഞു പോയ ആ അവസാന ഇല ഞാനെത്ര മാത്രം മണ്ടിയായിരുന്നുവെന്ന് എനിക്ക് കാണിച്ചു തരുന്നു. ജീവിക്കാനുള്ള ആഗ്രഹം ഒരു മഹാപരാധമാണ്.. ..  നിന്റെ സൂപ്പു കുടിക്കാനോ കണ്ണാടി നോക്കാനോ നീ പാചകം ചെയ്യുന്നത് നോക്കിയിരിക്കാനോ ഇനി ഞാനാഗ്രഹിക്കുകയില്ല..”

ഒരു മണിക്കൂർ കഴിഞ്ഞ്, തീർത്തും ദുർബലമായ സ്വരത്തിൽ അവൾ  വീണ്ടും വിതുമ്പി “ സ്യൂ.. ഒരു ദിവസം മേപ്പിൾ ഉൾക്കടൽ വരയ്ക്കാനാവുമെന്നും ഞാനിനി ആഗ്രഹിക്കുകയില്ല..”

ഉച്ച തിരിഞ്ഞ് ഡോക്ടർ വന്നു.

പരിശോധനയ്ക്കു ശേഷം  സംസാരിക്കാനായി സ്യൂ  അയാളെ മുറിക്കു പുറത്തുള്ള  ഹാളിലേക്ക് അനുഗമിച്ചു.
“ ഇപ്പോൾ നല്ല പുരോഗതിയുണ്ട്..” ഡോക്ടർ പറഞ്ഞു.. “ പൾസ് ഒക്കെ താഴ്ന്നു വരുന്നുണ്ട്.
ശല്യമൊന്നുമുണ്ടാക്കാതെ ഇനിയവളെ തനിച്ചു വിട്ടേക്കുക. .. എനിക്ക് ഇവിടെ തന്നെ വേറൊരാളെ നോക്കാനുണ്ട്.. ബർമ്മൻ എന്നാണയാളുടെ പേര്.. എനിക്കു കുഴപ്പമൊന്നും തോന്നിയില്ല. വെറും പനി.. പക്ഷേ അയാൾക്കു  പിന്നേയും സംശയം..ന്യൂമോണിയയോ മറ്റോ ആണോയെന്ന്.. ആശുപത്രിയിൽ കൊണ്ടു പോയി ടെസ്റ്റുകളൊക്കെ ചെയ്യിക്കണമെന്നാണ് അയാളുടെ ആവശ്യം..”

അടുത്ത ദിവസം കാലത്ത്, പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു. “ നിങ്ങളുടെ ഊഹം ശരിയാണ്..പത്തു പതിനാലു മണിക്കൂറെങ്കിലുമായിട്ടുണ്ടാവും.. ഞാൻ പേപ്പറുകൾ ഒപ്പിട്ടു തരാം..നിങ്ങൾ സംസ്ക്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തോളൂ..”

അന്ന് ഉച്ച തിരിഞ്ഞ്, സ്യൂ  ജോൺസി കിടന്നിരുന്ന കട്ടിലിൽ വന്നിരുന്നു. പിന്നെയൊരു തലയണയെടുത്ത് മടിയിൽ വച്ചു.

“ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്..” അവൾ പറഞ്ഞു. “ നാളെ ബർമ്മന്റെ ചിത്രപ്രദർശനമുണ്ട്. റോയൽ ഗാലറിയിൽ.. ഒരേയൊരു ചിത്രം മാത്രം.. അയാളുടെ മാസ്റ്റർ പീസ്.. ദ ലാസ്റ്റ് ലൈഫ്.. ഒന്നാന്തരം വെതർ  പ്രൂഫ് ജാക്കറ്റും ബൂട്ടുകളും അണിഞ്ഞിരുന്നിട്ടും, ഒരു  രാത്രി മുഴുവൻ പുറത്തിരുന്ന് ചിത്രമെഴുതിയതുകൊണ്ട് തനിക്കു ന്യൂമോണിയയെങ്ങാൻ പിടിപെട്ടിട്ടുണ്ടാവുമോ എന്നയാൾക്ക് പേടിയുണ്ടായിരുന്നു. പക്ഷേ കഥയെല്ലാം കേട്ടയുടനെ റോയൽ ഗാലറി ഉടമ നിക്കോളാസ് പതിനായിരം ഡോളർ ആണ് അഡ്വാൻസ് ചെയ്യാൻ തയ്യാറായത്.  പിന്നെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു


നോക്കൂ ചങ്ങാതി.. ആ ജനാല ചില്ലിലേക്ക് സൂക്ഷിച്ചു നോക്കൂ.. ബർമ്മൻ തന്റെ വിശേഷമായ ചായക്കൂട്ടുകളുപയോഗിച്ച്  ആ ഇല അവിടെ എഴുതി ചേർക്കുന്നതിനു മുമ്പ്, മറ്റൊരു കരിംപച്ച ഇല അവിടെയാരോ വരച്ചു വെച്ചിട്ടുണ്ടായിരുന്നു..എനിക്കു തോന്നുന്നത് പണ്ടുമുതലേ അതവിടെ ഉണ്ടായിരുന്നുവെന്നാണ്. അരികുകളിൽ മഞ്ഞപ്പു കലർന്ന ആ അവസാന ഇല.. ഇത്രമാത്രം കാറ്റടിച്ചിട്ടും ആ ഇല എന്തുകൊണ്ടനങ്ങുന്നില്ല എന്നു നീ ശ്രദ്ധിച്ചില്ല ? അതിന്മേൽ കൃത്യമായി വരച്ചു ചേർത്ത ആ ശൂന്യഇല – ബർമ്മന്റെ മാസ്റ്റർപീസ് ഇല്ലായിരുന്നുവെങ്കിൽ, നിന്റെ ജീവിതം എത്ര മാത്രം ദുരന്തപൂർണ്ണമായിരുന്നിരുന്നേനെ എന്നോർത്തു നോക്കിക്കേ..”

                                                                   ***********