വ്യാഴാഴ്‌ച, ജനുവരി 10, 2013

ശലഭങ്ങൾ പറഞ്ഞ കഥ



                                           ശലഭങ്ങൾ പറഞ്ഞ കഥ

 
സ്മൃതി ലഹരിഅവസാനിച്ചു കഴിഞ്ഞിട്ടും അവളെയവിടെ കാണാതായപ്പോൾ എന്തു പറ്റിയതാവും എന്ന ഒരുത്ക്കണ്ഠ എന്റെയുള്ളിൽ രൂപപ്പെട്ടിരുന്നു. സാധാരണ, പരിപാടി തീരാൻ ഒന്നോ രണ്ടോ പാട്ടുകൾ ബാക്കിയുള്ളപ്പോൾ അവളവിടെ പ്രത്യക്ഷപ്പെടാറുള്ളതാണ്. ഇരുളിൽ മുങ്ങിത്താണു കിടക്കുന്ന ഒരു വലിയ കപ്പലിലെ പ്രകാശനാളം പോലെ, ആ ഇരുണ്ട ഫ്ലാറ്റിലെ നാലാം നിലയിലെ ചെറിയ വെളിച്ചത്തിൽ അവൾ.. അവളുടെ ഫ്ളാറ്റിനും എന്റെ ഗോഡൗണിനുമിടയിലുള്ള റോഡും പരിസരവും വിജനവും ശാന്തവുമായിരിക്കും. കുറച്ചു നേരം അവളവിടെ ബാൽക്കണിയിൽത്തന്നെ നിൽക്കും. ശുഭ്രമായ നിശാവസ്ത്രങ്ങളണിഞ്ഞ്, ഒരു മാലാഖയെപ്പോലെ. താഴെ, പൂത്തു നിൽക്കുന്ന കുറ്റിമുല്ലകൾക്കും നന്ത്യാർവട്ടങ്ങൾക്കും പൂത്തിരിയെന്ന് ഞാൻതന്നെ പേരിട്ട പേരറിയാത്ത ചെടികൾക്കും ഇടയിൽ, ഗോഡൗൺ ഉമ്മറത്തെ ഓറഞ്ച് വെളിച്ചത്തിൽ ഉലാത്തുന്ന എന്നെയാവും അവളപ്പോൾ നോക്കുക. അതോടെ സുഖമുള്ള ഒരസ്വസ്ഥത എന്നെ വന്ന് പൊതിയാൻ തുടങ്ങും. പിന്നെയവൾ അവിടെ നിന്ന് പോകുന്നതു വരെ ഒരു ഒളികൺനോട്ടമായിരിക്കും എന്റെത്. അഥവാ ഞാൻ തലയുയർത്തിയാൽത്തന്നെ അവൾ നോട്ടം മറ്റെവിടേയ്ക്കെങ്കിലും മാറ്റിയിരിക്കും. ശത്രുവിനു മുറിവേൽക്കാതിരിക്കാൻ വ്യവസ്ഥയുള്ള യുദ്ധത്തിലേർപ്പെടുന്നതുപോലെ രസകരമായ ഒരു വിനോദമായിരുന്നു അത്.

എവിടെനിന്നെന്നറിയാതെ വന്നെത്തുന്ന നാലഞ്ച് നിശാശലഭങ്ങൾ എന്റെ പൂക്കളിൽ തത്തിക്കളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. കുറച്ചു നേരം അവളങ്ങനെ തന്നെ നിൽക്കും. സൂക്ഷിച്ചു നോക്കിയാൽ, അവളുടെ പൂച്ച വാലുയർത്തി അവളെ മുട്ടിയുരുമ്മി നടക്കുന്നതും കാണാം. ഇടയ്ക്ക് തന്റെ ചെറിയ ബാൽക്കണിമുറ്റത്തെ ചെടികളെ അവൾ താലോലിക്കും. (അതിൽ മൂന്നു ചെടികൾ അവൾ എന്റെ സഹപ്രവർത്തകൻ ബഷീറിനെ പാട്ടിലാക്കി ഈ തോട്ടത്തിൽ നിന്നു തന്നെ കൊണ്ടു പോയി നട്ടതാണ് എന്നെനിക്കറിയാം..പക്ഷേ അവൾ നേരിട്ടിവിടെ പ്രത്യക്ഷപ്പെട്ടാൽപ്പോലും ഞാനത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല.. ) പിന്നെയവൾ സാവധാനം അകത്തു കടന്ന് വാതിലടയ്ക്കും. അവൾ അണയ്ക്കുന്ന ബാൽക്കണിയിലെ വെളിച്ചം പോലും വളരെ സാവധാനത്തിൽ അസ്തമിച്ചു പോകുന്നതായിട്ടാണ് എനിക്കനുഭവപ്പെടുക. അതു കഴിഞ്ഞാൽ ഞാനുമെന്റെ ചെടികളെയും പൂക്കളെയുമൊക്കെ ഒന്നു പരിശോധിക്കും. പുഴുക്കളെയും പ്രാണികളെയുമെല്ലാം നുള്ളിക്കളയും.(സോഡിയം വെളിച്ചത്തിൽ അവയെ കാണുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പക്ഷേ പകൽ ഡ്യൂട്ടി എനിക്കിഷ്ടമല്ല. ഭാഗ്യവശാൽ, ബഷീറിനു രാത്രി ഡ്യൂട്ടിയും ഇഷ്ടമല്ല.) പിന്നെ കാവൽപ്പുരയിലെ ബെഞ്ചെടുത്ത് പുറത്തിട്ട് ആകാശം നോക്കിക്കിടക്കും. നക്ഷത്രങ്ങൾ, അമ്പിളിക്കല, വല്ലപ്പോഴും മിന്നിയെരിഞ്ഞു പോകുന്ന കൊള്ളിമീനുകൾ, ചെറിയ ഇരമ്പത്തോടെ വെളിച്ചം മിന്നിച്ച് കടന്നു പോകുന്ന വിമാനം..രാത്രിയാകാശം എനിക്കൊരിക്കലും മടുക്കാറില്ല. അവസാനം, പന്ത്രണ്ടിന്റെ സൈറൺ മുഴങ്ങുമ്പോൾ ഞാനെന്റെ കൊച്ചുകാവൽപ്പുരയിലെ ഇരുമ്പുകട്ടിലിലേക്ക് മടങ്ങും. പക്ഷേ ആ സമയത്തൊക്കെയും അവൾ തന്റെ കിടപ്പുമുറിയിലെ ജാലകത്തിലൂടെ വീണ്ടും എന്നിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. ഏയ്.. അങ്ങനെയൊന്നുമുണ്ടാവില്ല, എന്റെ തോന്നൽ മാത്രമാവുംഎന്ന് പിന്നാലെ ആശ്വസിക്കുകയും (അതോ നിരാശപ്പെടുകയാണോ? അറിഞ്ഞു കൂടാ) ചെയ്യും.


ഒടുവിൽ എന്റെ ആകാംക്ഷയ്ക്ക് അറുതി വരുത്തിക്കൊണ്ട് അവളവിടെ പ്രത്യക്ഷപ്പെട്ടു. ഈ രാത്രിയിലെ അത്ഭുതം അവൾ കൂടി ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരുന്നു എനിക്ക് ഏറെ തിടുക്കം. പ്രതീക്ഷ തെറ്റിയില്ല, അവരെത്തന്നെയാണ് അവൾ സൂക്ഷിച്ചു നോക്കുന്നത്. എന്റെ നിശാശലഭങ്ങളെ! അവരാദ്യമായാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്! സ്വയമറിയാതെ അവളിൽ നിന്നുയർന്ന ആശ്ചര്യശബ്ദം ഞാൻ വ്യക്തമായും കേട്ടു. പിന്നെയവൾ അത്യാഹ്ലാദത്തോടെ തന്റെ ഭർത്താവിനെ ആ കാഴ്ച്ച കാണാൻ ക്ഷണിച്ചു. അയാളാകട്ടെ, അല്പനേരം അവരെ നോക്കി നിന്ന്, പിന്നെന്തൊക്കെയോ ഉപദേശിച്ച് (മഞ്ഞു കൊള്ളേണ്ടെന്നോ മറ്റോ ആയിരിക്കണം..) വീണ്ടും അകത്തേയ്ക്ക് പിൻവലിഞ്ഞു. അല്ലെങ്കിലും, ഒരു ഭർത്താവിന്റെ സ്നേഹനാട്യങ്ങളെക്കാളുപരി, ഒരു ജ്യേഷ്ഠന്റെ കരുതലാണല്ലൊ അയാളുടെ പെരുമാറ്റത്തിൽ നിഴലിക്കാറ്. ( അതോ അയാളവുടെ ജ്യേഷ്ഠൻ തന്നെയാണോ ? ആവോ, ആർക്കറിയാം !) അവളാകട്ടെ, ആദ്യത്തെ അത്ഭുതത്തിനു ശേഷം മറ്റൊരു ചെടിയായി നിന്ന് പൂക്കൾക്കിടയിലൂടെ നീട്ടിയ തന്റെ വിരൽത്തുമ്പിലേക്ക് അവരെ ക്ഷണിച്ചു കൊണ്ടിരുന്നു. നന്നായി’..ഞാൻ ഉള്ളിൽ ചിരിച്ചു. മഹാവികൃതികളും സംശയാലുക്കളുമാണവർ..പക്ഷേ അവസാനം അവൾ വിജയിക്കുക തന്നെ ചെയ്തു.. ആ നിമിഷം, അല്ല, നിമിഷത്തിന്റെ നിമിഷത്തിൽ ഞങ്ങളുടെ മിഴികൾ ഒരു മിന്നൽസ്പർശത്തിലൂടെ ഒന്നാവുകയും, പരസ്പരം തൊട്ടതറിഞ്ഞ് അതിനേക്കാൾ വേഗത്തിൽ അകന്നു മാറുകയും ചെയ്തു. അകത്തു നിന്ന് അയാൾ വീണ്ടും വിളിച്ചപ്പോഴാകണം, തന്റെ റോസാക്കൊമ്പിൽ വിരിഞ്ഞ ആദ്യ മൊട്ടിന് ചെറിയുരുമ്മ സമ്മാനിച്ച് (മിക്കവാറും രണ്ടു ദിവസത്തിനുള്ളിൽ അതു വിടരും) അവൾ വാതിൽ അടച്ചു.


പുൽത്തകിടിയും, അലങ്കരിച്ചും കത്രിച്ചും ഭംഗിയാക്കിയ ചെടികളുമുള്ള നഗരവീടുകളിലെ പൂന്തോട്ടങ്ങളെ അപേക്ഷിച്ച് തീർത്തും അപരിഷ്കൃതം എന്നു പറയാവുന്ന ഒന്നായിരുന്നു എന്റെത്. ഗോഡൗണിന്റെ ഉമ്മറത്ത്, കാവൽപ്പുരയ്ക്കും ഗേറ്റിനുമിടയ്ക്കുള്ള ഇത്തിരി മണ്ണിൽ ഞാൻ തന്നെ വീട്ടിൽ നിന്നു കൊണ്ടു വന്നു പിടിപ്പിച്ച നാടൻ ചെടികൾ. പിന്നെ നാലഞ്ചെണ്ണം വരുന്ന വഴിക്ക് കാണുന്ന വീടുകളിൽ നിന്ന് തക്കം കിട്ടുമ്പോൾ ഒടിച്ചുകൊണ്ടു വന്ന് നട്ടത്. പക്ഷേ വൈകുന്നേരം ഡ്യൂട്ടിയ്ക്കെത്തുമ്പോൾ, ലോഡിറക്കാനും കയറ്റാനും വരുന്ന ഡ്രൈവർമാരുടെ തോന്ന്യാസവഴികളിൽപ്പെട്ട് ഇടയ്ക്കിടെ പലതും ഒടിഞ്ഞും ചതഞ്ഞും കിടക്കുന്നതുകണ്ട് നെഞ്ചു് ഉരുകിപ്പോകാറുണ്ട്. ഒരു തുള്ളി വെള്ളമൊഴിക്കുന്നതു പോകട്ടെ, അതൊന്നു ശ്രദ്ധിക്കാൻ പോലും ബഷീർ ഓർക്കാറില്ല. ഇതൊക്കെത്തന്നെ എന്തോ വലിയ ഔദാര്യം പോലെയാണ് ചില നേരത്തെ അവന്റെ പെരുമാറ്റം . അവന്റെ മാത്രമല്ല, ഇടയ്ക്കിടെ വന്ന് എത്തിനോക്കുന്ന മാനേജരുടെയും നയം അതു തന്നെയാണ്. ജോലി സമയത്തല്ലല്ലോ ഇതെല്ലാം ചെയ്യുന്നതെന്ന പതിവു ചോദ്യംചെയ്യലുമുണ്ടാകും.

ആകാശം എന്നത്തെക്കാളും മനോഹരമായിരുന്നു. നക്ഷത്രങ്ങൾ പതിവില്ലാത്തവിധം തിളങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. ഒരു കൊള്ളിമീൻ എനിക്കു നേർക്കെന്നവണ്ണം പാഞ്ഞുവന്ന് കത്തിയമർന്ന് അപ്രത്യക്ഷമായി. ശലഭങ്ങൾ എന്റെ പൂക്കളിലേക്ക് തന്നെ തിരിച്ചു വന്നിരുന്നു. കൊച്ചുതെമ്മാടികളേ.. എന്നെ വിട്ടു പോകും അല്ലേ?” ഞാനവരെ കളിയായി ശകാരിച്ചു. പക്ഷേ അവരതൊന്നും ശ്രദ്ധിക്കാതെ തിടുക്കത്തിൽ തേനൂറ്റാനുള്ള ശ്രമത്തിലായിരുന്നു. കൊച്ചു തെമ്മാടികൾ!


അവർക്കു വേണ്ടി വിരൽത്തുമ്പുകൾ നീട്ടാനൊന്നാഞ്ഞെങ്കിലും അവൾ കാണുന്നുണ്ടാവുമല്ലൊ എന്ന ജാള്യതയോടെ ഞാൻ വേഗം കൈ പിൻവലിച്ചു.


പന്ത്രണ്ടിന്റെ സൈറനു ശേഷം മയങ്ങാൻ കിടക്കുമ്പോഴും അവൾ മനസ്സിൽ നിന്നു മാഞ്ഞിരുന്നില്ല.

പരിചയമില്ലാത്തവരെ നിരന്തരം നിരീക്ഷിച്ചും പിന്നെയതെല്ലാം കൂട്ടിച്ചേർത്തും
അവർക്കൊരു ചരിത്രം നിർമ്മിക്കുക പണ്ടുമുതലേ എന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ്. കുറച്ചുനാളുകളായി അവളാണ് എന്റെ കഥാപാത്രം.


അവളൊരു അദ്ധ്യാപകന്റെ മകളാണ്. അമ്മ ഒരു വീട്ടമ്മയായിരിക്കും..’, മുൻപു നിർത്തിയതിൽ നിന്ന് ഞാൻ വീണ്ടും തുടങ്ങി. ദൂരെയേതോ ഗ്രാമത്തിലായിരിക്കും അവളുടെ വീട്. തൊടിയിലും വയലിലുമെല്ലാം നിറയെ പച്ചപ്പും കൃഷിയുമുള്ള ഒരു പഴയ മാതൃകയിലുള്ള വീട്..പഠിക്കാൻ മിടുക്കിയായിരുന്നിരിക്കണം . മുതിർന്നപ്പോൾ നഗരത്തിലെ ഏതെങ്കിലും കോളേജിലായിരിക്കും അവൾ പഠിച്ചിട്ടുണ്ടാവുക. മിക്കവാറും ബോട്ടണിയോ അല്ലെങ്കിൽ മലയാളമോ പോലെ വേരുകളിൽ ജീവനുള്ള ഒന്ന്. ഡിഗ്രി കഴിഞ്ഞയുടനെ അവളെ ഈ വിധവയായ സ്ത്രീയുടെ മകനു വിവാഹം കഴിച്ചു കൊടുത്തിട്ടുണ്ടാവണം. അതിനിടയിലെപ്പോഴൊ അവളുടെ വാത്സല്യനിധിയായ അച്ഛൻ മരിച്ചു പോയിട്ടുണ്ടാവണം. ആ സ്ത്രീയെ അധികമങ്ങനെ പുറത്തു കണ്ടിട്ടില്ലെങ്കിലും, അവളുടെ ഭർത്താവിനെ നാലഞ്ചു തവണ ഞാൻ ബാൽക്കണിയിൽ കണ്ടിട്ടുണ്ട്. കണ്ടിടത്തോളം അയാൾ ഒരരസികനല്ല. പക്ഷേ അവളുടെ ചെടികളെ പരിചരിക്കാനോ പൂച്ചയെ ഓമനിക്കാനോ ഒന്നും അയാൾ താത്പര്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. കുട്ടികളുണ്ടാവാത്താതാണ് അവളുടെ സ്ഥായിയായ വിഷാദഭാവത്തിനും അവർക്കിടയിലെ യാന്ത്രിക സംഭാഷണങ്ങൾക്കും കാരണം.. അത്രയും ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.


അവളുടെ പൂച്ച..അത്രയുമായപ്പോൾ എന്റെ ചിന്ത അവനിലേക്കാണൊഴുകിയത്. അവളോളമോ അതിൽക്കൂടുതലോ എനിക്കു പരിചയം അവനെയാണല്ലോ... ഒരു തികഞ്ഞ തന്ത്രശാലിയാണവൻ. എങ്ങനെയാണവൻ നാലാം നിലയിൽ നിന്ന് അത്താഴ സമയത്ത് കൃത്യമായി എന്റെ അടുത്തെത്തുന്നതെന്നുള്ളത് എന്റെ എക്കാലത്തെയും അത്ഭുതങ്ങളിലൊന്നാണ്. ലിഫ്റ്റിലൂടെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചോ, പടികളിറങ്ങിയോ ആണ് അവൻ എന്റെ അടുത്തെത്തുന്നതെന്ന് വിശ്വസിക്കാൻ വയ്യ. പകരം, അവനു മാത്രമറിയാവുന്ന ഒരു ഗൂഢമാർഗം അവിടെ നിന്ന് എന്റെ കാവൽപ്പുരയിലേക്കുണ്ട് എന്നു തന്നെ കരുതാനായിരുന്നു എനിക്കിഷ്ടം. പക്ഷേ തന്റെ നിഗൂഢപാതകൾക്കും തന്ത്രങ്ങൾക്കുമപ്പുറം അവനെവിടെയോ സ്നേഹിക്കുന്ന ഒരു ഹൃദയവും ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു.


ഒമ്പതിന്, അകലെയുള്ള ഫാക്ടറിയിലെ സൈറൺ മുഴങ്ങുമ്പോഴാണ് ഞാൻ അത്താഴത്തിനായി ചോറ്റുപാത്രം തുറക്കുക. അതിനു തൊട്ടു മുമ്പ്, അവൻ എന്റെ കാവൽപ്പുരയ്ക്കു മുന്നിലായി ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. കറുപ്പും വെളുപ്പും കലർന്ന ഓമനത്തമാർന്ന ഉടൽ. വെളുത്ത മുഖത്ത്, നെറ്റിയിൽ ഒരു കറുത്ത പൊട്ട്. ഒരു മൃദുഗാനം പോലെ പതിഞ്ഞ ശബ്ദത്തിൽ രണ്ടു മൂന്നു തവണ അവൻ കരയും. ചോറ്റുപാത്രം തുറന്നാലുടൻ വാലുയർത്തി, എന്റെ കാലുകളിൽ വന്നുരുമ്മി തന്റെ ഗാനാലാപനം ആവർത്തിക്കും. രണ്ടുരുള ചോറുമാത്രമാണ് അവൻ കഴിക്കുക. അതു വെടിപ്പായി തിന്നു തീർത്ത്, ഒരു പ്രതിഫലം നൽകുന്ന കൃത്യതയോടെ വീണ്ടുമൊന്ന് മുട്ടിയുരുമ്മി ഉമ്മറത്ത് ചെന്നിരിക്കും. പിന്നെ തോക്കു പോലെ കാലുയർത്തിയിരുന്ന് ശരീരമാസകലം നക്കിത്തോർത്തി വെടിപ്പാക്കും. അഞ്ചു മിനിറ്റ് അവിടെ കിടന്നൊരു മയക്കം. അതു കഴിഞ്ഞ് മതിൽ ചാടി അപ്രത്യക്ഷനാകും. പിന്നെയവളവിടെ ബാൽക്കണി വാതിൽ തുറക്കുമ്പോൾ, ഒന്നുമറിയാത്തവനെപ്പോലെ അവളെ മുട്ടിയുരുമ്മി നടക്കുന്നുതാവും കാണുക. കള്ളൻ !


അവന്റെ സ്നേഹവായ്പും വിശേഷബുദ്ധിയും വെളിപ്പെട്ടതും അതുപോലൊരു രാത്രി തന്നെ. സുഹൃത്ത് എന്നു പറയാൻ കഴിയില്ലെങ്കിലും അയൽപക്കത്തെ നല്ലവനായ ഒരു ചെറുപ്പക്കാരൻ തലേന്ന് വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ അഴൽ എന്നെ വിട്ടു പോയിരുന്നില്ല. ബഷീറിനു മറ്റെന്തോ അത്യാവശ്യമുണ്ടായിരുന്നതുകൊണ്ട് ലീവൊട്ട് കിട്ടിയതുമില്ല. പകൽ സമയത്തെ അദ്ധ്വാനം, ഉറക്കമിളപ്പ്, വിഷാദം എല്ലാം കൂടി വിശപ്പൊക്കെ എപ്പോഴോ കെട്ടു പോയിരുന്നു. നെഞ്ചത്താകട്ടെ, കല്ലു കയറ്റി വച്ചതു പോലെ ഒരു വീർപ്പുമുട്ടലും. വെറുതെ രണ്ടുരുള വാരിത്തിന്ന്, ബാക്കിയുള്ള ചോറെല്ലാം അവനിട്ടു കൊടുത്തു. അവനാകട്ടെ, എന്നെപ്പോലെ തന്നെ വെറുതെയതൊന്ന് തിന്നെന്നു വരുത്തി കാൽക്കൽത്തന്നെ വന്നു ചുരുണ്ടു കിടപ്പായി. അതുവരെ അവനെക്കുറിച്ച് ഞാൻ കാര്യമായി ആലോചിച്ചിരുന്നില്ലെന്നുള്ളതാണ് സത്യം. തിരിച്ചു പോകേണ്ട സമയം കഴിഞ്ഞിട്ടും അവൻ എണീക്കാനുള്ള ലക്ഷണമില്ല എന്നു കണ്ടപ്പോൾപോകുന്നില്ലേടായെന്ന് കാലു കൊണ്ടു മൃദുവായൊന്ന് തോണ്ടി നോക്കി. പക്ഷേ അവൻ അതിഷ്ടപ്പെടാത്ത മട്ടിൽ ചെറുതായൊന്ന് കരഞ്ഞ് ഒരു രോമപ്പന്തു പോലെ അവിടെത്തന്നെ ചുരുണ്ടു കിടന്നതേയുള്ളൂ. ഒടുവിൽ, അവനെ കാണാതെ അവൾ ആധിപിടിക്കേണ്ട എന്നു കരുതി ഞാൻ അവനെയെടുത്ത് ഉമ്മറത്തു കൊണ്ടു കിടത്തി. ഒരു മയക്കത്തിനു ശേഷം പാതിരാത്രിയെങ്ങോ ഉണർന്നു നോക്കിയപ്പോൾ അവൻ അവിടെയില്ല എന്നു കണ്ട് ആശ്വാസപ്പെടുകയും ചെയ്തു.


ഒരു രാത്രി കൂടി അവൻ അതേപോലെ തന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. പിന്നേയ്ക്കു പിന്നാലെ രണ്ടു ലോഡുകൾ വന്ന് ഞാൻ വല്ലാതെ കഷ്ടപ്പെട്ടുപോയ ഒരു രാത്രിയായിരുന്നു അത്. കനപ്പെട്ട ജോലിയൊന്നും അധികം ചെയ്യരുതെന്ന് ഡോക്ടർ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും രണ്ടാമത് വന്ന വണ്ടിയിലെ ക്ലീനർ ഒരു പയ്യനായിരുന്നതുകൊണ്ട്, ലോഡ് ഇറക്കാൻ ഞാൻ കൂടി പണിപ്പെടേണ്ടി വന്നു. എല്ലാം കഴിയുമ്പോഴേക്കും, ക്ഷീണം കൊണ്ട് വീണു പോകുമോ എന്നു വരെ ഞാൻ ഭയന്നു. ഒന്നും കഴിക്കാതിരുന്നതാവാം തളർച്ചയുടെ രണ്ടാമത്തെ കാരണം എന്നു കരുതി വേഗം അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. അപ്പോഴാണ്, എന്റെ വല്ലായ്മ തിരിച്ചറിഞ്ഞതു പോലെ, തിരിച്ചു പോകാതെ അവിടെത്തന്നെ ചുരുണ്ടു കൂടി കിടക്കുന്ന അവനെ കണ്ടത്. സത്യം പറഞ്ഞാൽ വാരിയെടുത്ത് ഒരുമ്മകൊടുക്കാനാണാദ്യം തോന്നിയത്. പക്ഷേ കിടന്നിടത്തു നിന്നൊന്നെണീക്കാൻ പോലും പറ്റാത്ത വിധം അശക്തനായിരുന്നു ഞാൻ. അഥവാ അവനെ കാണാതെ അവൾ വിഷമിച്ചാലും ഒരു രാത്രിമാത്രമല്ലേഎന്ന ആശ്വാസത്തോടെ അവിടെത്തന്നെ കിടന്നു. പക്ഷേ നെഞ്ചത്തെ അസ്വസ്ഥതകൾ സമയം ചെല്ലുന്തോറും വർദ്ധിക്കുകയായിരുന്നു. നെഞ്ചിടിപ്പുകളൊക്കെ താളം തെറ്റിയതു പോലെ.. അതങ്ങനെ പെരുകിപ്പെരുകി ഇനിയൊരു രക്ഷയുമില്ല എന്ന ഘട്ടത്തിലെത്തിയപ്പോൾ, അത്തരം സന്ദർഭങ്ങളിൽ കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ഗുളികയെടുത്ത് കഴിച്ചു. അവനാകട്ടെ, ‘ഇതെന്താണീ ചെയ്യുന്നത്!എന്ന അത്ഭുതഭാവത്തോടെ ഒന്നു തലയുയർത്തി നോക്കി അവിടെത്തന്നെ കിടന്നു. അപ്പോഴാണ് അവനു പുറത്തു പോകാനുള്ള വഴി അടച്ചിരിക്കുകയാണല്ലൊ എന്നു ഞാൻ ഓർത്തത്. സോറി കുട്ടാവാതിൽ തുറന്നിട്ട് വീണ്ടും വന്നു കിടക്കുമ്പോൾ ഞാനവനോട് ക്ഷമ ചോദിച്ചു. ഇനിയെപ്പഴാ നിനക്ക് തോന്നുന്നതെന്നു വച്ചാ പൊക്കോഎന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ഉടനെ എല്ലാം ഭേദമാവും എന്നു കരുതിയിരുന്നെങ്കിലും, പുലർച്ചെയാവാറായപ്പോഴാണ് വേദനയൊക്കെ ശമിച്ച് ഞാനൊന്നുറങ്ങിയത്. അതുവരെ അവൻ അവിടെ ചുരുണ്ടുകൂടി കിടക്കുകതന്നെയായിരുന്നു.


ആ നെഞ്ചുവേദന പന്തിയല്ല എന്നു തോന്നിയതുകൊണ്ടാണ് അന്ന് ഡ്യൂട്ടികഴിഞ്ഞ് പോകുന്ന വഴിക്കു തന്നെ വീണ്ടും ഡോക്ടറെ കണ്ടത്. ശകാരം, ഇ.സി.ജി, അടിയന്തിരമായി രണ്ടിഞ്ചക്ഷനുകൾ, കൂടുതലായി നാലഞ്ചിനം മരുന്നുകൾ, പിന്നെ വർഷങ്ങൾക്കു മുമ്പേ വഴിയടഞ്ഞു തുടങ്ങിയ എന്റെ ഹൃദയക്കുഴലുകൾക്ക് എത്രയും വേഗം സമാന്തരപാത സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആവർത്തനം എല്ലാം മുറപോലെ തന്നെ നടന്നു. എനിക്കറിയാം, ഡോക്ടർക്കുമറിയാം പെട്ടന്ന് നടക്കുന്ന കാര്യമൊന്നുമല്ല.. അങ്ങേർ തന്നെ ശുപാർശ ചെയ്ത് പുട്ടപർത്തിയിൽ സൗജന്യ ശസ്ത്രക്രിയയ്ക്ക് അവസരം കിട്ടിയെങ്കിലും ഊഴമെത്താൻ ഇനിയും ഒരു വർഷത്തോളം കാക്കണം.. അതുവരെ ഈ നെഞ്ചിൻകൂട് കൂടുതൽ പരിക്കേൽക്കാതെ ഇങ്ങനെ തള്ളി നീക്കണം!


ആരോ തോണ്ടിവിളിക്കുന്നതു പോലെ തോന്നിയപ്പോഴാണ് ചാടിയെഴുന്നേറ്റത്..നോക്കുമ്പോൾ, തൊട്ടു മുമ്പിൽ അവൾ!!! എന്താണിത് ?


നല്ല ഉറക്കമായിരുന്നു.. എത്ര വിളിച്ചിട്ടാ..അവൾ മൃദുവായി ചിരിച്ചു.

സ്വപ്നമാണോ എന്ന പാതിസംശയത്തോടെ തന്നെ അവളെ അന്തിച്ചു നോക്കി. ഇതവൾ തന്നെയോ? ഇത്രയടുത്ത് കാണുമ്പോൾ അവൾക്ക് ദൂരെ കാണുന്ന സൗകുമാര്യമില്ല.. സ്വല്പം ഇരുണ്ട്, വിളറിയ മുഖം..ചലനം നിലച്ച മിഴികൾ..


സംശയിക്കണ്ട.. ഞാൻ തന്നെ..അവൾ ചിരിച്ചു, ഒന്നു യാത്ര പറയാമെന്നു കരുതി വന്നതാണ്..ഞാൻ ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. അവൾ കാണാതെ സമയം നോക്കി. മൂന്ന് നാല്പത് !!

നിങ്ങൾ ഒരു കുഴിമടിയനായ കാല്പനികനാണെന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്.. ഒരു ചെറുപ്പക്കാരൻ ഇങ്ങനെ പൂക്കളോടും ശലഭങ്ങളോടും പൂച്ചയോടുമെല്ലാം കിന്നാരം പറഞ്ഞ് തന്റെ ജീവിതം പാഴാക്കിക്കളയുന്നതു കാണുമ്പോൾ മറ്റെന്താണ് കരുതേണ്ടത്! അതുകൊണ്ടുതന്നെ അന്നൊക്കെ ഒരീർഷ്യയോടെയാണു നിങ്ങളെ ഞാൻ കണ്ടിരുന്നത്.. പക്ഷേ എന്റെ നിത്യനെ നിങ്ങൾക്കരികിൽ കണ്ട അന്ന് ഞാൻ ശരിക്കും അന്തിച്ചു പോയി. അതിനു ശേഷമാണ് ഞാൻ നിങ്ങളെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നെയെനിക്കു തോന്നി അതവന്റെ ചെറിയൊരു തമാശ മാത്രമാണെന്ന്.. പക്ഷേ.”അവളൊന്നു നിർത്തി.


പരീക്ഷയടുക്കുന്തോറും പാഠഭാഗങ്ങൾ കൂടുതൽ മിഴിവോടെ നമുക്കു മുന്നിൽ വ്യക്തമാകാറില്ലേ? അതുപോലൊരു ശേഷി എനിക്കുമുണ്ടായിരുന്നു. നിങ്ങളുടെ ഓരോ ചലനത്തിൽ നിന്നും നിങ്ങളെ കൂടുതലായി അറിയുകയായിരുന്നു ഞാൻ..ജനാലത്തിണ്ടിൽ വച്ചിരുന്ന എന്റെ മരുന്നുകളിലേക്ക് നോക്കിയാണവൾ അതു പറഞ്ഞത്.


നിങ്ങളെ ഞാൻ വളരെ മുമ്പേ കാണേണ്ടതായിരുന്നു..എങ്കിൽ ഇത്ര നേരത്തേ ഈ യാത്ര വേണ്ടി വരുമായിരുന്നില്ല..ഒരു നെടുവീർപ്പോടെ അവൾ തുടർന്നു.


പൂക്കൾ, ചെടികൾ, നിലാവ്, നക്ഷത്രങ്ങൾ, പാട്ട്..എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു കാലം! പക്ഷേ അവനെ എന്നെയേല്പിച്ച് അച്ഛൻ കടന്നു പോയതിനു ശേഷം അവൻ മാത്രമായി എന്റെ എല്ലാം. അവന്റെ ഇരിപ്പ്, നടപ്പ്, കാറ്റുപോലും അറിയാത്ത കാലൊച്ചകൾ, പിന്നിലൂടെ അറിയാതെ വന്നുള്ള മുട്ടിയുരുമ്മലുകൾ..പിന്നെ അവനായി എന്റെ ലോകം.. എനിക്കു വേണ്ടി ഉരുകുന്ന അമ്മയെയും ജീവിതം മാറ്റിവച്ച ഏട്ടനെയുമെല്ലാം പുറത്തെവിടെയോ തള്ളിയിട്ട് . എനിക്കറിയാം..നിങ്ങൾക്കവനെ ഭയമൊന്നുമില്ല.. പക്ഷേ എന്നെപ്പോലെ അവനെ അത്രമാത്രം സ്നേഹിക്കുകയും വേണ്ട കേട്ടോ .....


അപ്പോഴും, കാണുന്നത് സ്വപ്നമാണോയെന്ന് അന്തിച്ചു നിന്നിരുന്ന എന്നെ അവഗണിച്ച് അവൾ സ്റ്റൂളിൽ ഇരുന്നു.


ഒരിക്കൽ, ആ രാത്രി.. നിങ്ങളന്ന് വല്ലാതെ ക്ഷീണിതനായിരുന്നു.. നിത്യൻ തിരിച്ചങ്ങോട്ടു വരാതെ നിങ്ങളുടെ കാൽക്കൽത്തന്നെ ചുരുണ്ടുകൂടിയുറങ്ങുന്നത് കണ്ട് ഞാൻ വിറങ്ങലിച്ചു പോയി.. അവനെ തിരികെ വിളിക്കാൻ ഞാനെന്തൊക്കെ ചെയ്തെന്നറിയാമോ?.. എന്റെ കിടപ്പുമുറിയിൽ നിന്ന് നിങ്ങളുടെ ഈ ജനലിലൂടെ എന്താണിവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് വ്യക്തമായി കാണാം. നെഞ്ചത്തൊരു കല്ലു കയറ്റി വച്ചതുപോലെ നിങ്ങളിവിടെക്കിടന്ന് വീർപ്പുമുട്ടുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. മുറിയിലിരുന്ന് ഞാനവനെ നിരന്തരം തിരിച്ചു വിളിച്ചു കൊണ്ടിരുന്നു.. ഒരു വേള, എന്നെക്കാളുപരി നിങ്ങളെയാണോ അവനു പ്രിയമെന്ന് ഞാൻ സംശയിച്ചു പോയി. പക്ഷേ പാതിരയായപ്പോൾ - നിങ്ങളപ്പോൾ നല്ല ഉറക്കമായിരുന്നു - അവൻ ഒന്നുമറിയാത്തതു പോലെ തിരികെ വന്നു..അപ്പോൾ മാത്രമാണെന്റെ ശ്വാസം നേരേ വീണത്..അതോടെ അവനു നിങ്ങളിലുള്ള ഭ്രമം അവസാനിച്ചു എന്നാണു ഞാൻ കരുതിയിരുന്നത്."


"പക്ഷേ പിന്നീടൊരിക്കൽക്കൂടി അവനെന്നെ ഭയപ്പെടുത്തി. പിന്നേയ്ക്കു പിന്നാലെ രണ്ടു ലോഡുകൾ വന്ന്, നിങ്ങൾക്കൊരു വിശ്രമമില്ലാത്ത രാത്രിയായിരുന്നു അത്. ഒടുവിലൊടുവിൽ നിങ്ങൾ തളർന്ന് വീണു പോകുമോ എന്നു പോലും ഞാൻ ഭയന്നു. അതിനു മുമ്പേ തന്നെ അവനിവിടെ വന്നു സ്ഥലം പിടിച്ചതും ഞാൻ ശ്രദ്ധിച്ചിരുന്നു. ഊണു കഴിഞ്ഞു കിടന്നിട്ടും അവനിവിടെ തന്നെ ചുരുണ്ടു കൂടി കിടക്കുകയാണെന്ന് കണ്ടപ്പോൾ എനിക്കുണ്ടായ ടെൻഷൻ! അപ്പോൾത്തൊട്ട് ഞാനവനെ വിളിക്കാൻ തുടങ്ങിയതാണ്..പക്ഷേ അവനെന്നെ ശ്രദ്ധിച്ചതേയില്ല. നിങ്ങളുടെ മിടിപ്പുകളുടെ താളം തെറ്റുന്നത്, ഒടുവിൽ എണീറ്റ് ആ മരുന്ന് കഴിക്കുന്നത്, നിത്യൻ കൗതുകത്തോടെ അതു നോക്കി കിടക്കുന്നത് എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. അതിനു ശേഷമെങ്കിലും അവൻ തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. അവൻ അതേ പുച്ഛം നിറഞ്ഞ കൗതുകത്തോടെ നിങ്ങളെ നോക്കി കിടന്നു.. അപ്പോൾ ഞാനാദ്യമായി അവനെ വെറുത്തു..കഠിനമായി വെറുത്തു.. ആംബുലൻസ് സർവീസിൽ വിളിച്ചു പറഞ്ഞാലെന്ത് ? അല്ലെങ്കിൽ എന്റെ ഏട്ടനെ തന്നെ പറഞ്ഞയച്ചാലെന്ത് ? അല്ല്ലെങ്കിൽ ഞാൻ തന്നെ ഇറങ്ങിവന്നാലെന്ത് ? അങ്ങനെ പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ഒരു തോക്കു കിട്ടിയിരുന്നെങ്കിൽ അവനെ വെടിവച്ചു കൊല്ലാമായിരുന്നു എന്ന വ്യർത്ഥചിന്ത പോലും..പക്ഷേ ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം തളർന്നു പോയിരുന്നു ഞാൻ.. "


"ഒടുവിലെപ്പോഴോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. അതെ.. വർഷങ്ങൾക്കു ശേഷം ഞാൻ കരഞ്ഞു.. അതും മറ്റൊരാളെയോർത്ത്..അവൾ പുഞ്ചിരിച്ചു. അതെ..നിസ്സഹായതയോടെ നിങ്ങളെ നോക്കി സർവ്വം തളർന്ന് ഞാനങ്ങനെ കിടന്നു..പക്ഷേ അവസാനം അവനങ്ങോട്ടു തന്നെ വന്നു.. അപ്പോൾ വീണ്ടുമെന്റെ കണ്ണീരുറവകൾ പൊട്ടിത്തകർന്നു. ആദ്യം ആഹ്ലാദം കൊണ്ട്..പിന്നെ..

അവളൊന്നു വിതുമ്പി. പിന്നെയതു മറച്ച് തിടുക്കത്തിൽ സംസാരം തുടർന്നു.


എനിക്കു വേണ്ടി ഞാനൊരിക്കലും അവനോട് കെഞ്ചിയിരുന്നില്ലപക്ഷേ, ഈ രാത്രി, കുറച്ചു മുമ്പ് ഞാനവന്റെ കാൽക്കൽ വീണു കെഞ്ചി.. നിങ്ങൾ കണ്ടതാണല്ലൊ.. . നിങ്ങളുടെ ശലഭങ്ങൾ എന്റെ പൂക്കൾ തേടി വന്ന ദിവസമായിരുന്നു ഇത്..അവരെന്റെ വിരൽത്തുമ്പുകളെ ചുംബിച്ചു!
നിങ്ങൾ കണ്ടതാണല്ലൊ, എന്റെ പനിനീർമൊട്ട് വിരിയാറായിരിക്കുന്നു.. ഏതാനും ദിവസങ്ങൾ മാത്രമാണു ഞാൻ ചോദിച്ചത്..പക്ഷേ അവൻ നിസ്സംഗനായി മുഖം കഴുകി ഇരുന്നതേയുള്ളു. ഇപ്പോൾ എനിക്കു തോന്നുന്നു..അവന്റെ ഔദാര്യമല്ല, നിങ്ങളുടെ ആ വയസ്സൻ ഡോക്ടറില്ലേ, അയാളുടെ കരുതലാണു നിങ്ങൾ എന്ന്.. യന്ത്രങ്ങൾക്കും നോട്ടുകൾക്കുമിടയിൽ എന്റെ ചികിത്സകർക്കു നഷ്ടപ്പെട്ടുപോയത്..അവളൊരു നിമിഷം എന്തോ ആലോചനയിൽ മുഴുകിയ ശേഷം തുടർന്നു.


അല്ലെങ്കിൽ, അവരെ പറഞ്ഞിട്ടും കാര്യമില്ല..ഇതിനിടയ്ക്കെപ്പോഴോ, ഞാനെന്റെ മനസ്സും ശരീരവും അവനു സമർപ്പിച്ചു കഴിഞ്ഞിരുന്നല്ലൊ.ഒരു ദീർഘനിശ്വാസത്തോടെ അവളെണീറ്റു.


സമയമായിരിക്കുന്നു.. ഇറങ്ങട്ടെ.. ഞാൻ മാത്രമേ ഇറങ്ങുന്നുള്ളു.. നിത്യൻ ഇവിടെയൊക്കെ തന്നെയുണ്ടാവും.. ആവർത്തിക്കട്ടെ. അവനെയൊരു മിത്രമായി കൂടെ കൂട്ടേണ്ടതില്ല.....ശത്രുവായി കരുതിയിരിക്കേണ്ടതുമില്ല....കൂടെച്ചേർത്താലും കല്ലെറിഞ്ഞോടിച്ചാലും നിഴൽ പോലെ പിന്തുടരുന്ന ഒരനിവാര്യത.. അതുമാത്രമാണവൻ...


അവൾ നടന്നു തുടങ്ങിയതായിരുന്നു. പിന്നെ തിരിഞ്ഞു നിന്നൊന്ന് പുഞ്ചിരിച്ചു.


രണ്ടോ മൂന്നോ മാസം കഴിഞ്ഞ് ഏട്ടനെയൊന്ന് കാണൂ.. പുട്ടപർത്തിയിലേക്കുള്ള യാത്ര വേഗത്തിലാക്കാനുള്ള ചിലത് ചെയ്യാൻ ഏട്ടനാവും.. ഈ പൂക്കളും ചെടികളും സ്നേഹവാത്സല്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്..


ഒരു മായ പോലെ അവൾ കാഴ്ച്ചയിൽ നിന്ന് മറഞ്ഞതിനു ശേഷമാണ് ഞാൻ കണ്ണു തുറന്നത്. അണമുറിയാതെ അവൾ പറഞ്ഞു തീർത്തതെല്ലാം, ഒരു വാക്കു പോലും ചോർന്നു പോകാതെ എന്നിൽ തങ്ങി നില്പുണ്ടല്ലൊ എന്നാണു ഞാനാദ്യമോർത്തത്. സമയമാണ് പിന്നെ നോക്കിയത് നാലു മണി !


അവളുടെ പ്രത്യക്ഷപ്പെടലിന്റെയും വാക്കുകളുടെയും പൊരുൾ വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ ഒരാന്തലോടെ ഞാനവളുടെ ശയനമുറിയിലേക്ക് നോക്കി.

അവിടെ വിളക്കുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. പരിഭ്രാന്തിയുടെ ചലനങ്ങൾ ഉണർന്നു കഴിഞ്ഞിരുന്നു.

                                                             ********
.