ഞായറാഴ്‌ച, ജനുവരി 12, 2014

പ്രളയാനന്തരം



                                                        പ്രളയാനന്തരം

പെയ്യാനൊരുങ്ങി  നില്ക്കുന്ന  ആകാശം പോലെയായിരുന്നു യശോധയും.
 
ടോർച്ച് മിന്നിച്ച് മുൻപേ നടക്കുമ്പോൾ, അവളിൽ ഘനീഭവിച്ച മൗനത്തിന്റെ അർത്ഥാന്തരങ്ങളെ ചികഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അയാൾ. ഒരു മിന്നൽശകലം അവളിൽ നിന്ന് പുറപ്പെട്ടാൽ, ഒരു പക്ഷെ താനും  പെയ്തേക്കുമല്ലോ  എന്നയാൾ  ഭയപ്പെട്ടു.  

ഒരില പോലും അനങ്ങുന്നുണ്ടായിരുന്നില്ല. കുറ്റാക്കൂറ്റിരുട്ടും.
പൊടുന്നനെയാണ് ഇരമ്പം കേട്ടു തുടങ്ങിയത്.
ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പടവുകളിറങ്ങി പുഴമണല്പരപ്പിലെത്തി കഴിഞ്ഞു.

വിവരം കേട്ടയുടനെ ഓടിപ്പാഞ്ഞിറങ്ങിയതാണ് യശോധ.  സ്റ്റേഷനിൽ നിന്ന് തിടുക്കപ്പെട്ടിറങ്ങുന്നതിനിടയിൽ അയാളും കുടയെടുക്കാൻ മറന്നിരുന്നു.

മഴത്തുള്ളികൾ ദേഹത്തു വീഴുമ്പോഴെങ്കിലും അവൾ മൗനം വെടിയുമെന്ന  പ്രതീക്ഷയിൽ അയാൾ നടത്തത്തിന്റെ വേഗം ഒന്നു കുറച്ചു.  ചാറ്റൽ മഴ നനഞ്ഞാൽ പോലും തോർത്തുമായി പുറകേ ഓടി വരുന്നവളാണ്.

ഒന്നുമുണ്ടായില്ല.നിറഞ്ഞ മൗനത്തോടെ പിന്തുടരുക മാത്രം.

ഒരാരവത്തോടെ വർഷബിന്ദുക്കൾ താഴേക്കിറങ്ങി വന്ന് അവരെ പൊതിഞ്ഞു.  നനഞ്ഞൊട്ടി ടോർച്ച് മിന്നിച്ച് നടക്കുമ്പോൾ, എരിയുന്ന കൊള്ളിയേന്തി ചിതയെ വലം വെക്കുന്ന വാസുട്ടനെ ഒരു നിമിഷം അയാൾ  ഓർത്തു ;  തന്നെ തന്നെയും.

ഉണങ്ങി വരണ്ട മണല്പരപ്പുകൾ  ആർത്തിയോടെ വെള്ളം കുടിച്ചു തീർക്കുകയാണ്.  നടവഴിയിലെ ഉണങ്ങിയ പുല്ലുകൾക്ക് നേരിയൊരു വഴുവഴുപ്പ്. കാലവർഷം പിറന്നിരിക്കുന്നു !

“നിൽക്ക് !” സ്വയമറിയാതെയാണ് അയാളുടെ ശബ്ദമുയർന്നത്.

നിർത്താതെ മിന്നിയ ടോർച്ച് വെളിച്ചത്തിലേക്ക് അവൾ പുറകിൽ നിന്ന് തലയെത്തിച്ചു നോക്കി.
 
വലിയൊരു പാമ്പ് !!  ടോർച്ചിന്റെ മങ്ങിയ  വെളിച്ചവും കഴിഞ്ഞ് അതിന്റെ നീളം ഇരുളിലേക്ക് നീണ്ടു പോകുന്നു !!

 മരണം പോലെ ഒരു തണുപ്പ് മേലാകെ പടർന്ന് കയറുന്നത് അയാൾ അറിഞ്ഞു..

‘ഇനി ഞാനെന്താണു വേണ്ടത്?’ എന്ന മട്ടിൽ അത് തലയുയർത്തി അവരുടെ നേരെ തിരിഞ്ഞു നിന്നു. അഞ്ച് പത്തടികൾക്കുമിപ്പുറം ചലനമറ്റ് അവരും. മഴയുടെ മിനുക്കത്തിൽ അതിന്റെ  ഇരുണ്ട ശൽക്കങ്ങൾ വെള്ളി പോലെ തിളങ്ങി.

പാമ്പിന്റെ ചലനങ്ങൾ ഏകാഗ്രതയോടെ നിരീക്ഷിക്കുകയായിരുന്നു  അയാൾ. ഇരുണ്ട് മരതകവർണ്ണമാർന്ന ഉടൽ അരയോളം ഉയർത്തിപ്പിടിച്ച്, ജിഹ്വാഗ്രത്താൽ ലോകമറിഞ്ഞ് അതങ്ങനെ ഏറെനേരം നിന്നു. ഒടുവിൽ ഒരു തീർപ്പിലെന്ന വണ്ണം, വിഷാദഗാംഭീര്യത്തോടെ ശിരസ്സൊന്നു നമിച്ച് സാവധാനം പുറകിലെ പുല്പടർപ്പിലേക്കു മടങ്ങി. അതിനിടയിൽ, പുതിയ വെളിപാടിന്റെ ബോധപാരമ്യത്തിൽ അറിയാതുയർന്ന നിലവിളി  വാ പൊത്തി  വിഴുങ്ങി യശോധ  തനിക്കു പിന്നിൽ നിന്നു പിടഞ്ഞത് അയാളറിഞ്ഞില്ല. തിരിഞ്ഞു നോക്കുമ്പോഴാകട്ടെ, അതിനകം  അവസാനഉത്തരവും പൊരുത്തപ്പെട്ട യശോധ വർത്തമാനത്തിന്റെ നിർവികാരമൗനം തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഒരു നീർക്കോലിയെ കണ്ടാൽ പോലും അലറിപ്പാഞ്ഞ് അട്ടത്ത് കയറുന്നവളുടെ ആ  ചാഞ്ചല്യമില്ലായ്മ അയാളെ അമ്പരപ്പിക്കുക തന്നെ ചെയ്തു.  

നടത്തം വീണ്ടെടുക്കുമ്പോൾ, ഒരവസാനപ്രതീക്ഷയോടെ യശോധ വീണ്ടുമൊന്ന് തലയുയർത്തി നോക്കി. ഒന്നുമുണ്ടായില്ല.. ആ പുൽക്കാടുകളിലേക്കും ഇരുളിന്റെ തീ പടർന്നു കഴിഞ്ഞിരുന്നു.

                                                         ********

ദഹിപ്പിക്കുന്നതിൽ അതൃപ്തിയുള്ള പലരെയും അയാളവിടെ കണ്ടിരുന്നു. വാസുട്ടന്റെ ബന്ധത്തിലുള്ള ചില കാരണവന്മാർക്ക് അത് ആചാരപരമായി തെറ്റാണെന്ന അഭിപ്രായമാണ്. ‘ഇനിയിപ്പോൾ കുഴിച്ചിട്ടാൽ തന്നെ ആരു ചോദിക്കാനാണ്’  എന്നൊരു ഗർവ്വ്, പഴയ വൈരമൊക്കെ മറന്ന്  ഇഷ്ടത്തിലായ ലില്ലിക്കുഞ്ഞിന്റെ വീട്ടുകാരും പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ മാറി നിന്നു കുശുകുശുക്കുന്നതല്ലാതെ ആരുമൊന്നും പറയുന്നില്ല.. മറ്റു ചിലർ എന്തിനേയൊ ഭയപ്പെടുന്നതു പോലെ പൂർണ്ണമൗനത്തിലും.

“ എന്റെ വിശ്വേട്ടാ, ആക്യൊള്ളത് ഈ ഇരുപത് സെന്റ് പറമ്പല്ലേ.. തെങ്ങും കവുങ്ങുമൊക്കെ ഒഴിവാക്കി ഒരിത്തിരി ഇടമുള്ളിടത്ത് കുഴിട്ക്കാന്ന് കര്ത്യപ്പോ അതിന്റെ രണ്ടടി അപ്പറത്താ കെണറ്.. സംഗതി ക്ടാവണങ്കെലും ഒറവ്ട്ക്കാണ്ട്‌രിയ്ക്ക്യോ?” ചിതയ്ക്കു മുകളിൽ തകരപ്പാട്ടയുടെ പന്തൽ   ഉറപ്പിക്കാൻ അവളുടെ ആങ്ങളമാരോടൊപ്പം ഉത്സാഹിക്കുന്നതിനിടയിൽ സ്വകാര്യം പോലെ തിലകൻ പറഞ്ഞപ്പോൾ ഒന്ന് അമർത്തി മൂളുക മാത്രമേ അയാൾക്ക് സാധ്യമായിരുന്നുള്ളു.  മറിച്ചൊരു തീരുമാനം എടുപ്പിക്കാൻ മാത്രം  തിലകനോളം ബന്ധുത്വമോ അടുപ്പമോ അയാൾക്കില്ല.

   പട്രോളിങ്ങിലായിരുന്നോണ്ട് കേട്ട വഴിയ്ക്ക് എറങ്ങാൻ പറ്റില്ല്യ....” തലയ്ക്കു കൈ കൊടുത്ത് മാറിയിരിക്കുകയായിരുന്ന വാസുട്ടനോട്   എങ്ങനെ പറഞ്ഞു തുടങ്ങണമെന്നറിയാതെ അയാൾ പരുങ്ങി.

“ ഇനിപ്പോ  എത്തീട്ടും എന്ത് കാര്യം വിശ്വേട്ടാ.. മ്മടെ മുത്ത് വെളുപ്പിനേ പോയില്ല്യേ..”  വാസുട്ടൻ നെഞ്ച് തടവി. പെയ്തു തോർന്ന കണ്ണുകളിൽ വീണ്ടും നീർ നിറഞ്ഞു.

“ന്നാലും ഒന്ന് പോസ്റ്റ് മോർട്ടം  ചെയ്ത് നോക്കായിര്ന്നു  വാസുട്ടാ..”  തന്റെ നെഞ്ചിൽ പുകഞ്ഞുപടർന്നു കൊണ്ടിരുന്നത്  അയാൾ പുറത്തേയ്ക്കിട്ടു. “ ഇതിപ്പോ ദഹിപ്പിക്കുമ്പോ....”

“ ഇനീം അതൊക്കെ അറിഞ്ഞ്ട്ട് എന്ത് കാര്യം ചേട്ടാ.. ഒരു കൊഴപ്പൊല്ല്യാന്ന് ലോകത്തൊള്ള ഡോക്ടർമാരൊക്കെ ആണയിട്ട് പറഞ്ഞ്ട്ടും  മ്മടെ കുട്ടി ഇവടെ കെടന്ന് കാട്ടിക്കൂട്ടിര്ന്ന്ത് കണ്ണാലെ കണ്ട്‌ര്ന്നതല്ലേ.. അവളണങ്ങെ ന്റെ പൊന്നിനെ വെട്ടിപ്പൊളിക്കല്ലേന്ന്  ചങ്ക് പൊട്ടി നെലോളി..പെറ്റ വയറല്ലേ.. ” വാസുട്ടന്റെ ശബ്ദമിടറി.. “ മ്മക്ക് വിധിച്ചിട്ടില്ല്യാ വിശ്വേട്ടാ.. അദെന്നെ..”

അയാൾക്ക് മറുപടിയൊന്നും പറയാനുണ്ടായില്ല. ഉള്ളിലെ അഗ്നിസഞ്ചാരം ദേഹമാകെ പടരുകയാണ്.

“ തിലകൻ പറഞ്ഞ്ട്ട് കഴിഞ്ഞ മാസം  വൈലത്തൂര് ഒരു വൈദ്യരെ കൊണ്ടു കാണിച്ച്ര്ന്നു. ഒറക്കം ത്തിരി കൂടിര്ന്നൂന്നെ ള്ളൂ ; അതീ പിന്നെ മോന് നല്ല ആശ്വാസണ്ടായിര്ന്നു വിശ്വേട്ടാ. എല്ലാം മാറീന്ന്വെച്ചിരിക്ക്യായ്ര്ന്നു ഞങ്ങള്.. ആ ആശ്വാസത്തിലാ മില്ലില്  മോട്ടറ് കത്ത്യപ്പോ കിട്ട്യ ഗ്യാപ്പിനു ഞാനിന്നലെ  തന്നെ വന്നത്. രാത്രി കൊറെ നേരം എണ്റ്റ് കെട്ന്ന് കളിയ്ക്ക്യേം ചെയ്തു ന്റെ മോൻ.. പിന്നെ പാതിരാത്രീല്  കരച്ചില് കേട്ട്ട്ടാ ഞാനെനിയ്ക്ക്ണത്... പിന്നെ എന്തോരം നേരം കഴിഞ്ഞ്ട്ടാ കുട്ടനൊന്ന് ഒറങ്ങി പോയത്
ന്നാലും അതെന്റെ പൊന്നിന്റെ ഒടുക്കത്തെ ഒറക്കാന്ന് വിചാരിച്ച്ര്ന്നില്ല്യ. ..” വാസുട്ടൻ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് തേങ്ങി.

അവസാനമാണ് അയാൾ ഉമ്മറത്തേയ്ക്ക് കയറിയത്.  അങ്ങിങ്ങായി തേങ്ങി കൊണ്ടിരുന്ന സ്ത്രീകൾക്കിടയിൽ,  തോറ്റവന്റെ വിഷാദം നിറഞ്ഞ പുഞ്ചിരിയുമായി കുഞ്ഞ് മുറിക്കകത്ത് വെള്ള പുതച്ചു കിടന്നു. ഉഴറി നടന്ന കണ്ണുകൾ,  മയൂര ശോഭയാർന്ന  പിഞ്ചുപാദങ്ങളിൽ മറ്റാരും കാണാത്ത വിധം  സൂഷ്മമായ  ഒരു അരുണസുഷിരം അയാൾക്ക് ചൂണ്ടി കൊടുത്തു.  അയാൾ കേട്ടു : “ എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേൾക്കാതെയും, അകന്നു നിന്നതെന്തുകൊണ്ട്? . എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചു; അങ്ങു കേട്ടില്ല; രാത്രിയിലും വിളിച്ചപേക്ഷിച്ചു;എനിക്ക് ആശ്വാസം ലഭിച്ചില്ല.*”

മേലാസകലം  വെന്തുരുകി അയാൾ പുറത്തെ വെയിലിലേക്കു ചാടി.

 അതിനും മുൻപൊരിക്കൽ, ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം  യശോധയുടെ  നിർബന്ധം അസഹ്യമായപ്പോഴാണ് അയാൾ അവരെ  മെഡിക്കൽ കോളേജിലേക്ക്   അനുഗമിച്ചത്.

തിരികെ എത്തിയതിനു ശേഷം, വാസുട്ടൻ എങ്ങോ മാറിയ   നേരത്ത്, മാറിലുറങ്ങി കിടന്നിരുന്ന   കുഞ്ഞിനെ കൈകളിൽ  മലർത്തി കിടത്തി അയാൾക്കു നേരെ നീട്ടി ലില്ലിക്കുഞ്ഞ് അടക്കി                    ചിരിച്ചു  :  “പറയണംന്ന് വെച്ചതാ മുന്നേ തന്നെ.. ആളെ ഒന്നു മുന്നിൽ വീണു കിട്ടണ്ടേ !..അതേയ്..ആർക്കാനും വേണ്ടി ലീവെടുത്തൂന്ന് ഈർഷ്യയൊന്നും വേണ്ട; ഇവന്റെ അച്ഛനാരാന്നറിയ്യോ ?!..”   

വിശ്വസിക്കാനോ അവിശ്വസിക്കാനോ ആവാതെ, അവളുടെ   ആകർഷണ വലയത്തിൽ മുൻപൊരു ഇരവിൽ സ്വയം  നഷ്ടപ്പെട്ടതു പോലെ,  സകലപ്രതിരോധവും തകർന്ന്  അയാൾ മിഴിച്ച്  നിന്നു പോയി.

കുഞ്ഞപ്പോൾ   ഉറക്കത്തിൽ ഒന്ന് മന്ദഹസിച്ചു.

“ദേ, കണ്ടോ.. സത്യം.. അവനറിയാം..”  അവൾ ചിരിച്ചു.

പിറവി തൊട്ടേ പേരു കേൾപ്പിച്ച കുഞ്ഞാണവൻ .  ഉദയസൂര്യനെ പോലെ തേജസ്സുറ്റ മുഖം.   പിറന്നു വീണതേ ചിരിച്ചു കൊണ്ടായിരുന്നത്രെ.! വായിൽ മൂന്നു നാലു പല്ലുകളുണ്ടായിരുന്ന കാര്യം യശോധ  തന്നെ നേരിട്ടു പരിശോധിച്ചിട്ടുള്ളതാണ്. പക്ഷേ, അകാരണമായി ചില നേരത്തുയരുന്ന കരച്ചിൽ കണ്ടാൽ  ആരായാലും ഭയപ്പെട്ടു പോകും.  ഒരു പിഞ്ചുപൈതലിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഉച്ചത്തിൽ, നിർത്താതെയുള്ള ഒരലറി കരച്ചിൽ..  . ആ  കുഞ്ഞിളം ദേഹമാകെയങ്ങ് ചുവന്നു തുടുക്കും. പിന്നെയൊന്ന് ഉറങ്ങി പോകുന്നതു വരെ ഒരു നിവൃത്തിയുമില്ല. അമ്മിഞ്ഞ കൊടുക്കാനെങ്ങാൻ ശ്രമിച്ചാൽ,  ആ കൊച്ചരിപ്പലുകൾ കൊണ്ട്  മുലക്കണ്ണ് ആഞ്ഞാഞ്ഞു  കടിച്ചു മുറിയ്ക്കുമത്രെ !.. ചിലപ്പോൾ, പുഴ കടന്ന് കരച്ചിൽ ഇപ്പുറത്തെ കരയിൽ  വരെ എത്തും. പിന്നെ അതു നിലയ്ക്കുന്നതു വരെ ഇവിടെ യശോധയ്ക്കും പരിഭ്രമമാണ്. കാണിക്കാത്ത  ഡോക്ടർമാരോ വൈദ്യന്മാരോ ഇല്ല..എല്ലാവർക്കും ഒരേ അഭിപ്രായം –  അതെല്ലാം   കുഞ്ഞിന്റെ കുസൃതിയോ ശാഠ്യമോ ഒക്കെയാകാം, അല്ലാതെ  പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല.. അന്ന്, പലതരം ടെസ്റ്റുകൾക്കു പുറമേ വിശദമായ പരിശോധനയും കഴിഞ്ഞ്, അയാൾക്ക് പരിചയമുണ്ടായിരുന്ന പ്രൊഫസറും   പറഞ്ഞത് അതൊക്കെ തന്നെ.

  ലില്ലിക്കുഞ്ഞ് കോരിയിട്ട കനൽകുണ്ഠം ശമനമില്ലാതെ ഇടനെഞ്ചിൽ  നീറിക്കൊണ്ടിരുന്ന അതേ ദിവസങ്ങളിലൊന്നാണ്,  ഉമ്മറത്തിരുന്നെന്തോ  വായിക്കുകയായിരുന്ന അയാളെ  യശോധ  തോണ്ടി വിളിച്ച് അക്കരേയ്ക്ക് ചൂണ്ടുന്നത് : “ ദേ നോക്ക്യേ..”

അയാൾ തലയുയർത്തി നോക്കി. പുഴയ്ക്കക്കരെ,  ശങ്കരൻനായരുടെ വസ്തുവിന്റെ അതിരിൽ  ലില്ലിക്കുഞ്ഞ്  പാത്തും പതുങ്ങിയും നിൽക്കുന്നത് പുലർവെട്ടത്തിൽ നിഴലു പോലെ കാണാം. കമ്പിവേലി നൂണ്ട് അപ്പുറം നിൽക്കുന്ന അവളുടെ മൂത്ത കുട്ടി   അഭിക്കുട്ടനെയും കാണാം.  വീണു കിടക്കുന്ന തേങ്ങകൾ പറുക്കിപ്പിക്കുകയാവും. ഒരു നാലുവയസ്സുകാരന്റെ ആരോഗ്യവും വളർച്ചയുമല്ല അവന്.

“ ഇതിലെന്താത്ര പുതുമ ? ” കണ്ണുകൾ വീണ്ടും വായനയിലേക്കാഴ്ത്തുന്നതിനിടയിൽ അയാൾ ചോദിച്ചു. അറിയാതെയാണെങ്കിൽ പോലും  അവർക്കിടയിൽ വന്നു പെടുമ്പോൾ അയാൾക്കൊരു അസ്വസ്ഥത അനുഭവപ്പെടാറുണ്ട്.

“ അതല്ലാന്ന്, ദേ..നോക്ക്..” യശോധ വിട്ടില്ല.
അയാൾ വീണ്ടും തലയുയർത്തി.

നാലഞ്ച് തേങ്ങകളെങ്കിലും കിട്ടിയിട്ടുണ്ടാകണം. അവളിപ്പോൾ അഭിക്കുട്ടനെ തിരിച്ച്  വേലി നൂഴ്ന്നിറങ്ങാൻ സഹായിക്കുകയാണ്.

“നിനക്കിതെന്തിന്റെ  കേടാ ?” അയാൾക്ക് ചെറുതായി അരിശം വന്നു തുടങ്ങിയിരുന്നു.

“ അതല്ലാന്നേ.. ദേ


അവൾ പൂർത്തിയാക്കുന്നതിനു മുമ്പ്, പുരയ്ക്കകത്തു നിന്ന് കുഞ്ഞിന്റെ അലറിക്കരച്ചിൽ  കേൾക്കായി.

അതിൽ അസ്വസ്ഥയായെന്ന പോലെ, തേങ്ങകളെല്ലാം പൊന്തക്കാട്ടിൽ ഒളിച്ചു വെച്ച്  ലില്ലിക്കുഞ്ഞ് അഭിക്കുട്ടനെയും കൊണ്ട് തിടുക്കത്തിൽ വീട്ടിലേക്ക് തിരിച്ചു പോകുന്നു.

“ ദേ.. ഇതാ ഞാൻ പറഞ്ഞത്..അവളിങ്ങനെ ഓരോ കള്ളത്തരങ്ങൾ ഒപ്പിക്കുമ്പോഴാ ആ കുഞ്ഞിങ്ങനെ കരയുന്നത് !! ”

അയാൾ എല്ലാം മറന്ന് പൊട്ടിച്ചിരിച്ചു.. “ എന്റെ യശോധേ.. നിനക്ക് വേറെ പണിയൊന്നൂല്ല്യേ ?”

യശോധ മുഖം വീർപ്പിച്ചു : “ എന്റെ അമ്മാത്തും കാവിലമ്മ്യാണേ. കണ്ണീ കണ്ട സത്യാ ഞാൻ പറഞ്ഞത്. ഇന്നാളിതു പോലെ, ഒരീസം ഞാനൊന്ന്  കുഞ്ഞിനെ കാണാൻ കേറിയതാ.. അവള്ടെ കഴ്ത്തിലിണ്ട് ഒരു പുത്യേ മാല.. രണ്ട് മൂന്ന് പവന്ണ്ടാവും.. നാല് കൊല്ലം മുമ്പ് മ്മടെ ജമീലേരെ താലിമാല കടവില് വച്ച് കാണാണ്ടായില്ല്യേ ? അതേ പണിഭാഷ.. ഒന്ന് പോളീഷ് ചെയ്ത് മിനിക്കീട്ട്ണ്ട്.. ഇത്തിരി നീളോം കൂട്ടിട്ട്ണ്ട്.. അദെന്നെ.. തിലകന്റെ കുറി കിട്ടീട്ട് വേടിച്ചതാന്ന് പറഞ്ഞവള് നാവ് വായേൽക്കിട്വല്ല, ആ നിമിഷം കേട്ടൂ  കുഞ്ഞുമോന്റെ  അലറി പൊളിച്ചൊള്ള നെലോളി.. ഞാൻ കേട്ട ഭാവം നടിക്കാൻ പോയില്ല്യ.. പക്ഷേ ആ സെക്കന്റില് അവള്ടെ മോറ് കടന്നല് കുത്ത്യോണം വന്ന് വീർത്തു.. സത്യാ വിശ്വേട്ടാ.. ..”

“ നീയ്യൊന്ന് മിണ്ടാണ്ടിരിയ്ക്ക്യോ ? ...കുട്ടി നെലോളിക്ക്ണ് കേട്ടാ വഴീക്കൂടെ പോണോരൊക്കെ നോക്കും ; അവളെ കാണും.. അദെന്നെ
അല്ലാണ്ട്..” അയാൾ തന്റെ പോലീസ് നിരീക്ഷണബുദ്ധി ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.  “ നാട്ട്വാര് കേക്കണ്ട നിന്റെയീ വിഡ്ഡിത്തങ്ങള്.. ”

 യശോധയെ അന്നങ്ങനെ തള്ളി കളഞ്ഞെങ്കിലും അതിനു ശേഷം അതു പോലൊരു സന്ദർഭം ഒത്തു വന്നപ്പോൾ അയാൾ ശ്രദ്ധിക്കാതിരുന്നില്ല.

 മൂന്നാഴ്ച്ച മുമ്പായിരുന്നു അത്..

യശോധ അപ്പുറത്തെന്തോ പണിയിലായിരുന്നു. അയാൾ കണ്ണുകൾ കൂർപ്പിച്ചു. അഭിക്കുട്ടൻ വേലി നൂണ്ട് തിരികെ ഇറങ്ങി കഴിഞ്ഞു. ലില്ലിക്കുഞ്ഞ് ചുറ്റും കണ്ണോടിച്ച്, തേങ്ങകൾ കൈയ്യിലുണ്ടായിരുന്ന ചാക്കിലേക്കിടുകയാണ്. അയാൾ ഒന്നു കൂടി കാതോർത്തു നോക്കി.. ഇല്ല, യാതൊരു ശബ്ദവുമില്ല.

അയാൾ ശബ്ദമുയർത്താതെ ഭാര്യയെ വിളിച്ചു.

“ കണ്ടോടീ.. ഒക്കെ നിന്റെയോരോ തോന്നലുകളായിരുന്നു..”  പക്ഷേ അങ്ങനെ അവളെ നിരാകരിക്കുമ്പോഴും തന്റെയുള്ളിൽ  പുകഞ്ഞു കൊണ്ടിരിക്കുന്ന വേവലാതിക്ക് ശമനം കിട്ടുന്നില്ലല്ലൊ  എന്നയാൾ ഓർത്തു. ചിലപ്പോൾ അതിങ്ങനെ എരിഞ്ഞെരിഞ്ഞ് നാവിൻതുമ്പു വരെ എത്തുമ്പോൾ, യശോധയോട് എല്ലാം പറഞ്ഞൊന്ന് കുമ്പസാരിച്ചാലോ എന്നയാൾക്കു തോന്നാറുണ്ട്.  

“ അതു തന്നെയാ ഞാനുമാലോചിക്കുന്നത്..” യശോധ ചിന്തയിലാണ്ടു.. “ വിശ്വേട്ടൻ ശ്രദ്ധിച്ചിരുന്നോ ?  അഞ്ചു പത്തു ദിവസായി കുഞ്ഞിന്റെ കരച്ചിലിപ്പോ അങ്ങനെ കേക്കാനില്ല.. അല്ലെങ്ങെ പാതിരാത്രിയൊക്കെ എടയ്ക്ക് കേക്കാറൊള്ളതല്ലേ.. ഇപ്പോ ഏതു നേരം ചെന്നു നോക്കിയാലും നല്ല ഉറക്കത്തിലായിരിക്കും.. അവളിനി കുഞ്ഞിനെ മയക്കി കിടത്താൻ എന്തെങ്കിലും ചെയ്യുന്നുണ്ടാവുമോന്നാ എന്റെ സംശയം
കളിയാക്കണ്ട.. അതിനും മടിക്കാത്തോളാ അവള്.. വന്നു കേറി രണ്ട് കൊല്ലം കഴിയുമ്പഴയ്ക്കും കല്ല്യാണ്യമ്മായി ചോര ശർദ്ദിച്ച് മരിച്ചില്ല്യേ ? നേരാ നേരം വാറ്റ്യേതെടുത്തു കൊട്ത്ത് ഷണ്മുഖൻ വെല്ലിച്ചനെ മയക്കി കെടത്തുന്നതാരാ ? ന്ന്ട്ട് കാർന്നോമ്മാരെ ഇഷ്ടങ്ങളൊക്കെ സാധിച്ചു കൊടുക്കണ്ടേന്നൊരു ന്യായോം..  എന്തു  ചെയ്യാനാ.. ?  ഇവടെ അയ്ലക്കത്താരോടെങ്കിലും ഒന്നു ചോയ്ക്കാന്നു വെച്ചാ അത് വീഴാതെ തട്ടാതെ അവള്ടെ ചെവ്ട്ടിലെത്തും.. അവ്‌ള്യണല്ലൊ എല്ലാർക്ക്വിപ്പൊ വേണ്ടൂ. ആ മൈക്കിര്യത്തില്** വീണു പൂവ്വാത്ത ആരാ ഇപ്പോ ഇവ്ട്യൊള്ളത് ?”

ഇരുട്ടി തുടങ്ങിയത് നന്നായി എന്നയാൾക്കു തോന്നി. മുഖത്തെ രക്തം  ഒലിച്ചു പോകുന്നത് അവൾ കാണില്ലല്ലൊ. എങ്കിലും ഒരു വേള, അവൾ എന്തെങ്കിലും അറിഞ്ഞിരിക്കുമോ എന്നു തന്നെ അയാൾ  സന്ദേഹിച്ചു.

“ നീയ്യൊന്ന് മിണ്ടാണ്ടി‌രിയ്ക്ക്.. എന്തായാലും അവര്ടെ കുഞ്ഞല്ലേ.. നമ്മക്കെന്ത് ചെയ്യാൻ പറ്റും ?” തന്റെ  സ്വരം പതിവില്ലാത്ത വിധം  ദുർബലമാകുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

“ അവര്ടേന്ന് പറയുമ്പോ
പെറ്റത് അവളു തന്നെ.. സത്യം.. . പക്ഷെ തന്ത.. ആ വാസുട്ടൻ ഒരു പൊട്ടനാ..അല്ലെങ്ങെ ഇങ്ങനൊരുത്തീരെ പ്രേമത്തീ ചെന്നു പെട്വോ ? കാശ് കണ്ടപ്പൊ അവന്റെ കണ്ണും മഞ്ഞളിച്ചുന്നാലും, ഇത്രേം സത്യചൈതന്യമുള്ളൊരു വിത്ത്.. ? ..അതും അവൾടെ വയറ്റില് ആ; ഇരുട്ടിന്റെ പാരമ്യത്തിലല്ലേ വെളിച്ചം പിറക്കണ്ട കാര്യൊള്ളൂ..അതാവും..”

  നീയ്യൊന്ന് പതുക്കെ പറ...” അയാൾ ഒരു വിഡ്ഡിചിരിയിലേക്ക്   സ്വയമൊതുങ്ങാൻ ശ്രമിച്ചു.
കശുമാങ്ങാഗന്ധമുള്ള തെളിനീർ തൊണ്ടയിൽ തീപകർന്നിറങ്ങിയത് അശനിപാതം പോലെ ഓർമ്മയിൽ നിറഞ്ഞു. കേട്ടറിഞ്ഞ് താക്കീതു നൽകാനിറങ്ങിയ ഒരു രാത്രിയിലെ  ആവേശം, വഴി തിരിച്ചൊഴുക്കപ്പെട്ടത് അങ്ങനെയൊരു സൽക്കാരാരംഭത്തിലൂടെയാണ്. ആദ്യത്തേത്, അവസാനത്തേതും. പക്ഷെ അതുമതിയായിരുന്നല്ലൊ.

 എനിക്കവള്ടെ കാര്യം ഓർക്കുമ്പഴേ  മേലാകെ പെരുക്കാൻ തൊടങ്ങും..” യശോധ അകത്തേയ്ക്കു നടക്കുന്നതിനിടയിൽ പറഞ്ഞു. “ ആ പൈതലിനെ അമ്മാത്തുംകാവിലമ്മ കാക്കട്ടെ..”  

സ്ത്രീസഹജമായ അസൂയയാണോ അവളുടെ വിദ്വേഷത്തിനു പുറകിലെന്ന് അയാൾ ആലോചിച്ചു നോക്കിയിട്ടുണ്ട്.

ദേശത്തെ കുഞ്ഞുങ്ങളുടെ ‘വൈയ്യമ്മ’യായിരുന്നല്ലോ യശോധ. വയറിളക്കം, ചർദ്ദി, ചെവിവേദന തുടങ്ങിയ എല്ലാ ശിശുരോഗങ്ങൾക്കും ചില ഒറ്റമൂലികളുണ്ട് യശോധയുടെ കൈയ്യിൽ. അതൊന്നുമില്ലെങ്കിൽ തന്നെ,  കുഞ്ഞുങ്ങൾക്ക് നൽകാനായി എപ്പോഴുമെന്തെങ്കിലും – അരിനെല്ലിക്കയോ കശുവണ്ടി ചുട്ടതോ തേങ്ങാപ്പൂളോ കപ്പലണ്ടി മിഠായിയോ  സ്റ്റോക്കുണ്ടാവും. രണ്ടോ  മൂന്നോ നാഴി അരിയോ നെല്ലോ എണ്ണയോ എല്ലാം മുഖം കറുപ്പിക്കാതെ കടം കൊടുക്കുന്നതുകൊണ്ട് നാട്ടിൻപുറത്തെ പെണ്ണുങ്ങൾക്കും വേണ്ടപ്പെട്ടവൾ.  വാസുട്ടന്റെ കൈപിടിച്ച് ലില്ലിക്കുഞ്ഞ് വന്ന് കയറിയ കാലത്ത്, യശോധയ്ക്കവളോടും ഇഷ്ടക്കുറവൊന്നുമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല,  പെണ്ണിനെയും ചെക്കനെയും കൊത്തിയരിയാനായി അരിശം പൂണ്ട് പാഞ്ഞു നടന്നിരുന്ന അവളുടെ ആങ്ങളമാരിൽ നിന്നൊളിക്കാൻ,  പൊന്നാഞ്ചേരിയിൽ സ്വന്തം വീടു തന്നെ അവർക്കൊരുക്കി കൊടുത്തതും ഈ  യശോധ തന്നെയായിരുന്നല്ലൊ.  അതിനെല്ലാം മാറ്റം വരുന്നത്,   ആഴ്ച്ചക്കുറി നടത്താനും അത്യാവശ്യക്കാർക്ക് ഈടൊന്നുമില്ലാതെ പലിശയ്ക്ക് കൊടുക്കാനും, എന്തിന്, കുഞ്ഞുങ്ങൾ ഓക്കാനിച്ച് തുപ്പി കളയുന്ന കയ്പുമരുന്നുകൾ, കളി പറഞ്ഞു ശ്രദ്ധ തെറ്റിച്ച് കവിളിൽ മൃദുമായൊന്നമർത്തി ഒരു ഞൊടിയിൽ തൊണ്ടയിലേക്കൊഴിച്ചു കൊടുക്കാൻ വരെ ( അവൾ നഴ്സിങ്ങും പഠിച്ചിട്ടുണ്ടത്രെ ) -    അങ്ങനെ എന്തിനും ഏതിനും   നാട്ടുകാർക്ക് ഉപകാരപ്പെടുന്ന ഒരുവളായി ലില്ലിക്കുഞ്ഞ് സ്വയം ഉയർന്നു വരുന്നതോടെയാണ്.

കളിചിരി പറഞ്ഞിരിക്കുന്നതിനിടയിൽ, മറ്റൊരു നേരമ്പോക്കെന്ന വണ്ണം അവളുടെ മനസ്സറിയാൻ ഒരിക്കൽ അയാൽ  ഒരു ശ്രമം നടത്തുകയും ചെയ്തു : “ എന്നാലും യശോധേ
എന്താ  നിനക്കവളോടിത്ര  വിരോധം ?... ഓരോരുത്തർക്കും ദൈവം ഓരോന്ന് വിധിച്ചിട്ടുണ്ട് ..അതിപ്പൊ നമ്മളായിട്ട് അസൂയപ്പെട്ട്ട്ട് കാര്യണ്ടോ

“ വിരോധൊന്നൂല്ല്യ വിശ്വേട്ടാ..” യശോധയുടെ മുഖം വാടി.  “ അവളിപ്പോ ഒരിത്തിരി കാടും പടലും വെട്ടിത്തെളിച്ച് പയറു നട്ടോണ്ട് കാട്ടിലെ കഞ്ഞുണ്ണീം കർളകോം മുത്തങ്ങീം ഒന്നും ഇല്ല്യാണ്ടാവാൻ പോണില്ല്യാന്ന്  നിക്ക്യറിയാം.. ഇനിപ്പോ അതെല്ലാം പറിച്ചൂണ്ട് വന്ന്  ഇടിച്ചു പിഴിഞ്ഞ് കൊടുത്താല് ഇന്നത്തെ കുട്ട്യോൾടെ ദണ്ണൊന്നും മാറാൻ പോണില്ല്യാന്നും നിക്ക്യറിയാം...ന്നാലും എല്ലാരും അവൾടെ പോലെ തൊടങ്ങ്യാലോ ? കാലിലൊരു മുള്ളൊന്നു കേറിയാ ഇറ്റിച്ചു കൊടുക്കാൻ കുരുട്ടുപാലേരെ പാലു തന്നെ വേണ്ടേ ?  ശെര്യാ.. കുണ്ടനെടവഴീക്കൂടെ പോണ കാളവണ്ടീരെ കൂട്ടത്തിലാ ഞാൻ.. എന്നാലവളോ, പിന്നിലുള്ളതെല്ലാം എരിച്ച് പായുന്ന തീവാണത്തിന്റെ പ്രകൃതോം....”

അവളൊന്നു നിർത്തി   രണ്ടും തെറ്റാ, രണ്ടിന്റേം എടേലു ഒരു  ശരിവേഗം ഉണ്ടാവുംന്നൊരു തോന്നല്
ആ ശരിവേഗത്തിലാ ഒരു നിലനിൽപ്പുണ്ടാവുള്ളൂന്നൊരു തോന്നല്.. ആ ശരിലോകത്തിയ്ക്ക്യ്  കൈ പിടിച്ചെത്തിക്കാൻ എന്റെ വയറ്റിലൊരു ഉണ്ണി പിറക്കുംന്നൊരു തോന്നല്..അല്ലാണ്ടിപ്പോ എനിക്കെന്തിനാ അവളോടൊരു വിരോധം ! ” അവൾ ശബ്ദമില്ലാതെ കരഞ്ഞു.

വേണ്ടെന്നു തോന്നി അയാൾക്ക് .പ്രതീക്ഷകൾ മാത്രം ബാക്കി നിർത്തി അവളുടെ ഗർഭപാത്രം ഏഴാമതും അകാലത്തിൽ ഒഴിഞ്ഞിട്ട് ദിവസങ്ങളേ ആയിരുന്നുള്ളു അന്ന്..

                                                            ***********

കാലുകളിൽ പുഴ വന്നു തൊട്ടു കഴിഞ്ഞിരുന്നു. അയാൾ നടപ്പൊന്നു നിർത്തി. വഴി രണ്ടായി പിരിയുകയാണ്. വലത്തോട്ടു പോയാൽ,  മരത്തടികൾ  ചേർത്തുകെട്ടി  നാട്ടുകാർ നിർമ്മിച്ച താൽക്കാലിക  പാലം വഴി പുഴ കടക്കാം. ഇടത്തോട്ടു നടന്നാൽ, പുഴയുടെ ആഴം കുറഞ്ഞ ഭാഗം വഴി മുറിഞ്ഞു കടക്കാം.

  മഴ തിരിമുറിയാതെ തുടരുകയാണ്. അയാൾ പുഴയിലേക്ക് ടോർച്ച് മിന്നിച്ചു. വെള്ളം ഉയർന്നിട്ടുണ്ട്. കലങ്ങിമറിഞ്ഞ് കാളിന്ദിയായി മുന്നിൽ നിറഞ്ഞു പരന്നൊഴുകുകയാണ് പുഴ. 

പ്രളയാരംഭമാണെന്ന നിറഞ്ഞ ബോധ്യത്തിലും ഇടത്തോട്ടു തന്നെ അയാളുടെ കാലുകൾ ചലിച്ചത്, സകല പിണക്കങ്ങളും മറന്ന്, ‘വേണ്ടാട്ടോ.. പാലം വഴി പോയാ മതി’ എന്നൊരു പിൻവിളി, ഏതു നിമിഷവും കൈകളിൽ പിടിച്ചു നിർത്തും എന്ന പ്രതീക്ഷയോടെയായിരുന്നു.  അവൾ  കാണാത്ത പുഴയൊന്നുമല്ലല്ലൊ അത്.

മുട്ടറ്റം വെള്ളം വരെ അതൊരു പ്രതീക്ഷയായിരുന്നു. അരയോളമെത്തുമ്പോൾ തൊണ്ട കനത്തു  തുടങ്ങിയ വാശിയും. ഒന്നുമുണ്ടായില്ല. ഒന്നു മുരടനക്കുക പോലും. കൈനീട്ടിയാൽ തൊടാവുന്ന ദൂരത്തിൽ നിശബ്ദം പിൻതുടരുക മാത്രം. അതിനിടയിലെപ്പോഴോ  വെള്ളം കയറി ഇരുട്ടു തുപ്പി തുടങ്ങിയ ടോർച്ച് അയാൾ പതുക്കെ പുഴയ്ക്ക് വിട്ടു കൊടുത്തു.

നെഞ്ചൊപ്പം വെള്ളത്തിൽ, പുഴയല്ല, തന്റെ സങ്കടക്കടൽ ആണ് ചുറ്റും പരന്നൊഴുകുന്നതെന്ന് അയാളറിഞ്ഞു. ഒഴുക്കിൽ കാലുകളുറയ്ക്കുന്നില്ല.  ഒടുങ്ങുന്നതിനു  ഭയമുണ്ടായിട്ടല്ല.. ഇത്രയും കാലം നിഴൽ പോലെ  അറിഞ്ഞവൾക്ക്
.അതെ , തെറ്റു തന്നെ. തെറ്റ്. തെറ്റ്. തെറ്റ്. പക്ഷെ, ഇത്രയും വലിയ ശിക്ഷ.. അയാളുടെ തൊണ്ട കനത്തു വിങ്ങി. പറയാനുമറിയാനുമുള്ളത് നെഞ്ചിനും ചുണ്ടിനുമിടയിൽ കിടന്ന് പിടഞ്ഞു.

 ന്റെ വെളിച്ചായിരുന്നല്ലോ വിശ്വേട്ടാ..
.. ? എന്തിനേ ആ കെണിയിൽ പോയ് പിണഞ്ഞു ?.. ”  അണമുറിഞ്ഞ ഒരു  തേങ്ങൽ.

 ഒരു നൊന്തുപിടച്ചിലിൽ അയാൾ പുറകിലേക്ക് തിരിഞ്ഞു. ഹൃദയങ്ങളിലേക്ക് നീണ്ട നാലു കൈകൾ ഒഴുക്കിനിടയിൽ പരസ്പരം കൊരുത്തു.

“ അവളതേ ചെയ്യുമായിരുന്നുള്ളൂ.. തിരിച്ചറിയാൻ പറ്റില്ല്യ എനിക്ക്..അവളെ തിരുത്താനൊരു പിറവി.. അത്ര്യേ ഞാൻ കരുത്യൊള്ളൂ.. എന്തേ  ഒരു വാക്ക് പറഞ്ഞില്ല്യ  ?...  ഞാൻ നോക്ക്യേനല്ലോ.. പൊന്നു പോലെ..”  എന്ന് യശോധ  മാറിലമർന്നു വിതുമ്പുന്നത് ഇനിയൊന്നും പറയാനാവാത്ത വിധം  അയാളെ നിശബ്ദനാക്കി കളഞ്ഞു.

എവിടെ നിന്നോ ഒരു ചിരി മുഴങ്ങുന്നത് അയാൾക്കു കേൾക്കായി. ചിരിയല്ല.. അട്ടഹാസം
ചെവി പിളരും വിധം അതിങ്ങനെ ഇരമ്പി പെരുകുകയാണ്.

“ അവളാണ്.. ഇനി അവളുടെ കാലാണ് വിശ്വേട്ടാ
..”  കഴുത്തറ്റം വെള്ളത്തിൽ, യശോധയുടെ കൈകൾ ഒരു കവചം പോലെ അയാളെ പൊതിഞ്ഞു.

                                                      ##########

* സങ്കീർത്തനങ്ങൾ - ബൈബിൾ

** മൈക്കിര്യം = ശൃംഗാരം