ഗവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, നവംബർ 19, 2012

പ്രതികരിക്കുക !

 
 പ്രതികരിക്കുക !


അയലക്കത്തെ വീട്ടിലെ അപ്പൂപ്പൻ‌ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.
സ്വന്തം അപ്പൂപ്പന്റെ കുഴിമാടത്തിനരികെ നിന്ന്
ആവോളം കണ്ണീരൊഴുക്കിയിട്ടേ
അങ്ങോട്ടു പോകാവൂ.


അയലത്തെ വീട്ടിലെ അമ്മുമ്മ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.

സ്വന്തം അമ്മൂമ്മയുടെ കാല് തിരുമ്മി തിരുമ്മി
ഉറക്കി കിടത്തിയിട്ടേ
അങ്ങോട്ടു പോകാവൂ.


അയലത്തെ വീട്ടിലെ ചെറുപ്പക്കാരൻ
മരിച്ചാൽ ഉടനെ അങ്ങോട്ടോടരുത്.

എന്നോ മരിച്ചു പോകാവുന്ന നിങ്ങളെയോർത്ത്
നെഞ്ചത്തടിച്ച് നിലവിളിച്ച്, 

 പിന്നെ പുരോഹിതനെ വിളിച്ച് 
തിലോദകം ചാർത്തി
മരിച്ച മനസ്സോടെ വേണം
  അങ്ങോട്ടു പോകാൻ.

ബുധനാഴ്‌ച, ഏപ്രിൽ 18, 2012

കൗൺസിലിങ്ങ്


കൗൺസിലിങ്ങ്


ചോര വിയർപ്പായതാണ് നാലു നാഴി ഭൂമി.

നാലു കാലുയർത്തിയപ്പോൾ

കാറ്റു കയറിയ കീശ.

മണ്ണ്, മണൽ, കമ്പി, സിമന്റ്

വായ്പയ്ക്കു വകുപ്പില്ലത്രെ.

ഉണ്ടാകും, വേണ്ടപോലെ കണ്ടാൽ.

കീഴടങ്ങിയില്ല.

 നീലപ്ലാസിക് വിരിപ്പിനു കീഴിൽ

ജീവിതം തുടർന്നു.

നടപ്പു തുടർന്നപ്പോൾ കിതപ്പ്.

സ്വപ്നങ്ങൾ തകർന്നടിഞ്ഞ്

ഹൃദയധമനികൾ വഴിയടഞ്ഞത്രെ.

വിദഗ്‌ദ്ധൻ വഴി തുറക്കും,.

വേണ്ട പോലെ കണ്ടാൽ.

വേണ്ട, കീഴടങ്ങാം.

കണ്ണീരിൽ കത്തെഴുതി.

തലയുയർത്തിയപ്പോൾ

പണ്ടെന്നോ കോറിയിട്ട ഒരു നമ്പർ !

തൊണ്ടയിലെത്തിയ വിഷം തുപ്പിതെറിച്ചു.

വിളിച്ച് പൊട്ടിക്കരഞ്ഞു.

ശ്രവ്യസാന്ത്വനത്തിനു പുറമെ,

മണിക്കൂർ തികഞ്ഞില്ല,

ഉമ്മറത്ത്

കണ്ണുകളിൽ മനുഷ്യത്വം ഉരുകിയൊലിച്ച്

ഒരു ഹൃദയാലു !

‘എല്ലാത്തിനും വഴിയുണ്ട്’

ദേവദൂതൻ കൈ പിടിച്ചപ്പോൾ

കണ്ണീരണകൾ തകർന്നു.

നന്നായ് കേട്ടും പതിയെ പറഞ്ഞും

ഒപ്പമിരുന്നു സ്നേഹദൂതൻ.

പെയ്തൊഴിഞ്ഞ ആകാശത്തിനു കീഴെ

പ്രതീക്ഷയുടെ പുൽനാമ്പുകൾ പൊടിഞ്ഞു.

പക്ഷെ ഹൃദയാലു തലചൊറിയുന്നു :

‘ഓട്ടോ വിളിച്ചാണു വന്നത്..’

കീശയിൽ തപ്പി.

ഭാഗ്യം !

ഏതാനും നോട്ടുകളുണ്ട്.

ദേവദൂതൻ വീണ്ടും തല ചൊറിയുന്നു;

‘ലീവെടുത്താണ് വന്നത്’

മേശയിൽ തപ്പി

ഭാഗ്യം !

ഏതാനും നോട്ടുകളുണ്ട്.

കാരുണ്യദൂതൻ തിരികെ പോയപ്പോൾ

ഭ്രാന്തോടെ തപ്പി തിരഞ്ഞു.

ഒരു നൂലാണ് കിട്ടിയത്.

മതിയായിരുന്നു !

ഓലത്തുമ്പിൽ കുരുക്കിട്ട്

കെട്ടി ഞാന്നു ചത്തു !!


*********

കൗൺസിലിങ്ങിന് വരുന്നവരും കൈകൂലി ആവശ്യപ്പെടാറുണ്ട് എന്ന കേട്ടുകേൾവിയിലെ ഷോക്കിൽ പിറന്നത്..അതുകൊണ്ടു തന്നെ യഥാർത്ഥ സ്നേഹദൂതരെ ഉദ്ദേശിച്ചല്ല. അവരുടെ ചെരുപ്പിൽ പിടിക്കാനുള്ള യോഗ്യതയുമില്ല..

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

പുരുഷ ലക്ഷണം

പുരുഷ ലക്ഷണം


മനസ്സു നിറയെ മനുഷ്യത്വമാണ്.

എങ്കിലും, ചുറ്റിപ്പറക്കുന്ന കഴുകുപോലെ

മുഴുത്ത മാംസത്തിലാണു നോട്ടം.


അമ്മയും പെങ്ങളും വീട്ടിലുണ്ട്.

പക്ഷെ വളം വരിയുന്ന വേരുകൾ പോലെ

ആൾക്കൂട്ടത്തിലെപ്പോഴും

വിരലുകൾ തോണ്ടി ഞെരിക്കും.


അനാദികാലം മുതലേ ചിത്തം സംസ്കൃതമാണ്.

പക്ഷെ മധുരം മണക്കുന്ന മക്ഷിയെപ്പോൽ

ഒറ്റയ്ക്കിരുട്ടിൽ കണ്ടാൽ

മണിപ്രവാളമേ മൂളൂ.


പാശ്ചാ‍ത്യകേളീസൌകുമാര്യങ്ങളിലേക്കാണ്

ദേഹമോഹപ്രയാണം

പക്ഷെ കുറ്റിയിൽ കെട്ടിയ നായയെപ്പോൽ

മനുസ്മൃതിയ്ക്കു ചുറ്റുമാണു മസ്തിഷ്കഭ്രമണം.


ചാമിയോളം വരില്ല;

എങ്കിലും അറുത്തെറിഞ്ഞാൽ

മുളച്ചുപൊന്തുംശിരസ്സുമായ്

ഒരു കുഞ്ഞുദശമുഖച്ചാമി ഉള്ളിലുറങ്ങിക്കിടപ്പുണ്ട്.


അതുകൊണ്ടു പെങ്ങളേ

ഒഴിഞ്ഞുമാറി നടന്നോളിൻ

ഓതിരം കടകം പറഞ്ഞോളിൻ

അരയിലെപ്പോഴുമൊരു ചുരിക കരുതിക്കോളിൻ.

ഞായറാഴ്‌ച, നവംബർ 06, 2011

ബി പ്രാക്ടിക്കൽ

ബി പ്രാക്ടിക്കൽ


ആദ്യത്തെ ഒരാഴ്ച്ച സ്വർഗമായിരിക്കും

ശേഷം, കാറ്റുപോയ ബലൂൺ പോലെ

കീശ ശൂന്യമായിത്തീരും.

പിന്നെ പണി കഴിഞ്ഞ്

പൊടിയും വിയർപ്പുമണിഞ്ഞ്

നടന്നു തളർന്നെത്തുമ്പോൾ

നട്ടുച്ചയ്ക്കലക്കിയും

ഉള്ളിയരിഞ്ഞും കനലൂതിയും

മറ്റൊരുച്ഛിഷ്ടമായ്

അടുക്കളയിൽ പുകയുന്നുണ്ടാവും.

കത്തുന്ന കണ്ണുകൾ

പരസ്പരം നോക്കും.

മകനെ തട്ടിയെടുത്തവളെന്നും

അതിനപ്പുറവുമുള്ള സരസ്വതികൾ

കേട്ട് കാതുകൾ തഴമ്പിക്കും.

പീടികക്കാരന്റേയും വാടകക്കാരന്റേയും

മുമ്പിൽ നാണം കെട്ടുവെന്ന്

രാത്രിയങ്കം വെട്ടി

കിടക്കയിൽ പരസ്പരം തൊടാതെ

അരിഞ്ഞു വീണ് രണ്ടു പാഴ്തടികളാകും.

പിന്നെയിതെല്ലാം നിത്യാഭ്യാസമാകും.

സ്വർഗനാളുകളിലെ സാക്ഷിമുകുളങ്ങളെ അനാഥരാക്കി

ആത്മഹത്യയെക്കുറിച്ചോ മോചനത്തെകുറിച്ചോ

ചിന്തിച്ചുറയ്ക്കും.

അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ്

നഗരത്തിൽ ഒരു വസതി,

ഒരു നാൽചക്രവണ്ടി,

ശീതീകരണി,

അലക്കു യന്ത്രം,

വാതകയടുപ്പ്,

ഉപ്പ്,

കർപ്പൂരം,

പിന്നെ

പെണ്ണിന്റെ മാത്രം നൈസർഗികാഹ്ലാദത്തിന്

അഞ്ചു റാത്തൽ സ്വർണ്ണം,

വട്ടചിലവിനു ദശലക്ഷങ്ങൾ,

ആവശ്യപ്പെട്ടത്.

ഇതിന്റെയെല്ലാം അകമ്പടിയിൽ

നമ്രമുഖിയായ് കതിർമണ്ഡപത്തിൽ വരൂ.

പ്രണയം

ഇനിയും

വസന്തം വിടർത്തുന്നത്

കാണിച്ചു തരാം.

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

ഉറങ്ങാതെ

ഉറങ്ങാതെ



മറന്നതിനുള്ള മറുപടി

പിഞ്ചുചെവികളിൽ ഈയം പോലെ തിളയ്ക്കുന്നുണ്ടാവണം

കുസൃതിക്കുള്ള ശിക്ഷണം

കുഞ്ഞുതുടകളിൽ തിണർത്ത് കിടപ്പുണ്ടാവണം

എന്നിട്ടുമെന്തിനാണ്

ഉറങ്ങാൻ നേരം

പുറകിലല്പനേരം പതുങ്ങി

ഒരു കുഞ്ഞുമ്മ കവിളിൽ പകർന്ന്

നീ മടിയിൽ കയറിയിരുന്നു കളഞ്ഞത് ?!



രാവേറെ വൈകിയിരിക്കുന്നു.

ഉറക്കത്തിൽ

മാലാഖമാരൊപ്പം ഊയലാടിയാവും

നീ പുഞ്ചിരിക്കുന്നത്.

പക്ഷെ

എനിക്ക്

ഉള്ളമുരുകിയൊലിച്ച്

വലിയൊരു കടൽ തൊണ്ടയിൽത്തടഞ്ഞ്

ഉമ്മകൾ പകർന്ന് ഉണർന്നു കിടന്നേ പറ്റൂ.

ഉറങ്ങുക, എന്റെ മാലാഖക്കുഞ്ഞേ,

ഉറങ്ങാതെ

കണ്ണീർതാരാട്ടു പാടിയിരിക്കാം ഞാൻ.

---------------------

കുറച്ചു കാലം മുമ്പ് വാ‍യിച്ച ഒരു പുസ്തകത്തിൽ കണ്ട കത്തിനോട് കടപ്പാട്. ( ഒരു വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട പുസ്തം മാത്രമാണെന്നേ ഓർമ്മയുള്ളു..ഡേവിഡ് കാർനഗി എന്നാണു എഴുത്തുകാരന്റെ പേരെന്നു തോന്നുന്നു )

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

വിഡ്ഡ്യാരംഭം.

വിഡ്ഡ്യാരംഭം.

ഓം.

ഹരിശ്രീഗണപതയെ നമഃ

അവിഘ്നമസ്തു.

“ഭാഷാപിതാവിന്റെ പവിത്രഭൂമിയിൽ

മകന് ഹരിശ്രീ കുറിയ്ക്കാൻ കഴിഞ്ഞത്

മഹാപുണ്യം”

നീട്ടിപ്പിടിച്ച കുഴലിനു മുൻപിൽ

പിതാവ് നിരുദ്ധകണ്ഠനായി.

ചക്രങ്ങൾ വീണ്ടുമുരുണ്ടു.

വലിയ മതിൽ‌ക്കെട്ടിന്റെ നാലകം

കുഞ്ഞിന്റെ നീട്ടിപ്പിടിച്ച നാക്ക്

പാതിരി കഠാര കൊണ്ട് വടിച്ചു.

വിരലുകൾ അമ്ലം കൊണ്ടു കഴുകി.

തോക്കിൻ‌മുന കൊണ്ട് നാക്കിൽ,

ഓട്സും ആൽമണ്ടും സ്ട്രോബറിയും

വിതറിയ തളികയിൽ

കുഞ്ഞുവിരൽ ബലമായമർത്തി,

കോറിയിട്ടു

A, B,C…………

“മലയാളം കൂപമണ്ഠൂകം.

ലോകഭാഷയല്ലോ ഭാവിജീവിതം”

സ്വയം നീട്ടിപ്പിടിച്ച കുഴലിനുമുമ്പിൽ

പിതാമഹാൻ വീണ്ടും നിരുദ്ധകണ്ഠനായി.

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

കണ്ണാടി കാണ്മോളവും

കണ്ണാടി കാണ്മോളവും


വ്രണങ്ങളിൽ പുഴുവരിക്കുന്ന ഭ്രാന്തൻ

ആദിവാസിക്കുടികളിലെ പട്ടിണിക്കോലങ്ങൾ

ആകാശമുയരെ നാലു മതിലുകൾക്കുള്ളിൽ

കൊച്ചു വീടിന്റെ സങ്കടം.

ഇതൊക്കെയായിരുന്നു വേണ്ടിയിരുന്നത്.

കണ്ട് കണ്ണ് നിറയണം.

ഹൃദയം വിതുമ്പണം

ലിങ്ക് കൊടുക്കണം

മനസ്സ് പൊള്ളിപ്പിടഞ്ഞ്

കവിത പിറക്കണം.

അയക്കാനെടുത്ത കാശ്

വേണ്ടതെല്ലാം ചെയ്തു

എന്ന ആത്മനിർവൃതിയിൽ

കീശയിലേക്കു തന്നെ മടങ്ങണം.

പക്ഷെ ഇത്തവണ

വൻ‌ചതിയായിപ്പോയി.

പ്രവാസികൾക്ക് മഴക്കാഴ്ച്ച

വീണവന് കൈത്താങ്ങ്

മാനവസ്നേഹഗാഥകൾ

ആർക്കു വേണം ?

ലിങ്കൊടിഞ്ഞു പോയി.

കവിത വറ്റിപ്പോയി.

---------------------------------------

പണ്ട് ഒരു കണ്ണാടിക്കഷണം( ഏഷ്യാനെറ്റ് ) കണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ക്രൂരത