ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ലില്ലിക്കുട്ടി

ലില്ലിക്കുട്ടി

കാൽച്ചിലമ്പൊലിയായി വന്ന്
ഭയപ്പെടുത്താനാണെങ്കിൽ
നീ ഒരുപാടുറക്കമിളയ്ക്കേണ്ടി വരും.
പാതിരാപ്പടങ്ങൾക്കു ശേഷം
വീടുകളിപ്പോഴുറങ്ങുന്നത്
ഒരു മണിയ്ക്കാണ്.

നിശബ്ദം കാറ്റായി വന്ന്
പൂമുഖത്തെ വർണ്ണകലണ്ടറുകൾ പറിച്ചെറിയാൻ,
അടുക്കളത്തിണ്ണയിൽ കഴുകികമഴ്ത്തിയ പാത്രങ്ങൾ മറിച്ചിടാൻ
മണ്ടിനടന്ന്
നീ അവശയാവേണ്ടതില്ല.
ഇന്നതെല്ലാം കാലഹരണപ്പെട്ട
ശീലമായിരിക്കുന്നു.

നട്ടുച്ചയ്ക്കും നടുപ്പാതിരയ്ക്കും
പുഴയോരത്ത് വെളുത്ത രൂപമായ്
നീ ഉയിർക്കേണ്ടതില്ല.
നീ പതിഞ്ഞ കണ്ണുകളിലെല്ലാം
വെള്ളെഴുത്ത് പടർന്നു കഴിഞ്ഞിരിക്കുന്നു.

നിന്റെ കുരുത്തോലമങ്കമാർ
നിന്റെ സ്മൃതിയിൽ വ്യാകുലപ്പെട്ട്
ഇപ്പോൾ കുരിശുവരച്ച് വിരൽ മുത്താറില്ല.
കർക്കിടകത്തിലെ ക്യാമ്പുകളിൽ
പോട്ടയ്ക്കലച്ചനോടൊപ്പം
ഉച്ചത്തിൽ ഹാലേലൂയകൾ പാടി
വിശുദ്ധരതിമൂർച്ഛയിൽ
അവർ പുളഞ്ഞാടുകയാണ് പതിവ്.

വെളുത്ത സുന്ദരിയായ് വന്ന്
കുഞ്ഞുങ്ങളെ സ്വപ്നത്തിൽ
നീ ഭയപ്പെടുത്തേണ്ടതില്ല.
ഹാരിപ്പോട്ടറും
ചെകുത്താൻ മരണവും കണ്ട്
തഴമ്പിച്ച കണ്ണുകൾക്ക്
നിന്റെ കലാപ്രകടനങ്ങൾ
നല്ലൊരു നേരമ്പോക്കു മാത്രമായിരിക്കും.

ഒറ്റയ്ക്ക് തുണിയലക്കുന്ന
നാട്ടുപെണ്ണുങ്ങളിൽ മനം കയറിയിരുന്ന്
നീയിനി
കന്യകാത്വത്തെയും
പ്രണയദുരന്തങ്ങളെയും പറ്റി
അലമുറയിടേണ്ടതില്ല.
കൊട്ടകയിൽ തകർത്തോടുന്ന
തട്ടുപൊളിപ്പൻ സിനിമകൾ പോലെ
പ്രണയമിപ്പോൾ
ശുഭപര്യവസായിയായി തീർന്നിരിക്കുന്നു.
അഥവാ അങ്ങനെയല്ലാത്തപ്പോൾ
നറുപെൺകൊടിമാർ
ഓരോ തവണയും
പഴയ പ്രണയാവശിഷ്ടത്തിന്റെ
ജീവത്തുടിപ്പുകൾ തൂത്തെറിഞ്ഞും
പുതിയ ചെറുക്കൻ‌മാർക്ക്
ചായ പകർന്നും
സദാ പ്രണയ,മംഗല്യസന്നദ്ധരായി മാറിയിരിക്കുന്നു.

വാലിട്ടെഴുതിയ മിഴികളും
മുട്ടോളം മുടിയും
റോസാപൂവും
വെളുത്ത വസ്ത്രങ്ങളുമണിഞ്ഞ്
നീ നിന്റെ ശവക്കല്ലറയിൽ
ഒരോർമ്മകുറിപ്പുപോലുമില്ലാതെ
മരിച്ചമർന്നിരിക്കുന്നു.

പക്ഷെ, നീയറിയണം:
നീ കൊളുത്തിയ മെഴുതിരി
ഒരു താഴ്വാരമാകെ
ചെറുതരി വെളിച്ചങ്ങളുടെ
വസന്തം പടർത്തുകയാണെന്ന്.
നീ പാടിയ പാട്ടുകൾ
ഒരു പുതിയ സാമ്രാജ്യത്തിന്റെ
ഉണർത്തു പാട്ടായെന്ന്.

------------------------------


ലില്ലിക്കുട്ടി ഞങ്ങളുടെ നാട്ടിൻപുറത്തെ ഒരു പഴഞ്ചൻ പ്രണയരക്തസാക്ഷി. അന്യമതസ്ഥനെ പ്രേമിച്ച് ഒടുവിൽ അയാൾ വഞ്ചിക്കുകയാണെന്നറിഞ്ഞതോടെ ആത്മഹത്യ ചെയ്തു.

8 അഭിപ്രായങ്ങൾ:

  1. ഓര്‍മ്മക്കുറിപ്പ്‌ പോലെ, അഭിവാദനം പോലെ ഒരു പോസ്റ്റ്‌.

    ആ ആദ്യവരികള്‍ കൂടുതല്‍ ഇഷ്ടമായി.
    യക്ഷിയാവാത്ത രക്തസാക്ഷി.
    ഇന്നും പ്രണയരക്തസാക്ഷികള്‍ ഉണ്ടാവുന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  2. നിണമുണങ്ങിയ എഴുത്താണി സാക്ഷി.

    മറുപടിഇല്ലാതാക്കൂ
  3. സൂക്ഷമവും മനോഹരവുമായ എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  4. പ്രണയം കാലഘട്ടങ്ങളിലൂടെ .....
    അതിമനോഹരമായ അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍
    അവസ്ഥകളുടെ നേര്‍കാഴ്ചകള്‍
    വ്യത്യസ്തമായ മനസ്സില്‍ സ്പര്‍ശിച്ച വരികള്‍ ...
    നന്ദി

    മറുപടിഇല്ലാതാക്കൂ
  5. സൂക്ഷ്മ നിരീക്ഷണം...എന്തായാലും കാമുകിമാർ ഇനി സുരക്ഷിതരാണല്ലോ? Biju Davis

    മറുപടിഇല്ലാതാക്കൂ
  6. അഭിപ്രായത്തിനു നന്ദി, സോണി, നാമൂസ്, ഫൌസിയ, നാരദൻ & ബിജു

    മറുപടിഇല്ലാതാക്കൂ
  7. നിരീക്ഷണം സൂക്ഷമാമാണോ സ്ഥൂലമാണോ എന്ന് വിലയിരുത്താന്‍ മാത്രം കവിതകള്‍ എന്റെ അടുത്ത് വരാറില്ല; അവക്കെന്നെ പേടിയാണ്. അത് കൊണ്ട് തന്നെ അവ പലപ്പോഴും എന്റെ തലയ്ക്കു മുകളിലൂടെയാണ് പോകാറുള്ളത്, എന്നാലും ഞാനവ വെടിവെച്ചിട്ടു വായിക്കും; ഒരനുഭൂതിക്ക് വേണ്ടി. ആ അനുഭൂതി ഇവിടെയു വേണ്ടുവോളം കിട്ടി. നന്ദി വിഡ്ഢിമാന്‍, മാറുന്ന കാലത്തിലും ഇങ്ങനെയൊരാളുണ്ടല്ലോ പിന്നിട്ട കാലമെല്ലാം ഓര്‍മിപ്പിക്കാന്‍.

    മറുപടിഇല്ലാതാക്കൂ