തിങ്കളാഴ്‌ച, മേയ് 23, 2011

ഋതുസംഗമം - 2

ഋതുസംഗമം തുടരുന്നു....

വെറുമൊരു യാത്രാമൊഴി പോലുമോതാതെങ്ങു പോയവന്‍

നിന്‍ മനസ്സുഴറന്നതറിയുന്നു ഞാന്‍

വിദൂരമേതോ വിണ്‍‌വേശ്യയുടെ വലയില്‍, വാങ്ങ്മയങ്ങളില്‍ വീണുപോയതോ

യതോ വഴിയരികില്‍,കടവുകളില്‍, ദൂഷണമുള്‍പ്പുകഞ്ഞ്

അഗ്നിവിശുദ്ധി,അപമാനമേറ്റ നിന്‍ പുത്രി തന്‍

പുരുഷന്‍,'മര്യാദവാനെ'പ്പോലവനും

കല്പിക്കയാണോ ശുദ്ധി പരീക്ഷണം ?

കുളിരിന്‍ പുതപ്പുമായൊരു വിടന്‍,മൃതചിത്തന്‍

വിടാതെ വിഘ്നങ്ങളൊരുക്കിയിരുന്നല്ലോ

നിന്റെയും നൈര്‍മല്ല്യവീഥികളില്‍ !

അല്ലെങ്കിനെന്തിനാ പ്രണയശീതമാം ഛായയും

കൊണ്ടെങ്ങോ പറന്നു പോകുമവന്‍

എരിഞ്ഞിടുമാ സൂര്യാഗ്നികുണ്ഠസാമീപ്യം നിന്നെയും തനിച്ചാക്കി ?


കടലായ് കണ്ണുനീരെന്നിട്ടും ഭയപ്പെടുന്നില്ല നീ

നടന്നടുക്കുന്നതാ, തീഗോളമെരിയുന്നു.

ഉരുകിയപ്രത്യക്ഷമാകുന്നതാ വെണ്‍ചിലമ്പുകള്‍

കരിഞ്ഞുണങ്ങിയെരിയുന്നു ഹരിതാഭ

വറ്റാത്തയമ്മിഞ്ഞകള്‍ തേടി വലഞ്ഞു മരിക്കുന്നു പിഞ്ചുപൈതങ്ങള്‍

തളരുന്നില്ല നീയിനിയും അചഞ്ചലം , നിശ്ചയം,

നടന്നടുക്കുന്നതാ അഗ്നിസാമീപ്യം.

ഒടുവിലാദിനം,പറന്നടുക്കുന്നവന്‍, പശ്ചാതാപവിവശന്‍

തല്ലിക്കെടുത്തുന്നു തീക്കാറ്റുകള്‍,ധാര ചൊരിയുന്നു പൊള്‍‌വൃണങ്ങളില്‍

വിതുമ്പുന്നു നിന്‍ കാതില്‍,കേള്‍ക്കുന്നു ഞാനും

അരുതരുതോമലേ, എന്തവിവേകം !

ശരിയാണപരാധിയാണു ഞാന്‍, മാപ്പു നല്‍കുക.

ഏറെ നാളെനിക്കെന്തറിവീല

ഏറി വരുന്നൊരീ ക്ഷീണം,തളര്‍ച്ച.

എന്നോമലെയൊന്നുമ്മ വെക്കുവാന്‍ പോലും

ത്രാണിയില്ലെന്നു വരികിലെന്തിനീ ജീവിതം !

ഓടിയൊളിച്ചന്നു ദൂരെ കാറ്റിന്‍‌ചിറകില്‍

മറ്റൊന്നുമോര്‍ക്കാതെ, മാപ്പു നല്‍കുക !

അല്ലാതെ, വഴിയരികില്‍ വീണ്‍‌വാക്കുകളില്‍ വീണുകുരുങ്ങി

കൊടും കാടത്താമാവിശുദ്ധിപരീക്ഷണം

കല്പ്പിക്കാനവന്‍,മാനവരാജനെപ്പോല്‍

വെറും ദ്വിജഭക്തനാം വിഡ്ഡിയോ ഞാന്‍ !

ഇനിയും നിന്നാത്മത്യാഗം കാണുവാന്‍ വയ്യ,

അവസാന ശക്തിയും സംഭരിച്ചെത്തി ഞാന്‍

ഓര്‍ക്കുക,യൊരുപക്ഷേ,യിതെന്നന്ത്യ ചും‌ബനം !

ഇനിയുമൊന്നറിക നീ,ഈ വിണ്‍ഗംഗയിലെന്നുമെന്നും

നീ മാത്രമെന്‍ വിശ്വപ്രണയി,പ്രാണചൈതന്യം !

നീറുമഗ്നിയണഞ്ഞു,പുനസമാഗമം, കുളിര്‍‌വര്‍‌ഷപുളകം.

എങ്കിലുമാപരിതാപം പോല്‍

തളര്‍ന്നവന്‍ മാഞ്ഞുപോകുന്നു പിന്നെയും മെല്ലെ മെല്ലെ .

തളരുന്നില്ല നീ, എല്ലാമറിഞ്ഞൊരു പ്രേയസ്സിയെപ്പോല്‍

തുടരുന്നു കൊടും തപസ്സാസൂര്യസന്നിധിയില്‍

സ്വയമുരുകിയമരുന്നുവെങ്കിലും സ്നേഹപുരസ്സരം

പകരുന്നുയാവി യവന്റെ നഭോസ്സിരകളില്‍

ഉണരുമവന്‍, വീര്യം വീണ്ടെടുത്തു വലിച്ചു കെട്ടുമാ

കറുത്ത യാഗാശ്വങ്ങളെ ; രഥം പൂട്ടും ; വീണ്ടും

പറന്നെത്തി വര്‍ഷിക്കുമാ മഹാപ്രണയമനന്തരം,

അറിയുന്നു നീ, അറിയുന്നു ഞാനും.

നിത്യപ്രണയിനീ, ദേവീ,നിത്യകാമിനി

ഇനിയുമനസ്യൂതം പകരുക,ആവിയവന്റെ

തളര്‍ന്ന നഭോസിരകളില്‍

ഇനി നിന്‍ ശ്വാസ ചലനങ്ങളെന്‍

തനു തീപ്പിടിപ്പിയ്ക്കും ചുടുകാറ്റുകളെങ്കിലും !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ